Post Page Advertisement [Top]

2-no

ചി ലരെപ്പോഴും അങ്ങിനെയാണ്, ഒരു വാതിലിലും മുട്ടാതെ ഒച്ച വക്കാതെയാണ് നടക്കുക. തേഞ്ഞടര്‍ന്നു തുടങ്ങിയ പാദുകങ്ങളില്‍ നിന്നും തിരിച്ചെടുക്കില്ല ക...

..
യ്യോ..പാമ്പ്..!

വീടിനു മുന്നിലുള്ളത് ഒരു വീതി കുറഞ്ഞ ഇടവഴി.അവിടെ നിന്നാണ്  കുട്ടികളുടെ  കൂക്കുവിളി.നോക്കിയപ്പോള്‍  കുറച്ചു കുട്ടികളും ചില അയല്‍ക്കാരും വട്ടം കൂടി നില്‍ക്കുന്നുണ്ട്.

വഴിയരികിലെ മാളത്തില്‍ വാലും  ഉടലില്‍ പകുതിയും ഒളിപ്പിച്ചു കൊണ്ട് കിടക്കുന്ന പാമ്പിനെ അയ്യപ്പനാണ് ചൂണ്ടിക്കാണിച്ചു തന്നത്.

അത് വഴിയില്‍ വിലങ്ങനെ ഇഴയുന്നത് ഞാനാണ് ആദ്യം കണ്ടതെന്ന രണ്ടു കുട്ടികളുടെ  ചെറിയൊരു തര്‍ക്കത്തിനു നടുവിലായിരുന്നു അപ്പോള്‍ അയ്യപ്പന്‍.
തങ്ങളെങ്ങിനെയാണ്  അതിനെ ചവുട്ടി ചവുട്ടിയില്ല എന്ന മട്ടില്‍ ചാടി രക്ഷപ്പെട്ടതെന്ന കുട്ടികളുടെ വിവരണം എല്ലാവരേയും പേടിപ്പെടുത്തുന്നുണ്ട്.

-വരയും പുള്ളിയും കണ്ടില്ലേ..ഇതു കരിമൂര്‍ഖന്‍  തന്നെ.

-അല്ലല്ല..ഇത് തനി വെമ്പാലയാണെന്നാ തോന്നുന്നെ..

-എന്തായാലും ഇതു ചില്ലറ ഇനമൊന്നുമല്ല..

ഇങ്ങിനെ ഒരുപാടഭിപ്രായങ്ങള്‍ പാമ്പിനെ ചുറ്റിപ്പറ്റി പത്തി വിടര്‍ത്തിയിട്ടുണ്ട്.
-കുട്ടികള്‍ കളിച്ചു നടക്കുന്ന വഴിയാണ്..

-ഇപ്പോള്‍ കണ്ടത് ഏതായാലും നന്നായി ..

ബഹളം കണ്ടോ കേട്ടോ എന്തൊ കാര്യം പന്തിയല്ലെന്നു തോന്നിയത് കൊണ്ടായിരിക്കണം പാമ്പ് മെല്ലെ അതിന്‍റെ തലവരെ പൊത്തിനകത്തേക്ക് വലിച്ചു കളഞ്ഞു.

-ഇതിനെ അങ്ങിനെ വിട്ടാല്‍ പറ്റില്ലട്ടോ...വഴി നടക്കേണ്ടതല്ലേ..?

-അയ്യപ്പാ അതിനെ എങ്ങിനെയെങ്കിലും ഒന്നു കൊല്ലണം..

മുന്നില്‍ അയ്യപ്പനുണ്ടല്ലോ എന്ന ഒരു ആശ്വാസം  എല്ലാവരുടെയും ഈ ആവേശത്തിനു പിന്നില്‍ ഉണ്ട്. ഏതു പാതിരക്കും ഒരു വിളക്കും വെളിച്ചവുമില്ലാതെ അയ്യപ്പന്‍ ആ വഴിയെല്ലാം നടക്കും.തേങ്ങ എന്നു പറഞ്ഞാല്‍ മതി ആള്‍ തെങ്ങിന്‍ മണ്ടയിലെത്തിയിരിക്കും.വേലികെട്ടണമെങ്കില്‍ മുളയും കയറി വെട്ടും.വിറകു കീറും.കിണറ്റിലിറങ്ങി മണ്ണെടുക്കും. ആകേയുള്ള ഒരു കുഴപ്പം പണിയില്ലാത്തപ്പോഴെല്ലാം ആള്‍ വെള്ളത്തിലായിരിക്കുമെന്നതാണ്.

-അയ്യപ്പന്‍ തന്നെ അതിനെ കൊല്ലണം.

അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി.

അയ്യപ്പനു പക്ഷെ ഇത് അതിലും എത്രയോ നിസ്സാരം. അയ്യപ്പന്‍ പറഞ്ഞു:

-ആരും അങ്ങോട്ടു പോകണ്ട.. കുറച്ചു കഴിഞ്ഞാല്‍  അതതിന്‍റെ പാട്ടിനു പോയ്ക്കോളും..

-അപ്പൊ ആര്‍ക്കും വഴി നടക്കെണ്ടെന്നോ..വന്നു നോക്കയ്യപ്പാ അതിന്റെ കിടപ്പും നോട്ടം ഒക്കെ..

അയ്യപ്പനൊഴികെ അടുത്തു ചെന്നു നോക്കിയവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്, ഈ കിടപ്പ്, നാക്ക് മാത്രം ഇടയ്ക്കിടെ പുറത്തിട്ടുള്ള അതിന്‍റെ തല്‍ക്കാലത്തെ ഒരടങ്ങലാണ്. തരം കിട്ടിയാല്‍ ഇനിയും അതു പുറത്തു വന്നു ഇങ്ങിനെയുള്ള  അപഥസഞ്ചാരം തുടരും.

അയ്യപ്പന്‍ മാത്രം അതൊന്നും സമ്മതിക്കുന്ന മട്ടില്ല :

-ഒന്നുല്ല്യാന്നും..ആളൊഴിഞ്ഞാ അത് അതിന്‍റെ  പാട്ടിനു പൊക്കോളും..

-അതല്ലയ്യപ്പാ ഈ കൊച്ചു കുട്ട്യോളെല്ലാം സ്കൂളിലേക്ക് പോയി വരണ വഴ്യല്ലേ.. അതോണ്ടാ.. പേടി..

-ഉച്ചക്ക് മൂന്നു നേരം ഞാനും ഈ വഴ്യന്നല്ലേ  പോണത്.. അങ്ങിനെ ഒന്നും ണ്ടാവുല്ല്യാന്നും..

-എന്ന് വച്ചു കണ്ണില് കണ്ടിട്ട് അങ്ങിനതിനെ വെറുതെ വിടാന്‍ പറ്റ്വോ? അതൊന്നും ശര്യാവില്ല്യ..

- ഇങ്ങളൊക്കെക്കൂടി ഇന്നെന്‍റെ പണി മുടക്കൂന്നാ തോന്നണത്.. ഹല്ലാ പിന്നെ ..
ദേഷ്യം വന്നാല്‍ അയ്യപ്പന്‍ വെറുതെ വട്ടം കറങ്ങാന്‍ തുടങ്ങും.

-അതേയ്.. നിനക്ക് വെള്ളത്തിനുള്ളത് ഒപ്പിച്ചു തന്നാല്‍ പോരെ?.. ഒന്ന്ചെല്ല് ന്‍റെയ്യപ്പാ.

ഒടുവില്‍ ആ വലയില്‍ അയ്യപ്പന്‍ വീണുപോയത് പോലെ തോന്നി. അയാള്‍ കറക്കം നിര്‍ത്തി:

-എന്തെങ്കിലും ആവട്ടെ..നല്ല നീളള്ളൊരു വടി  വേണം..ഒരു വെട്ടുകത്തീം..

ക്ഷണനേരം കൊണ്ട് വടിയും വെട്ടുകത്തിയുമെത്തി. അയ്യപ്പന്‍ പറഞ്ഞു:

-എല്ലാരും കൊറച്ച് ഒഴിഞ്ഞു മാറി നിന്നോളിന്‍..ആ കുട്ട്യോളൊക്കെ ഒന്നങ്ങട്ടു മാറ്റിക്കോളിന്‍..

വെട്ടുകത്തികൊണ്ട് വടിയുടെ തല കൂര്‍പ്പിച്ച് മുന നോക്കുമ്പോള്‍ അയ്യപ്പന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു:

-ചെലപ്പത് പറന്നും വന്നൂന്ന് വരും..ആയിനം സാധനാ..

എല്ലാവരും മാറിപ്പോയപ്പോള്‍ അയാള്‍ മാളത്തിനടുത്തു ചെന്ന് പാമ്പിന്‍റെ ആ അടങ്ങിക്കിടപ്പ് നോക്കി കുറച്ചു സമയം നിന്നു. പിന്നെ മുനയുള്ള വടിത്തല മാളത്തിലേക്കാഴ്ത്തി ഒന്നു തിരിച്ചു. പാമ്പിന്‍റെ പത്തിയിലേക്കാണ് വടി കുത്തിത്താഴ്ത്താന്‍ പോകുന്നത് എന്നു വിശ്വസിച്ച്‌ ഞങ്ങളെല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു.

പൊത്തില്‍ കിടന്ന പാമ്പ് പ്രത്യക്ഷമായൊരു എതിര്‍പ്പും പ്രകടിപ്പിക്കാനാതെ കീഴടങ്ങുന്നത് വായിച്ചെടുക്കുവാനായി ഞങ്ങളിലേക്ക് തന്നെ മുഖം തിരിച്ചു വച്ചാണ് അയ്യപ്പന്‍റെ നില്‍പ്പ്. അതിന്‍റെ മരണ പരാക്രമം അവസാനിക്കുവോളം അയ്യപ്പന്‍ അങ്ങിനെത്തന്നെ ഞങ്ങള്‍ക്ക് നിന്നുതന്നു.

പിന്നെ അയാള്‍ ഒരു ബീഡി കത്തിച്ചു നാലു പുക വലിച്ചു വിടുന്നതാണ് കാണുന്നത്. സംഗതി ശുഭപര്യവസായിയായി അവസാനിച്ചു എന്നുള്ളതിനുള്ള ഏക തെളിവായി അത്. ആശ്വസിച്ചതിനോടൊപ്പം  അയ്യപ്പനു കൊടുക്കാനുള്ളത് സംഘടിപ്പിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു ഞങ്ങള്‍.

അയ്യപ്പന്‍ എല്ലാവരെയും വിളിച്ചു:

-ഇനി വന്നോളിന്‍.. പിന്നെ, ഒരു കൈക്കൊട്ടും വേണം?

കൈക്കോട്ടു കിട്ടിയപ്പോള്‍ വഴിയില്‍ നിന്നു കുറച്ചു മണ്ണു കിളച്ചെടുത്ത്അയാള്‍ ആ മാളം  അടച്ചു. പിന്നെ അവിടെയെല്ലാം  മണ്ണിട്ടമര്‍ത്തി ഒരു പരുവമാക്കി. ഇപ്പോള്‍ അങ്ങിനെയൊരു പൊത്തൊ, പാമ്പോ  ഒന്നും അവിടെ ഉണ്ടായിരുന്നുവെന്നു കരുതാന്‍ ഒരു വഴിയുമില്ല.അത്ര മാത്രം വൃത്തിയായിരിക്കുന്നു!

അയ്യപ്പന്‍ ചോദിച്ചു:

-ന്താ ഇങ്ങിനെ പോരെ?

-മതി..മതി

എല്ലാവര്‍ക്കും സന്തോഷം.

-ന്നാ ഞാന്‍ പോട്ടെ..

-ന്നാ ഇത് വച്ചോ..

ആ സന്തോഷത്തില്‍ ഞങ്ങളെല്ലാവരും മടങ്ങിപ്പോരുമ്പോളാണ് രണ്ടടി നടന്നു കഴിഞ്ഞ  അയ്യപ്പന്‍ തിരിഞ്ഞു നിന്നു ഇങ്ങിനെ പറയുന്നത് :

-അതേയ്.. ന്നാലും എല്ലാവരും ഒന്ന് സൂക്ഷിച്ചും കണ്ടൂം  ഒക്കെ നടന്നാ മതി ട്ടോ. അതിന്‍റെ തൊണെയ് ഇവിടെവിടെങ്കിലും ഒക്കെണ്ടാവും..  നല്ല ഒന്നാന്തരം സാധനാണ്.. ഒന്നൂതിയാ മതി.. പകവച്ചും അവറ്റ കടിക്കും!

ചെറിയൊരു പൊത്തുള്ളതടച്ചു അതിലും വലിയ മറ്റൊന്ന് തുറന്നു വച്ചു തന്നിട്ടാണ് അയ്യപ്പന്‍റെ ഒരു തമാശ.

-അങ്ങന്യാച്ചാ അതയ്യപ്പനെത്തന്നെയാവും ആദ്യം പിടിക്കുക.
  
ആര്‍ക്കോ ദേഷ്യവും വന്നു.

-അതേയ്.. ഞാനേതു നാട്ടപ്പാതിരക്കും നടക്കുന്നോനാ.. നിങ്ങളൊക്ക്യോ? ഒരു ദിവസം ഒറക്കമൊഴിച്ചു ഇരുന്നു നോക്ക്യാലറിയാം ഈ വഴീക്കൂടെ പോണ സാധനങ്ങളെ!പാമ്പും പെരുച്ചാഴീം കുറുക്കനും ഒന്ന്വല്ല..നിങ്ങളാരും ജീവിതത്തില് കാണാത്തോരോ ജന്തുക്കള്..!

ആരെങ്കിലും എന്തെങ്കിലും പറയുന്നോ ചോദിക്കുന്നോയെന്നൊന്നും   ശ്രദ്ധിക്കാതെ അയ്യപ്പന്‍ ഒരു വളഞ്ഞ വഴിയില്‍ മറഞ്ഞു.

അല്ലെങ്കിലും എന്തിനാപ്പൊ അതിനെ കൊന്നതെന്ന  ചോദ്യങ്ങളും  അതിനു കൈമലര്‍ത്തി ആവോയെന്ന്  കണ്ടെത്തുന്ന ഉത്തരങ്ങളുമായി   ഞങ്ങളുടെ കുട്ടികള്‍  മുന്നില്‍  നടക്കുന്നു.  അറിയുന്നുണ്ട്, അയ്യപ്പന്‍ അതിനെ കൊന്നോ എന്ന ഞങ്ങളില്‍ ചിലരുടെ സംശയത്തിന് ആവോയെന്ന ചില മറുപടി ഞങ്ങളെത്തന്നെ പിന്തുടരുന്നത്.

സന്ധ്യക്ക് പണി കഴിഞ്ഞു തിരിച്ചു പോകുന്ന അയ്യപ്പന്‍റെ അയ്യോ.. പാമ്പ് എന്ന നിലവിളി കേട്ട് ഓടിച്ചെന്നപ്പോള്‍ അയാള്‍ ചോരയൊലിക്കുന്ന കാലുമായി നില്‍ക്കുന്നതും പിന്നെ  ആംബുലന്‍സില്‍ നിന്ന്   ഒരു മൃതദേഹം ഇറക്കുന്നതിന്‍റെ  വര്‍ണ്ണനകളും ഒക്കെയായി ഈ കഥ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ  അതു ജീവിതത്തിലായിരുന്നുവെങ്കില്‍ ..

പക്ഷെ ഇതങ്ങിനെയല്ല.

 പതിവു തെറ്റാതെ സന്ധ്യക്ക്  അയ്യപ്പന്‍ വരുന്നത് കണ്ടു, ഇടവഴിയില്‍  അരയോളം  വെള്ളമുണ്ടെന്ന മട്ടില്‍ ആയാസപ്പെട്ടുള്ള നടത്തം. ചുണ്ടില്‍ ചുറ്റുപാടുകള്‍ക്ക് യോജിക്കാത്ത ചില അപൂര്‍വ്വരാഗങ്ങള്‍. ചിലപ്പോള്‍ ചുഴികളില്‍ പ്പെട്ടു  മുങ്ങിനിവര്‍ന്ന മുഖം.

മുന്നിലെത്തിയപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെ അയ്യപ്പനൊന്നു  നിന്നു. പിന്നെ  ചിരിപൊട്ടിയ   മുഖം പൊത്തിപ്പിടിച്ചു  നടന്നു.

എന്തോ ഒന്ന് ആ ചിരിയില്‍ അയാള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

എല്ലാം തികഞ്ഞതിന്‍റെ ഒരു അഹങ്കാരമൊന്നും അല്ലത്. ചിലപ്പോള്‍ എല്ലാം സഹിക്കുന്നതിനുള്ള ഒരഭ്യാസമായിരിക്കണം.
..
ല്ലുവച്ചതും കണ്ണുവച്ചതും    
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്‍റെ
ഉത്തരം മുട്ടുന്നുണ്ട്. 
 
കാട്ടിലേക്കു കല്ലെറിഞ്ഞും 
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്‍റെ
മേല്‍ക്കൂര.

അരക്കില്ലം പോലെ
എരിയുന്നോരകവും 
കപ്പല്‍വീട് പോലെ 
ഉലയുന്നോരുടലും,

അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .




..


ന്തൊരു ഉറുമ്പുകള്‍..! നോക്കുന്നിടത്തെല്ലാം  ഉറുമ്പുകള്‍ത്തന്നെ‍..!.

ഒരു  ഗ്ലാസ്സ്ചായ പോലും എടുത്തു വക്കാന്‍ പറ്റുന്നില്ല. ഇവറ്റകള്‍ മണത്തറിഞ്ഞ് എത്തിക്കൊള്ളും.  ദൈവമേ ഇതെന്തൊരു കഷ്ടപ്പാടാണ്..!

കുറെ ദിവസങ്ങളായി അയാള്‍ ഇത്തരത്തിലുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

ഒരു വീടാകുമ്പോള്‍ ഉറുമ്പും ചിതലും ഒക്കെ കാണുമെന്ന പതിവു പല്ലവിയോടെ അതെല്ലാം   അവഗണിച്ചു തള്ളുകയായിരുന്നു അയാള്‍

പക്ഷെ  ഇപ്പോള്‍ അയാള്‍ക്കും ചിലതെല്ലാം ബോധ്യപ്പെട്ടു തുടങ്ങി. അവളുടെ വാക്കുകള്‍ തൊട്ടുതൊടുന്നിടത്തു നിന്നെല്ലാം  ഉറുമ്പുകള്‍ അരിച്ചു കയറുന്നുണ്ട്.

കടിക്കുന്നവയും കടിക്കില്ലെങ്കിലും  കണ്ണിലൊരു കരടായി മാറുന്നവയും  നോക്കുന്നിടത്തെല്ലാം കാണുന്നവയും അങ്ങിനെ  എല്ലാം  അക്കൂട്ടത്തിലുണ്ട്.  പത്രം നിവര്‍ത്തിയാല്‍ അതിലും ചിലതെല്ലാം  അക്ഷരങ്ങള്‍ക്കൊപ്പം അങ്ങിനെ  വിഹരിക്കുന്നുണ്ടാകും.
 
അടുക്കളയില്‍ ഒന്നും ഉണ്ടാക്കി വക്കാന്‍ പറ്റുന്നില്ലെന്നും അടുപ്പില്‍ പോലും അവ കൂട്ടം കൂടാന്‍ തുടങ്ങിയെന്നും ഒക്കെ ഭാര്യ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍  അയാളും നിര്‍ബ്ബന്ധിതനായി.

അയാള്‍ അവയുടെ വരവും പോക്കും വഴികളുമെല്ലാം കണ്ടു പിടിച്ചു. കട്ടിളകളുടെയും ചുമരിന്‍റേയും ഇടയിലെ വിള്ളലുകളിലൂടെയാണ്   അധികവും ജാഥയായി  പുറത്തേക്കു വരുന്നതും    അകത്തേക്കു പോകുന്നതും. വഴിയില്‍ വച്ച് തിരിഞ്ഞു നിന്ന് തമ്മില്‍ത്തമ്മില്‍  കുശലപ്രശ്നങ്ങള്‍  നടത്തുന്നവരുണ്ട്. പലരും  താങ്ങാന്‍  പറ്റാത്ത പലതരം  ചുമടുകളും  പേറിയാണ് യാത്ര.

ഇതെല്ലാം ആശാരിയും തേപ്പുകാരനും ഒക്കെക്കൂടി   ഒപ്പിച്ച ചില പണിത്തരങ്ങളാണെന്നാണ്  മക്കളുടെ കണ്ടെത്തല്‍ .

വീടുപണിയുടെ തുടക്കത്തില്‍  കട്ടിളക്കടിയില്‍ അരിയും പൂവും അല്‍പ്പം സ്വര്‍ണ്ണവും വയ്ക്കുന്ന പതിവുണ്ടെന്നു ആശാരി മണിയന്‍ പറഞ്ഞപ്പോള്‍ തന്നെ അതിലൊരു പന്തികേട് മണത്തിരുന്നുവെന്നു ഒരാള്‍ .

പഴയ കമ്മലില്‍ നിന്നടര്‍ന്നു വീണ ഒരു സ്വര്‍ണ്ണക്കൊളുത്താണ് കട്ടിളക്കടിയില്‍ വച്ചത്. അത് തേപ്പുകാരന്‍  മറ്റാരും കാണാതെ  അടിച്ചു മാറ്റിയിട്ടുണ്ടാകുമെന്നു   ഒരു മകള്‍  സംശയം പറഞ്ഞെങ്കിലും അരയോളം ഉയര്‍ന്ന ചുമരിന്നടിയില്‍ അത് ഉണ്ടോ ഇല്ലയോ എന്നറിയാനുള്ള  പഴുതൊന്നും കണ്ടെത്താത്തതിനാല്‍ അന്നയാള്‍ മിണ്ടാതിരുന്നു.

പക്ഷെ , അന്നും  ഇങ്ങിനെയൊരു സംശയമൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല.  ഇപ്പോള്‍ തോന്നുന്നുണ്ട്, ആ  അരിയും പൂവും മണത്തു  വന്നെത്തിയ  ഉറുമ്പും ചിതലും ഒക്കെയായിരിക്കുമോ തങ്ങളെക്കാള്‍ മുമ്പേ ഇവിടെ സ്ഥിരതാമസക്കാരായി മാറിയത്?

എന്തായാലും കിട്ടാവുന്നതില്‍  ഏറ്റവും മുന്തിയ ഉറുമ്പ്‌ പൊടിയാണ്  അയാള്‍ വാങ്ങി വിതറിയത്. പോരാത്തതിനു പിന്നീടുള്ള കുറെ ദിവസങ്ങള്‍   ഉറുമ്പിന്റെ വഴികളും വാസസ്ഥലങ്ങളും തിരഞ്ഞു പിടിച്ചു  മണ്ണെണ്ണയും പ്രയോഗിച്ചപ്പോള്‍  ഭാഗ്യം തുണച്ചു.  ഉറുമ്പിന്‍റെ  പൊടി പോലും എങ്ങും കാണാതായി.

അപ്പോഴാണ്‌  ഇനി നമ്മുടെ  തൊടിയിലുള്ള പുളിയനുറുമ്പുകളെയും ഒന്നു തുരത്തണമെന്നും അതിനുള്ള  എളുപ്പവഴി പടുമരങ്ങളെല്ലാം മുറിച്ചു വിറകാക്കുകയാണ് പറ്റിയത് എന്ന മറ്റൊരു വിളിച്ചു പറയലുണ്ടായത്. അതും   നടപ്പിലാക്കിയപ്പോള്‍ ഉറുമ്പുകളെച്ചൊല്ലി ഉണ്ടായിരുന്ന  നിലവിളികളെല്ലാം ഒരു വിധം അടങ്ങി.

അങ്ങിനെ ഉറുമ്പുകള്‍  ഓര്‍മ്മകളില്‍  നിന്നും  മാഞ്ഞു തുടങ്ങിയ കാലത്താണ്   ഒച്ചിന്‍റെ രൂപത്തില്‍ പുതിയൊരു പ്രശ്നം തലപൊക്കുന്നത്. കുളിമുറിയിലാണ് അതിനെ ആദ്യം കണ്ടെത്തുന്നത്.

അത് ചുമരില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ വല്ലാത്തൊരു അറപ്പ് തോന്നും.തോണ്ടിയെടുത്ത് കളയാന്‍ നോക്കിയാല്‍ സമ്മതിക്കാതെ  അവിടെത്തന്നെ ഒട്ടിപ്പിടിക്കുകയും ചെയ്യും.

മക്കള്‍ക്കെല്ലാം അതിനെ കാണുന്നത് തന്നെ പേടി. അയ്യോ..ഛെ.. എന്നൊക്കെയുള്ള വലിയ വായിലെ വിളികളാണ് എപ്പോഴും അയാള്‍  കേള്‍ക്കുക. എവിടെയായാലും    അയാള്‍ത്തന്നെ ചെന്നെത്തി വേണം  അവറ്റകളെ കുടിയൊഴിപ്പിക്കാന്‍ . അങ്ങിനെ നേരവും കാലവുമൊന്നും ഇല്ലാതെ  ആ നിലവിളികള്‍ നീണ്ടു പോയതോടെ അയാള്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി.

ഒടുവില്‍  തെങ്ങിന്‍ ചുവട്ടിലെ അഴുകിയ ചെളിയിലും വാഴച്ചുവട്ടിലുള്ള വെള്ളത്തിലും നിന്ന്  അവറ്റകള്‍  വരുന്ന വഴികള്‍ കണ്ടെത്തുകയും ചെയ്തു.

ഒച്ചുകള്‍ക്ക്  കുരുടാന്‍ പോലുള്ള എന്തെങ്കിലും പൊടികളാണ്  പറ്റിയതെന്ന് ആരോ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ പേടിയായി.അതൊരു അപകടം പിടിച്ച കീടനാശിനിയാണെന്നൊക്കെയുള്ള  ചില സംശയങ്ങളും. അതുകൊണ്ട്  ആദ്യപടി  ഉറുമ്പ്‌ പൊടി തന്നെ വിതറി നോക്കി. ഒരു പ്രയോജനവും ഉണ്ടായില്ല. പിന്നെ മണ്ണെണ്ണ തളിച്ചു ആകെ ശുദ്ധീകരിച്ചു. എന്നിട്ടും പറയത്തക്ക  ഗുണമൊന്നും കണ്ടില്ല . പിന്നെ ആലോചിക്കാനൊന്നും പോയില്ല.  എല്ലായിടത്തും കുരുടാന്‍ തന്നെ വാരി വിതറി. അപ്പോള്‍ സംഗതി ഫലിച്ചു. അങ്ങിനെ  ഒച്ചുശല്യവും ഒഴിഞ്ഞു.

ഒരു വെടിക്കു നാലുപക്ഷിയെ കിട്ടിയെന്നാണ് പിന്നീടൊരു ദിവസം ഭാര്യ അതിനെക്കുറിച്ചു അയാളോട് പറഞ്ഞത്.  ഒച്ചുകള്‍ക്കൊപ്പം  ശല്യക്കാരായ തവളകളും പുഴുക്കളും   ഒക്കെ സ്ഥലം വിട്ടു പോയത്രെ.  അതുകൊണ്ടാവണം  ഇടയ്ക്കിടെ വന്നു പോകാറുള്ള മഞ്ഞച്ചേരയേയും പെരുച്ചാഴിയെയും ഒന്നും ഈയിടെയായി കാണുന്നില്ല. തെങ്ങിന്‍ ചുവട്ടിലാണെങ്കില്‍ ചിക്കിച്ചിനക്കി വൃത്തികേടാക്കാന്‍ അടുത്ത വീട്ടിലെ കോഴികള്‍ പോലും  എത്താറില്ല.  ഇപ്പോള്‍ ആകെ ഒരു ശാന്തമായ അന്തരീക്ഷമാണത്രെ.

ഇപ്പോഴും ഇതൊരു വീടായിട്ടില്ലെന്ന് എപ്പോഴോ ഒരിക്കല്‍ മകന്‍ പറഞ്ഞപ്പോള്‍ അയാള്‍ക്കൊന്നും മനസ്സിലായില്ല . പുതിയ എന്തെങ്കിലും ഒരു പ്രശ്നം തുടങ്ങിയോ എന്ന് അയാള്‍ സംശയിച്ചു. മകന്‍ അപ്പോള്‍ പറഞ്ഞു തുടങ്ങിയത് വീടിന്‍റെ മുറ്റത്തെക്കുറിച്ചായിരുന്നു. ആ  മുറ്റം കാണാന്‍  ഒരു ഭംഗിയുമില്ലെന്നും മൊത്തം കാടുപിടിച്ചു കിടക്കുകയാണെന്നും നടക്കുമ്പോള്‍ പുല്ലും ചെടിയുമാണ് കാലില്‍ തടയുന്നതെന്നും മറ്റുമുള്ള  ചില  പരാതികള്‍ .

മകനേക്കാള്‍ കൂടുതല്‍ മുറ്റത്തും തൊടിയിലും ഇറങ്ങി നടക്കാറുള്ള  അയാള്‍ക്ക്‌ ഈ പരാതിയില്‍ വലിയ കഴമ്പുണ്ടെന്നൊന്നും തോന്നിയില്ല.മുറ്റത്തുള്ളതെല്ലാം മുക്കുറ്റിയും മുത്തങ്ങപ്പുല്ലും കിഴാര്‍നെല്ലിയും പോലുള്ള വെറും നിരുപദ്രവകാരികളാണെന്നും, ചില അടിയന്തിര ഘട്ടങ്ങളില്‍ അവ  ഒന്നാന്തരം ഉപകാരികളായിത്തീരാറുണ്ടെന്നും ഒക്കെ  സമര്‍ത്ഥമായി വാദിച്ചെങ്കിലും  അവന്‍ സമ്മതിച്ചു കൊടുത്തില്ല. മാത്രമല്ല , മറ്റുള്ളവരെല്ലാം    അവനെ പിന്തുണക്കുകയും  കൂടി ചെയ്തപ്പോള്‍  പുതിയൊരു ദൌത്യം കൂടി അയാള്‍ക്ക്‌  ഏറ്റെടുക്കേണ്ടതായി വന്നു.

കളകള്‍ മാത്രം കളയാനുള്ള ഒരു മരുന്നിനെക്കുറിച്ചു മൂത്ത മകള്‍ വാചാലയായപ്പോള്‍ പിറ്റേന്നു തന്നെ  ആ മുറ്റത്ത് അയാള്‍ക്കത് പരീക്ഷിക്കേണ്ടി വന്നു.  രണ്ടുമൂന്നു ദിവസങ്ങള്‍ പിടിച്ചു നിന്നുവെങ്കിലും പിന്നെ തിരിഞ്ഞു നിന്ന്  കരിഞ്ഞ ഒരു നോട്ടവുമയച്ചു മുറ്റത്തെ പുല്‍ക്കൊടികളെല്ലാം അന്നത്തെ പകലിനൊപ്പം   പടിയിറങ്ങിയപ്പോയപ്പോള്‍ അയാള്‍ സങ്കടം കൊണ്ടു കരഞ്ഞില്ലെന്നു  മാത്രം.

അങ്ങിനെ മുറ്റത്തോടൊപ്പം മറ്റുള്ളവരുടെയെല്ലാം  മുഖങ്ങള്‍  വെളുത്തു കണ്ടപ്പോള്‍ അയാളും  പുല്‍ക്കൊടികളെ മറന്നു.

ഈയിടെയാണ് പുതിയ നിലവിളികള്‍ കേള്‍ക്കുന്നത്. രാവിലേകളില്‍ മുറ്റം   അടിക്കുമ്പോഴെല്ലാം  ഇളയവളുടെ ചുണ്ടിലുണ്ടാകുകയും അടുക്കളയോളം പടരുകയും ചെയ്യുന്ന ഒരു മുറുമുറുപ്പ്.

അവള്‍ ചിലപ്പോള്‍ എനിക്കൊന്നും വയ്യെന്ന പല്ലവിയോടെ ചൂലും വലിച്ചെറിഞ്ഞു ഒരു പോക്കു പോകാന്‍ തുടങ്ങി. എന്നാല്‍ അതു പതിവാക്കിയപ്പോഴാണ് അമ്മ അതിന്‍റെ കാരണം  ആരായുന്നത്. വളരെയധികം  വിചിത്രമായിരുന്നു അപ്പോള്‍  അവളുടെ  ഉത്തരം.

ആ മുറ്റം ഓരോ ദിവസം കഴിയും തോറും വലുതായിക്കൊണ്ടിരിക്കയാണത്രെ. എങ്ങിനെയൊക്കെ അടിച്ചാലും അടിച്ചെത്തുന്നില്ലെന്നാണ് പരാതി.  അതിന്‍റേതായ  ചില തെളിവുകളും അവള്‍  കാണിച്ചു തന്നു.

അങ്ങിനെയാണ്‌ അയാളുടെ  കണ്ണുകള്‍  ആ സത്യം കണ്ടെത്തുന്നത്.  അവള്‍ പറഞ്ഞത് ശരിയാണ്. മുറ്റം  അതിനെ അതിരിട്ടു തിരിച്ച  റോസാച്ചെടികളും മുല്ലവള്ളികളും ഒക്കെ മറികടന്നു  കുറെയേറെ  മുന്നോട്ടു പോയിക്കിടക്കുന്നു..!

അവിടെയൊക്കെയുണ്ടായിരുന്ന തുമ്പയും കുറുന്തോട്ടിയും അപ്പയും തോട്ടാവാടിയുമെല്ലാം  എങ്ങോട്ടു പോയെന്ന അയാളുടെ  സങ്കടവും ഉല്‍ക്കണ്ഠയും നിഴലിച്ച  ചോദ്യത്തിന് ആരും മറുപടിയൊന്നും പറഞ്ഞില്ല.

മക്കള്‍ക്കാര്‍ക്കും അങ്ങിനെ ചിലതെന്തെങ്കിലും  അവിടെ  ഉണ്ടായിരുന്നതായി ഓര്‍മ്മപോലും വരുന്നില്ലെന്നു പറഞ്ഞപ്പോള്‍ അതിതൊക്കെയാണ് എന്നു കാണിച്ചു കൊടുക്കാന്‍ വേണ്ടി എന്തെങ്കിലും തേടി അയാള്‍ ആ തൊടി മുഴുവന്‍ പരതി. അപ്പോള്‍ അയാളുടെ ഉള്ളിലെ  സങ്കടവും സംഭ്രമവും ഒരിരട്ടി കൂടി.

അവയിലൊന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു  മാത്രമല്ല  , കൊടിത്തൂവ്വ, ചെറൂള, തവിഴാമ തുടങ്ങിയ അയാള്‍ക്കു സുപരിചിതങ്ങളായ  മറ്റനേകം ചെടികളും അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. നടുക്കത്തോടെയാണ് അയാള്‍ മടങ്ങിയത്. എത്രയൊക്കെ അവഗണിച്ചിട്ടും പലനിറത്തിലുള്ള പ്ലാസ്റ്റിക് ചിരികളോടെ ചില സത്യങ്ങള്‍ അയാളെ പരിഹസിച്ചു കൊണ്ടേയിരുന്നു.

            ഈ പോക്കു പോയാല്‍ തൊടിയെല്ലാം മുറ്റമായി മാറാന്‍ അധികം നാളൊന്നും വേണ്ടി വരില്ലെന്നു പറയുമ്പോള്‍  മക്കളുടെ  മുഖത്തു തെളിഞ്ഞ  നിസ്സംഗതയില്‍ തട്ടി അയാളുടെ കണ്ണുകള്‍ മാത്രം മഞ്ഞളിച്ചു.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഇക്കുറി നമ്മുടെ മാവുകള്‍ ഒന്നും തന്നെ പൂത്തില്ലല്ലൊ..ഒരു പ്ലാവും ഇതുവരെ കായ്ച്ചിട്ടുമില്ലല്ലോ.. എന്താണാവോ..എന്നൊക്കെയുള്ള ഭാര്യയുടെ ആത്മഗതമാണ്  അയാളെ മാഞ്ചുവട്ടില്‍ കൊണ്ടെത്തിച്ചത്.

അയാള്‍ക്കു തങ്ങാവുന്നതിലപ്പുറമാണ് അവിടെയെല്ലാം കണ്ടെത്തിയത്.  മാവുകളെല്ലാം  ഋതുഭേദങ്ങള്‍ അറിയാത്ത മട്ടില്‍ അങ്ങിനെത്തന്നെ നില്‍ക്കുന്നു.പൂക്കാനുള്ള  ഒരു കൊതിയൊന്നുമല്ല, ഉണങ്ങാനുള്ള  ഒരു മഞ്ഞപ്പാണ് ഇപ്പോള്‍  അവയുടെ മുഖത്തെല്ലാം തെളിയുന്നതെന്ന് ഒരാളലോടെ അയാള്‍ക്ക്‌ തിരിച്ചറിയാനും  കഴിഞ്ഞു.

പ്ലാവുകളുടെ സ്ഥിതിയും വിത്യസ്തമായിരുന്നില്ല. കാലഭേദങ്ങള്‍ തിരിച്ചറിയാത്ത ഒരു തരം മരവിച്ച ഭാവം. കാതലിനകത്തെക്ക് കയറിപ്പോയ ചില വിണ്ടുകീറലുകള്‍ . തെങ്ങുകളിലും കണ്ടെത്തിയത്  അതുവരെ കാണാത്ത  ചിലതരം മണ്ടത്തരങ്ങള്‍ . പുതിയ അച്ചിങ്ങകളെയൊന്നും അവയ്ക്ക് തീരെ പിടിച്ച മട്ടില്ല.  എല്ലാം ചുവട്ടില്‍ത്തന്നെ കൊഴിച്ചിട്ടു കൊണ്ടുള്ള ഒരു നില്‍പ്പ്. ഓലകളെയെല്ലാം    മഞ്ഞളിപ്പിച്ചും, പട്ടകള്‍ പാതി വാട്ടത്തില്‍ പിടിച്ചും വല്ലാത്തൊരു മട്ട്.

ഭാര്യയും പറഞ്ഞു തുടങ്ങിയത് അതു തന്നെയായിരുന്നു. അറിയില്ല..എവിടെയൊക്കെയോ എന്തൊക്കെയോ  കുഴപ്പങ്ങള്‍ തോന്നുന്നുണ്ടെന്ന്.

പ്രഭാതങ്ങള്‍ക്ക് പഴയ പ്രസരിപ്പില്ലെന്നു ആരും പറയാതെത്തന്നെ പിന്നീടയാള്‍ക്ക് മനസ്സിലായിത്തുടങ്ങി.

പഴയ പോലെ മാവിന്‍ കൊമ്പിലിരുന്നു കരയാന്‍ കിളികളാരും വരുന്നില്ല. മരം കയറിയിറങ്ങാനും ചിലക്കാനും   അണ്ണാരക്കണ്ണന്മാരില്ല.  പ്ലാക്കൊമ്പില്‍ ചേക്കേറിയിരുന്ന കൊറ്റികളെല്ലാം കൂടൊഴിഞ്ഞു പോയി. ഒരു കാക്കക്കലമ്പല്‍ പോലും എങ്ങും കേള്‍ക്കാതായ പ്രഭാതങ്ങളും പ്രദോഷങ്ങളും.

അയാള്‍ ആധികള്‍  പങ്കുവച്ച ഒരുച്ചക്ക് മക്കളും അവരുടെ  മനസ്സുകള്‍ തുറന്നു. ഈയിടെയായി ചാമ്പമരത്തില്‍ ചാമ്പക്ക  ഉണ്ടാവാറില്ലെന്നൊരാള്‍ . മുല്ലയും റോസും പൂവിടാറേയില്ലെന്നു മറ്റൊരാള്‍ . വല്ലപ്പോഴും ഒരിക്കല്‍ വിരുന്നുകാരെപ്പോലെ കയറി വരാറുള്ള  മയിലുകളെ കണ്ട കാലം മറന്നു പോയെന്നു  മകന്‍.

അതൊക്കെ ഒരുതരം നിലവിളികള്‍ പോലെയാണ് അയാള്‍ക്കപ്പോള്‍ തോന്നിയത്. പക്ഷെ  എന്തെങ്കിലും ഒരു  പരിഹാരം മാത്രം  ആര്‍ക്കും പറയാനും ഉണ്ടായിരുന്നില്ല.
 
തുലാവര്‍ഷത്തിനൊപ്പം കുടചൂടി  വന്ന കൊടും വെയിലിനേയും   വൃശ്ചികക്കുളിരിനെ  കുളിപ്പിച്ചു കിടത്തിയ പെരുമഴയേയും എന്തൊരു കാലമെന്നു മാത്രം വിശേഷിപ്പിച്ചു അയാളും ആശ്വസിച്ചതായി ഭാവിച്ചു.

അങ്ങിനെയിരിക്കെ  ഉത്സവത്തോടെ വന്നെത്തിയ ഒരു  വേനലിലേക്ക് കണ്ണുതുറന്നു കിടന്ന കാലത്താണ് പുതിയൊരു നിലവിളിയാല്‍ അയാള്‍ വീണ്ടും ഉണരുന്നത്.

കിണറ്റില്‍ എന്തെങ്കിലും വീണുകിടക്കുന്നുണ്ടാവുമെന്ന വേവലാതിയില്‍ ഓടിച്ചെന്നപ്പോള്‍ ഒഴിഞ്ഞ കിണര്‍വട്ടത്തില്‍ കണ്ണുതള്ളിപ്പോയവളുടെ ഒരു വിശദീകരണം മാത്രം. തലേന്നു വെള്ളം കാല്‍ക്കിണറുണ്ടായിരുന്നു.. ഇപ്പോള്‍ ദേ  കണ്ടില്ലെ ചരിച്ചു വച്ചിരിക്കുന്നു..!

ആഴങ്ങളിലേക്കു വീണു പോയപ്പോള്‍  അയാളുടെ മനസ്സ് ആദ്യം വരണ്ടു.  അറ്റ വേനലിലും വറ്റാത്ത ഉറവയുണ്ടായിരുന്ന കിണര്‍ . ഇപ്പോള്‍ ദാ ചരിഞ്ഞു കിടക്കുന്നു. ഉള്ളിലെ കാലാള്‍ വെള്ളത്തില്‍  ആശ്വാസത്തിനായിരിക്കണം ഒരാകാശം മുഴുവന്‍  ഒളിപ്പിച്ചു വച്ചിരിക്കുന്നത്.

ആ ആകാശത്തിന് ഒരു പുതിയ  മുഖച്ഛായയാണുള്ളതെന്നു കണ്ടെത്താന്‍ അയാള്‍ക്കൊരു  ബുദ്ധിമുട്ടും ഉണ്ടായില്ല. അപ്പോള്‍ കിണറ്റിലേക്ക്‌ താഴ്ത്തിയ തലയുയര്‍ത്തി അയാള്‍  മുകളിലേക്കു നോക്കി. അന്നേരവും  അത് തന്നെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

അയാളുടെ നോട്ടം കണ്ട് , എന്താണ് നോക്കുന്നത്? ഈ  അറ്റ വേനല്‍ക്കാലത്തുണ്ടോ  ഇനിയൊരു മഴ   എന്നൊക്കെയുള്ള ചില ചോദ്യങ്ങള്‍ക്ക്  പെട്ടെന്നൊരുത്തരമൊന്നും അയാള്‍ക്ക്‌ തോന്നിയില്ല.

നമ്മുടെ ആകാശം നോക്കൂ എന്തോ ഒരു വിത്യാസം കാണുന്നില്ലേ എന്ന അയാളുടെ  മറുചോദ്യം മനസ്സിലാവാതെ ഭാര്യ മിഴിച്ചു നില്‍ക്കുക മാത്രം ചെയ്തു.

വെള്ളത്തെക്കുറിച്ചു മാത്രമുള്ള നിലവിളിയാല്‍ മുഖരിതമായ ആ  പകലിലേക്ക് അയാള്‍ എല്ലാവരെയും വിളിച്ചിരുത്തി. ആശങ്കകളും അഭിപ്രായങ്ങളും പങ്കുവച്ചപ്പോള്‍ ഫലിതം ആസ്വദിച്ച  മക്കളുടെ ചിരിയിലേക്ക് ഒടുവിലയാള്‍ക്കും  നിസ്സഹായനായി കടന്നിരിക്കേണ്ടി വന്നു.
   
എന്നിട്ടും ഒരു  സന്ധ്യക്ക് കുട്ടികളേയെല്ലാം മുറ്റത്തു വിളിച്ചു നിര്‍ത്തി   അയാള്‍ ആകാശം കാണിച്ചു. നമ്മുടെ ആകാശത്തിനു വല്ല  വിത്യാസവും കാണുന്നുണ്ടോ എന്ന് ചോദിച്ചു. പക്ഷെ  കുട്ടികള്‍ ഒന്നും മനസ്സിലാവാതെ അയാളെയാണ് നോക്കിയത്. നമുക്ക് അങ്ങിനെ പ്രത്യേകം ഒരാകാശമുണ്ടോ എന്ന അവരുടെ ചോദ്യത്തിന് അയാള്‍ പറഞ്ഞു. ഉണ്ട്. നമുക്കു  മുകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതു തന്നെയാണ് നമ്മുടെ ആകാശം.

എങ്കില്‍ അതിനൊരു വിത്യാസവും കാണാനില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ അയാളവരെ തിരുത്തി. എന്‍റെ ആകാശത്ത് ഏതു സന്ധ്യയിലും തുമ്പികളും  ചേക്കാറാന്‍ പറന്നു പോകുന്ന പക്ഷികളുമുണ്ടായിരുന്നു. നിങ്ങളുടെ ആകാശത്തോ..?

ഞങ്ങളുടെ ആകാശത്ത്..? ആവോ..? ഞങ്ങള്‍ അങ്ങിനെയൊരു ആകാശം  കണ്ടിട്ടു കൂടിയില്ല.. ദാ.. ഇപ്പോള്‍ കാണുന്നുണ്ട്.. ദൂരെ അവിടെയിവിടെ ഓരോന്നിനെയൊക്കെ..

അത് മാത്രം പോര ഇനിയും ധാരാളം  കണ്ടെത്തണം. മയിലും കുയിലും പ്രാവും പരുന്തും അങ്ങിനെ ഒരുപാടൊരുപാട്..

പിന്നെ ഇവിടെയും പലതും കാണാനുണ്ടെന്നു പറഞ്ഞു അയാളവരെ മണ്ണിലേക്ക് ക്ഷണിച്ചു.

ഇവിടെ വന്ന്  നിങ്ങളുടെ മണ്ണിനെയും  കാണണം. ഇതിലൂടെ അരിക്കുന്ന ഉറുമ്പുകളെ.. ഇഴയുന്ന പുഴുക്കളെ.. ഇവിടെ മുളക്കുന്ന പുല്ലിനെ.. വളരുന്ന ചെടികളെ.. എല്ലാം അറിയണം. എല്ലാവരെയും സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കണം.

ഈ അച്ഛനെന്താണമ്മേ പറ്റിയത് എന്നൊരു ചോദ്യത്തോടെ മക്കള്‍ സ്ഥലം വിട്ടിട്ടും അയാള്‍ അവിടെത്തന്നെ കുത്തിയിരുന്നു.

ആദര്‍ശം  പറഞ്ഞു നടന്നാല്‍  മാത്രം പോരെന്നയാള്‍ക്കറിയാം. ജീവിതം കൊണ്ടു തന്നെ  ചിലതെല്ലാം കാണിച്ചു  കൊടുക്കണം. അതിന്‍റെ തുടക്കം ഈ മണ്ണില്‍ നിന്നു തന്നെ ആയിരിക്കണം. അത് ഒരുറുമ്പില്‍ നിന്നായാല്‍ പോലും അത്രയും നല്ലത്.

ഒരു നാട്ടു വെളിച്ചം പോലെ എന്തോ ഒന്ന് അപ്പോഴും അയാള്‍ക്ക്‌ അകത്തും പുറത്തും കൂട്ടായിക്കിടന്നു.