Post Page Advertisement [Top]

2-no

ഒ രു മണ്‍ചിരാതു                     പോലെരിയും പകലിന്‍റെ          നെറുകില്‍ വീണ്ടും കടല്‍                     ചുംബനം ; സഗദ്ഗദം. ഒരു വേപഥുവോടെ...

..
മുവ്വാണ്ടന്‍ മാവിന്‍റെ
ചില്ലയിലിരുന്നൊരു 
മുളം കിളി കരഞ്ഞു.
കാറ്റിലാടുന്ന  കൂടും
കൂട്ടിനാകാശമില്ലാത്ത 
കുഞ്ഞുങ്ങളും.
കിളിക്കൂട്ടില്‍ 
കൊതികയറുമ്പോള്‍  
പ്ലാക്കൊമ്പിലൊരു
കാക്കക്കരച്ചില്‍ .
കൊത്തിപ്പെറുക്കാന്‍
വേണ്ടതെല്ലാം 
തെങ്ങിന്‍ ചോട്ടില്‍ .
പക്ഷെ
വെട്ടിവിഴുങ്ങുന്നതു
പട്ടിപ്പേടി.
പിറകിലൂഴം കാത്തു 
മീശ മിനുക്കുന്ന
കരിം പൂച്ച.
പൂച്ചമുഖത്തു
കുറുക്ക നോട്ടം കണ്ടു
കൊക്കിപ്പിരാകുന്ന
തള്ളക്കോഴി.
മരപ്പൊത്തിലിരുന്നു 
കരയുന്ന തവളക്കപ്പോള്‍
മരണ  ഭയം.
കല്ല്‌ വന്നപ്പോള്‍
കാക്ക പറന്നു.
പട്ടിയോടി.
കോളൊത്തപ്പോള്‍
കോഴിയും പൂച്ചയും
ഒന്നായി.
തവളക്കരച്ചിലിനറുതി.
കൊക്കു കൊമ്പില്‍ മിനുക്കി
കിളി ചുറ്റും കണ്ടു.
പിന്നെ താമസിച്ചില്ല , 
ഉണരാന്‍ വൈകിയ 
ഒരിലതീനിപ്പുഴുവിനെ
കൊത്തിയെടുത്തു
സ്വന്തം കൂട്ടിലേക്ക്.
നടുമുറിഞ്ഞു 
പുഴു പിടയുമ്പോള്‍
കുഞ്ഞുകിളികളുടെ
പ്രഭാതം.
..


മുട്ടിനു താഴെ ഒഴുകുമ്പോള്‍
അഴിമുഖം നഷ്ട്പ്പെട്ടവന്‍റെ പുഴ
ഒരു കരയിലും മുട്ടില്ല.
അതിജീവനത്തിന്‍റെ ചാലുകളില്‍ 
എന്തൊക്കെ അടവുകള്‍ പയറ്റിയാലും.


ഒച്ചുപോലിഴയുന്ന ഓര്‍മ്മകളില്‍
ഓരോ ഇടവപ്പാതിയും
കുത്തിയോലിച്ചുകൊണ്ടിരിക്കും.
മനസ്സിലെ മണല്‍ക്കുഴികളിലെല്ലാം
മഴവില്‍കൊട്ടാരങ്ങള്‍.
വര്‍ഷകാലമോഹങ്ങളെല്ലാം
വെള്ളത്തിലെഴുതിയവരകള്‍.
ഉറവിന്‍റെകണ്ണുകളില്‍
ഉണങ്ങിയ മാറാല.

പായല്‍ പിടിച്ചവന്‍റെ കൈവഴിയില്‍

ഒരു കടലും കാല്‍കുത്തില്ല.
പിച്ചവെച്ചെത്തും പിന്‍വിളിയോടെ
ചിലപരിഭവക്കൊടുമുടികള്‍. 
അടിത്തൂണിളകിയമേല്‍പ്പാലത്തിലൂടപ്പോള്‍
അത്ശ്യയാങ്ങളുടെഘോഷയാത്ര.


കാലില്‍ ചങ്ങലയുള്ളവന്
കടല്‍ കൈക്കാനും
പുളിക്കാനും തുടങ്ങുമ്പോള്‍
ഒരു തടയണയും തടവറയാവില്ല.
ഊതിപ്പെരുപ്പിച്ച ഓളങ്ങളില്‍
ജീവിതം ഒളിപ്പിക്കുമ്പോള്‍
വരണ്ട ചിരിക്കയങ്ങളിലൊരിക്കലും
വറുതികള്‍ വറ്റില്ല.
..
അച്ചില്‍ വാര്‍ത്തപോലിരിക്കും
എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ.
അളന്നു മുറിച്ച കണക്കില്‍ ചിരിക്കും
എടുത്തണിയുമ്പോളവ.
അലക്കിയെടുക്കുമ്പോള്‍ അറിയാം,
എത്ര അഴകില്‍ നെയ്തവയുടെയും തനിമ.

പ്രാര്‍ത്ഥനയുടെ സാന്ത്വനമുള്ള പരുത്തി മുഖത്ത്
അരിച്ചു പെറുക്കി നോക്കിയാല്‍ ചില
പണിക്കുറവുകള്‍ ഉണ്ടാകും.
ഇഴയടുപ്പമില്ല; പക്ഷെ, ഇളകിപ്പോരില്ല ചായം.
അറുത്തു മുറിച്ചു കളഞ്ഞാലും
അറ്റു പോവില്ലതിന്‍ ആത്മ ബന്ധം.

പ്രലോഭനങ്ങളുടെ സര്‍വ്വ സമര്‍പ്പണമാണ്
പട്ടിന്‍റെ പളപളപ്പുള്ളവയ്ക്ക്.
ഇഴയടുപ്പം നോക്കുമ്പോള്‍ തന്നെ
ഇളകിപ്പോരും ചായം.
ഹൃദയത്തിന്‍റെ പുറത്തായിരിക്കും
കസവിന്‍റെ ചിത്രപ്പണികള്‍ .
ഇത്തിരിപ്പോന്ന താലിച്ചരടിനൊന്നും
ഇണങ്ങിച്ചേരില്ലത്.

മടിച്ചു മടിച്ചു സ്വീകരിക്കപ്പെടുന്നവ
മടക്കു നിവര്‍ത്തുമ്പോള്‍ തന്നെ
മുഷിഞ്ഞു തുടങ്ങുന്നു.

കാണുമ്പോള്‍ കലി വരുന്നവയുണ്ട്:
കണ്ണഞ്ചിപ്പിക്കും നിറം പക്ഷെ
കറ പിടിക്കുന്നയിനം.
ഒട്ടും അലിവുണ്ടാവില്ല
ഒപ്പാനൊക്കില്ല കണ്ണീര്‍ .

കടിച്ചു പിടിച്ചും വലിച്ചു നീട്ടിയും
രണ്ടറ്റവും ചുരുണ്ടു പോയവക്ക്
ചുട്ടു പൊള്ളിയാലും ചിരി പൊട്ടില്ല.
കളിചിരി മായും മുമ്പേ കാണാതാകുന്നവയുണ്ട്
കത്തിക്കപ്പെടുകയോ കാറ്റില്‍
പറന്നു പോവുകയോ ചെയ്തവ.

ചിരിച്ചു കൊണ്ട് ചില്ലു കൂട്ടിലിരിക്കും
ചിതലരിക്കും വരെ നമ്മെ കൊതിപ്പിക്കുന്നവ.
നരച്ചു വര വീണാലും കാണും
അഴിച്ചു മാറ്റാന്‍ കഴിയാത്തവ
വേദ പുസ്തകത്തിന്‍റെ പുറം ചട്ടപോലൊരു
ഭാവ രഹിതമാം മുഖം
കെട്ടിലും മട്ടിലും കഷ്ടം , പക്ഷെ
വിട്ടു പോവില്ലതിന്‍ തയ്യല്‍
പൂര്‍വ സ്മൃതികളില്‍  പാല്‍മണം ചുരത്തും
പ്രാണനില്‍ ഒട്ടിപ്പിടിച്ചിരിക്കും.
..
   മുപ്പത്തഞ്ചു  വര്‍ഷം മുമ്പ് ദല്‍ഹിയില്‍ ഉണ്ടായിരുന്ന തരക്കേടില്ലാത്ത ജോലിയും  കളഞ്ഞു ഒരു ടാക്സി കാറു വാങ്ങി, മമ്മതിനും സുകുമാരനും  ഉണ്ണിക്കുമൊപ്പം നാട്ടിലെ ടാക്സി സ്റ്റാന്‍ഡില്‍ വന്നു പെട്ട തന്‍റെ "കുട്ടിക്കാലം"  കൃഷ്ണനാരായണനെന്ന ഒരാള്‍  ഓടുന്ന  ബസ്സിലിരുന്നുകൊണ്ട്  ഓര്‍ത്തു.

അതേ ബസ്സില്‍ നിന്നും കൂട്ടുപാതയില്‍ ഇറങ്ങിയ ശേഷം  അടുത്ത  ബസ്സും കാത്തു പീടികത്തിണ്ണയില്‍ നില്‍ക്കുമ്പോള്‍ ഉണ്ണിയെന്നയാള്‍ തന്‍റെ "കുട്ടിക്കാലത്തെ" കൃഷ്ണനാരായണനെ തിരിച്ചും  ഓര്‍ത്തു.

നല്ല  നായര്‍ തറവാട്ടിലെ മൂത്ത സന്തതിയായിരുന്നു കൃഷ്ണനാരായണന്‍ . വേണ്ടുവോളം  വിദ്യാഭ്യാസം. പോരെങ്കില്‍  സമ്പന്ന കുടുംബാംഗം. വണ്ടിയോടിച്ചു ജീവിക്കേണ്ട ഗതികേടൊന്നും ഇല്ല. എന്തിന്‍റെ കേടുകൊണ്ടാണാവോ ജോലി കളഞ്ഞു  ചക്കടാ വണ്ടിയുമായി ഇവിടെ വന്നു കൂടിയതെന്നു ഒരു നാടു മുഴുവന്‍ ചോദിച്ചു നടന്നിരുന്ന കാലം.

എല്ലാം  ദൈവഹിതം എന്നു മുതിര്‍ന്നവരെല്ലാം പറഞ്ഞു. അതിലിടക്ക്  താഴ്ന്ന ജാതിയിലുള്ള ഒരു പാവപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പം.. ഒടുവില്‍ കുടുംബക്കാരെയെല്ലാം  വെല്ലുവിളിച്ചു  വിവാഹം. പിന്നെ  അധികം കഴിയാതെ  വിവാഹമോചനം.
  
അന്നത്തെ ആ കാലം..! താന്‍ തന്നെ പെട്ടെന്നെടുത്ത ഒരു പൊട്ടത്തരം.  രായ്ക്കുരാമാനം  നഗരത്തിലുള്ള  ശ്രീനാരായണഗുരുമന്ദിരത്തിലെ വിവാഹ മണ്ഡപത്തിലേക്ക്   ഉണ്ണിയേയും കൂട്ടി പോയതു കൃഷ്ണനാരായണനും ഓര്‍ത്തു.

അങ്ങിനെ എന്തൊക്കെയോ കഴിഞ്ഞു എന്നുമാത്രം ഇന്നു സമാധാനിക്കാം. എല്ലാം ദൈവഹിതമായിരിക്കും. പിന്നീട് അതേ നഗരത്തിലെ  മനോരോഗാശുപത്രിയിലേക്കും ആരൊക്കെയോ കൂടി  ഈ ഉണ്ണിയുടെ വണ്ടിയിലിട്ടാണ്  തന്നെ കൊണ്ടുപോയത്. ഒരു സ്വപ്നം പോലെ അങ്ങിനെ എന്തെല്ലാം  മനസ്സില്‍ കിടക്കുന്നു ? 

വളരെക്കാലത്തിനു ശേഷം ആ   ഉച്ചക്കു പട്ടാമ്പിയില്‍ നിന്നും കറുകപുത്തൂരിലെക്കുള്ള ബസ്സില്‍ വച്ചു തങ്ങള്‍ കണ്ടുമുട്ടിയതു ഉണ്ണിയും   കൃഷ്ണനാരായണനും അപ്പോള്‍ മറന്നു.

ഇരുപതു  വര്‍ഷത്തെ മാറ്റം രണ്ടു  മുഖത്തും ഉണ്ടായിരുന്നു. എങ്കിലും ഇരുവര്‍ക്കും  ഇതില്‍ കൂടുതല്‍ തോന്നിയിരിക്കണം, കൃഷ്ണനാരായണന്‍ ചോദിച്ചു:

"ഒരു പത്തു മുപ്പതു കൊല്ലായിട്ടുണ്ടാവും നമ്മള്‍ കണ്ടിട്ട്.. അല്ലെടോ..?"

"ഏയ്‌.. അതൊന്നും ല്ല്യ.."

ഉണ്ണി   തിരുത്തി:

"ഒരു ഇരുപതു  കൊല്ലം കഴിഞ്ഞിട്ടുണ്ടാകും. ഇതുപോലെ പട്ടാമ്പീന്നു വരും വഴി താനും കുട്ട്യോളും ഒക്കെക്കൂടി ഇതുപോലെത്തന്നെ ഒരു ബസ്സിലുണ്ടായിരുന്നു. താനന്നു ഭാര്യ വീട്ടീന്നു വരണ വഴ്യായിരുന്നു."

"ശര്യാവും.. തൊട്ടേനും പിടിച്ചേനും ഒക്കെ ഈ പട്ടാമ്പിയല്ല്യെ നമ്മക്കൊക്കെ  ശരണം.."

കൃഷണ നാരായണന്‍റെ പഴയ ചിരി.

"താനിപ്പോ നാട്ടിലുണ്ടോ ..അതോ.."

"ഒന്നോന്നരക്കൊല്ലായി വന്നിട്ട്.. ഇനി നാട്ടിത്തന്നെ കൂടാന്നു വച്ചു.."
ഉണ്ണി ഉള്ളില്‍ ചുട്ടെടുത്ത ശ്വാസം കൃഷ്ണനാരായണന്‍റെ മുഖത്തും തട്ടി. അയാള്‍ പറഞ്ഞു:

"അതന്നെ നല്ലത്..മ്മക്കൊക്കെ വയസ്സായില്ലേടോ.. കൊറേ കഷ്ട്ടപ്പെട്ടതല്ലേ.. ഇനി മ്മടെ നാട്ടിലൊക്കെ എങ്ങനെങ്കിലും അങ്ങട്ടു കഴിയന്ന്യേ...ല്ലേ "

"അതെ,അല്ല.. പിന്നെ എന്താപ്പവിടത്തെ ഒരു ചൂട് സഹിക്കാന്‍  പറ്റില്ല്യടോ..അതല്ല..താനിപ്പോ..?"

"ഞാനെടോ അഞ്ചുപത്തു കൊല്ലായില്യെ ഇവട്യായിട്ടു.. കൊഴപ്പോന്നും ല്ല്യ. മൂത്തോന്‍ എഞ്ചിനീയറാ, ദുബായില്. ഒരു ഒന്നിന്‍റെ മേലെ ഒക്കെ കിട്ടും. ഇപ്പൊ വന്നു കല്യാണൊക്കെ കഴിഞ്ഞു പോയി. പിന്നെ താഴെള്ള കുട്ടി എംബിയെക്കു പഠിക്കുണു.. കൊഴപ്പോന്നുല്ല്യ. ഒക്കെ ദൈവസഹായം.."

"പിന്നെ.. തന്‍റെ  കുട്ട്യോളൊക്കെ ഒരു നെലേലായില്ലേടോ..? സ്വസ്ഥായോ..?

"കുട്ട്യോള്."

ഉണ്ണി  ഞാങ്ങാട്ടിരി കയറ്റം കയറുന്ന ബസ്സിനൊപ്പം ഒന്നുലഞ്ഞു.

"കൊറേ ഡോക്ടര്‍മാരെയൊക്കെ കണ്ടു.. ഒരു കാര്യോം ണ്ടായീല.."

"ആ  അങ്ങന്യാണോ.. എന്താ ചെയ്യ്വാ.. ഒക്കെ ദൈവം തന്നെ തരണം.. അപ്പൊ രണ്ടാളുംകൂടി വീട്ടില് ഒറ്റക്കങ്ങിനെ കഴ്യാല്ലേ.."

"വീടോ..! അതും ണ്ടായില്ല്യ.. അല്ല ഇനിപ്പം എന്തിനാ..?"

"അപ്പൊ കുടുംബം..?"

"ഇപ്പൊ ഒറ്റക്കായടോ.. അനിയന്‍റെ കൂടെ ഇങ്ങന്യൊക്കെ കഴീണു.."

ഉണ്ണി വീണ്ടും ചുട്ടെടുത്ത  കുറെ നിശ്വാസം മാത്രം പുറത്തു വിട്ടു.

കൃഷ്ണനാരായണന്‍  കഥയറിയാതെ  മുഖത്തേക്കു നോക്കിയപ്പോള്‍  ഉണ്ണിയുടെ മുന്നില്‍ കൂ ട്ടുപാത.
  
"ശരി.. ഞാനിവിടെ ഇറങ്ങട്ടെ.. എടക്കെടക്ക്  ഇങ്ങിനെ കാണാല്ലോ..?"

" കാണാം"

ബസ്സിറങ്ങിയ ഉണ്ണിയെ  കൃഷ്ണനാരായണന്‍ വീടെത്തുവോളം മനസ്സിലിട്ടുരുട്ടി. ഉണ്ണി.. ഒരു.. പാവം..

ഉണ്ണിയും  ഓര്‍ത്തു:

കൃഷ്ണനാരായണന്‍... ഭാഗ്യവാന്‍ ..

വീട്.. ഭാര്യ.. കുട്ടികള്‍ ..
 
..
മലര്‍ന്നു കിടക്കാന്‍
തൊട്ടിലും
ആട്ടുകട്ടിലും കൊള്ളാം.
എങ്കിലും അതൊക്കെയീ 
മനുഷ്യര്‍ക്കെ ചേരൂ.

ശവപ്പെട്ടിയും
സെമിത്തേരിയും 
നന്നു , പക്ഷെ 
കിടക്കുമ്പോള്‍ 
മുഖത്തോടു മുഖം
കാണാന്‍ പറ്റില്ലല്ലോ!

ചിതയിലാണെങ്കില്‍ 
ശുദ്ധ സുഗന്ധം, പക്ഷെ 
ഈ നെയ്യും ചന്ദനവും
ശുദ്ധ അസംബന്ധം.
പുഴയില്‍ പ്രാണഭയം,
കടപ്പുറത്തോളം.

ഹാവൂ..ആശ്വാസം..!
ചെന്നായ്ക്കു പോലും
മലര്‍ന്നു കിടക്കാന്‍
സൌകര്യമുള്ള
മനസ്സുള്ളപ്പോള്‍ 
ചെകുത്താനെന്തിനു
കാടുകേറണം?
..
ഒട്ടകങ്ങള്‍ക്കിടയില്‍ 
ഒരുച്ച കിടന്നുറങ്ങുന്നുണ്ട്.‌
പണ്ടു തിന്ന പുല്ലും ഇലയും
സ്വപനത്തില്‍
അയവിറക്കുന്നുണ്ട്.
ഈച്ചകളുടെ 
ആരവങ്ങള്‍ക്കിടയില്‍
അഴിച്ചുവച്ച
അലങ്കാരച്ചമയങ്ങളുടെ നിലവിളി
മരുപ്പച്ച മാത്രം കേള്‍ക്കുന്നു. 
മരുഭൂമിയിലെ ചൂടിനും കാറ്റിനും
മനുഷ്യരേക്കാള്‍ കണ്ണും 
കാതും ഉള്ളതുകൊണ്ട് 
തിരിച്ചറിയാനൊരു
മുഖച്ഛായ പോലും 
പുതപ്പില്‍ സൂക്ഷിക്കാത്തവനെ,  
മാത്രകള്‍ കൊണ്ടതു കണ്ടെത്തുന്നു.    
ആത്മാവിനെ   
അഭംഗ്യം ചെയ്യിക്കുന്നു. 
അതിന്‍റെ ആരണ്യകങ്ങളില്‍ 
ഉറക്കമില്ലാത്ത 
പുതിയ മരുപ്പച്ച
അങ്ങിനെ മുളച്ചുണ്ടാവുന്നു.