Post Page Advertisement [Top]

2-no

ചി ലരെപ്പോഴും അങ്ങിനെയാണ്, ഒരു വാതിലിലും മുട്ടാതെ ഒച്ച വക്കാതെയാണ് നടക്കുക. തേഞ്ഞടര്‍ന്നു തുടങ്ങിയ പാദുകങ്ങളില്‍ നിന്നും തിരിച്ചെടുക്കില്ല ക...

..
യ്യോ..പാമ്പ്..!

വീടിനു മുന്നിലുള്ളത് ഒരു വീതി കുറഞ്ഞ ഇടവഴി.അവിടെ നിന്നാണ്  കുട്ടികളുടെ  കൂക്കുവിളി.നോക്കിയപ്പോള്‍  കുറച്ചു കുട്ടികളും ചില അയല്‍ക്കാരും വട്ടം കൂടി നില്‍ക്കുന്നുണ്ട്.

വഴിയരികിലെ മാളത്തില്‍ വാലും  ഉടലില്‍ പകുതിയും ഒളിപ്പിച്ചു കൊണ്ട് കിടക്കുന്ന പാമ്പിനെ അയ്യപ്പനാണ് ചൂണ്ടിക്കാണിച്ചു തന്നത്.

അത് വഴിയില്‍ വിലങ്ങനെ ഇഴയുന്നത് ഞാനാണ് ആദ്യം കണ്ടതെന്ന രണ്ടു കുട്ടികളുടെ  ചെറിയൊരു തര്‍ക്കത്തിനു നടുവിലായിരുന്നു അപ്പോള്‍ അയ്യപ്പന്‍.
തങ്ങളെങ്ങിനെയാണ്  അതിനെ ചവുട്ടി ചവുട്ടിയില്ല എന്ന മട്ടില്‍ ചാടി രക്ഷപ്പെട്ടതെന്ന കുട്ടികളുടെ വിവരണം എല്ലാവരേയും പേടിപ്പെടുത്തുന്നുണ്ട്.

-വരയും പുള്ളിയും കണ്ടില്ലേ..ഇതു കരിമൂര്‍ഖന്‍  തന്നെ.

-അല്ലല്ല..ഇത് തനി വെമ്പാലയാണെന്നാ തോന്നുന്നെ..

-എന്തായാലും ഇതു ചില്ലറ ഇനമൊന്നുമല്ല..

ഇങ്ങിനെ ഒരുപാടഭിപ്രായങ്ങള്‍ പാമ്പിനെ ചുറ്റിപ്പറ്റി പത്തി വിടര്‍ത്തിയിട്ടുണ്ട്.
-കുട്ടികള്‍ കളിച്ചു നടക്കുന്ന വഴിയാണ്..

-ഇപ്പോള്‍ കണ്ടത് ഏതായാലും നന്നായി ..

ബഹളം കണ്ടോ കേട്ടോ എന്തൊ കാര്യം പന്തിയല്ലെന്നു തോന്നിയത് കൊണ്ടായിരിക്കണം പാമ്പ് മെല്ലെ അതിന്‍റെ തലവരെ പൊത്തിനകത്തേക്ക് വലിച്ചു കളഞ്ഞു.

-ഇതിനെ അങ്ങിനെ വിട്ടാല്‍ പറ്റില്ലട്ടോ...വഴി നടക്കേണ്ടതല്ലേ..?

-അയ്യപ്പാ അതിനെ എങ്ങിനെയെങ്കിലും ഒന്നു കൊല്ലണം..

മുന്നില്‍ അയ്യപ്പനുണ്ടല്ലോ എന്ന ഒരു ആശ്വാസം  എല്ലാവരുടെയും ഈ ആവേശത്തിനു പിന്നില്‍ ഉണ്ട്. ഏതു പാതിരക്കും ഒരു വിളക്കും വെളിച്ചവുമില്ലാതെ അയ്യപ്പന്‍ ആ വഴിയെല്ലാം നടക്കും.തേങ്ങ എന്നു പറഞ്ഞാല്‍ മതി ആള്‍ തെങ്ങിന്‍ മണ്ടയിലെത്തിയിരിക്കും.വേലികെട്ടണമെങ്കില്‍ മുളയും കയറി വെട്ടും.വിറകു കീറും.കിണറ്റിലിറങ്ങി മണ്ണെടുക്കും. ആകേയുള്ള ഒരു കുഴപ്പം പണിയില്ലാത്തപ്പോഴെല്ലാം ആള്‍ വെള്ളത്തിലായിരിക്കുമെന്നതാണ്.

-അയ്യപ്പന്‍ തന്നെ അതിനെ കൊല്ലണം.

അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി.

അയ്യപ്പനു പക്ഷെ ഇത് അതിലും എത്രയോ നിസ്സാരം. അയ്യപ്പന്‍ പറഞ്ഞു:

-ആരും അങ്ങോട്ടു പോകണ്ട.. കുറച്ചു കഴിഞ്ഞാല്‍  അതതിന്‍റെ പാട്ടിനു പോയ്ക്കോളും..

-അപ്പൊ ആര്‍ക്കും വഴി നടക്കെണ്ടെന്നോ..വന്നു നോക്കയ്യപ്പാ അതിന്റെ കിടപ്പും നോട്ടം ഒക്കെ..

അയ്യപ്പനൊഴികെ അടുത്തു ചെന്നു നോക്കിയവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്, ഈ കിടപ്പ്, നാക്ക് മാത്രം ഇടയ്ക്കിടെ പുറത്തിട്ടുള്ള അതിന്‍റെ തല്‍ക്കാലത്തെ ഒരടങ്ങലാണ്. തരം കിട്ടിയാല്‍ ഇനിയും അതു പുറത്തു വന്നു ഇങ്ങിനെയുള്ള  അപഥസഞ്ചാരം തുടരും.

അയ്യപ്പന്‍ മാത്രം അതൊന്നും സമ്മതിക്കുന്ന മട്ടില്ല :

-ഒന്നുല്ല്യാന്നും..ആളൊഴിഞ്ഞാ അത് അതിന്‍റെ  പാട്ടിനു പൊക്കോളും..

-അതല്ലയ്യപ്പാ ഈ കൊച്ചു കുട്ട്യോളെല്ലാം സ്കൂളിലേക്ക് പോയി വരണ വഴ്യല്ലേ.. അതോണ്ടാ.. പേടി..

-ഉച്ചക്ക് മൂന്നു നേരം ഞാനും ഈ വഴ്യന്നല്ലേ  പോണത്.. അങ്ങിനെ ഒന്നും ണ്ടാവുല്ല്യാന്നും..

-എന്ന് വച്ചു കണ്ണില് കണ്ടിട്ട് അങ്ങിനതിനെ വെറുതെ വിടാന്‍ പറ്റ്വോ? അതൊന്നും ശര്യാവില്ല്യ..

- ഇങ്ങളൊക്കെക്കൂടി ഇന്നെന്‍റെ പണി മുടക്കൂന്നാ തോന്നണത്.. ഹല്ലാ പിന്നെ ..
ദേഷ്യം വന്നാല്‍ അയ്യപ്പന്‍ വെറുതെ വട്ടം കറങ്ങാന്‍ തുടങ്ങും.

-അതേയ്.. നിനക്ക് വെള്ളത്തിനുള്ളത് ഒപ്പിച്ചു തന്നാല്‍ പോരെ?.. ഒന്ന്ചെല്ല് ന്‍റെയ്യപ്പാ.

ഒടുവില്‍ ആ വലയില്‍ അയ്യപ്പന്‍ വീണുപോയത് പോലെ തോന്നി. അയാള്‍ കറക്കം നിര്‍ത്തി:

-എന്തെങ്കിലും ആവട്ടെ..നല്ല നീളള്ളൊരു വടി  വേണം..ഒരു വെട്ടുകത്തീം..

ക്ഷണനേരം കൊണ്ട് വടിയും വെട്ടുകത്തിയുമെത്തി. അയ്യപ്പന്‍ പറഞ്ഞു:

-എല്ലാരും കൊറച്ച് ഒഴിഞ്ഞു മാറി നിന്നോളിന്‍..ആ കുട്ട്യോളൊക്കെ ഒന്നങ്ങട്ടു മാറ്റിക്കോളിന്‍..

വെട്ടുകത്തികൊണ്ട് വടിയുടെ തല കൂര്‍പ്പിച്ച് മുന നോക്കുമ്പോള്‍ അയ്യപ്പന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു:

-ചെലപ്പത് പറന്നും വന്നൂന്ന് വരും..ആയിനം സാധനാ..

എല്ലാവരും മാറിപ്പോയപ്പോള്‍ അയാള്‍ മാളത്തിനടുത്തു ചെന്ന് പാമ്പിന്‍റെ ആ അടങ്ങിക്കിടപ്പ് നോക്കി കുറച്ചു സമയം നിന്നു. പിന്നെ മുനയുള്ള വടിത്തല മാളത്തിലേക്കാഴ്ത്തി ഒന്നു തിരിച്ചു. പാമ്പിന്‍റെ പത്തിയിലേക്കാണ് വടി കുത്തിത്താഴ്ത്താന്‍ പോകുന്നത് എന്നു വിശ്വസിച്ച്‌ ഞങ്ങളെല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു.

പൊത്തില്‍ കിടന്ന പാമ്പ് പ്രത്യക്ഷമായൊരു എതിര്‍പ്പും പ്രകടിപ്പിക്കാനാതെ കീഴടങ്ങുന്നത് വായിച്ചെടുക്കുവാനായി ഞങ്ങളിലേക്ക് തന്നെ മുഖം തിരിച്ചു വച്ചാണ് അയ്യപ്പന്‍റെ നില്‍പ്പ്. അതിന്‍റെ മരണ പരാക്രമം അവസാനിക്കുവോളം അയ്യപ്പന്‍ അങ്ങിനെത്തന്നെ ഞങ്ങള്‍ക്ക് നിന്നുതന്നു.

പിന്നെ അയാള്‍ ഒരു ബീഡി കത്തിച്ചു നാലു പുക വലിച്ചു വിടുന്നതാണ് കാണുന്നത്. സംഗതി ശുഭപര്യവസായിയായി അവസാനിച്ചു എന്നുള്ളതിനുള്ള ഏക തെളിവായി അത്. ആശ്വസിച്ചതിനോടൊപ്പം  അയ്യപ്പനു കൊടുക്കാനുള്ളത് സംഘടിപ്പിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു ഞങ്ങള്‍.

അയ്യപ്പന്‍ എല്ലാവരെയും വിളിച്ചു:

-ഇനി വന്നോളിന്‍.. പിന്നെ, ഒരു കൈക്കൊട്ടും വേണം?

കൈക്കോട്ടു കിട്ടിയപ്പോള്‍ വഴിയില്‍ നിന്നു കുറച്ചു മണ്ണു കിളച്ചെടുത്ത്അയാള്‍ ആ മാളം  അടച്ചു. പിന്നെ അവിടെയെല്ലാം  മണ്ണിട്ടമര്‍ത്തി ഒരു പരുവമാക്കി. ഇപ്പോള്‍ അങ്ങിനെയൊരു പൊത്തൊ, പാമ്പോ  ഒന്നും അവിടെ ഉണ്ടായിരുന്നുവെന്നു കരുതാന്‍ ഒരു വഴിയുമില്ല.അത്ര മാത്രം വൃത്തിയായിരിക്കുന്നു!

അയ്യപ്പന്‍ ചോദിച്ചു:

-ന്താ ഇങ്ങിനെ പോരെ?

-മതി..മതി

എല്ലാവര്‍ക്കും സന്തോഷം.

-ന്നാ ഞാന്‍ പോട്ടെ..

-ന്നാ ഇത് വച്ചോ..

ആ സന്തോഷത്തില്‍ ഞങ്ങളെല്ലാവരും മടങ്ങിപ്പോരുമ്പോളാണ് രണ്ടടി നടന്നു കഴിഞ്ഞ  അയ്യപ്പന്‍ തിരിഞ്ഞു നിന്നു ഇങ്ങിനെ പറയുന്നത് :

-അതേയ്.. ന്നാലും എല്ലാവരും ഒന്ന് സൂക്ഷിച്ചും കണ്ടൂം  ഒക്കെ നടന്നാ മതി ട്ടോ. അതിന്‍റെ തൊണെയ് ഇവിടെവിടെങ്കിലും ഒക്കെണ്ടാവും..  നല്ല ഒന്നാന്തരം സാധനാണ്.. ഒന്നൂതിയാ മതി.. പകവച്ചും അവറ്റ കടിക്കും!

ചെറിയൊരു പൊത്തുള്ളതടച്ചു അതിലും വലിയ മറ്റൊന്ന് തുറന്നു വച്ചു തന്നിട്ടാണ് അയ്യപ്പന്‍റെ ഒരു തമാശ.

-അങ്ങന്യാച്ചാ അതയ്യപ്പനെത്തന്നെയാവും ആദ്യം പിടിക്കുക.
  
ആര്‍ക്കോ ദേഷ്യവും വന്നു.

-അതേയ്.. ഞാനേതു നാട്ടപ്പാതിരക്കും നടക്കുന്നോനാ.. നിങ്ങളൊക്ക്യോ? ഒരു ദിവസം ഒറക്കമൊഴിച്ചു ഇരുന്നു നോക്ക്യാലറിയാം ഈ വഴീക്കൂടെ പോണ സാധനങ്ങളെ!പാമ്പും പെരുച്ചാഴീം കുറുക്കനും ഒന്ന്വല്ല..നിങ്ങളാരും ജീവിതത്തില് കാണാത്തോരോ ജന്തുക്കള്..!

ആരെങ്കിലും എന്തെങ്കിലും പറയുന്നോ ചോദിക്കുന്നോയെന്നൊന്നും   ശ്രദ്ധിക്കാതെ അയ്യപ്പന്‍ ഒരു വളഞ്ഞ വഴിയില്‍ മറഞ്ഞു.

അല്ലെങ്കിലും എന്തിനാപ്പൊ അതിനെ കൊന്നതെന്ന  ചോദ്യങ്ങളും  അതിനു കൈമലര്‍ത്തി ആവോയെന്ന്  കണ്ടെത്തുന്ന ഉത്തരങ്ങളുമായി   ഞങ്ങളുടെ കുട്ടികള്‍  മുന്നില്‍  നടക്കുന്നു.  അറിയുന്നുണ്ട്, അയ്യപ്പന്‍ അതിനെ കൊന്നോ എന്ന ഞങ്ങളില്‍ ചിലരുടെ സംശയത്തിന് ആവോയെന്ന ചില മറുപടി ഞങ്ങളെത്തന്നെ പിന്തുടരുന്നത്.

സന്ധ്യക്ക് പണി കഴിഞ്ഞു തിരിച്ചു പോകുന്ന അയ്യപ്പന്‍റെ അയ്യോ.. പാമ്പ് എന്ന നിലവിളി കേട്ട് ഓടിച്ചെന്നപ്പോള്‍ അയാള്‍ ചോരയൊലിക്കുന്ന കാലുമായി നില്‍ക്കുന്നതും പിന്നെ  ആംബുലന്‍സില്‍ നിന്ന്   ഒരു മൃതദേഹം ഇറക്കുന്നതിന്‍റെ  വര്‍ണ്ണനകളും ഒക്കെയായി ഈ കഥ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ  അതു ജീവിതത്തിലായിരുന്നുവെങ്കില്‍ ..

പക്ഷെ ഇതങ്ങിനെയല്ല.

 പതിവു തെറ്റാതെ സന്ധ്യക്ക്  അയ്യപ്പന്‍ വരുന്നത് കണ്ടു, ഇടവഴിയില്‍  അരയോളം  വെള്ളമുണ്ടെന്ന മട്ടില്‍ ആയാസപ്പെട്ടുള്ള നടത്തം. ചുണ്ടില്‍ ചുറ്റുപാടുകള്‍ക്ക് യോജിക്കാത്ത ചില അപൂര്‍വ്വരാഗങ്ങള്‍. ചിലപ്പോള്‍ ചുഴികളില്‍ പ്പെട്ടു  മുങ്ങിനിവര്‍ന്ന മുഖം.

മുന്നിലെത്തിയപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെ അയ്യപ്പനൊന്നു  നിന്നു. പിന്നെ  ചിരിപൊട്ടിയ   മുഖം പൊത്തിപ്പിടിച്ചു  നടന്നു.

എന്തോ ഒന്ന് ആ ചിരിയില്‍ അയാള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

എല്ലാം തികഞ്ഞതിന്‍റെ ഒരു അഹങ്കാരമൊന്നും അല്ലത്. ചിലപ്പോള്‍ എല്ലാം സഹിക്കുന്നതിനുള്ള ഒരഭ്യാസമായിരിക്കണം.
..
ല്ലുവച്ചതും കണ്ണുവച്ചതും    
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്‍റെ
ഉത്തരം മുട്ടുന്നുണ്ട്. 
 
കാട്ടിലേക്കു കല്ലെറിഞ്ഞും 
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്‍റെ
മേല്‍ക്കൂര.

അരക്കില്ലം പോലെ
എരിയുന്നോരകവും 
കപ്പല്‍വീട് പോലെ 
ഉലയുന്നോരുടലും,

അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .




..


ന്തൊരു ഉറുമ്പുകള്‍..! നോക്കുന്നിടത്തെല്ലാം  ഉറുമ്പുകള്‍ത്തന്നെ‍..!.

ഒരു  ഗ്ലാസ്സ്ചായ പോലും എടുത്തു വക്കാന്‍ പറ്റുന്നില്ല. ഇവറ്റകള്‍ മണത്തറിഞ്ഞ് എത്തിക്കൊള്ളും.  ദൈവമേ ഇതെന്തൊരു കഷ്ടപ്പാടാണ്..!

കുറെ ദിവസങ്ങളായി അയാള്‍ ഇത്തരത്തിലുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

ഒരു വീടാകുമ്പോള്‍ ഉറുമ്പും ചിതലും ഒക്കെ കാണുമെന്ന പതിവു പല്ലവിയോടെ അതെല്ലാം   അവഗണിച്ചു തള്ളുകയായിരുന്നു അയാള്‍

പക്ഷെ  ഇപ്പോള്‍ അയാള്‍ക്കും ചിലതെല്ലാം ബോധ്യപ്പെട്ടു തുടങ്ങി. അവളുടെ വാക്കുകള്‍ തൊട്ടുതൊടുന്നിടത്തു നിന്നെല്ലാം  ഉറുമ്പുകള്‍ അരിച്ചു കയറുന്നുണ്ട്.

കടിക്കുന്നവയും കടിക്കില്ലെങ്കിലും  കണ്ണിലൊരു കരടായി മാറുന്നവയും  നോക്കുന്നിടത്തെല്ലാം കാണുന്നവയും അങ്ങിനെ  എല്ലാം  അക്കൂട്ടത്തിലുണ്ട്.  പത്രം നിവര്‍ത്തിയാല്‍ അതിലും ചിലതെല്ലാം  അക്ഷരങ്ങള്‍ക്കൊപ്പം അങ്ങിനെ  വിഹരിക്കുന്നുണ്ടാകും.
 
അടുക്കളയില്‍ ഒന്നും ഉണ്ടാക്കി വക്കാന്‍ പറ്റുന്നില്ലെന്നും അടുപ്പില്‍ പോലും അവ കൂട്ടം കൂടാന്‍ തുടങ്ങിയെന്നും ഒക്കെ ഭാര്യ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍  അയാളും നിര്‍ബ്ബന്ധിതനായി.

അയാള്‍ അവയുടെ വരവും പോക്കും വഴികളുമെല്ലാം കണ്ടു പിടിച്ചു. കട്ടിളകളുടെയും ചുമരിന്‍റേയും ഇടയിലെ വിള്ളലുകളിലൂടെയാണ്   അധികവും ജാഥയായി  പുറത്തേക്കു വരുന്നതും    അകത്തേക്കു പോകുന്നതും. വഴിയില്‍ വച്ച് തിരിഞ്ഞു നിന്ന് തമ്മില്‍ത്തമ്മില്‍  കുശലപ്രശ്നങ്ങള്‍  നടത്തുന്നവരുണ്ട്. പലരും  താങ്ങാന്‍  പറ്റാത്ത പലതരം  ചുമടുകളും  പേറിയാണ് യാത്ര.

ഇതെല്ലാം ആശാരിയും തേപ്പുകാരനും ഒക്കെക്കൂടി   ഒപ്പിച്ച ചില പണിത്തരങ്ങളാണെന്നാണ്  മക്കളുടെ കണ്ടെത്തല്‍ .

വീടുപണിയുടെ തുടക്കത്തില്‍  കട്ടിളക്കടിയില്‍ അരിയും പൂവും അല്‍പ്പം സ്വര്‍ണ്ണവും വയ്ക്കുന്ന പതിവുണ്ടെന്നു ആശാരി മണിയന്‍ പറഞ്ഞപ്പോള്‍ തന്നെ അതിലൊരു പന്തികേട് മണത്തിരുന്നുവെന്നു ഒരാള്‍ .

പഴയ കമ്മലില്‍ നിന്നടര്‍ന്നു വീണ ഒരു സ്വര്‍ണ്ണക്കൊളുത്താണ് കട്ടിളക്കടിയില്‍ വച്ചത്. അത് തേപ്പുകാരന്‍  മറ്റാരും കാണാതെ  അടിച്ചു മാറ്റിയിട്ടുണ്ടാകുമെന്നു   ഒരു മകള്‍  സംശയം പറഞ്ഞെങ്കിലും അരയോളം ഉയര്‍ന്ന ചുമരിന്നടിയില്‍ അത് ഉണ്ടോ ഇല്ലയോ എന്നറിയാനുള്ള  പഴുതൊന്നും കണ്ടെത്താത്തതിനാല്‍ അന്നയാള്‍ മിണ്ടാതിരുന്നു.

പക്ഷെ , അന്നും  ഇങ്ങിനെയൊരു സംശയമൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല.  ഇപ്പോള്‍ തോന്നുന്നുണ്ട്, ആ  അരിയും പൂവും മണത്തു  വന്നെത്തിയ  ഉറുമ്പും ചിതലും ഒക്കെയായിരിക്കുമോ തങ്ങളെക്കാള്‍ മുമ്പേ ഇവിടെ സ്ഥിരതാമസക്കാരായി മാറിയത്?

എന്തായാലും കിട്ടാവുന്നതില്‍  ഏറ്റവും മുന്തിയ ഉറുമ്പ്‌ പൊടിയാണ്  അയാള്‍ വാങ്ങി വിതറിയത്. പോരാത്തതിനു പിന്നീടുള്ള കുറെ ദിവസങ്ങള്‍   ഉറുമ്പിന്റെ വഴികളും വാസസ്ഥലങ്ങളും തിരഞ്ഞു പിടിച്ചു  മണ്ണെണ്ണയും പ്രയോഗിച്ചപ്പോള്‍  ഭാഗ്യം തുണച്ചു.  ഉറുമ്പിന്‍റെ  പൊടി പോലും എങ്ങും കാണാതായി.

അപ്പോഴാണ്‌  ഇനി നമ്മുടെ  തൊടിയിലുള്ള പുളിയനുറുമ്പുകളെയും ഒന്നു തുരത്തണമെന്നും അതിനുള്ള  എളുപ്പവഴി പടുമരങ്ങളെല്ലാം മുറിച്ചു വിറകാക്കുകയാണ് പറ്റിയത് എന്ന മറ്റൊരു വിളിച്ചു പറയലുണ്ടായത്. അതും   നടപ്പിലാക്കിയപ്പോള്‍ ഉറുമ്പുകളെച്ചൊല്ലി ഉണ്ടായിരുന്ന  നിലവിളികളെല്ലാം ഒരു വിധം അടങ്ങി.

അങ്ങിനെ ഉറുമ്പുകള്‍  ഓര്‍മ്മകളില്‍  നിന്നും  മാഞ്ഞു തുടങ്ങിയ കാലത്താണ്   ഒച്ചിന്‍റെ രൂപത്തില്‍ പുതിയൊരു പ്രശ്നം തലപൊക്കുന്നത്. കുളിമുറിയിലാണ് അതിനെ ആദ്യം കണ്ടെത്തുന്നത്.

അത് ചുമരില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ വല്ലാത്തൊരു അറപ്പ് തോന്നും.തോണ്ടിയെടുത്ത് കളയാന്‍ നോക്കിയാല്‍ സമ്മതിക്കാതെ  അവിടെത്തന്നെ ഒട്ടിപ്പിടിക്കുകയും ചെയ്യും.

മക്കള്‍ക്കെല്ലാം അതിനെ കാണുന്നത് തന്നെ പേടി. അയ്യോ..ഛെ.. എന്നൊക്കെയുള്ള വലിയ വായിലെ വിളികളാണ് എപ്പോഴും അയാള്‍  കേള്‍ക്കുക. എവിടെയായാലും    അയാള്‍ത്തന്നെ ചെന്നെത്തി വേണം  അവറ്റകളെ കുടിയൊഴിപ്പിക്കാന്‍ . അങ്ങിനെ നേരവും കാലവുമൊന്നും ഇല്ലാതെ  ആ നിലവിളികള്‍ നീണ്ടു പോയതോടെ അയാള്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി.

ഒടുവില്‍  തെങ്ങിന്‍ ചുവട്ടിലെ അഴുകിയ ചെളിയിലും വാഴച്ചുവട്ടിലുള്ള വെള്ളത്തിലും നിന്ന്  അവറ്റകള്‍  വരുന്ന വഴികള്‍ കണ്ടെത്തുകയും ചെയ്തു.

ഒച്ചുകള്‍ക്ക്  കുരുടാന്‍ പോലുള്ള എന്തെങ്കിലും പൊടികളാണ്  പറ്റിയതെന്ന് ആരോ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ പേടിയായി.അതൊരു അപകടം പിടിച്ച കീടനാശിനിയാണെന്നൊക്കെയുള്ള  ചില സംശയങ്ങളും. അതുകൊണ്ട്  ആദ്യപടി  ഉറുമ്പ്‌ പൊടി തന്നെ വിതറി നോക്കി. ഒരു പ്രയോജനവും ഉണ്ടായില്ല. പിന്നെ മണ്ണെണ്ണ തളിച്ചു ആകെ ശുദ്ധീകരിച്ചു. എന്നിട്ടും പറയത്തക്ക  ഗുണമൊന്നും കണ്ടില്ല . പിന്നെ ആലോചിക്കാനൊന്നും പോയില്ല.  എല്ലായിടത്തും കുരുടാന്‍ തന്നെ വാരി വിതറി. അപ്പോള്‍ സംഗതി ഫലിച്ചു. അങ്ങിനെ  ഒച്ചുശല്യവും ഒഴിഞ്ഞു.

ഒരു വെടിക്കു നാലുപക്ഷിയെ കിട്ടിയെന്നാണ് പിന്നീടൊരു ദിവസം ഭാര്യ അതിനെക്കുറിച്ചു അയാളോട് പറഞ്ഞത്.  ഒച്ചുകള്‍ക്കൊപ്പം  ശല്യക്കാരായ തവളകളും പുഴുക്കളും   ഒക്കെ സ്ഥലം വിട്ടു പോയത്രെ.  അതുകൊണ്ടാവണം  ഇടയ്ക്കിടെ വന്നു പോകാറുള്ള മഞ്ഞച്ചേരയേയും പെരുച്ചാഴിയെയും ഒന്നും ഈയിടെയായി കാണുന്നില്ല. തെങ്ങിന്‍ ചുവട്ടിലാണെങ്കില്‍ ചിക്കിച്ചിനക്കി വൃത്തികേടാക്കാന്‍ അടുത്ത വീട്ടിലെ കോഴികള്‍ പോലും  എത്താറില്ല.  ഇപ്പോള്‍ ആകെ ഒരു ശാന്തമായ അന്തരീക്ഷമാണത്രെ.

ഇപ്പോഴും ഇതൊരു വീടായിട്ടില്ലെന്ന് എപ്പോഴോ ഒരിക്കല്‍ മകന്‍ പറഞ്ഞപ്പോള്‍ അയാള്‍ക്കൊന്നും മനസ്സിലായില്ല . പുതിയ എന്തെങ്കിലും ഒരു പ്രശ്നം തുടങ്ങിയോ എന്ന് അയാള്‍ സംശയിച്ചു. മകന്‍ അപ്പോള്‍ പറഞ്ഞു തുടങ്ങിയത് വീടിന്‍റെ മുറ്റത്തെക്കുറിച്ചായിരുന്നു. ആ  മുറ്റം കാണാന്‍  ഒരു ഭംഗിയുമില്ലെന്നും മൊത്തം കാടുപിടിച്ചു കിടക്കുകയാണെന്നും നടക്കുമ്പോള്‍ പുല്ലും ചെടിയുമാണ് കാലില്‍ തടയുന്നതെന്നും മറ്റുമുള്ള  ചില  പരാതികള്‍ .

മകനേക്കാള്‍ കൂടുതല്‍ മുറ്റത്തും തൊടിയിലും ഇറങ്ങി നടക്കാറുള്ള  അയാള്‍ക്ക്‌ ഈ പരാതിയില്‍ വലിയ കഴമ്പുണ്ടെന്നൊന്നും തോന്നിയില്ല.മുറ്റത്തുള്ളതെല്ലാം മുക്കുറ്റിയും മുത്തങ്ങപ്പുല്ലും കിഴാര്‍നെല്ലിയും പോലുള്ള വെറും നിരുപദ്രവകാരികളാണെന്നും, ചില അടിയന്തിര ഘട്ടങ്ങളില്‍ അവ  ഒന്നാന്തരം ഉപകാരികളായിത്തീരാറുണ്ടെന്നും ഒക്കെ  സമര്‍ത്ഥമായി വാദിച്ചെങ്കിലും  അവന്‍ സമ്മതിച്ചു കൊടുത്തില്ല. മാത്രമല്ല , മറ്റുള്ളവരെല്ലാം    അവനെ പിന്തുണക്കുകയും  കൂടി ചെയ്തപ്പോള്‍  പുതിയൊരു ദൌത്യം കൂടി അയാള്‍ക്ക്‌  ഏറ്റെടുക്കേണ്ടതായി വന്നു.

കളകള്‍ മാത്രം കളയാനുള്ള ഒരു മരുന്നിനെക്കുറിച്ചു മൂത്ത മകള്‍ വാചാലയായപ്പോള്‍ പിറ്റേന്നു തന്നെ  ആ മുറ്റത്ത് അയാള്‍ക്കത് പരീക്ഷിക്കേണ്ടി വന്നു.  രണ്ടുമൂന്നു ദിവസങ്ങള്‍ പിടിച്ചു നിന്നുവെങ്കിലും പിന്നെ തിരിഞ്ഞു നിന്ന്  കരിഞ്ഞ ഒരു നോട്ടവുമയച്ചു മുറ്റത്തെ പുല്‍ക്കൊടികളെല്ലാം അന്നത്തെ പകലിനൊപ്പം   പടിയിറങ്ങിയപ്പോയപ്പോള്‍ അയാള്‍ സങ്കടം കൊണ്ടു കരഞ്ഞില്ലെന്നു  മാത്രം.

അങ്ങിനെ മുറ്റത്തോടൊപ്പം മറ്റുള്ളവരുടെയെല്ലാം  മുഖങ്ങള്‍  വെളുത്തു കണ്ടപ്പോള്‍ അയാളും  പുല്‍ക്കൊടികളെ മറന്നു.

ഈയിടെയാണ് പുതിയ നിലവിളികള്‍ കേള്‍ക്കുന്നത്. രാവിലേകളില്‍ മുറ്റം   അടിക്കുമ്പോഴെല്ലാം  ഇളയവളുടെ ചുണ്ടിലുണ്ടാകുകയും അടുക്കളയോളം പടരുകയും ചെയ്യുന്ന ഒരു മുറുമുറുപ്പ്.

അവള്‍ ചിലപ്പോള്‍ എനിക്കൊന്നും വയ്യെന്ന പല്ലവിയോടെ ചൂലും വലിച്ചെറിഞ്ഞു ഒരു പോക്കു പോകാന്‍ തുടങ്ങി. എന്നാല്‍ അതു പതിവാക്കിയപ്പോഴാണ് അമ്മ അതിന്‍റെ കാരണം  ആരായുന്നത്. വളരെയധികം  വിചിത്രമായിരുന്നു അപ്പോള്‍  അവളുടെ  ഉത്തരം.

ആ മുറ്റം ഓരോ ദിവസം കഴിയും തോറും വലുതായിക്കൊണ്ടിരിക്കയാണത്രെ. എങ്ങിനെയൊക്കെ അടിച്ചാലും അടിച്ചെത്തുന്നില്ലെന്നാണ് പരാതി.  അതിന്‍റേതായ  ചില തെളിവുകളും അവള്‍  കാണിച്ചു തന്നു.

അങ്ങിനെയാണ്‌ അയാളുടെ  കണ്ണുകള്‍  ആ സത്യം കണ്ടെത്തുന്നത്.  അവള്‍ പറഞ്ഞത് ശരിയാണ്. മുറ്റം  അതിനെ അതിരിട്ടു തിരിച്ച  റോസാച്ചെടികളും മുല്ലവള്ളികളും ഒക്കെ മറികടന്നു  കുറെയേറെ  മുന്നോട്ടു പോയിക്കിടക്കുന്നു..!

അവിടെയൊക്കെയുണ്ടായിരുന്ന തുമ്പയും കുറുന്തോട്ടിയും അപ്പയും തോട്ടാവാടിയുമെല്ലാം  എങ്ങോട്ടു പോയെന്ന അയാളുടെ  സങ്കടവും ഉല്‍ക്കണ്ഠയും നിഴലിച്ച  ചോദ്യത്തിന് ആരും മറുപടിയൊന്നും പറഞ്ഞില്ല.

മക്കള്‍ക്കാര്‍ക്കും അങ്ങിനെ ചിലതെന്തെങ്കിലും  അവിടെ  ഉണ്ടായിരുന്നതായി ഓര്‍മ്മപോലും വരുന്നില്ലെന്നു പറഞ്ഞപ്പോള്‍ അതിതൊക്കെയാണ് എന്നു കാണിച്ചു കൊടുക്കാന്‍ വേണ്ടി എന്തെങ്കിലും തേടി അയാള്‍ ആ തൊടി മുഴുവന്‍ പരതി. അപ്പോള്‍ അയാളുടെ ഉള്ളിലെ  സങ്കടവും സംഭ്രമവും ഒരിരട്ടി കൂടി.

അവയിലൊന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു  മാത്രമല്ല  , കൊടിത്തൂവ്വ, ചെറൂള, തവിഴാമ തുടങ്ങിയ അയാള്‍ക്കു സുപരിചിതങ്ങളായ  മറ്റനേകം ചെടികളും അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. നടുക്കത്തോടെയാണ് അയാള്‍ മടങ്ങിയത്. എത്രയൊക്കെ അവഗണിച്ചിട്ടും പലനിറത്തിലുള്ള പ്ലാസ്റ്റിക് ചിരികളോടെ ചില സത്യങ്ങള്‍ അയാളെ പരിഹസിച്ചു കൊണ്ടേയിരുന്നു.

            ഈ പോക്കു പോയാല്‍ തൊടിയെല്ലാം മുറ്റമായി മാറാന്‍ അധികം നാളൊന്നും വേണ്ടി വരില്ലെന്നു പറയുമ്പോള്‍  മക്കളുടെ  മുഖത്തു തെളിഞ്ഞ  നിസ്സംഗതയില്‍ തട്ടി അയാളുടെ കണ്ണുകള്‍ മാത്രം മഞ്ഞളിച്ചു.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഇക്കുറി നമ്മുടെ മാവുകള്‍ ഒന്നും തന്നെ പൂത്തില്ലല്ലൊ..ഒരു പ്ലാവും ഇതുവരെ കായ്ച്ചിട്ടുമില്ലല്ലോ.. എന്താണാവോ..എന്നൊക്കെയുള്ള ഭാര്യയുടെ ആത്മഗതമാണ്  അയാളെ മാഞ്ചുവട്ടില്‍ കൊണ്ടെത്തിച്ചത്.

അയാള്‍ക്കു തങ്ങാവുന്നതിലപ്പുറമാണ് അവിടെയെല്ലാം കണ്ടെത്തിയത്.  മാവുകളെല്ലാം  ഋതുഭേദങ്ങള്‍ അറിയാത്ത മട്ടില്‍ അങ്ങിനെത്തന്നെ നില്‍ക്കുന്നു.പൂക്കാനുള്ള  ഒരു കൊതിയൊന്നുമല്ല, ഉണങ്ങാനുള്ള  ഒരു മഞ്ഞപ്പാണ് ഇപ്പോള്‍  അവയുടെ മുഖത്തെല്ലാം തെളിയുന്നതെന്ന് ഒരാളലോടെ അയാള്‍ക്ക്‌ തിരിച്ചറിയാനും  കഴിഞ്ഞു.

പ്ലാവുകളുടെ സ്ഥിതിയും വിത്യസ്തമായിരുന്നില്ല. കാലഭേദങ്ങള്‍ തിരിച്ചറിയാത്ത ഒരു തരം മരവിച്ച ഭാവം. കാതലിനകത്തെക്ക് കയറിപ്പോയ ചില വിണ്ടുകീറലുകള്‍ . തെങ്ങുകളിലും കണ്ടെത്തിയത്  അതുവരെ കാണാത്ത  ചിലതരം മണ്ടത്തരങ്ങള്‍ . പുതിയ അച്ചിങ്ങകളെയൊന്നും അവയ്ക്ക് തീരെ പിടിച്ച മട്ടില്ല.  എല്ലാം ചുവട്ടില്‍ത്തന്നെ കൊഴിച്ചിട്ടു കൊണ്ടുള്ള ഒരു നില്‍പ്പ്. ഓലകളെയെല്ലാം    മഞ്ഞളിപ്പിച്ചും, പട്ടകള്‍ പാതി വാട്ടത്തില്‍ പിടിച്ചും വല്ലാത്തൊരു മട്ട്.

ഭാര്യയും പറഞ്ഞു തുടങ്ങിയത് അതു തന്നെയായിരുന്നു. അറിയില്ല..എവിടെയൊക്കെയോ എന്തൊക്കെയോ  കുഴപ്പങ്ങള്‍ തോന്നുന്നുണ്ടെന്ന്.

പ്രഭാതങ്ങള്‍ക്ക് പഴയ പ്രസരിപ്പില്ലെന്നു ആരും പറയാതെത്തന്നെ പിന്നീടയാള്‍ക്ക് മനസ്സിലായിത്തുടങ്ങി.

പഴയ പോലെ മാവിന്‍ കൊമ്പിലിരുന്നു കരയാന്‍ കിളികളാരും വരുന്നില്ല. മരം കയറിയിറങ്ങാനും ചിലക്കാനും   അണ്ണാരക്കണ്ണന്മാരില്ല.  പ്ലാക്കൊമ്പില്‍ ചേക്കേറിയിരുന്ന കൊറ്റികളെല്ലാം കൂടൊഴിഞ്ഞു പോയി. ഒരു കാക്കക്കലമ്പല്‍ പോലും എങ്ങും കേള്‍ക്കാതായ പ്രഭാതങ്ങളും പ്രദോഷങ്ങളും.

അയാള്‍ ആധികള്‍  പങ്കുവച്ച ഒരുച്ചക്ക് മക്കളും അവരുടെ  മനസ്സുകള്‍ തുറന്നു. ഈയിടെയായി ചാമ്പമരത്തില്‍ ചാമ്പക്ക  ഉണ്ടാവാറില്ലെന്നൊരാള്‍ . മുല്ലയും റോസും പൂവിടാറേയില്ലെന്നു മറ്റൊരാള്‍ . വല്ലപ്പോഴും ഒരിക്കല്‍ വിരുന്നുകാരെപ്പോലെ കയറി വരാറുള്ള  മയിലുകളെ കണ്ട കാലം മറന്നു പോയെന്നു  മകന്‍.

അതൊക്കെ ഒരുതരം നിലവിളികള്‍ പോലെയാണ് അയാള്‍ക്കപ്പോള്‍ തോന്നിയത്. പക്ഷെ  എന്തെങ്കിലും ഒരു  പരിഹാരം മാത്രം  ആര്‍ക്കും പറയാനും ഉണ്ടായിരുന്നില്ല.
 
തുലാവര്‍ഷത്തിനൊപ്പം കുടചൂടി  വന്ന കൊടും വെയിലിനേയും   വൃശ്ചികക്കുളിരിനെ  കുളിപ്പിച്ചു കിടത്തിയ പെരുമഴയേയും എന്തൊരു കാലമെന്നു മാത്രം വിശേഷിപ്പിച്ചു അയാളും ആശ്വസിച്ചതായി ഭാവിച്ചു.

അങ്ങിനെയിരിക്കെ  ഉത്സവത്തോടെ വന്നെത്തിയ ഒരു  വേനലിലേക്ക് കണ്ണുതുറന്നു കിടന്ന കാലത്താണ് പുതിയൊരു നിലവിളിയാല്‍ അയാള്‍ വീണ്ടും ഉണരുന്നത്.

കിണറ്റില്‍ എന്തെങ്കിലും വീണുകിടക്കുന്നുണ്ടാവുമെന്ന വേവലാതിയില്‍ ഓടിച്ചെന്നപ്പോള്‍ ഒഴിഞ്ഞ കിണര്‍വട്ടത്തില്‍ കണ്ണുതള്ളിപ്പോയവളുടെ ഒരു വിശദീകരണം മാത്രം. തലേന്നു വെള്ളം കാല്‍ക്കിണറുണ്ടായിരുന്നു.. ഇപ്പോള്‍ ദേ  കണ്ടില്ലെ ചരിച്ചു വച്ചിരിക്കുന്നു..!

ആഴങ്ങളിലേക്കു വീണു പോയപ്പോള്‍  അയാളുടെ മനസ്സ് ആദ്യം വരണ്ടു.  അറ്റ വേനലിലും വറ്റാത്ത ഉറവയുണ്ടായിരുന്ന കിണര്‍ . ഇപ്പോള്‍ ദാ ചരിഞ്ഞു കിടക്കുന്നു. ഉള്ളിലെ കാലാള്‍ വെള്ളത്തില്‍  ആശ്വാസത്തിനായിരിക്കണം ഒരാകാശം മുഴുവന്‍  ഒളിപ്പിച്ചു വച്ചിരിക്കുന്നത്.

ആ ആകാശത്തിന് ഒരു പുതിയ  മുഖച്ഛായയാണുള്ളതെന്നു കണ്ടെത്താന്‍ അയാള്‍ക്കൊരു  ബുദ്ധിമുട്ടും ഉണ്ടായില്ല. അപ്പോള്‍ കിണറ്റിലേക്ക്‌ താഴ്ത്തിയ തലയുയര്‍ത്തി അയാള്‍  മുകളിലേക്കു നോക്കി. അന്നേരവും  അത് തന്നെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

അയാളുടെ നോട്ടം കണ്ട് , എന്താണ് നോക്കുന്നത്? ഈ  അറ്റ വേനല്‍ക്കാലത്തുണ്ടോ  ഇനിയൊരു മഴ   എന്നൊക്കെയുള്ള ചില ചോദ്യങ്ങള്‍ക്ക്  പെട്ടെന്നൊരുത്തരമൊന്നും അയാള്‍ക്ക്‌ തോന്നിയില്ല.

നമ്മുടെ ആകാശം നോക്കൂ എന്തോ ഒരു വിത്യാസം കാണുന്നില്ലേ എന്ന അയാളുടെ  മറുചോദ്യം മനസ്സിലാവാതെ ഭാര്യ മിഴിച്ചു നില്‍ക്കുക മാത്രം ചെയ്തു.

വെള്ളത്തെക്കുറിച്ചു മാത്രമുള്ള നിലവിളിയാല്‍ മുഖരിതമായ ആ  പകലിലേക്ക് അയാള്‍ എല്ലാവരെയും വിളിച്ചിരുത്തി. ആശങ്കകളും അഭിപ്രായങ്ങളും പങ്കുവച്ചപ്പോള്‍ ഫലിതം ആസ്വദിച്ച  മക്കളുടെ ചിരിയിലേക്ക് ഒടുവിലയാള്‍ക്കും  നിസ്സഹായനായി കടന്നിരിക്കേണ്ടി വന്നു.
   
എന്നിട്ടും ഒരു  സന്ധ്യക്ക് കുട്ടികളേയെല്ലാം മുറ്റത്തു വിളിച്ചു നിര്‍ത്തി   അയാള്‍ ആകാശം കാണിച്ചു. നമ്മുടെ ആകാശത്തിനു വല്ല  വിത്യാസവും കാണുന്നുണ്ടോ എന്ന് ചോദിച്ചു. പക്ഷെ  കുട്ടികള്‍ ഒന്നും മനസ്സിലാവാതെ അയാളെയാണ് നോക്കിയത്. നമുക്ക് അങ്ങിനെ പ്രത്യേകം ഒരാകാശമുണ്ടോ എന്ന അവരുടെ ചോദ്യത്തിന് അയാള്‍ പറഞ്ഞു. ഉണ്ട്. നമുക്കു  മുകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതു തന്നെയാണ് നമ്മുടെ ആകാശം.

എങ്കില്‍ അതിനൊരു വിത്യാസവും കാണാനില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ അയാളവരെ തിരുത്തി. എന്‍റെ ആകാശത്ത് ഏതു സന്ധ്യയിലും തുമ്പികളും  ചേക്കാറാന്‍ പറന്നു പോകുന്ന പക്ഷികളുമുണ്ടായിരുന്നു. നിങ്ങളുടെ ആകാശത്തോ..?

ഞങ്ങളുടെ ആകാശത്ത്..? ആവോ..? ഞങ്ങള്‍ അങ്ങിനെയൊരു ആകാശം  കണ്ടിട്ടു കൂടിയില്ല.. ദാ.. ഇപ്പോള്‍ കാണുന്നുണ്ട്.. ദൂരെ അവിടെയിവിടെ ഓരോന്നിനെയൊക്കെ..

അത് മാത്രം പോര ഇനിയും ധാരാളം  കണ്ടെത്തണം. മയിലും കുയിലും പ്രാവും പരുന്തും അങ്ങിനെ ഒരുപാടൊരുപാട്..

പിന്നെ ഇവിടെയും പലതും കാണാനുണ്ടെന്നു പറഞ്ഞു അയാളവരെ മണ്ണിലേക്ക് ക്ഷണിച്ചു.

ഇവിടെ വന്ന്  നിങ്ങളുടെ മണ്ണിനെയും  കാണണം. ഇതിലൂടെ അരിക്കുന്ന ഉറുമ്പുകളെ.. ഇഴയുന്ന പുഴുക്കളെ.. ഇവിടെ മുളക്കുന്ന പുല്ലിനെ.. വളരുന്ന ചെടികളെ.. എല്ലാം അറിയണം. എല്ലാവരെയും സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കണം.

ഈ അച്ഛനെന്താണമ്മേ പറ്റിയത് എന്നൊരു ചോദ്യത്തോടെ മക്കള്‍ സ്ഥലം വിട്ടിട്ടും അയാള്‍ അവിടെത്തന്നെ കുത്തിയിരുന്നു.

ആദര്‍ശം  പറഞ്ഞു നടന്നാല്‍  മാത്രം പോരെന്നയാള്‍ക്കറിയാം. ജീവിതം കൊണ്ടു തന്നെ  ചിലതെല്ലാം കാണിച്ചു  കൊടുക്കണം. അതിന്‍റെ തുടക്കം ഈ മണ്ണില്‍ നിന്നു തന്നെ ആയിരിക്കണം. അത് ഒരുറുമ്പില്‍ നിന്നായാല്‍ പോലും അത്രയും നല്ലത്.

ഒരു നാട്ടു വെളിച്ചം പോലെ എന്തോ ഒന്ന് അപ്പോഴും അയാള്‍ക്ക്‌ അകത്തും പുറത്തും കൂട്ടായിക്കിടന്നു.



..


രു മണ്‍ചിരാതു
                    പോലെരിയും പകലിന്‍റെ         
നെറുകില്‍ വീണ്ടും കടല്‍
                    ചുംബനം ; സഗദ്ഗദം.
ഒരു വേപഥുവോടെ 
                    തുളുമ്പി നഭസ്സിന്‍റെ
മിഴികള്‍ നിറസ്സന്ധ്യ
                    യണിഞ്ഞ വഴിനീളെ 
മലര്‍ച്ചെമ്പകത്തിന്‍റെ 
                    തണലില്‍ വലം വച്ചു
കിളിക്കൊഞ്ചലോടന്തി 
                    വെയിലിന്‍ യാത്രാ മൊഴി.
പതിരായ്‌പ്പോവില്ല നിന്‍
                     പ്രാര്‍ത്ഥന , കതിരിട്ട
പവിഴപ്പാടങ്ങളെ
                    ത്തഴുകി തെന്നല്‍ മൊഴി.
പിരിയാന്‍ ഒരു മാത്ര 
                    ശേഷിക്കെ , മുകില്‍ പാതി 
മറച്ച നിലാവിന്‍റെ 
                    മുഖം നീര്‍ക്കണങ്ങളില്‍ .
പുലരാന്‍ ഒരു രാവു
                    ണ്ടെങ്കിലും ഇനി നിന്‍റെ
കിനാവില്‍ , പകലുകള്‍ 
                    നക്ഷത്ര ദൂരം താണ്ടും.
പതിവായ്‌ തേടും മേഘ 
                    വഴികള്‍ , ജലസ്മൃതി
നുകരും വേഴാമ്പലിന്‍
                    ഹൃദയ വ്യഥയോടെ.
നിദ്രയില്‍ ദേശാടന
                    പ്പക്ഷിതന്‍ ചിറകടി..
നിന്‍ മൌന ഗര്‍ത്തങ്ങളില്‍
                   നിളതന്‍ എങ്ങലടി.
പിന്നെയും പുലരികള്‍ ,
                  ഉരുകും പകലുകള്‍
പിമ്പറ്റിയെത്തും വര്‍ഷ
                   രാത്രികള്‍ ; വസന്തവും.
വിദുര രാഗം മൂളി
                    യൊഴുകിത്തെളിയുമ്പോള്‍
വിബുധ നക്ഷത്ര 
                    മന്ദസ്മിതം നിളയിലും.
അതിരു കാണാക്കട
                    ങ്കഥകളിലൂടന്നു
പറന്നു പോകും ; പോയ 
                    പുഴകള്‍ തിരഞ്ഞു നാം.
അതുവരേക്കുമെന്‍റെ 
                    പകലിലെരിയുവാന്‍
മധുരമാമീയൊരു 
                     സ്മരണമാത്രം മതി.
പതുക്കെച്ചാഞ്ഞെന്‍ 
                     വെണ്ണിലാവേ നീ വിരിക്കുക
ഉറക്കപ്പായൊന്നെന്‍റെ 
                     ഉണ്ണിയെക്കിടത്തുവാന്‍.
..
മുവ്വാണ്ടന്‍ മാവിന്‍റെ
ചില്ലയിലിരുന്നൊരു 
മുളം കിളി കരഞ്ഞു.
കാറ്റിലാടുന്ന  കൂടും
കൂട്ടിനാകാശമില്ലാത്ത 
കുഞ്ഞുങ്ങളും.
കിളിക്കൂട്ടില്‍ 
കൊതികയറുമ്പോള്‍  
പ്ലാക്കൊമ്പിലൊരു
കാക്കക്കരച്ചില്‍ .
കൊത്തിപ്പെറുക്കാന്‍
വേണ്ടതെല്ലാം 
തെങ്ങിന്‍ ചോട്ടില്‍ .
പക്ഷെ
വെട്ടിവിഴുങ്ങുന്നതു
പട്ടിപ്പേടി.
പിറകിലൂഴം കാത്തു 
മീശ മിനുക്കുന്ന
കരിം പൂച്ച.
പൂച്ചമുഖത്തു
കുറുക്ക നോട്ടം കണ്ടു
കൊക്കിപ്പിരാകുന്ന
തള്ളക്കോഴി.
മരപ്പൊത്തിലിരുന്നു 
കരയുന്ന തവളക്കപ്പോള്‍
മരണ  ഭയം.
കല്ല്‌ വന്നപ്പോള്‍
കാക്ക പറന്നു.
പട്ടിയോടി.
കോളൊത്തപ്പോള്‍
കോഴിയും പൂച്ചയും
ഒന്നായി.
തവളക്കരച്ചിലിനറുതി.
കൊക്കു കൊമ്പില്‍ മിനുക്കി
കിളി ചുറ്റും കണ്ടു.
പിന്നെ താമസിച്ചില്ല , 
ഉണരാന്‍ വൈകിയ 
ഒരിലതീനിപ്പുഴുവിനെ
കൊത്തിയെടുത്തു
സ്വന്തം കൂട്ടിലേക്ക്.
നടുമുറിഞ്ഞു 
പുഴു പിടയുമ്പോള്‍
കുഞ്ഞുകിളികളുടെ
പ്രഭാതം.
..


മുട്ടിനു താഴെ ഒഴുകുമ്പോള്‍
അഴിമുഖം നഷ്ട്പ്പെട്ടവന്‍റെ പുഴ
ഒരു കരയിലും മുട്ടില്ല.
അതിജീവനത്തിന്‍റെ ചാലുകളില്‍ 
എന്തൊക്കെ അടവുകള്‍ പയറ്റിയാലും.


ഒച്ചുപോലിഴയുന്ന ഓര്‍മ്മകളില്‍
ഓരോ ഇടവപ്പാതിയും
കുത്തിയോലിച്ചുകൊണ്ടിരിക്കും.
മനസ്സിലെ മണല്‍ക്കുഴികളിലെല്ലാം
മഴവില്‍കൊട്ടാരങ്ങള്‍.
വര്‍ഷകാലമോഹങ്ങളെല്ലാം
വെള്ളത്തിലെഴുതിയവരകള്‍.
ഉറവിന്‍റെകണ്ണുകളില്‍
ഉണങ്ങിയ മാറാല.

പായല്‍ പിടിച്ചവന്‍റെ കൈവഴിയില്‍

ഒരു കടലും കാല്‍കുത്തില്ല.
പിച്ചവെച്ചെത്തും പിന്‍വിളിയോടെ
ചിലപരിഭവക്കൊടുമുടികള്‍. 
അടിത്തൂണിളകിയമേല്‍പ്പാലത്തിലൂടപ്പോള്‍
അത്ശ്യയാങ്ങളുടെഘോഷയാത്ര.


കാലില്‍ ചങ്ങലയുള്ളവന്
കടല്‍ കൈക്കാനും
പുളിക്കാനും തുടങ്ങുമ്പോള്‍
ഒരു തടയണയും തടവറയാവില്ല.
ഊതിപ്പെരുപ്പിച്ച ഓളങ്ങളില്‍
ജീവിതം ഒളിപ്പിക്കുമ്പോള്‍
വരണ്ട ചിരിക്കയങ്ങളിലൊരിക്കലും
വറുതികള്‍ വറ്റില്ല.
..
അച്ചില്‍ വാര്‍ത്തപോലിരിക്കും
എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ.
അളന്നു മുറിച്ച കണക്കില്‍ ചിരിക്കും
എടുത്തണിയുമ്പോളവ.
അലക്കിയെടുക്കുമ്പോള്‍ അറിയാം,
എത്ര അഴകില്‍ നെയ്തവയുടെയും തനിമ.

പ്രാര്‍ത്ഥനയുടെ സാന്ത്വനമുള്ള പരുത്തി മുഖത്ത്
അരിച്ചു പെറുക്കി നോക്കിയാല്‍ ചില
പണിക്കുറവുകള്‍ ഉണ്ടാകും.
ഇഴയടുപ്പമില്ല; പക്ഷെ, ഇളകിപ്പോരില്ല ചായം.
അറുത്തു മുറിച്ചു കളഞ്ഞാലും
അറ്റു പോവില്ലതിന്‍ ആത്മ ബന്ധം.

പ്രലോഭനങ്ങളുടെ സര്‍വ്വ സമര്‍പ്പണമാണ്
പട്ടിന്‍റെ പളപളപ്പുള്ളവയ്ക്ക്.
ഇഴയടുപ്പം നോക്കുമ്പോള്‍ തന്നെ
ഇളകിപ്പോരും ചായം.
ഹൃദയത്തിന്‍റെ പുറത്തായിരിക്കും
കസവിന്‍റെ ചിത്രപ്പണികള്‍ .
ഇത്തിരിപ്പോന്ന താലിച്ചരടിനൊന്നും
ഇണങ്ങിച്ചേരില്ലത്.

മടിച്ചു മടിച്ചു സ്വീകരിക്കപ്പെടുന്നവ
മടക്കു നിവര്‍ത്തുമ്പോള്‍ തന്നെ
മുഷിഞ്ഞു തുടങ്ങുന്നു.

കാണുമ്പോള്‍ കലി വരുന്നവയുണ്ട്:
കണ്ണഞ്ചിപ്പിക്കും നിറം പക്ഷെ
കറ പിടിക്കുന്നയിനം.
ഒട്ടും അലിവുണ്ടാവില്ല
ഒപ്പാനൊക്കില്ല കണ്ണീര്‍ .

കടിച്ചു പിടിച്ചും വലിച്ചു നീട്ടിയും
രണ്ടറ്റവും ചുരുണ്ടു പോയവക്ക്
ചുട്ടു പൊള്ളിയാലും ചിരി പൊട്ടില്ല.
കളിചിരി മായും മുമ്പേ കാണാതാകുന്നവയുണ്ട്
കത്തിക്കപ്പെടുകയോ കാറ്റില്‍
പറന്നു പോവുകയോ ചെയ്തവ.

ചിരിച്ചു കൊണ്ട് ചില്ലു കൂട്ടിലിരിക്കും
ചിതലരിക്കും വരെ നമ്മെ കൊതിപ്പിക്കുന്നവ.
നരച്ചു വര വീണാലും കാണും
അഴിച്ചു മാറ്റാന്‍ കഴിയാത്തവ
വേദ പുസ്തകത്തിന്‍റെ പുറം ചട്ടപോലൊരു
ഭാവ രഹിതമാം മുഖം
കെട്ടിലും മട്ടിലും കഷ്ടം , പക്ഷെ
വിട്ടു പോവില്ലതിന്‍ തയ്യല്‍
പൂര്‍വ സ്മൃതികളില്‍  പാല്‍മണം ചുരത്തും
പ്രാണനില്‍ ഒട്ടിപ്പിടിച്ചിരിക്കും.
..
   മുപ്പത്തഞ്ചു  വര്‍ഷം മുമ്പ് ദല്‍ഹിയില്‍ ഉണ്ടായിരുന്ന തരക്കേടില്ലാത്ത ജോലിയും  കളഞ്ഞു ഒരു ടാക്സി കാറു വാങ്ങി, മമ്മതിനും സുകുമാരനും  ഉണ്ണിക്കുമൊപ്പം നാട്ടിലെ ടാക്സി സ്റ്റാന്‍ഡില്‍ വന്നു പെട്ട തന്‍റെ "കുട്ടിക്കാലം"  കൃഷ്ണനാരായണനെന്ന ഒരാള്‍  ഓടുന്ന  ബസ്സിലിരുന്നുകൊണ്ട്  ഓര്‍ത്തു.

അതേ ബസ്സില്‍ നിന്നും കൂട്ടുപാതയില്‍ ഇറങ്ങിയ ശേഷം  അടുത്ത  ബസ്സും കാത്തു പീടികത്തിണ്ണയില്‍ നില്‍ക്കുമ്പോള്‍ ഉണ്ണിയെന്നയാള്‍ തന്‍റെ "കുട്ടിക്കാലത്തെ" കൃഷ്ണനാരായണനെ തിരിച്ചും  ഓര്‍ത്തു.

നല്ല  നായര്‍ തറവാട്ടിലെ മൂത്ത സന്തതിയായിരുന്നു കൃഷ്ണനാരായണന്‍ . വേണ്ടുവോളം  വിദ്യാഭ്യാസം. പോരെങ്കില്‍  സമ്പന്ന കുടുംബാംഗം. വണ്ടിയോടിച്ചു ജീവിക്കേണ്ട ഗതികേടൊന്നും ഇല്ല. എന്തിന്‍റെ കേടുകൊണ്ടാണാവോ ജോലി കളഞ്ഞു  ചക്കടാ വണ്ടിയുമായി ഇവിടെ വന്നു കൂടിയതെന്നു ഒരു നാടു മുഴുവന്‍ ചോദിച്ചു നടന്നിരുന്ന കാലം.

എല്ലാം  ദൈവഹിതം എന്നു മുതിര്‍ന്നവരെല്ലാം പറഞ്ഞു. അതിലിടക്ക്  താഴ്ന്ന ജാതിയിലുള്ള ഒരു പാവപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പം.. ഒടുവില്‍ കുടുംബക്കാരെയെല്ലാം  വെല്ലുവിളിച്ചു  വിവാഹം. പിന്നെ  അധികം കഴിയാതെ  വിവാഹമോചനം.
  
അന്നത്തെ ആ കാലം..! താന്‍ തന്നെ പെട്ടെന്നെടുത്ത ഒരു പൊട്ടത്തരം.  രായ്ക്കുരാമാനം  നഗരത്തിലുള്ള  ശ്രീനാരായണഗുരുമന്ദിരത്തിലെ വിവാഹ മണ്ഡപത്തിലേക്ക്   ഉണ്ണിയേയും കൂട്ടി പോയതു കൃഷ്ണനാരായണനും ഓര്‍ത്തു.

അങ്ങിനെ എന്തൊക്കെയോ കഴിഞ്ഞു എന്നുമാത്രം ഇന്നു സമാധാനിക്കാം. എല്ലാം ദൈവഹിതമായിരിക്കും. പിന്നീട് അതേ നഗരത്തിലെ  മനോരോഗാശുപത്രിയിലേക്കും ആരൊക്കെയോ കൂടി  ഈ ഉണ്ണിയുടെ വണ്ടിയിലിട്ടാണ്  തന്നെ കൊണ്ടുപോയത്. ഒരു സ്വപ്നം പോലെ അങ്ങിനെ എന്തെല്ലാം  മനസ്സില്‍ കിടക്കുന്നു ? 

വളരെക്കാലത്തിനു ശേഷം ആ   ഉച്ചക്കു പട്ടാമ്പിയില്‍ നിന്നും കറുകപുത്തൂരിലെക്കുള്ള ബസ്സില്‍ വച്ചു തങ്ങള്‍ കണ്ടുമുട്ടിയതു ഉണ്ണിയും   കൃഷ്ണനാരായണനും അപ്പോള്‍ മറന്നു.

ഇരുപതു  വര്‍ഷത്തെ മാറ്റം രണ്ടു  മുഖത്തും ഉണ്ടായിരുന്നു. എങ്കിലും ഇരുവര്‍ക്കും  ഇതില്‍ കൂടുതല്‍ തോന്നിയിരിക്കണം, കൃഷ്ണനാരായണന്‍ ചോദിച്ചു:

"ഒരു പത്തു മുപ്പതു കൊല്ലായിട്ടുണ്ടാവും നമ്മള്‍ കണ്ടിട്ട്.. അല്ലെടോ..?"

"ഏയ്‌.. അതൊന്നും ല്ല്യ.."

ഉണ്ണി   തിരുത്തി:

"ഒരു ഇരുപതു  കൊല്ലം കഴിഞ്ഞിട്ടുണ്ടാകും. ഇതുപോലെ പട്ടാമ്പീന്നു വരും വഴി താനും കുട്ട്യോളും ഒക്കെക്കൂടി ഇതുപോലെത്തന്നെ ഒരു ബസ്സിലുണ്ടായിരുന്നു. താനന്നു ഭാര്യ വീട്ടീന്നു വരണ വഴ്യായിരുന്നു."

"ശര്യാവും.. തൊട്ടേനും പിടിച്ചേനും ഒക്കെ ഈ പട്ടാമ്പിയല്ല്യെ നമ്മക്കൊക്കെ  ശരണം.."

കൃഷണ നാരായണന്‍റെ പഴയ ചിരി.

"താനിപ്പോ നാട്ടിലുണ്ടോ ..അതോ.."

"ഒന്നോന്നരക്കൊല്ലായി വന്നിട്ട്.. ഇനി നാട്ടിത്തന്നെ കൂടാന്നു വച്ചു.."
ഉണ്ണി ഉള്ളില്‍ ചുട്ടെടുത്ത ശ്വാസം കൃഷ്ണനാരായണന്‍റെ മുഖത്തും തട്ടി. അയാള്‍ പറഞ്ഞു:

"അതന്നെ നല്ലത്..മ്മക്കൊക്കെ വയസ്സായില്ലേടോ.. കൊറേ കഷ്ട്ടപ്പെട്ടതല്ലേ.. ഇനി മ്മടെ നാട്ടിലൊക്കെ എങ്ങനെങ്കിലും അങ്ങട്ടു കഴിയന്ന്യേ...ല്ലേ "

"അതെ,അല്ല.. പിന്നെ എന്താപ്പവിടത്തെ ഒരു ചൂട് സഹിക്കാന്‍  പറ്റില്ല്യടോ..അതല്ല..താനിപ്പോ..?"

"ഞാനെടോ അഞ്ചുപത്തു കൊല്ലായില്യെ ഇവട്യായിട്ടു.. കൊഴപ്പോന്നും ല്ല്യ. മൂത്തോന്‍ എഞ്ചിനീയറാ, ദുബായില്. ഒരു ഒന്നിന്‍റെ മേലെ ഒക്കെ കിട്ടും. ഇപ്പൊ വന്നു കല്യാണൊക്കെ കഴിഞ്ഞു പോയി. പിന്നെ താഴെള്ള കുട്ടി എംബിയെക്കു പഠിക്കുണു.. കൊഴപ്പോന്നുല്ല്യ. ഒക്കെ ദൈവസഹായം.."

"പിന്നെ.. തന്‍റെ  കുട്ട്യോളൊക്കെ ഒരു നെലേലായില്ലേടോ..? സ്വസ്ഥായോ..?

"കുട്ട്യോള്."

ഉണ്ണി  ഞാങ്ങാട്ടിരി കയറ്റം കയറുന്ന ബസ്സിനൊപ്പം ഒന്നുലഞ്ഞു.

"കൊറേ ഡോക്ടര്‍മാരെയൊക്കെ കണ്ടു.. ഒരു കാര്യോം ണ്ടായീല.."

"ആ  അങ്ങന്യാണോ.. എന്താ ചെയ്യ്വാ.. ഒക്കെ ദൈവം തന്നെ തരണം.. അപ്പൊ രണ്ടാളുംകൂടി വീട്ടില് ഒറ്റക്കങ്ങിനെ കഴ്യാല്ലേ.."

"വീടോ..! അതും ണ്ടായില്ല്യ.. അല്ല ഇനിപ്പം എന്തിനാ..?"

"അപ്പൊ കുടുംബം..?"

"ഇപ്പൊ ഒറ്റക്കായടോ.. അനിയന്‍റെ കൂടെ ഇങ്ങന്യൊക്കെ കഴീണു.."

ഉണ്ണി വീണ്ടും ചുട്ടെടുത്ത  കുറെ നിശ്വാസം മാത്രം പുറത്തു വിട്ടു.

കൃഷ്ണനാരായണന്‍  കഥയറിയാതെ  മുഖത്തേക്കു നോക്കിയപ്പോള്‍  ഉണ്ണിയുടെ മുന്നില്‍ കൂ ട്ടുപാത.
  
"ശരി.. ഞാനിവിടെ ഇറങ്ങട്ടെ.. എടക്കെടക്ക്  ഇങ്ങിനെ കാണാല്ലോ..?"

" കാണാം"

ബസ്സിറങ്ങിയ ഉണ്ണിയെ  കൃഷ്ണനാരായണന്‍ വീടെത്തുവോളം മനസ്സിലിട്ടുരുട്ടി. ഉണ്ണി.. ഒരു.. പാവം..

ഉണ്ണിയും  ഓര്‍ത്തു:

കൃഷ്ണനാരായണന്‍... ഭാഗ്യവാന്‍ ..

വീട്.. ഭാര്യ.. കുട്ടികള്‍ ..
 
..
മലര്‍ന്നു കിടക്കാന്‍
തൊട്ടിലും
ആട്ടുകട്ടിലും കൊള്ളാം.
എങ്കിലും അതൊക്കെയീ 
മനുഷ്യര്‍ക്കെ ചേരൂ.

ശവപ്പെട്ടിയും
സെമിത്തേരിയും 
നന്നു , പക്ഷെ 
കിടക്കുമ്പോള്‍ 
മുഖത്തോടു മുഖം
കാണാന്‍ പറ്റില്ലല്ലോ!

ചിതയിലാണെങ്കില്‍ 
ശുദ്ധ സുഗന്ധം, പക്ഷെ 
ഈ നെയ്യും ചന്ദനവും
ശുദ്ധ അസംബന്ധം.
പുഴയില്‍ പ്രാണഭയം,
കടപ്പുറത്തോളം.

ഹാവൂ..ആശ്വാസം..!
ചെന്നായ്ക്കു പോലും
മലര്‍ന്നു കിടക്കാന്‍
സൌകര്യമുള്ള
മനസ്സുള്ളപ്പോള്‍ 
ചെകുത്താനെന്തിനു
കാടുകേറണം?
..
ഒട്ടകങ്ങള്‍ക്കിടയില്‍ 
ഒരുച്ച കിടന്നുറങ്ങുന്നുണ്ട്.‌
പണ്ടു തിന്ന പുല്ലും ഇലയും
സ്വപനത്തില്‍
അയവിറക്കുന്നുണ്ട്.
ഈച്ചകളുടെ 
ആരവങ്ങള്‍ക്കിടയില്‍
അഴിച്ചുവച്ച
അലങ്കാരച്ചമയങ്ങളുടെ നിലവിളി
മരുപ്പച്ച മാത്രം കേള്‍ക്കുന്നു. 
മരുഭൂമിയിലെ ചൂടിനും കാറ്റിനും
മനുഷ്യരേക്കാള്‍ കണ്ണും 
കാതും ഉള്ളതുകൊണ്ട് 
തിരിച്ചറിയാനൊരു
മുഖച്ഛായ പോലും 
പുതപ്പില്‍ സൂക്ഷിക്കാത്തവനെ,  
മാത്രകള്‍ കൊണ്ടതു കണ്ടെത്തുന്നു.    
ആത്മാവിനെ   
അഭംഗ്യം ചെയ്യിക്കുന്നു. 
അതിന്‍റെ ആരണ്യകങ്ങളില്‍ 
ഉറക്കമില്ലാത്ത 
പുതിയ മരുപ്പച്ച
അങ്ങിനെ മുളച്ചുണ്ടാവുന്നു.







..
തിരക്കുണ്ടെന്നൊന്നും അവള്‍ പറഞ്ഞില്ല.പക്ഷെ  വല്യേട്ടന്  ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.

"പോയി അമ്മയോട്  പറ, കുറച്ചുകൂടി അവിടെത്തന്നെ നിക്കാന്‍.." ..

പകലിലും കറുത്തു പോയ മുഖത്തു നിന്ന് പതിവിലും കറുത്ത ഒരു മൌനം തന്‍റെ സമ്മതമാക്കി അവള്‍

"പിന്നെ  കാശിന്‍റെ കാര്യാച്ചാ ഇപ്പൊന്നും നടക്കില്ല."

അവളുടെ കാതില്‍ അതൊരു കൂടം പോലെ വന്നു വീഴുകയും ചെയ്തു.

"അതിനു  ആരും ഒന്നും ചോദിച്ചില്ലല്ലോ.. അമ്മ എല്ലാരുടേം കൂട്യാണെന്നു പറയാന്‍ അമ്മയാ എന്നെ പറഞ്ഞയച്ചത്.. അല്ലാതെ മനസ്സുണ്ടായിട്ടു വന്നതല്ല.."

അകത്തും പുറത്തും പകച്ചു പോയ  സന്ധ്യാവെയില്‍

ഒരു വഴിപോക്കന്‍റെ തുറിച്ച നോട്ടവുമായി അകത്തു നിന്നും വന്നു, വല്യേടത്തി.

പതിവുപോലെ മുരടനക്കി:

"ചായ വച്ചിട്ടുണ്ട്. കുടിച്ചിട്ടു പോയാ മതി.."

മറുപടിയൊന്നും പറഞ്ഞില്ല. മുഖം കുനിച്ചിറങ്ങി.

മുവ്വാണ്ടന്‍ മാവിന്‍റെ നിഴല്‍ , ഇറങ്ങുന്നേരം മുറ്റത്തു വിരിച്ച ഒരു പരവതാനി പോലെ നീണ്ടു നിവര്‍ന്നു കിടന്നു. ഓടിച്ചാടി വളര്‍ന്നുണ്ടാക്കിയ വലിപ്പമൊന്നും പാവം അത് കാണിച്ചില്ല.

വല്യേട്ടന്‍  കൂടുതല്‍ ഒന്നും സംസാരിച്ചില്ലല്ലോ എന്നാണ്  നടക്കുമ്പോള്‍ മുഴുവന്‍ അവള്‍ ആശ്വാസത്തോടെ ഓര്‍ത്തത്. അല്ലെങ്കില്‍ പ്രാരാബ്ധങ്ങളും പരാതികളും  മാത്രം ഒരു വഴിപാടു കണക്കില്‍ പറഞ്ഞു കൊണ്ടിരിക്കും. വല്യേടത്തി  അകത്തു നിന്നും അതെല്ലാം കേള്‍ക്കണം എന്നൊരു നിര്‍ബന്ധമുള്ളതു പോലെ ഇടയ്ക്കിടയ്ക്ക് ഒച്ച കൂട്ടി ശ്രദ്ധ ക്ഷണിക്കുകയും ചെയ്യും.

ചെറിയേട്ടന്‍ അങ്ങിനെയല്ല. ഉള്ളിലുള്ളതെല്ലാം അറുത്തു മുറിച്ചു പറയാന്‍ ഒരു മടിയുമില്ല.

"ബാക്കിയുള്ളവരെയെല്ലാം നാണം കെടുത്തി ഇറങ്ങിപ്പോയതല്ലേ.. ഇനി വീണ്ടും വിളിച്ചു കൊണ്ടുവന്നു നിര്‍ത്തിയാല്‍ രണ്ടു ദിവസത്തിനൊരു കുഴപ്പോന്നും ഉണ്ടാവില്ല. പിന്നെ വീണ്ടും തുടങ്ങും. വയസ്സായാല് അതിന്‍റെ ഒരു വകതിരിവൊക്കെ വേണം. അതില്ല്യാച്ചാ  എനിക്ക് വയ്യ വണ്ടീം വലേം!"

എന്തായാലും വല്യേട്ടന്‍ അത്രത്തോളം പോയില്ലല്ലോ.

വീടെത്തുവോളം അങ്ങിനെയൊരു ആശ്വാസം  മാത്രമായിരുന്നു മനസ്സില്‍

അമ്മ മുറ്റത്തു തന്നെ ഉണ്ടായിരുന്നു.

കാടോളം വളരാന്‍ വെമ്പിനിന്ന ചെടിയും പുല്ലുമായി അപ്പോഴും  മല്‍പ്പിടുത്തം തന്നെ. പക്ഷേ അതമ്മക്കു മാത്രം. കാണുന്നവര്‍ക്ക്  മുക്കുറ്റിയോടും തുമ്പയോടും കഥ പറയുകയാണെന്നു തോന്നും വിധം അത്രമേല്‍ ശുഷ്ക്കിച്ചിരുന്നു ആ രൂപം.

" പെട്ടെന്നു വന്നൂലോ "

സ്വരത്തില്‍ നിന്നറിയാം ഉല്‍ക്കണ്ഠ.ഒളിക്കാനാത്ത എന്തോ മുഖത്തു നിന്നും കണ്ടെത്തിയിരിക്കണം. തുടര്‍ന്ന് ആത്മഗതവും.

"ആരും സമ്മതിച്ചിട്ടുണ്ടാവില്ല്യ അല്ലെ..? സാരല്ല്യ.. മുമ്പേ അറ്യാര്‍ന്നൂലോ. ഇനി അതിനു ദണ്ണിക്കണ്ടാ"

അമ്മയുടെ കൈ പിടിച്ച് എഴുന്നെല്‍പ്പിക്കുമ്പോള്‍ അവള്‍ മനപ്പൂര്‍വ്വം ചിരിച്ചു.

എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ. കരഞ്ഞു കാലു പിടിച്ചു  എന്നു നാളെ ആരും ആരെയും കുറ്റപ്പെടുത്തില്ലല്ലോ.

"ഇനിയെന്താ  അടുത്ത വഴി..? എത്രയാച്ചിട്ടാ നീയെന്നെ സഹിക്ക്യാ?"

സമനിലയുള്ള ഒരു പുഴപോലെ ഒഴുക്ക് നന്നേ കുറഞ്ഞിരുന്നു അമ്മയുടെ ചങ്കു തുരന്നു വന്ന വാക്കുകളില്‍ . കിതപ്പില്‍ ബാക്കിയുള്ളതെല്ലാം ഉള്ളിലെ കയങ്ങളില്‍ തന്നെ  മുക്കിയിട്ടുണ്ടാകും.

"അനിയനോടും  സൂചിപ്പിചിട്ടുണ്ടല്ലോ.അല്ലെ..? എന്താ മറുപടിയെന്നറിയട്ടെ.. ഇനി ഒന്നും പറ്റിയില്ലെങ്കില് വല്ല അനാഥാലയത്തിലും പോകാം."

സങ്കടം ഒന്നൊതുങ്ങും വരെ ഇങ്ങിനെയൊക്കെ പിച്ചും പേയും പതിവാണ്. ചെവി കൊടുക്കാതിരുന്നാല്‍ മതി താനേ നിര്‍ത്തും.

"ആരോടും തെണ്ടാന്‍ ഇനി ഞാനും  പോവില്ല. ആള്‍ക്കാരെന്താ പറയ്യാ? എനിക്കും കൂടി അമ്മേനെ വേണ്ടാതായീന്നല്ലേ വിചാരിക്കൂ.. ഏട്ടന്‍ ഇതറിഞ്ഞാ അതിനും വഴക്ക് ഞാന്‍ തന്നെ കേള്‍ക്കണം. "

"അപ്പൊ എന്നും ഇവിടെത്തന്നെ..? ഒടുക്കം എവട്യാ എത്വാ ആവോ..?"

അമ്മ ശ്വാസം കിട്ടാതെ നെഞ്ചു തടവി നിലത്തിരുന്നു.

"ന്താ.. കുട്ട്യോളെ കാണാത്തെ..? നാലുമണിയൊക്കെ കഴിഞ്ഞൂലോ.."

കുറേക്കഴിഞ്ഞ് കിതപ്പും പിടപ്പും ഒതുങ്ങിയപ്പോള്‍ അമ്മ ഒന്നുഷാറായി.

"കൊറച്ചു വെള്ളം കൊണ്ടുതാ മോളെ.."

അവള്‍ പതിവുപോലെ ചുക്കുമല്ലി വെള്ളം തിളപ്പിച്ചതും കൊണ്ടു വന്നു അടുത്തിരുന്നു. അമ്മ രണ്ടുമൂന്നിറക്ക് അതു കുടിച്ചു. പിന്നെ മച്ചിലേക്ക് നോക്കി ഫാനിന്‍റെ ഇലകള്‍ക്കൊപ്പം കുറെ കറങ്ങി.

"ആയ കാലത്തു തോന്നിയില്ല. പിന്ന്യാ ഇപ്പൊ.."

"ഒന്നു മിണ്ടാണ്ടിരിക്കുണ്ടോ.. ഈ അമ്മ.."

ഒച്ച കനത്തപ്പോള്‍ അമ്മ ഉള്‍ഭാവം  ഒരു ചിരിയാക്കി മാറ്റി.

"ഹാവൂ കറണ്ടുണ്ടല്ലോ.. കുട്ടി ആ ടിവിയൊന്നു വക്ക്.."

അമ്മയുടെ ചിന്തകളില്‍ നിന്നും വല്യേട്ടനും ചെറിയേട്ടനും പതിവുപടി ഇറങ്ങിപ്പോയി. ഒടുവില്‍  ഏതോ കുടുംബ സീരിയലിലെ സ്നേഹക്കിടക്കയില്‍ കയറിക്കിടന്നു  മെല്ലെ മെല്ലെ  മയങ്ങി.

ഗൌളി ഇര തേടുന്ന പഴയ മച്ചിലേക്ക്നോക്കിക്കിടക്കുമ്പോള്‍ അവള്‍ക്കും തോന്നിയതും അങ്ങിനെ ചിലതൊക്കെത്തന്നെ.

ലോകം  മുഴുവന്‍ ഒരു  ഫാനിന്‍റെ ചുറ്റുമായി ഒറ്റക്കൊറ്റക്കു കറങ്ങിക്കൊണ്ടിരിക്കുന്നതും ഇരയെ കാത്തു ഗൌളിക്കണ്ണുകള്‍ മാത്രം പുറത്തേക്കു തുറിച്ചിരിക്കുന്നതും മറ്റും.
.
..

മരത്തില്‍ വായിക്കുമ്പോള്‍
മനസ്സില്‍ നന്മ
പൂക്കളെ പഠിക്കുമ്പോള്‍
പുതിയൊരുണ്മ
മണ്ണില്‍ തിരഞ്ഞാലോ
മറുജന്മ മുഖം
മാനത്തു തേടുമ്പോള്‍
മഹാമൌന സുഖം.

മുള നുള്ളിക്കളഞ്ഞാലും
മുളപൊട്ടി വിരിയുന്നു
ശകുന സങ്കല്‍പ്പങ്ങളില്‍
ശവംനാറിപ്പൂക്കള്‍
തലയരിഞ്ഞെടുത്താലും
തളിര്‍ചൂടി നില്‍ക്കുന്നു
സഹന സങ്കടങ്ങളില്‍
ദുരിതപ്പൂമരങ്ങള്‍
കല്ലുമഴ,കണ്ണേറുകള്‍
ഇടനെഞ്ചിലിടിനാദം
കായുതിര്‍ന്ന ചില്ലകളില്‍
കാണാക്കിളിക്കൊഞ്ചലുകള്‍ 

പൂര്‍വ്വ സ്മൃതിയുണരുമ്പോള്‍
പൂവിടുന്നു ശോകം
വേദനകള്‍ വേരോടുമ്പോള്‍
കാതലിനു ഭാരം
ഇനിയുള്ള വഴിദൂരം
ഇലകള്‍ വീണു മായുമ്പോള്‍
ഊറിയൂറിച്ചിരിക്കുന്നു
ഉച്ചിയിലൊരു സൂര്യന്‍ .
..

ഴ വന്നും  പോയും  ഇരുന്നു.

ചിലപ്പോള്‍   കുന്നോളം  കാണാന്‍  പാകത്തില്‍. കാറ്റിനൊപ്പം  മരങ്ങളില്‍   ആടിത്തിമര്‍ത്തു.

 ഉമ്മറത്തിണ്ണയിലിരുന്നു അതു  കാണുമ്പോള്‍ പലകുറി  പാത്തുട്ടിയുടെ    ഉള്ളു   പിടഞ്ഞു. പൈക്കളെ  ആട്ടിത്തെളിച്ച്  വരാറുള്ള ഉമ്മയുടെ ഓര്‍മ്മകളില്‍  പലകുറി  നനഞ്ഞു.  തട്ടം   പറത്തി  മുഖം ‌ തുടച്ചു  കരയണ്ടാ..കരയണ്ടാ എന്ന  മട്ടില്‍ തൊട്ടു   തലോടി  കാറ്റും   കാറും   പോകുന്നതു കണ്ണുനട്ടിരുന്നു.

 ഇടയ്ക്കിടെ  മുറ്റത്തെത്തുന്ന  ഇറവെള്ളം വര്‍ഷ പരിചയം   പുതുക്കി.  കയ്യിലിരുന്ന  നോട്ടീസുകള്‍ കൊണ്ടു കടലാസ്സു തോണികള്‍ ഉണ്ടാക്കി എറിഞ്ഞു കളഞ്ഞു കളിച്ചു,  മനസ്സ്.

  എങ്ങിനെയൊക്കെ  ഇരുന്നിട്ടും  പാത്തുട്ടിക്ക് ഒരു  ഇരിക്കപ്പൊറുതിയില്ല.

പുറത്തിറങ്ങണമെങ്കില്‍  മഴയൊന്നു തോരണം. പിന്നെ പാടം നീന്തിക്കടക്കണം.എന്തിനാണാവോ ഇത്ര ദൂരെ ഒരു  പോളിംഗ് ബൂത്തു കൊണ്ടു പോയി വച്ചത്?

അതുവരെ ഒന്നു  എത്തിപ്പെടണമെങ്കില്‍ ചില്ലറയൊന്നുമല്ല പാട്.
നേരെ ചിരിയുമ്മറത്തുള്ളവര്‍ക്കെല്ലാം രണ്ടടി  മാത്രം  വച്ചാല്‍ മതി. അത്ര അടുത്താണ്കിട്ടിയത്.  ഇത് വല്ലാത്തൊരു  മറിമായം  തന്നെ!

"പാത്ത്വാത്താ ..മറക്കല്ലേ ട്ടോന്നും"

പാവം  ആ കാര്‍ത്ത്യായനി  ഇന്നലെയും  വന്നു പറഞ്ഞു പോയി.

അത് ഒരോര്‍മ്മപ്പെടുത്തലായിരുന്നു.  

താത്താ  ഇതു നമ്മടെ  പാര്‍ട്ടിയാണെന്നും    ഈ വോട്ട്  ആ പാര്‍ട്ടിക്കു  തന്നെ   കുത്തണമെന്നും   പറഞ്ഞു ; പിന്നെയും  വന്നു പലരും.

ഏതോ  ഒരു  ദേവയാനി.

കണ്ടുപരിചയം    ഒക്കെയുണ്ട്. 

അവള്‍ക്കു കുത്തിയാല്‍ നാട് ഇതിലും നന്നാവുമത്രേ! പിന്നെ വന്നത് കാപ്പാട്ടെ സുഹറ.

വല്ല കല്യാണ വീട്ടിലും ചെന്നാലാണ് ഓളെ ഒന്ന് കാണാന്‍ കിട്ടുന്നതു തന്നെ.
കുറ്റം പറയാന്‍ പാടില്ലല്ലോ.

ഓള്‍ടെ വീട്ടുകാരും കുടുംബക്കാരുമെല്ലാം വലിയ സഹായങ്ങള്‍ ചെയ്തു തരുന്നുണ്ട്.  എല്ലാ പെരുന്നാളിനും ഉടുക്കാനുള്ളതടക്കം ഇവിടെ എത്തിക്കും .  അവള്‍   ജയിച്ചാല്‍  പുതിയൊരു വീടുണ്ടാക്കാന്‍ ലോണ്‍ ശരിയാക്കാമെന്നു ഒരുറപ്പും തന്നിട്ടാണ് പോയിരിക്കുന്നത്.

മഴക്കൊരു തോര്‍ച്ച കിട്ടണം.  എന്തൊക്കെയായാലും  കാര്‍ത്യായനിക്കു  കുത്തിക്കൊടുക്കണം   ഒരോട്ട്.

ഒന്നുമില്ലെങ്കിലും അവള്‍  തന്‍റെ  കൂട്ടത്തില്‍   പണിയെടുക്കുന്ന കുട്ടി .  എന്തെങ്കിലും  ഒരാവശ്യം വന്നാല്‍ ഓടിച്ചെന്നു വിളിക്കാനും  പറ്റും . നേരവും കാലവും ഒന്നും നോക്കില്ല. ഒരു കൈസഹായത്തിനു കൂടെത്തന്നെ കാണും .
ഉമ്മ കിടപ്പിലായിപ്പോയ  കാലത്തും ഓള്‍ വന്നു സഹായിച്ചതിനു കയ്യും കണക്കുമില്ല. 
കുടുംബശ്രീയില്‍ പേരു ചേര്‍ത്തതും, കക്കൂസിനുള്ള അപേക്ഷ കൊണ്ടു കൊടുത്തതും ഒന്നും  ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല. കൂലിപ്പണിയായാലും അതൊരു കിട്ടലായിരുന്നു.  ഒന്നും മറക്കാന്‍  പറ്റില്ല. 

ജീപ്പും  ഓട്ടോയും  ഒക്കെ  തലങ്ങും  വിലങ്ങും ഓടുന്നുണ്ട്.  ഇടക്കിടക്കുള്ള   മഴയൊഴിച്ചലില്‍ പടിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നു.  മഴക്കിടയില്‍  ഒന്നു  രണ്ടു  കുറി  ആരൊക്കെയോ  പേരു വിളിക്കുന്നതും കേട്ടു.

അയല്‍ക്കാരെല്ലാം  എപ്പോഴോ  പോയിട്ടുണ്ടാകും.  പറഞ്ഞിട്ടെന്താ കാര്യം ?  ഒന്നു   പുറത്തിറങ്ങാന്‍ സമ്മതിക്കണ്ടേ ഈ കാല്.
                              
മഴയുടെ   ഈ   മൂടിപ്പിടിത്തത്തിനൊപ്പം  കൂടെ  കൂടിയതാണ്.  ഇടത്തെ  മുട്ടില്‍  നീരും  വേദനയും. കുഴമ്പു  തേച്ചും ചൂടു  പിടിപ്പിച്ചും  ഒന്നു  രണ്ടു ദിവസമായി ഈ  കുത്തിയിരിപ്പു തന്നെ. അതൊന്നുമല്ല  കുന്തം!  ഈ  വണ്ടിപ്പുക  തട്ടിയാല്‍ മതി. ഓക്കാനവും പിന്നെ ചര്‍ദ്ദിയുംവരും.  പറഞ്ഞിട്ടു കാര്യമില്ല. പണ്ടു പണ്ട് ഉമ്മ  പെറ്റിട്ടപ്പം ഒപ്പം  കൂടി  ഈ സുഖക്കേടും .

പക്ഷെ  ഇങ്ങിനെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ കാര്യങ്ങള്‍  ഒന്നും  നടക്കില്ലല്ലോ.  വയ്യ   വയ്യാന്നു വിചാരിച്ചു  കൊണ്ടിരുന്നാല്‍  ആരും  ഒന്നും വായിലേക്കു  വച്ചു  തരാനും  പോകുന്നില്ല.

കുത്തിച്ചാടിയാണെങ്കിലും നാളെ മുതല്‍  പണിക്കു പോകേണ്ടതാണ്. പിന്നെ ഇന്നു  ഒന്നു രണ്ടു  മണിക്കൂര്‍ ഒന്നു നടന്നു പോയെന്നു കരുതി കാലു തേഞ്ഞു പോവുകയൊന്നുമില്ല.

പണിക്കിടാറുള്ള   ഒരു  മഴക്കുപ്പായം  അകത്തു കിടക്കുന്നുണ്ട്.  രണ്ടു  മൂന്നു  വോട്ടുള്ളത് എന്തിനു വെറുതെ  കളയണം ? മഴയെങ്കില്‍ മഴ. വെയിലെങ്കില്‍ വെയില്‍. അല്ലെങ്കിലും ഈ മഴയും വെയിലും ഇന്നും ഇന്നലേയുമൊന്നും കൊള്ളാന്‍ തുടങ്ങിയതല്ല.

പാത്തുട്ടി  അടുക്കളയില്‍  കയറി ഇത്തിരി പഴഞ്ചോറുള്ളതു  വാരിത്തിന്നു.                                         
അലക്കിത്തേച്ച  കുപ്പായത്തിനുള്ളില്‍  നിന്നു കൊണ്ട്  പൊട്ടിയ  കണ്ണാടിയില്‍  നോക്കിയപ്പോള്‍ പാത്തുട്ടിക്കു  പതിവുള്ള പഴയ ചിരി വന്നു . 
വീട് പേരിനൊന്നു പൂട്ടിയെന്നു വരുത്തി.
പിന്നെ, മഴയെ തോല്‍പ്പിക്കാനൊന്നും അല്ലെന്നു മനസ്സില്‍ പറഞ്ഞു  മെല്ലെ മെല്ലെ പണിക്കുപ്പായത്തില്‍ കയറിപ്പറ്റി.

ഉപ്പിണിപ്പാടം അടുത്ത കാലത്തൊന്നും ഇങ്ങിനെ നിറഞ്ഞു  കിടക്കുന്നത്  കണ്ടിട്ടില്ല.  തോട്ടിലൂടെ കലങ്ങിയോഴുകി വരുന്നുണ്ട്  തെക്ക്   പെയ്ത മലവെള്ളം മുഴുവന്‍. പൊളിഞ്ഞ പാലം മുക്കാലും  അതില്‍ മുങ്ങിക്കിടക്കുന്നു. പാടത്ത് പേരിനുള്ളതു പോലെയാണ്  വരമ്പിന്‍റെ   വരികള്‍.  അതിന്‍റെ നടുക്കും തലക്കുമുള്ള പൊത്തുകളിലെല്ലാം ഉള്ളത്  പാമ്പും  ചേമ്പും  മാത്രം.

വെറും  വയറ്റില്‍  കിടക്കുന്ന    പാടത്തിന്‍റെ നടുക്കെത്തിയപ്പോള്‍  മാത്രം പഴയ  പതിനേഴുകള്‍  സ്വപ്നം കണ്ടു  ഒന്നു  കലങ്ങിയൊലിച്ചു.

ആകാശം  മുഖക്കറുപ്പില്‍  നിന്നതു   കണ്ടു പിടിച്ചിരിക്കണം, പകലിനെ നാണം കേടുത്തിയ ഒരു മിന്നല്‍  കൊണ്ട്  അതു  പാത്തുട്ടിയെ  പരീക്ഷിച്ചു. പാത്തുട്ടി  അപ്പോഴും പുല്ലാണെന്ന മട്ടില്‍ ചിരിച്ചു.

ഒടുവില്‍   കുറുക്കന്‍റെ   കല്യാണത്തിനെന്ന പോലെ  ഇടയ്ക്കു  വന്ന  ഒരു  വെയില്‍ക്കുടയില്‍ കയറി നിന്നു.

വരമ്പിനപ്പുറം,  നിറഞ്ഞ   തോടും   വെള്ളം കയറിയ കല്ലിട്ട  വഴിയും കടന്നു പോളിംഗ് ബൂത്ത് പാത്തുട്ടിയുടെ   അടുത്തേക്ക്  അരിച്ചരിച്ചും മെല്ലെ കിതച്ചും  വന്നു കൊണ്ടിരുന്നു.




..



എവിടേക്ക് ..എന്തിന്..
എന്നൊന്നും ചോദിക്കരുത്.
യാത്രയുടെ പകുതിയില്‍ വച്ച്
അതിനൊരുത്തരം
അപ്രസക്തം.

എങ്ങോട്ടു വേണമെങ്കിലും
പറക്കാന്‍ കഴിയുന്ന
ചിറകുള്ളപ്പോള്‍
പല്ലി ചുമരില്‍ ചിലച്ച്
എങ്ങോട്ടെങ്കിലും
വഴി കാണിക്കുമെന്ന്
പ്രതീക്ഷിക്കരുത്.

ചരട് പൊട്ടിയില്ലെങ്കിലും
താഴെ ഭൂമിയും
നദിയും കടലും ഒക്കെ
കാത്ത് കിടക്കുമ്പോള്‍ ,
ഇതിലും നല്ല സ്വപ്നം കാണാന്‍
പ്രകാശത്തിന്റെ വേഗം 
തന്നെ വേണം .