Post Page Advertisement [Top]

.
             
(ചിത്രം ഗൂഗിളില്‍ നിന്നും)






മുഹറത്തിനും
ദുല്‍ഹജ്ജിനുമിടക്കതെന്നും
ഒരു പുണ്യമായവതരിക്കുന്നു,

ഭൂമിയിലെ
മനുഷ്യകുലത്തിനു വേണ്ടി
മൂകനും ബധിരനുമായൊരു
മാസത്തിന്‍റെ രൂപത്തില്‍

അല്ലാഹുവിന്‍റെ അപ്രിയങ്ങളെ
ജീവിതത്തില്‍ പകര്‍ത്തിയവര്‍ക്ക്
അവസാന നാളിലെങ്കിലും
അത് മനസ്സമാധാനം നല്‍കും.

യുഗയുഗ്മങ്ങളായതിനെ
അനാദരിച്ചു പോന്നവരെല്ലാം
ഒരേകജാലക പ്രപഞ്ചത്തില്‍
സമാനരൂപികളായി
നിരന്നു നില്‍ക്കുന്നു.

ബധിരരേയും മൂകരേയും
വാചാലരാക്കുന്ന
അന്ത്യ വിചാരണയില്‍
ആരേയും ചൂണ്ടിക്കാണിക്കാന്‍
കഴിയാത്തവനുള്ളില്‍
അഭിവന്ദ്യനായൊരു മനുഷ്യന്‍റെ
മതം.

(തന്നെ ആദരിച്ചവരെല്ലാം
നിശ്ശബ്ദതയുടെ നിറകുടങ്ങളായി
മാറുമ്പോഴും
അനാദരിച്ചവരുടെ ആര്‍ത്തനാദങ്ങള്‍
കര്‍ണ്ണപുടങ്ങളിലൊരു
കല്ലുമഴയായി പെയ്യുമ്പോഴും)

ബധിരകര്‍ണ്ണങ്ങളോടെ
ഉഹദ് മലപോലെയുറച്ച
വിശ്വാസത്തിലതുയര്‍ന്നു നില്‍ക്കും.
ആ മൌനപര്‍വ്വത്തില്‍
അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍
വിള്ളലായി വീഴും.

എനിക്കൊന്നുമറിയില്ലല്ലോ
ഞാനൊന്നും കേട്ടില്ലല്ലോയെന്ന്
സഹനപര്‍വ്വത്തില്‍ നിന്നും
സംസമിന്‍റെ പരിശുദ്ധിയോടെ
അതിന്‍റെ സര്‍വ്വജ്ഞാനവും
ഉരുകും.

(അപ്പോഴെങ്കിലും
നിറതടാകമായി മാറുന്ന
കണ്ണുകള്‍ക്കായി അത്
പ്രതീക്ഷയോടെ ചുറ്റും
നോക്കും.)

അല്ലാഹുവതിനെ
നക്ഷത്രങ്ങള്‍ തുന്നിയ
ഒരാകാശ വിരിപ്പിലിരുത്തും.
അനന്തകോടിയുഗങ്ങളിലെ
സര്‍വ്വ ചരാചരങ്ങള്‍ക്കും
പരിചയപ്പെടുത്തും:

ഇതാ..
അപവാദവും
പരദൂഷണവുമില്ലാത്ത,
പരിശുദ്ധവും
പവിത്രവുമായ
നിങ്ങളുടെ രക്ഷിതാവിന്‍റെ
മാസം.

ബധിരനായ മാ(ന)സമേ..
അനനന്തകോടി
സൌരയൂഥങ്ങളിലെ
സര്‍വ്വസ്പന്ദനങ്ങളുമപ്പോള്‍
നിനക്ക് വേണ്ടി തുടിക്കും.



@ "ബധിരനായ റജബ്" 
ഇരിങ്കൂറ്റൂര്‍ മഹല്ലിലെ ഖത്തീബ് നടത്തിയ പ്രസംഗത്തിലെ ആശയം. 


              ( ചിത്രം ഗൂഗിളില്‍ നിന്നും ) മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കതെന്നും ഒരു പുണ്യമായവതരിക്കുന്നു, ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി ...

..
മുഹറത്തിനും
ദുല്‍ഹജ്ജിനുമിടക്ക്
പരിപാവനമായൊരു
മൂകതയുണ്ട്.

ഭൂമിയിലെ മുഴുവന്‍
മനുഷ്യകുലത്തിനും വേണ്ടി
മൂകനും ബധിരനുമായി
ഒരു പുണ്യമാസത്തിന്‍റെ
ആത്മത്യാഗം.

അല്ലാഹുവിന്‍റെ അപ്രിയങ്ങളെ
ജീവിതത്തില്‍
പകര്‍ത്തിയവര്‍ക്കെല്ലാം
അവസാന നാളില്‍
അതല്‍പ്പം മനസ്സമാധാനം പകരും.

തന്നെ അനാദരിച്ചവരെല്ലാം
തൃമാനരൂപികളായി
കണ്മുന്നില്‍ തലകുനിച്ചു
നില്‍ക്കപ്പെടുന്ന ഒരു വേദിയില്‍

ബധിരരേയും മൂകരേയും
വാചാലരാക്കുന്ന
അന്ത്യ വിചാരണയില്‍
നിങ്ങളെക്കുറിച്ചതൊട്ടും
വായാടിയും വാചാലനുമാവില്ല.

(തന്നെ ആദരിച്ചവരേപ്പോലെ
അതും നിശ്ശബ്ദതയുടെ ഒരു
നിറകുടമായിരിക്കും)

നിങ്ങളുടെ ആര്‍ത്തനാദങ്ങള്‍
അതിന്‍റെ കര്‍ണ്ണപുടങ്ങളിലൊരു
കല്ലുമഴയായി
പെയ്തിറങ്ങുമ്പോള്‍ പോലും

ഉഹദ് മലപോലെ നില്‍ക്കുന്ന
അതിന്‍റെ മഹാമൌനത്തിലേക്ക്
വിള്ളല്‍ വീഴ്ത്തുന്ന
അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍ക്ക്,

എനിക്കൊന്നുമറിയില്ല റബ്ബേ..
ഞാനൊന്നും കേട്ടില്ല റബ്ബേയെന്ന്
സംസമിന്‍റെ നൈര്‍മ്മല്യത്തോടെ
അതിന്‍റെ നിഷ്ക്കളങ്കതയൊഴുകും.

(നിങ്ങളുടെ കണ്ണുകളൊരു
നിറതടാകമായി മാറിയേക്കാമെന്ന
ഒരേയൊരു പ്രതീക്ഷയോടെ.)

അല്ലാഹു അതിനെ
നക്ഷത്രങ്ങള്‍ തുന്നിയ
ഒരാകാശ വിരിപ്പിലിരുത്തും.
അനന്തകോടിയുഗങ്ങളിലെ
സര്‍വ്വ ചരാചരങ്ങള്‍ക്കും
ഇങ്ങിനെ പരിചയപ്പെടുത്തും:

ഇതാ.. അപവാദവും
പരദൂഷണവുമില്ലാത്ത
പരിശുദ്ധവും പവിത്രവുമായ
നിങ്ങളുടെ രക്ഷിതാവിന്‍റെ
മാസം.

ബധിരനായ മാ(ന)സമേ..
അനനന്തകോടി
സൌരയൂഥങ്ങളിലെ
സര്‍വ്വസ്പന്ദനങ്ങളിലും
അപ്പോള്‍ നീയുണ്ടാകും.





@ "ബധിരനായ റജബ്" 
ഇരിങ്കൂറ്റൂര്‍ മഹല്ലിലെ ഖത്തീബ് നടത്തിയ പ്രസംഗത്തിലെ ആശയം. 
..
നിലവറയിലെ
നിധികുംഭത്തേക്കാള്‍
എനിക്കിഷ്ടം
പടര്‍വള്ളികളില്‍
തൂങ്ങിയാടുന്ന
സ്വര്‍ണ്ണവെള്ളരിക്കയാണ്.

പഞ്ഞകാലം വന്നാല്‍
പരിപ്പു ചേര്‍ത്തൊരു
കറിവച്ചു കഴിക്കാം.



..



പുതുമഴയില്‍ കുതിര്‍ന്ന വിജനമായ വഴികള്‍ .. വിസ്തൃതമായ കുന്നിന്‍ ചരിവുകള്‍ .. മുളങ്കാടുകള്‍ തളിരിട്ട് നില്‍ക്കുന്ന ഗ്രാമാതൃത്തികള്‍ ..

ഇത് ദിവാസ്വപ്നങ്ങളില്‍ കടന്നുവരാറുള്ള കാഴ്ച്ചകള്‍


കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആഹ്ലാദം. ഒപ്പം അതിന്‍റെ സങ്കടം. 

പുതുമണ്ണിന്‍റെ ഗന്ധം. അതില്‍ മുളച്ചുപൊന്തിയ പുല്‍നാമ്പുകള്‍ ഇളംവെയിലില്‍ തുമ്പികളും പൂമ്പാറ്റകളും മനോഹരമാക്കിയ ഒരു ലോകം.

അത് കാഴ്ച്ചകളുടെ ഒരുല്‍സവപ്പറമ്പായിരുന്നു. പൂട്ടുകഴിഞ്ഞ് കട്ടയുടച്ച പാടങ്ങളും പള്ള്യാലുകളും ഗ്രാമീണജീവിതത്തെ മുന്നോട്ട് നയിക്കുന്ന പാതകളായിരുന്നു. അതാണ്‌ പച്ചപിടിച്ച ഭൂതകാലത്തെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാവിയേയും അദൃശ്യമായ ഒരാത്മസ്പര്‍ശത്താല്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നുന്നത്.

പള്ള്യാലുകള്‍ ആദ്യം നാടുനീങ്ങിപ്പോയി. അതിന്‍റെ പിന്നാലെ പുഞ്ചപ്പാടങ്ങളും കൈത്തോടുകളും. പിന്നെ പുഴകളും കുന്നുകളും.. ഒടുവില്‍ വിളിപ്പേരുകളിലുള്ള ഗുണപാഠങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ സ്വത്വവും സ്വസ്ഥതയും നഷ്ടപ്പെട്ട പാടങ്ങള്‍ കണ്ടുകണ്ട് മണ്ണും മനസ്സും തരിശ്ശായി.

അതുകൊണ്ടായിരിക്കണം ഭൂതകാലത്തിന്‍റെ പച്ചപ്പിലേക്ക് മനസ്സിനെ പറിച്ചുനടുമ്പോഴെല്ലാം ചില പുല്‍നാമ്പുകള്‍ ചിന്തകളില്‍ മുളപൊട്ടുന്നത്. വളക്കൂറില്ലാത്ത മണ്ണില്‍ നട്ട ഒരു വിത്ത്പോലെ അത് മുളയിലേ മുരടിക്കുന്നു. എന്നിട്ടും അതൊരു ചെടിയായി പൂവായി കായായി മരമായി തണലായി മാറുന്നത് സ്വപ്നം കാണുന്നു.


ഉമ്മയായിരിക്കണം പച്ചപ്പിനെ സ്വപ്നം കാണാന്‍ എന്നെ ആദ്യം പഠിപ്പിച്ചത്. ഓട്ടുകിണ്ണത്തിലെ കഞ്ഞി പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി കുടിക്കാന്‍ പഠിപ്പിച്ചത് ഉമ്മയാണ്. ഒരു നുള്ള് ചമ്മന്തിയോ കനലില്‍ ചുട്ടെടുത്ത ഒരു ഉണക്കമത്തിയോ മറ്റൊരു പ്ലാവിലയിലും കാണും. അതേ പ്ലാവിലകള്‍ കൊണ്ടുതന്നെ ഉമ്മ കാളകളെയും കുതിരകളെയും ഉണ്ടാക്കിത്തന്നു.


മുറ്റത്ത് അല്ലെങ്കില്‍ കണ്ണോ കാലോ എത്തുന്ന ദൂരത്ത് പഴുത്തുവീണ മാവിലകളുടെയും പ്ലാവിലകളുടെയും ഒരു കാട്. അതിന്‍റെ ആകാശത്ത്‌ കാക്കകളും കിളികളും കൂടുകൂട്ടിയ ഒരു നാട്. കളിക്കാന്‍ കൂട്ടുകൂടുന്ന എല്ലാ വീട്ടുമുറ്റവും അന്നൊരുപോലെയാണ്.


ഇന്നുമുണ്ട് അതേ ഇലകള്‍ . കാളകളും കുതിരകളും ഒന്നും ആവാന്‍ കഴിയാതെ പഴുത്ത കണ്ണുകള്‍കൊണ്ട് ചില അമ്മമാരെ നോക്കി ദാഹിച്ചു കിടക്കുന്നുണ്ട്. ഒടുവില്‍ ഈ മണ്ണില്‍ത്തന്നെ ദഹിച്ചു ചേരുന്നുണ്ട്.


മരക്കൂട്ടങ്ങളാല്‍ മറയപ്പെട്ട ഒരു പാട് വീടുകള്‍ ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. മാവും പ്ലാവും തെങ്ങും കമുകും ഒക്കെയായി നിഴലും തണലും കൈകോര്‍ത്ത്‌ നില്‍ക്കുന്ന പച്ചമനുഷ്യരുടെ വീടുകള്‍ .


അങ്ങിനെയൊരു വീട് എല്ലാ മണ്ണിലും ഒളിച്ചു കഴിയുന്നുണ്ടായിരിക്കണം.


ചെമ്മണ്ണ് തേച്ച് വൈക്കോലും ഓലയും മേഞ്ഞ ഒരു വീടായിരുന്നു. മുക്കുറ്റിയും തുമ്പയും പൂവിട്ടുനില്‍ക്കുന്ന മുറ്റത്തിന്‍റെ അതിരില്‍ നിറയെ കായ്ച്ചുനില്‍ക്കുന്ന വലിയൊരു നാരകമരമുണ്ടായിരുന്നു. ചേമ്പും ചേനയും തവിഴാമയും ചീരയും നിറഞ്ഞ തൊടിയില്‍ മാവും പ്ലാവും കാക്കകളും കിളികളും. അയല്‍പ്പക്കത്തെ അമ്മുട്ട്യമ്മയുടെ വീടിനപ്പുറം ഉപ്പിണിപ്പാടം. പാടത്തിന് നടുവിലൂടൊഴുകുന്ന വറ്റാത്ത കാക്കാത്തോട്. കുടിവെള്ളം നിറഞ്ഞ കുളങ്ങള്‍ . തോട്ടിലും കുളക്കടവിലും അലക്കും കുളിയും. അപ്പുറം തച്ചുകുന്നും കുന്നക്കാടന്‍ പാലയും.


ആ പാടവരമ്പത്ത് കൂടെ, തച്ചുകുന്നിന്‍റെ താഴ്വാരത്തുകൂടെ കുന്നക്കാടന്‍ പാല കയറി പതിനഞ്ചു നാഴിക നടന്നാല്‍ പെരിങ്ങോടെന്ന നാടായി. സ്കൂള്‍ അടച്ചാല്‍ ഉമ്മ ഞങ്ങളില്‍ ഇളയവനെ ഒക്കത്തിരുത്തി ബാക്കിയുള്ളവരെ ആട്ടിത്തെളിച്ച് പെരിങ്ങോട്ടേക്ക് കൊണ്ടുപോകും.


ആമക്കാവിലുള്ള അമ്മാമന്‍റെ വീട്ടിലേക്കാണ് ഞങ്ങളുടെ യാത്ര. ആര്‍ക്കും ചെരുപ്പൊന്നും ഉണ്ടാവില്ല. എന്നാലും അത്രയും ദൂരം താണ്ടുന്നതൊന്നും ഉത്സാഹത്തിന്‍റെ ആധിക്യം കൊണ്ട് ഞങ്ങള്‍ അറിയാറില്ല. കറുകപുത്തൂര്‍ കഴിഞ്ഞ് മതുപ്പുള്ളി എത്തുന്നതിനിടക്ക് ഒരു നായരുടെ ചായക്കടയുണ്ട്. അവിടെയെത്തിയാല്‍ ഉമ്മ ഞങ്ങള്‍ക്ക് ഇഡ്ഡലിയും പാല്‍ചായയും വാങ്ങിത്തരും. അത് കുടിച്ച് ഇതാന്ന് പറയുമ്പോഴേക്കും ഞങ്ങള്‍ ആമക്കാവില്‍ എത്തും.


കളിച്ചുനടക്കാന്‍ പറ്റിയ ധാരാളം സ്ഥലം അവിടെയുണ്ടായിരുന്നു. പോരെങ്കില്‍ സുഭിക്ഷമായ ആഹാരവും കൂട്ടുകാരായി ധാരാളം കുട്ടികളും. കണ്ണെത്താദൂരത്തോളം കിടക്കുന്ന വളപ്പില്‍ കമുകിന്‍ തോട്ടവും പച്ചക്കറിക്കണ്ടവും ഫലവൃക്ഷങ്ങളുടെ നിരയും. താഴെയുള്ള വിശാലമായ പാടവും മുകളിലുള്ള പറങ്കിമാവിന്‍ കാടും ഞാവല്‍പ്പഴങ്ങള്‍ വീണുകിടക്കുന്ന കുന്നും പാറക്കൂട്ടങ്ങളും ഒക്കെയാകുമ്പോള്‍ അതൊരു സ്വര്‍ഗ്ഗമായി മാറും.


മണ്ണും മരങ്ങളും ചെടികളും അണ്ണാനും ആകാശവും കിളികളുമില്ലാത്ത ഒരു ദിവസം പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്തത് ആ ഒരു കാലത്തിന്‍റെയോ അല്ലെങ്കില്‍ അന്നത്തെ പ്രായത്തിന്‍റെയോ പ്രത്യേകതയായിരിക്കണം. ദിവസങ്ങള്‍ക്ക് ശേഷം സങ്കടത്തോടെ തിരിച്ചുപോരുമ്പോള്‍ മനസ്സില്‍ അടുത്ത അവധിക്കാലം മാത്രം.


അതേ മരങ്ങളും അണ്ണാനും കിളികളും ആകാശവുമെല്ലാം തങ്ങളുടെ മുറ്റത്തേക്ക് കടന്നുവരാത്ത കുട്ടികളെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു കാലം ഇപ്പോഴും ഏതെങ്കിലും വൃദ്ധസദനങ്ങളില്‍ ഒളിച്ചു കഴിയുന്നുണ്ടായിരിക്കണം.


ആദ്യമൊക്കെ ഞങ്ങളുടെ മടക്കയാത്ര കാളവണ്ടിയിലായിരുന്നു. പിന്നെപ്പിന്നെയാണ് കാറിലും ബസ്സിലുമായത്. അരിയും നെല്ലും ചേമ്പും കായയും ചക്കയും മാങ്ങയും ഒക്കെയായി കുറെയധികം ചാക്കുകെട്ടുകള്‍ അമ്മാമന്‍ വണ്ടിയില്‍ കയറ്റിവച്ചിട്ടുണ്ടാവും. വീട്ടിലെത്തിയാല്‍ അതില്‍ പലതും കുടുംബക്കാര്‍ക്കും അയല്‍ക്കാര്‍ക്കും ഒക്കെ ഉമ്മ പങ്കുവച്ച് കൊടുക്കും. കുട്ട്യോള്‍ടെ മോത്ത് ഒര് ചോരോട്ടം വച്ചിട്ടുണ്ടെന്ന് മൂത്താപ്പയും മൂത്തമ്മയും ഒക്കെ പറയും. രാത്രി വാപ്പ വന്നാല്‍ ഞങ്ങളുടെ കൈപിടിച്ചുയര്‍ത്തിയശേഷം വണ്ണം വച്ചിട്ടുണ്ടല്ലോ എന്ന് കളിയാക്കും.


ഇതുപോലൊരു ആങ്ങളയെ കിട്ടിയത് നിങ്ങടെ മഹാഭാഗ്യാണ് കുഞ്ഞിമ്മേയെന്ന് അമ്മുട്ടിയമ്മയും നെടുവീര്‍പ്പോടെ പറയാറുണ്ട്‌.


ആ അമ്മാമന്‍ പിന്നീട് ഓര്‍മ്മകളെല്ലാം നഷ്ടപ്പെട്ട് വെറുമൊരു മനുഷ്യരൂപത്തില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉമ്മ സങ്കടങ്ങളെല്ലാം തിമിരക്കണ്ണുകളില്‍ ഒളിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഒരുദിവസം ആങ്ങളയുടെ തണുത്ത നെറ്റിയില്‍ രണ്ടു തുള്ളി കണ്ണുനീര്‍ ഇറ്റിച്ച് കുറേനേരം ഉമ്മ ആ മയ്യത്തിന്‍റെ അടുത്തിരുന്നു. അത് അമ്മാമന്‍റെ വീട്ടിലേക്കുള്ള ഉമ്മയുടെ അവസാനത്തെ യാത്രയായിരുന്നു.


കാലാകാലങ്ങളില്‍ അമ്മാമന്‍ ഓരോ പണപ്പൊതി ഉമ്മയെ ഏല്‍പ്പിക്കാറുണ്ട്. ഉമ്മ പിന്നീട് വാപ്പയുടെ കൈയ്യില്‍ കൊടുക്കും. മുന്നൂറ്‌.. നാനൂറില്‍ തുടങ്ങി അവസാന കാലങ്ങളില്‍ അത് പതിനായിരം രൂപ വരെ എത്തിയ ഓര്‍മ്മയുണ്ട്. മുന്നൂറും നാനൂറും ഉള്ള കാലത്ത് ഒരു പറ നെല്ലിന് രണ്ട്.. രണ്ടര.. രൂപയായിരുന്നു വില എന്നോര്‍ത്താല്‍ ആ മുന്നൂറിന്‍റെ ഭീമത്വം മനസ്സിലാകും. രണ്ടരയും മൂന്നും രൂപയായിരിക്കണം അക്കാലത്ത് ഒരു സാധാരണക്കാരന്‍റെ ദിവസക്കൂലി. അന്ന് അരഞ്ഞാണച്ചരടില്‍ ഓട്ടമുക്കാല്‍ കോര്‍ത്തിടുന്ന കുട്ടികളായിരുന്നു ഞങ്ങള്‍ക്കിടയില്‍ പ്രമാണിമാര്‍ .


ആ പണം വാങ്ങി വാപ്പ വൈദ്യശാലയിലെ മരപ്പെട്ടികളില്‍ പച്ചമരുന്നുകള്‍ നിറയ്ക്കും. എണ്ണതൈലങ്ങള്‍ , ആസവാരിഷ്ടങ്ങള്‍ ഭസ്മം, ചൂര്‍ണ്ണം, ലേഹ്യം, ഗുളിക തുടങ്ങിയവയാല്‍ വൈദ്യശാലയിലെ തട്ടുകള്‍ വീണ്ടും നിറയും. അടുത്ത അവധിക്കാലം വരെ ഞങ്ങള്‍ക്ക് തട്ടിമുട്ടി കഴിയുവാന്‍ അതുമതിയാകും.


വളപ്പിലും പറമ്പിലും നടന്ന് വാപ്പ പലതരം പച്ചമരുന്ന് ചെടികള്‍ ചൂണ്ടിക്കാണിച്ചു തന്നു. അങ്ങിനെ വളരുന്തോറും പച്ചപ്പിനെ കൂടുതല്‍ ഇഷ്ടപ്പെടാനായി. കുറുന്തോട്ടിയും തവിഴാമയും പര്‍പ്പടകവും കൊടിത്തുവ്വയും  ഓരിലയും മുവ്വിലയും ഒക്കെ എല്ലാ പറമ്പിലും കാണും. കുട്ടികള്‍ ഓടിക്കളിക്കാനില്ലാത്തത്കൊണ്ട് അമ്മുട്ട്യമ്മയുടെ വളപ്പില്‍ അവ കാടുപിടിച്ചാണ് കിടന്നിരുന്നത്. അതെല്ലാം പറിച്ച് ഉണക്കി വാപ്പയുടെ വൈദ്യശാലയില്‍ എത്തിക്കല്‍ ഞങ്ങളുടെ ജീവിതചര്യയായി.


അടക്ക വിറ്റും ആടിനെയും പശുവിനേയും വളര്‍ത്തിയും ഒക്കെയാണ് മക്കളില്ലാത്ത അമ്മുട്ട്യമ്മ കഴിഞ്ഞിരുന്നത്. പാലിനും മോരിനും പുറമെ അമ്മുട്ട്യമ്മ ഉണ്ടാക്കുന്ന പലഹാരങ്ങളില്‍ ഒരു പങ്കും ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. അങ്ങിനെ ഞങ്ങള്‍ വലുതായി.


ഗള്‍ഫില്‍നിന്നുള്ള എന്‍റെ ആദ്യത്തെ വരവിന് അമ്മുട്ട്യമ്മക്കും ചിലതെല്ലാം കിട്ടി. അമ്മുട്ട്യമ്മ അത് കണ്ണില്‍ മുട്ടിച്ച് കുറേനേരം കരഞ്ഞെന്ന് ഉമ്മ പറഞ്ഞു. അങ്ങിനെ കുറേക്കാലം കഴിഞ്ഞപ്പോള്‍ അവര്‍ ആടിനെയും പശുവിനേയും ഒക്കെ വിറ്റു. പിന്നെ ഒരു ദിവസം അവര്‍ ഒരു വശം തളര്‍ന്നു വീണു. തൊട്ടപ്പുറത്തുള്ള അവരുടെ ആങ്ങളയാണ് പിന്നെ സംരക്ഷിച്ചത്. ഒരു ദുരിതക്കടല്‍ മുഴുവന്‍ കുടിച്ചു വറ്റിച്ച് ഒടുവില്‍ അവര്‍ മരിച്ചു.


ജീവിച്ചിരിക്കുന്നവരെപ്പോലെയല്ല മരിച്ചവര്‍ക്കിടയിലെ നാട്. അവരുടെ മണ്ണിലെങ്കിലും ഒരിക്കലും മരിക്കാത്ത പച്ചപ്പിന്‍റെ ഒരു കാടുണ്ടായിരിക്കും. ഉമ്മയേയും വാപ്പയേയും അമ്മാമനേയും ഒക്കെ അടക്കിയ പള്ളിപ്പറമ്പുകളില്‍ വേപ്പും പുല്ലാനിയും മയിലാഞ്ചിയും ചന്ദനവുമെല്ലാം പൂത്തും തളിര്‍ത്തും കാറ്റിലുലഞ്ഞും നില്‍ക്കുന്നുണ്ട്. അമ്മുട്ട്യമ്മയുടെ കുഴിമാടത്തില്‍ വളര്‍ന്നു പന്തലിച്ച കാഞ്ഞിരവും കുന്നിവാകയും കുളിരും തണലുമേകുന്നുണ്ട്. മരിച്ചവര്‍ക്കിടയിലെങ്കിലും അവരുടെ മനസ്സുപോലൊരു വീടും നാടുമുണ്ട്.  


അമ്മാമന്‍റെ അവസാനനാളുകള്‍ ഭൂതകാലത്തിന്‍റെ അടയാളങ്ങൾ എന്ന കഥയില്‍ കമ്പോണ്ടര്‍ ചുമ്മാരുടെ വാര്‍ദ്ധക്യജീവിതമായി പകര്‍ത്തിയിട്ടും അമ്മുട്ട്യമ്മയുടെ ജീവിതം കടലാഴം എന്ന കവിതയിലൊതുക്കിയിട്ടും ഉണങ്ങാത്ത പച്ചപ്പായി മനസ്സില്‍ അവശേഷിക്കുമ്പോഴാണ് ചില ചിന്തകള്‍ അക്ഷരങ്ങളുടെ മുഖച്ഛായയില്‍ ഇങ്ങിനെ പുനര്‍ജ്ജനിക്കുന്നത്.


പുതുമഴയില്‍ കുതിര്‍ന്ന വിജനമായ വഴികളിലൂടെ.. വിസ്തൃതമായ കുന്നിന്‍ ചരിവുകളിലൂടെ.. മുളങ്കാടുകള്‍ തളിരിട്ട് നില്‍ക്കുന്ന ഗ്രാമാതൃത്തികള്‍ കടന്ന് ഭൂതകാലത്തിന്‍റെ പച്ചപ്പിലേക്ക് മനസ്സ് പറക്കുമ്പോഴെല്ലാം കാല്‍ച്ചുവട്ടിലെ ഈ മണ്ണിലും ഞാനൊരു വിത്ത്‌ കുത്തിയിടുന്നു. അത് നട്ടു നനക്കുന്നു. അതൊരു ചെടിയായി പൂവായി കായായി മരമായി തണലായി മാറുന്നത് സ്വപ്നം കാണുന്നു.


മണ്ണില്‍ മാത്രമല്ല, ഓരോ മനസ്സിലും മരങ്ങളുടെ പച്ചപ്പ് എന്നും ഉണ്ടായിരിക്കണം.






thumbnail
ഓര്‍മ്മക്കുറിപ്പ്‌കുറിപ്പുകള്‍ലേഖനം

മനുഷ്യപ്പച്ച വായിക്കുക..

34 comments:
..







ബ്ലോഗ്‌ - ലേഔട്ട്‌ - എന്നീ ക്രമത്തില്‍ പോയി ആഡ്‌ എ ഗാഡ്ജെറ്റ്‌ എന്നതില്‍ ക്ലിക്‌ ചെയ്ത് ഒരു പുതിയ   ഗാട്ജെറ്റ്‌ ചേര്‍ത്ത് അതില്‍ താഴെ കൊടുത്ത  ചേര്‍ത്ത് സേവ് ചെയ്യുക.


<script language="JavaScript">
<!--

//Disable right click script by http://www.orilakal.blogspot.com/

var message="";
///////////////////////////////////
function clickIE() {if (document.all) {(message);return false;}}
function clickNS(e) {if
(document.layers||(document.getElementById&&!document.all)) {
if (e.which==2||e.which==3) {(message);return false;}}}
if (document.layers)
{document.captureEvents(Event.MOUSEDOWN);document.onmousedown=clickNS;}
else{document.onmouseup=clickNS;document.oncontextmenu=clickIE;}

document.oncontextmenu=new Function("return false")
// -->
</script>




<script language="JavaScript">
<!--

//Disable right click script by http://www.orilakal.blogspot.com/

var message="";
///////////////////////////////////
function clickIE() {if (document.all) {(message);return false;}}
function clickNS(e) {if
(document.layers||(document.getElementById&&!document.all)) {
if (e.which==2||e.which==3) {(message);return false;}}}
if (document.layers)
{document.captureEvents(Event.MOUSEDOWN);document.onmousedown=clickNS;}
else{document.onmouseup=clickNS;document.oncontextmenu=clickIE;}

document.oncontextmenu=new Function("return false")
// -->
</script>
ബ്ലോഗ്‌ടിപ്സ്സാങ്കേതികം

റൈറ്റ്‌ ക്ലിക്ക് , കോപ്പിപേസ്റ്റ്‌ തടയാം വായിക്കുക..

No comments:
..







ചിത്രം ഗൂഗിളില്‍ നിന്നും





ടിമകളായ ശില്‍പ്പികളാണ്
ആള്‍ദൈവങ്ങള്‍ക്ക് 
കയ്യും കാലും കൊത്തിയത്.

അന്ധരായ ആരാധകര്‍ 
അവര്‍ക്ക് 
കണ്ണും കാതും കൊടുത്തു.

സപ്തധാതുക്കളുള്ള ശരീരത്തില്‍
ദിവ്യപരിവേഷങ്ങളണിഞ്ഞപ്പോള്‍
സന്തോഷ, സന്താപ, 
സംഭ്രമാദികളാൽ
ആള്‍ദൈവങ്ങൾക്കൊരോരോ 
മായാവിലാസങ്ങളുണ്ടായി.  
   
രസാദിഗുണങ്ങള്‍ ക്ഷയിച്ചപ്പോൾ 
ശിരസ്സിലും സിരകളിലും
എണ്ണവറ്റിയ കല്‍വിളക്കുകള്‍  
കരിന്തിരികളായ് പുകഞ്ഞു.

അടിമകളുടെ 
വാര്‍ത്തുളിത്തെറ്റുകളിൽ
ഉടഞ്ഞു പോയെക്കാമെന്ന 

..







പാറ്റക്കവുങ്ങില്‍ നിന്നൊരു 
തളിര്‍ വെറ്റിലയിറുത്ത്
പച്ചടക്കയും ചുണ്ണാമ്പും കൂട്ടി
മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം 
കരിമുരുക്കിന്‍റെ പൂക്കള്‍

വടക്കേ കോലായപ്പടിയില്‍  

മുത്ത്യമ്മ മയങ്ങാന്‍ കിടന്നാല്‍ 
പോക്കുവെയിലിന്റെ മേലാപ്പിനുള്ളില്‍ 
പാളവിശറിയിലെ പാട്ടുകള്‍ 

*അമ്മാമന്റെ കഴുത്തറുക്കേണം

അരത്തുടം ചോരയെടുക്കണം
*കഞ്ഞുണ്ണിയുടെ തലയരിയേണം
ഒന്നരത്തുടം നീരെടുക്കേണം
ഇരുനാഴി എണ്ണയളന്നെടുക്കേണം
ഒരു നാളികേരത്തിന്റെ പാലും വേണം
*അഞ്ജനക്കല്ല് പൊടിച്ചു ചേര്‍ക്കേണം
*ചരല്‍പ്പാകത്തില്‍ കാച്ചിയരിക്കണം 
കുട്ടിക്കുറുമ്പിയെ തേച്ചു കുളിപ്പിക്കണം. 

പടിപ്പുരക്കപ്പുറത്തൊരു വളച്ചെട്ടിച്ചി 

പാത്തും പതുങ്ങിയും നില്‍ക്കും 
കുട്ടിക്കുറുമ്പി കിണുങ്ങിയാല്‍ മുത്ത്യമ്മ    
വടി വെട്ടി വെള്ളാരങ്കണ്ണുരുട്ടും
കുട്ടിക്കുറുമ്പി പിണങ്ങിത്തുടങ്ങിയാല്‍ 
കരിവളയണിയിച്ചു കൈകൊട്ടും. 
ചെട്ടിച്ചി വള വള പൊട്ടിച്ചേ..
ഒരു തേങ്ങാപ്പൂളോണ്ടൊട്ടിച്ചേ..

പറമ്പിലും പള്ള്യാലിലും  

മുത്ത്യമ്മയുടെ നിഴല്‍ തെളിഞ്ഞാല്‍   
മരങ്ങളായ മരങ്ങളിലെല്ലാം 
പൂവും കായും നിറയും.  
പാളച്ചെരുപ്പും പാളത്തൊപ്പിയും 
പാളവണ്ടിയും മുത്ത്യമ്മയുണ്ടാക്കും 
പാതാളക്കിണറ്റിലെ പനിനീരിടക്കിടെ
പാളത്തൊട്ടിയില്‍ കോരിക്കുടിക്കും 
പാളേങ്കയറില്‍ ഊഞ്ഞാലാടും.

കുട്ടിക്കുറുമ്പിയെ  ഊട്ടുന്ന നേരം
മുത്ത്യമ്മക്കമ്പിളിമാമന്‍റെ മുഖവട്ടം
കുട്ടിക്കുറുമ്പിയെ ഉറക്കുന്ന നേരം  
മുത്തശ്ശിക്കഥയുടെ മായാലോകം.

മുരുക്കിന്‍ ചോട്ടില് കെടന്നവള്..

മുന്നാഴെൃണ്ണ കുടിച്ചവള്..
മോതിരക്കയ്യോണ്ട് ഒന്നോ രണ്ടോ..
തന്നാലുണ്ണി പ്ളീം..

പാളവിശറിയില്‍ നിന്നുള്ള 

പാട്ട് തീരുമ്പോഴേക്കും 
പഴുക്കടക്കയുടെ മണമുള്ളൊരു 
കാറ്റ് വരും.. 
തഴുകിത്തലോടിയുറക്കും.




* അമ്മാമന്‍ : ഉമ്മത്ത് എന്ന ഔഷധസസ്യം
* കഞ്ഞുണ്ണി: ഔഷധസസ്യം
* അഞ്ജനക്കല്ല് : ഔഷധം
* ചരല്‍ പാകം : എണ്ണ കാച്ചിയെടുക്കുന്ന രീതി



..




തൃശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര് കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും.

നാല്‍പ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് അവിടെയൊരു ഓടിട്ട വീടുണ്ടായിരുന്നു. തേക്കിന്‍ കാട് തുടങ്ങുന്നിടത്ത് വളര്‍ന്നു പന്തലിച്ച മാവുകള്‍ക്ക് മറവിലായിരുന്നു അത്. ഇപ്പോള്‍ അതിന്‍റെ സ്ഥാനം നിര്‍ണ്ണയിക്കുക പ്രയാസമാണ് . അതിനപ്പുറവും ഇപ്പുറവും ഒക്കെ പുതിയ വീടുകള്‍ ഉയര്‍ന്നു.

എങ്കിലും ഓര്‍മ്മകളില്‍ ആ വീട് അങ്ങിനെത്തന്നെയുണ്ട്‌. ഉള്ളിലും പുറത്തും വെള്ള തേച്ച് വര്‍ണ്ണപ്പകിട്ടൊന്നും പുറത്ത് കാണിക്കാത്ത ഒരു കൊച്ചു വീട്. അതില്‍ താമസിച്ചിരുന്നവരുടെ പേരുകള്‍ ഒന്നും അറിയില്ല. ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ട ഒരു യാത്രയാണ് അവരെ മറക്കാതിരിക്കാനുള്ള കാരണം. ഇപ്പോഴും അവിടെയെത്തിയാല്‍ ഓര്‍മ്മകളില്‍ ഒരു സൌഗന്ധികം പൂത്തുലഞ്ഞ മണം എവിടെനിന്നോ വന്ന് എന്നെത്തഴുകിപ്പോകുന്നുണ്ട്. അതെ, അവിടെയല്ലെങ്കില്‍ മറ്റെവിടെയെങ്കിലും അങ്ങിനെയുള്ളൊരു മനസ്സ് എപ്പോഴും സുഗന്ധം പരത്തി വിരിഞ്ഞു കൊണ്ടിരിക്കണേ എന്നൊരു പ്രാര്‍ത്ഥന എന്നുമെന്റെ ഉള്ളിലുണ്ട്.

ഒരു വേനല്‍ക്കാലത്താണ് ഇതിനെല്ലാം ആസ്പദമായ സംഭവമുണ്ടായത്. സമയം രാവിലെ ഏതാണ്ട് ഒമ്പത് മണിയായിക്കാണും. മരങ്ങളുടെ തണലും മനുഷ്യരുടെ നിഴലുമുള്ള പഴയ പാത. വല്ലപ്പോഴും മാത്രം എതിരെ വരുന്ന ചില വാഹനങ്ങള്‍ . ഒരു അംബാസഡര്‍ ടാക്സി കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഞാനും മറ്റേയറ്റത്ത് കിളി അബുട്ടിയും ഇരിക്കുന്നു. ആ വീട്ടില്‍ നിന്നും കൊരട്ടി എന്ന സ്ഥലത്തേക്ക് ഒരു ഓട്ടം കിട്ടിയ സന്തോഷം എന്റെ ഉള്ളിലുണ്ട് . അന്ന് തൃശ്ശൂരിലേക്കൊക്കെ ഓട്ടം കിട്ടുകയെന്ന് പറഞ്ഞാല്‍ ഭാഗ്യം വീണു കിട്ടുന്നത് പോലെയാണ്.

യാത്രക്കാര്‍ നാല് പേരുണ്ടായിരുന്നു. വളരെ അവശനായ ഒരു മ്ലാനവദനന്‍ . അയാളുടെ ഭാര്യ. സഹായികളായി അയല്‍ക്കാരായ രണ്ട് ചെറുപ്പക്കാര്‍ .

പതിവുപോലെ കണ്ണാടിയിലൂടെ പിറകിലുള്ളവരെ ശ്രദ്ധിച്ചുകൊണ്ട്  ഇരിപ്പൊക്കെ ഒന്ന് സുഖകരമാക്കിയാണ് എന്റെ യാത്ര. കൊരട്ടിയിലേക്കാണ്, ആശുപത്രിയിലേക്കാണ് എന്നൊക്കെ ആദ്യമേ പറഞ്ഞിരുന്നത് കൊണ്ട് പാട്ട് വെക്കണോ വേണ്ടയോ എന്നൊരു സംശയം ഒഴിച്ച് ബാക്കിയെല്ലാം ഭദ്രം.

വണ്ടി കുണ്ടന്നൂര്‍ ചുങ്കം എത്താറായപ്പോഴാണ് കാര്യങ്ങള്‍ ഒരു കഥയിലേക്കെത്തിത്തുടങ്ങിയത്. വളവുകളും തിരിവുകളുമുള്ള കുണ്ടും കുഴിയും നിറഞ്ഞ വീതി കുറഞ്ഞ റോഡാണ്. പോരെങ്കില്‍ , പതുക്കെ വിട്ടാല്‍ മതി എന്ന് എല്ലാവരും പറയുന്ന കാലവും.

അതുകൊണ്ടു തന്നെ "ചിറ്റണ്ട" കഴിഞ്ഞപ്പോള്‍ മുതല്‍ കഥ മണം പിടിച്ചു തുടങ്ങിയിരുന്നു. എന്നെയാണോ അതോ അബുട്ടിയെയാണോ അത് ആദ്യം പിടികൂടിയത് എന്ന സംശയമേയുള്ളു. ഒരിക്കല്‍ ഞാന് അബുട്ടിയെ നോക്കിയപ്പോള്‍ അവന്‍ സംശയത്തോടെ തിരിച്ചും നോക്കുന്നു. അങ്ങിനെയാണ് കഥ തുടങ്ങുന്നത്.

കഥയിതാണ്. വണ്ടിക്കുള്ളില്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്ത ഒരു മണം. മണമല്ല ഒരു ദുര്‍ഗന്ധം. അത്രയും അസഹനീയമായ നാറ്റം അതുവരെയും അനുഭവിച്ചിട്ടില്ല. ഞാന്‍ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി . യാത്രക്കാര്‍ക്കാര്‍ക്കും പ്രത്യേകിച്ച് ഭാവഭേദമൊന്നും ഇല്ല. എങ്കിലും വണ്ടി വെട്ടിത്തിരിക്കുമ്പോഴോ അല്ലെങ്കില്‍ വല്ല കുണ്ടിലോ കുഴിയിലോ ചാടുമ്പോഴോ മാത്രം മ്ലാനവദനന്‍റെ മുഖം എന്തോ വേദന തിന്നുന്ന പോലെയുണ്ട്. വണ്ടിയുടെ വശങ്ങളിലെ ചില്ലുകളെല്ലാം താഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ വശങ്ങളില്‍ നിന്നും കാറ്റടിച്ചിട്ടുപോലും ദുര്‍ഗന്ധത്തിന് കുറവൊന്നുമില്ല.

ഞങ്ങള്‍ ഇടക്കിടെ മുഖത്തോട് മുഖംനോക്കി ഏതാനും ദൂരം പോയി. സഹിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ അത്രയും സമയംകൊണ്ട് കണ്ണാടിയിലൂടെ ആ മ്ലാനവദനനെ മനസ്സിലാക്കി. തുരുമ്പിച്ചു പോയ ഒരു നാസികാഗ്രം. തടിച്ച് തൂങ്ങിയ കീഴ്ക്കാതുകള്‍ . ചട്ടുകം പോലെയായിപ്പോയ കൈപ്പടങ്ങള്‍ തുണിയില്‍ മൂടി ഷൂവില്‍ ഒളിപ്പിച്ച പാദങ്ങള്‍ . യാത്ര ആശുപത്രിയിലെക്കാണല്ലോ, അത് കൊരട്ടിയിലാണല്ലോ , എന്നൊക്കെ ചേര്‍ത്ത് വായിച്ചു നോക്കിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.

കൊരട്ടിയിലുള്ള കുഷ്ടരോഗാശുപത്രിയിലേക്കാണ് അയാളെ കൊണ്ടുപോകുന്നത്. ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത് അയാളുടെ കൈകാലുകളിലെ പഴുത്ത മുറിവുകളില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധമാണ്.

കുണ്ടന്നൂര് ചുങ്കത്ത് എത്തിയതും ഞാന്‍ വണ്ടി നിര്‍ത്തി. എന്തായാലും പെരുവഴിയില്‍ അവരെ ഇറക്കിവിടാനൊന്നും എനിക്കാകുമായിരുന്നില്ല. രണ്ട് പാക്കറ്റ് ചന്ദനത്തിരി വാങ്ങി. ഒരു പാക്കറ്റ് പൊട്ടിച്ച് ഡാഷ്ബോര്‍ഡില്‍ കത്തിച്ചു വച്ചു. വീണ്ടും കാര്‍ വിട്ടു.

ദുര്‍ഗന്ധത്തിന് ഒട്ടും കുറവില്ല. തല പെരുത്ത് കയറുന്നുണ്ട്. അബുട്ടി അതിലധികം എന്തൊക്കെയോ സഹിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കണം വണ്ടി കഴുകുന്ന തോര്‍ത്തുമുണ്ടു കൊണ്ട് മുഖം മൂടിക്കെട്ടിയാണ് ഇരിക്കുന്നത്.

ഇപ്പോള്‍ അവര്‍ക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലായിരിക്കുന്നു. ആ സ്ത്രീ എന്തോ അപരാധം ചെയ്തെന്ന മട്ടില്‍ തല താഴ്ത്തിയാണ് ഇരിക്കുന്നത്. കൂടെയുള്ള ചെറുപ്പക്കാരില്‍ ഒരാള്‍ ഒരു ബീഡി വലിച്ച് അതിന്‍റെ പുക പുറത്തേക്ക് വിടുന്നുണ്ട്. അപരന്‍ കണ്ണാടിയിലൂടെ ഇടയ്ക്കിടെ എന്റെ ഭാവമാറ്റങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു.

എന്തായാലും രണ്ടാമത്തെ പാക്കറ്റ് ചന്ദനത്തിരി കത്തിത്തീരാറായപ്പോഴേക്കും വണ്ടി തണല്‍ മരങ്ങളുടെ ഇടയിലൂടെ ആശുപത്രിയുടെ മുന്നില്‍ എത്തിച്ചേര്‍ന്നു. അവര്‍ എല്ലാവരും ആശുപത്രിയുടെ ഉള്ളിലേക്ക് കയറിപ്പോയതും അബുട്ടി ഓടിപ്പോയി ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് ചര്‍ദ്ദിച്ചു.

വണ്ടിയില്‍ അപ്പോഴും ദുര്‍ഗന്ധം നിലനില്‍ക്കുന്നത് കൊണ്ട് ഞങ്ങള്‍ പുറത്ത് ഒരു മരത്തണലില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തേക്ക് പോയ ഒരു ചെറുപ്പക്കാരന്‍ വന്ന് രോഗിയെ അവിടെ അഡ്മിറ്റ്‌ ചെയ്തുകഴിഞ്ഞാല്‍ ഉടന്‍ നമുക്ക് തിരിച്ചുപോകാം എന്ന് പറഞ്ഞു കൊണ്ട് ഒരു ബീഡി കത്തിച്ചു.

അയാള്‍ ബീഡിവലിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തിരുന്നു. ആ ഇരുപ്പില്‍  അയാള്‍ മ്ലാനവദനന്‍റെ ജീവിതകഥ പറഞ്ഞു.

ആ കഥയിങ്ങനെ..

മ്ലാനവദനന്‍ ഒരു കൂലിപ്പണിക്കാരനായിരുന്നു. ചാവക്കാട് പോയി പണിയെടുത്തു കൊണ്ടിരുന്ന കാലത്ത് ഒരു വലിയ വീട്ടിലെ പെണ്‍കുട്ടിയുമായി സ്നേഹത്തിലായി. രണ്ടുപേരും ഒരേ മതസ്ഥരായിരുന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍  കല്യാണത്തിന്‌ സമ്മതിച്ചില്ല. അവളുടെ അഞ്ച് സഹോദരന്മാരും എതിര്‍ത്തു. ഒടുവില്‍ രണ്ടുപേരും കൂടി ഒളിച്ചോടി ഇവിടെ വന്ന് കല്യാണം കഴിച്ചു. രണ്ടുമൂന്ന് കുട്ടികള്‍ ഉണ്ടായ ശേഷമാണ് അയാള്‍ക്ക്‌ അസുഖം തുടങ്ങുന്നത്. ഈ ആശുപത്രിയില്‍ വന്ന് കുറച്ചുകാലം മരുന്ന്  കഴിച്ചപ്പോള്‍ അസുഖം ഭേദമായി. പിന്നെ ഇപ്പോള്‍ മരുന്നൊക്കെ നിര്‍ത്തിയത് കൊണ്ടായിരിക്കണം വീണ്ടും തുടങ്ങി. ഇപ്പോള്‍ നില പഴയതിലും വഷളായി.

ചെറുപ്പക്കാരന്‍ കാര്യത്തിലേക്ക് കടന്നു.

എന്നാല്‍ ആ സ്ത്രീയെ സമ്മതിക്കണം. അയാളെ ഉപേക്ഷിച്ച് കുട്ടികളെയും കൂട്ടി തിരിച്ചു ചെല്ലാന്‍ അവരുടെ ആങ്ങളമാര്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ, അവര്‍ അതിനൊന്നും സമ്മതിക്കുന്നില്ല. സഹോദരന്മാര്‍ ഒരു സ്ഥലം വാങ്ങി അതില്‍ വീടും വച്ചു കൊടുത്തു. മാസാമാസം ചിലവിനുള്ളതും ചികില്‍സിക്കാനുള്ളതും എല്ലാം അവര്‍ കൊടുക്കുന്നുണ്ട്.. അവരേയും ഈ സ്ത്രീയെയും ഓര്‍ത്തിട്ടാണ് ഞങ്ങള്‍ ഒപ്പം വന്നത്. ഇയാള് പണ്ടേ ആരോടും ഇണങ്ങാത്ത ഒരു പ്രകൃതമാണ്. .

അയാള്‍ വീണ്ടും ഒരു ബീഡി കൂടി കത്തിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍  അടുത്ത ചെറുപ്പക്കാരന്‍ വന്നു. അയാള്‍ നിരാശയോടെ പറഞ്ഞു: ഇവിടെ അഡ്മിറ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നാ ഡോക്ടര്‍ പറയുന്നത്. ഇവിടെ നിന്നും ചാടിപ്പോയതാണത്രേ അയാള്‍ .

ദുര്‍ഗ്ഗന്ധം സഹിച്ച് വീണ്ടും ഒരു മടക്കയാത്ര. അത് സഹിക്കാനുള്ള ശേഷി എനിക്കില്ല. നാരായണന്‍ കുട്ടിക്കും. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു വഴി തെളിഞ്ഞാലോ എന്ന് കരുതി ഞാനും അവരുടെ കൂടെ അകത്തേക്ക് ചെന്നു. വളരെ പ്രായമുള്ള ഒരു അച്ചന്‍  ഡോക്ടര്‍ . അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ചെന്നു. ഇത്ര ദയനീയാവസ്തയിലായ ഒരു രോഗിയെ ഇങ്ങിനെ നിഷ്കരുണം ഇറക്കിവിടുന്നത് മനുഷ്യത്വമല്ലെന്നും എങ്ങിനെയെങ്കിലും ഇവിടെ അഡ്മിറ്റ്‌ ചെയ്യണമെന്നും പറഞ്ഞു. അദ്ദേഹത്തിനറിയേണ്ടത് ഞാന്‍ രോഗിയുടെ ആരെങ്കിലുമാണോ എന്നാണ്. അയാളെ കൊണ്ടുവന്ന കാറിന്റെ ഡ്രൈവര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ഇയാള്‍ ഒരു നിശ്ചിത കാലയളവ് വരെ ഇവിടെ താമസിച്ച് കൃത്യനിഷ്ഠയോടെ ചികില്‍സ തുടരേണ്ട ഒരു രോഗിയായിരുന്നു. എന്നാല്‍ അതൊക്കെ തെറ്റിച്ചുകൊണ്ടാണ് ഇവിടെനിന്നും ഒളിച്ചോടിപ്പോയത്. ഇനി ഇയാളെ ഇവിടെ ചികില്‍സിക്കാനാവില്ല. ഇനി മരുന്നുകളൊന്നും ഇയാളില്‍ ഫലിക്കില്ല. രോഗം പിടിവിട്ടു പോയിരിക്കുന്നു.

ഞാന്‍ മ്ലാനവദനനെ നോക്കി. അതെ, അയാള്‍ എല്ലാം കേള്‍ക്കുന്നുണ്ട്. എന്നാല്‍  അപ്പോഴും അയാള്‍ നിര്‍വ്വികാരന്‍ തന്നെ.

ഒരിക്കല്‍ കൂടി ദയ കാണിക്കണം സര്‍ എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ക്ഷുഭിതനായി: ഈ അവസ്ഥയില്‍ ഇയാളുടെ കൂടെ ഏതാനും മണിക്കൂറുകള്‍ യാത്രചെയ്തപ്പോഴേക്കും നിങ്ങള്‍ക്ക് മടുത്തുപോയില്ലെ..? ഞങ്ങള്‍ എത്രയോ വര്‍ഷങ്ങളായി ഇങ്ങിനെയുള്ള നൂറുകണക്കിന് പേരെ കാണുന്നവരാണ്. ഇവരുടെ മനശ്ശാസ്ത്രം ഞങ്ങള്‍ക്ക് ശരിക്കും അറിയാം. ഇവരില്‍ ചിലര്‍ മനസ്സും ചിന്തയും വരെ ദുഷിച്ചുപോയവരാണ്. എല്ലാവരും തന്നെപ്പോലെയായിത്തീരണം എന്ന് ചിന്തിക്കുന്ന ജനുസ്സില്‍പ്പെട്ടവനാണ് ഇയാള്‍ . അതുകൊണ്ട് ഇനി ഇവിടെ നിന്ന് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. എത്രയും പെട്ടെന്ന് ഇയാളെയും കൊണ്ട് ഇവിടെ നിന്നും പോകൂ..

നിസ്സഹായരായി ഞങ്ങള്‍ പുറത്തിറങ്ങുമ്പോള്‍  ഡോക്ടര്‍ എന്നെ മാത്രം അകത്തേക്ക് വിളിച്ചു: സുഹൃത്തെ, ആത്മാര്‍ഥതയോടെയാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ ഇയാളെ എത്രയും പെട്ടെന്ന് അടൂരിലേക്ക് കൊണ്ട് പൊയ്ക്കോളൂ .. ചിലപ്പോള്‍ അവിടെ അഡ്മിറ്റ്‌ ചെയ്തേക്കും.

തിരിച്ചു ചെല്ലുമ്പോള്‍ എല്ലാവരും വണ്ടിയില്‍ കയറിയിരിക്കുന്നു. ആ സ്ത്രീ വീണ്ടും മുഖം കുനിച്ച് ഒരപരാധിയുടെ മട്ടിലാണ് ഇരിക്കുന്നത്. ഡോക്ടര്‍ എന്താണ് പറഞ്ഞതെന്നറിയാന്‍ അവര്‍ക്കും ആകാംക്ഷയുണ്ട്. ഞാന്‍ ഒന്നും പറയുന്നില്ലെഞ്ഞറിഞ്ഞപ്പോള്‍ ചെറുപ്പക്കാരില്‍ ഒരാള്‍ പറഞ്ഞു:

നമുക്ക് തിരിച്ചുപോകാം..

ഞാന്‍ ഒന്നും പറഞ്ഞില്ല. എങ്ങിനെയെങ്കിലും ഇയാളെ തിരിച്ചു കൊണ്ടുപോയി തടിയൂരണം എന്നാണ് എന്റെ മനസ്സിലും ഉള്ളത്. നാരായണന്‍കുട്ടി രണ്ട് പാക്കറ്റ് ചന്ദനത്തിരി കൂടി വാങ്ങി വന്നു കഴിഞ്ഞു. അതിന്‍റെ പുകയില്‍ ഞങ്ങള്‍ അത്താണിയും കടന്നു.

ഒടുവില്‍ പാര്‍ളിക്കാട് ഗയിറ്റില്‍ തീവണ്ടിപോകാന്‍ കാത്തു കിടക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു .. അല്ല ഡ്രൈവറെ, എന്തിനാ പോരാന്‍ നേരത്ത് ഡോക്ടര്‍ വിളിപ്പിച്ചത്?

തീവണ്ടി പോകുന്നത് വരെ ഞാന്‍ കാത്തു നിന്നു. ഒടുവില്‍  ചുറ്റുവട്ടത്തെ ഒച്ചയും അനക്കവും ഒക്കെ തീര്‍ന്നപ്പോള്‍ വരുന്നത് വരട്ടെയെന്ന് ഉറപ്പിച്ചു കൊണ്ട് പറഞ്ഞു:

ഇയാളെ അടൂരിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്.

ന്‍റെ കുട്ടി പാലുടിക്കാതെ കെടന്ന് നെലോളിക്കുണ്ണ്ടാകും.. അതോണ്ടാ.. അല്ലെങ്കി ഇപ്പത്തന്നെ തിരിച്ചു അടൂരുക്ക് വിടാര്‍ന്നു..

ആദ്യമായാണ് ആ സ്ത്രീയുടെ ചുണ്ടുകള്‍ അനങ്ങിയത്. എന്നാല്‍ അത് കേട്ടപ്പോള്‍ എനിക്ക് വളരെ സമാധാനമായി.  അടൂരിലേക്കുള്ള വഴിദൂരമൊന്നും സഹിക്കാന്‍ ഈ നിലയില്‍ എന്നെക്കൊണ്ടാവില്ല. ഗയിറ്റ്‌ തുറന്ന് കാര്‍ വീണ്ടും ഓടിത്തുടങ്ങി. അവര്‍ അയാളോട് ഇങ്ങിനെ പറയുന്നത് കേട്ടു:

എന്റെ ആങ്ങളാരുവന്ന് എന്നെ പിടിച്ചു കൊണ്ട് പോവൂന്ന് പേടിച്ചിട്ട് ആസ്പത്രീന്ന് ഓടിപ്പോന്നതല്ലേ.. തിരിച്ചു പൊയ്ക്കോളാന്‍ അന്നന്നെ ഞാന്‍ പറഞ്ഞതല്ലേ.. അതൊന്നും കൂട്ടാക്കാതിരുന്നോണ്ടല്ലേ.. വയ്യലോ ന്റെ റബ്ബേ..

അവരുടെ കവിളിലൂടെ ഒരു പുഴയൊഴുകികൊണ്ടിരുന്നു.

പക്ഷെ, അയാളുടെ മ്ലാനവദനം പൂര്‍വ്വാധികം നിര്‍വ്വികാരം.

വണ്ടി വീണ്ടും ആ വീട്ടുപടിക്കല്‍ ചെന്നു നിന്നു. ചെറുപ്പക്കാര്‍ അയാളെ അകത്തേക്ക് കൊണ്ടു പോയി. വാടിക്കുഴഞ്ഞൊരു കൈക്കുഞ്ഞിനേയും മാറത്തടുക്കിപ്പിടിച്ചുകൊണ്ട് അയാളുടെ ഭാര്യ വേഗം തിരിച്ചെത്തി. ഉള്ളം കൈയില്‍ ചുരുട്ടിപ്പിടിച്ച കുറെ നോട്ടുകള്‍ ഒരു ചെറുപ്പക്കാരനെ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞു: ചായകുടിക്കാനുള്ളത് കൂടി കൊടുക്കണം.

അതൊന്നും വേണ്ട.. വാടക മാത്രം മതി.. ഉടനടി ഞാന്‍ പറഞ്ഞു.

ആ നോട്ടുകള്‍ ഞാന്‍ എണ്ണിനോക്കിയില്ല. എത്രയും പെട്ടെന്ന് സ്ഥലം വിടാനായി ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ അടുത്തു വന്ന് ചെറിയൊരു ശങ്കയോടെ ചോദിച്ചു:

നാളെ രാവിലെ അടൂരുക്ക് പോരാമ്പറ്റ്വോ..?

അവരുടെ മുഖത്തേക്ക് നോക്കാന്‍ ഞാന്‍ ഭയന്നു. പൊട്ടിത്തുളുമ്പിയ ആ കണ്ണുകളില്‍ നോക്കി ഒരു നുണ പറയാന്‍ ആവാത്തത് കൊണ്ട് അകലെയുള്ള തേക്കിന്‍ കാട്ടിലേക്ക് ഞാന്‍ മുഖം തിരിച്ചു.

അത്.. ഇല്ല.. നാളെ വേറെയൊരു വാടക ഏറ്റിട്ടുണ്ട്..

പടച്ചവന്‍ എന്നോട് പൊറുക്കട്ടെ..

എത്രയോ വട്ടം കുളിച്ചിട്ടും എന്തോ ഒരു കുറ്റബോധം കൊണ്ട് എനിക്ക് എന്നെത്തന്നെ മണത്തു കൊണ്ടിരുന്നു. അയല്‍ക്കാരായ ആ ചെറുപ്പക്കാരെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ സ്വയം ചെറുതായിക്കൊണ്ടിരുന്നു.

പിന്നെയും കുറേക്കാലത്തോളം തൃശൂരിലേക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയിലെല്ലാം ആളനക്കമുള്ള ആ വീട് അവിടെത്തന്നെ ഉണ്ടായിരുന്നു. അപ്പോഴെല്ലാം ഭൂമിയിലില്ലാത്ത ഏതോ ഒരു അപൂര്‍വ്വ പുഷ്പത്തിന്റെ സുഗന്ധമുള്ള ഒരു കാറ്റ് അതിനു ചുറ്റും വലം വച്ചിരുന്നു.



 
..

രുതല മുട്ടിയില്ലെങ്കിലും ഒരു
മഹാനദിയുടെ ഗതിവിഗതികള്‍

ദൈവകല്‍പ്പനകളുടെ മഹാമേരുക്കളില്‍

പാദസ്പര്‍ശനം.
അവതാരപുരുഷരുടെ
പുണ്യസ്ഥലികളില്‍ അമൃത ചുംബനം.
നിയോഗവഴികളിലെ
നിമ്നോന്നതങ്ങള്‍ താണ്ടി
ഇരുകരകളില്‍ മുട്ടുമ്പോഴും
കരുണവറ്റിയ കരസ്പര്‍ശം.

മട്ടുകുത്തിയവരെയെല്ലാം തട്ടിമാറ്റുമ്പോഴും

ഒരു മണ്‍തരിപോലും കൈവിട്ടുകളയാത്ത
പ്രളയകാല പ്രകൃതം.

ജന്മപുണ്യം തേടിയുള്ള തീര്‍ഥയാത്രയില്‍

നടുക്കടലില്‍ എത്തിയാലും നദീവേഗം.
പ്രാര്‍ഥനയുടെ വിറകൈകളില്‍
ദൈവത്തിങ്കലേക്ക് നീട്ടിപ്പിടിച്ച
യാചാനാപാത്രത്തില്‍
പ്രായശ്ചിത്തത്തിന്‍റെ പകലുകളില്ല
പാശ്ചാത്താപത്തിന്റെ രാവുകളില്ല

ജീവിതവും മരണവും

സ്വര്‍ഗ്ഗവും നരകവുമെല്ലാം
അനശ്വരതക്ക് വേണ്ടിയുള്ള
അഗ്നിപരീക്ഷകളെന്നറിയുന്നു.
എന്നാലും മനസ്സും ശരീരവും
നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
ജലപാതകള്‍ തേടുന്നു.

സൂര്യതേജസ്സില്ലാത്ത ആത്മാവില്‍

ബാഷ്മീകരിക്കപ്പെടാത്ത ദുശ്ചിന്തകള്‍
ദൈവകാരുണ്യത്തിന് വിധിക്കപ്പെട്ട
ശിഷ്ടജീവിത സായാഹ്നങ്ങളെ
ശയനപ്രദക്ഷിണം വയ്ക്കുമ്പോഴും
അതിമോഹങ്ങള്‍ മഹാസമുദ്രമായി
ഉള്ളിന്റെയുള്ളില്‍ അലയടിക്കുന്നു.

മുഖം മൂടിവച്ച നിര്‍വ്വികാരതയിലും

പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
അനന്തമായ വ്യഗ്രത.
അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
അടര്‍ന്നു വീഴുവാനുള്ള ത്വര.


..


ലപ്പ കൈക്കോട്ട് പിക്കാസ്സ്
മഴു കോടാലി മടവാള്‍  
ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ
ആയുസ്സും അദ്ധ്വാനവും.

അന്നന്നത്തെ അന്നത്തിനായി 
മണ്ണില്‍ ആജീവനാന്തം 
അധ്വാനിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍
അടിമകളുടെ ആത്മാവുകളെല്ലാം
അവയില്‍ ആവാഹിക്കപ്പെട്ടു.

മണ്ണില്‍ ഉഴുതുമ്പോഴും 
മരങ്ങളില്‍ നെയ്യുമ്പോഴും അവ
അധികാരികളും പോരാളികളും.
വിശന്നുവലയുമ്പോള്‍ വിപ്ലവകാരി
ആത്മരക്ഷാര്‍ത്ഥം ആയുധമായി
മോക്ഷപ്രാപ്തിക്കായി രക്തസാക്ഷി.

അരിവാളും കറിക്കത്തിയും 
അടക്കവെട്ടിയും ചിരവയും പോലെ
കാരിരുമ്പിന്റെ കരുത്തില്ലാത്തവയില്‍
കാഞ്ഞിരപ്പിടിയുടെ കയ്പ്പുണ്ടാകും.

കതിരും പതിരും തിരഞ്ഞ് 
കിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില്‍ പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം 
ഒരു കരലാളനത്തില്‍ ഒതുക്കും.
      
മുളംതണ്ട് കൊണ്ടാണെങ്കിലും
മുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ 
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ 
ഒരതിജീവന സന്ദേശം.

ഉറി ഉരുളി അമ്മി ഉരല്‍ ഉലക്ക 
പറ നാഴി ഇടങ്ങഴി പത്തായം
കിണ്ടി കോളാമ്പി ചെല്ലം..
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
അകത്തും പുറത്തുമുള്ള അടയാളങ്ങള്‍