Post Page Advertisement [Top]

2-no

ഇ റ്റുവീഴുന്നു നിലാവിന്റെ തുള്ളികള്‍ ഇത്തിരി വെട്ടത്തിലാടും നിഴലുകള്‍ ഊര്‍ദ്ധ്വന്‍ വലിച്ചു പിടയുന്നു നീര്‍വാര്‍ന്നോ- രോര്‍മ്മകള്‍ വൃദ്ധ സിരാ...

..

ളി ചിരികള്‍ക്കിടയിലഴിഞ്ഞ
കരിനാക്കിന്‍ ഉടയാടകള്‍ 
കിളി കൊത്തിയിട്ടപോലിരുളില്‍ 
ഉതിര്‍ന്ന മറു വാക്കുകള്‍ 
വരണ്ട മനസ്സില്‍ വീണൊടുവില്‍  
പിടയും പ്രാണന്‍റെ തുടിപ്പുകള്‍ 

ഉദയാസ്തമനങ്ങള്‍ക്കിടയില്‍ 

അതിരുകളില്ലാത്ത പകലുകള്‍  
ഉടല്‍ വീടിന്റെ പെരുങ്കോലായില്‍  
ഉന്മാദം വിളമ്പുന്ന  ഓര്‍മ്മകള്‍  
പിരിഞ്ഞു പോയ കാഴ്ച്ചകളില്‍  
വഴുവഴുക്കുന്ന സ്വപ്‌നങ്ങള്‍      
വിരലില്‍ പിണയും പിഴകളില്‍  
എരിവും പുളിയും മറന്ന രുചികള്‍ 
കൊഴിഞ്ഞ പല്ലിന്‍ മൌനത്തില്‍ 
കടിച്ച കല്ലിന്‍ മുറിവുകള്‍ 

ഒരു കഥയാവാന്‍ കൊതിച്ചതും 

ഒരു കവിതയാകാന്‍ കൊതിച്ചതും  
ഒരു നെരിപ്പോടായ് പുകഞ്ഞതും 
ഒരു നെടുവീര്‍പ്പില്‍ അമര്‍ന്നതും 
മണല്‍ത്തരികളില്‍ കുതിരുമ്പോള്‍  
പെരുവിരലിന്‍റെ വിറകള്‍ 

 




















ചിത്രസംയോജനം ഗൂഗിള്‍ 


















..
 

 കണ്ടു പരിചയമില്ലാത്തൊരു മുഖമാണ്. പുലരിത്തണുപ്പിലൂടെയാണ് പടി കടന്നെത്തിയത്. അയല്‍വാസിയുടെ മട്ടും ഭാവവും ഒക്കെയുണ്ട്. പക്ഷെ, വെയിൽ മുഖത്ത് വഴിതെറ്റി വന്ന ഒരു വയസ്സന്റെ മട്ടുണ്ട്.

തുലാവര്‍ഷം പതിവുപോലായില്ലല്ലൊ എന്നൊരു സങ്കടം ഉള്ളില്‍ പെയ്‌തിരുന്നു. എന്നിട്ടും വൃശ്ചികപ്പുലരികള്‍ പകലിനെ തണുപ്പിക്കുമെന്ന് കരുതി ഉള്ളം കുളിര്‍പ്പിച്ചു. അപ്പോഴാണ്‌ മരങ്ങള്‍ക്ക് മേലെനിന്ന് മഴമേഘക്കുടയും പിടിച്ചുകൊണ്ട് ഇറങ്ങി വന്നത്. എങ്കിലും നരച്ച ആകാശം മുഴുവന്‍ കാണിച്ചുകൊണ്ട്  ചിരപരിചിതന്റെ മട്ടില്‍ ചിരിച്ചു.

മരത്തുന്നാരങ്ങളില്‍ സകല കുസൃതികളും കാണിച്ചു കൂട്ടുന്ന കാറ്റിന് വലിയൊരു കോള് കിട്ടിയ മട്ടുണ്ട്. പേരിന് നേരിയൊരു പുലരിമഞ്ഞുമുണ്ടതിന്റെ  കൂട്ടിന്. ഉദയാസ്തമനങ്ങള്‍ക്കൊപ്പം   രാവും പകലുമില്ലാതെ കാറ്റിനതിന്റെ ആഹ്ലാദം.

വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ?  ഇത് വൃശ്ചികം തന്നെ.
        
എന്തൊക്കെയായാലും മഴയ്ക്ക് ശേഷമുള്ള ഒരു മഞ്ഞുകാലമല്ലെ? അതിന്‍റെയൊരിഷ്ടം ഉള്ളിലുണ്ടാവില്ലെ?

ആ ഇഷ്ടത്തിന് വസന്തത്തിന്‍റെ സുഗന്ധവും സൗന്ദര്യവും ഉണ്ട്. മനസ്സിനെ കുളിരണിയിക്കുന്നുണ്ട് ഓര്‍മ്മകളുടെ കുട്ടിക്കാലം. ആ ഓര്‍മ്മകളെ ഉത്സവമാക്കുന്നുണ്ട് കൌമാരം. അതിന്‍റെ സ്വപ്നങ്ങളില്‍ പൂവും കായും വിരിയിച്ച യൌവ്വനം.

മനസ്സ് ഓര്‍മ്മകളുടെ  ഒരിടനാഴിയിലെത്തിയില്ലെ? നില്‍ക്കട്ടെ, അതില്‍ പച്ചപ്പിന്റെ പകലുകളുള്ള ഒരുപാട് ഇടവഴികളുണ്ട്.
     
മുള്ളന്‍ കള്ളികള്‍ പൂവിട്ട പണ്ടത്തെ ഇടവഴികള്‍ കണ്ടിട്ടുണ്ടൊ? മൂടല്‍ മഞ്ഞില്‍ തണുത്തു വിറച്ചു നില്‍ക്കുന്ന മുളംതലപ്പിലിരുന്നു പാടുന്ന കിളികളെ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ ഇടവഴികള്‍ക്ക് ഇരുവശവുമുള്ള പച്ചപ്പിലേക്ക് മനസ്സ് പിച്ചവക്കാതിരിക്കില്ല. തെവിടിശ്ശിയും കൂത്താടിച്ചിയും  പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കില്ല. തെച്ചിയും നീരോലിയും പേടിപ്പിക്കുമ്പോള്‍ തിരിഞ്ഞു നടക്കാതിരിക്കില്ല.

കുഞ്ഞിക്കുറുക്കന്‍റെ കഥകള്‍ അയവിറക്കാം. ഉപ്പിണിപ്പാടം  മുറിച്ചുകടക്കാന്‍ അപ്പോളെന്തെളുപ്പം! ഞണ്ടിന്റെ പൊത്തുകളില്‍ വിറച്ചു പനിച്ചു കിടക്കുന്ന വരമ്പില്‍ ചവുട്ടിയാല്‍ പച്ചനെല്ലിന്‍റെ  പകിട്ടും പത്രാസും തിരിച്ചറിയാം. തോട്ടിലും കുളത്തിലും നീന്തിത്തുടിച്ചാല്‍ മതി. അന്തിമയങ്ങിയാലും   കരകയറാന്‍ മടിക്കുന്ന ഒരു  മനസ്സുണ്ടാവും.

അല്ലെങ്കില്‍ വേണ്ട. തെങ്ങിന്‍ ചുവട്ടിലൂടെയൊ കമുകിന്‍ തോട്ടത്തിലൂടെയൊ പാളവണ്ടികള്‍ വലിക്കാം. പകല്‍ അതിവേഗം അവസാനിക്കും. അടുത്ത പകലിലേക്ക്‌ കളിവട്ടുകളുരുട്ടാന്‍ അപ്പോള്‍ അതിലുമെളുപ്പം!

കണ്ടിട്ടില്ലെ? ഇടവഴികളിലൂടെ  കാഴ്ച്ചകളുടെ ഘോഷയാത്രകള്‍ രാത്രിയും പകലും ഇടകലര്‍ന്ന സ്വപ്നങ്ങളുടെ ഉറവിടങ്ങളാണവ.

കുളികഴിഞ്ഞുവരുന്ന അയ്യപ്പന്മാരാണ് പുലരികളെ ശരണം വിളിച്ചുണര്‍ത്തുന്നത്. മുളംപട്ടലുകളിലിരുന്നു കാട്ടുകോഴികള്‍ അതേറ്റു വിളിക്കും. മുന്നില്‍ കാണുന്ന വഴിയിലുള്ളത് ഈറനുടുത്ത ധനുപ്പുലരി. തിരുവാതിരയണിഞ്ഞ അയല്‍പക്കങ്ങള്‍ മുറ്റത്തെത്തിക്കഴിഞ്ഞു. ഇടിച്ചക്കത്തോരന്റേയും കുവ്വപ്പായസത്തിന്റേയും കൊതിയൂറുന്നില്ലേ?
                                                                                                                                 അടുത്ത പെരുന്നാളിന് അപ്പവും അരീരവും പങ്കുവച്ച് പകരം വീട്ടും. പെറ്റുപെരുകുന്നുണ്ട് ഉള്ളില്‍ അതിന്റെയൊരു കൊതി. പട്ടന്മാരുടെ ഇടവഴിയിറങ്ങി വരുന്നത് പപ്പടം വില്‍ക്കുന്ന ചെട്ടിച്ചി. കുട്ടയില്‍ ഇഡ്ഡലിയും ചമ്മന്തിപ്പൊടിയുമുണ്ട്. വാട്ടിയ വാഴയിലയില്‍ അതിന്റെ പെരുങ്കൊതിയുണ്ട്.      

പള്ള്യാലുകളില്‍ നേന്ത്രവാഴകള്‍ പച്ചപിടിക്കുന്നത് പക്ഷെ  കാറ്റിനു കണ്ണില്‍പിടിക്കില്ല. അച്ചിങ്ങയും കൂമ്പാളയും കണ്ണിമാങ്ങയും കൊഴിക്കുന്ന കാറ്റിനും ഒരു തല്ലിന്റെ കുറവുണ്ട്.

തോട്ടം കിളക്കിടയില്‍ കാറ്റിന് കുഞ്ഞാപ്പുവിന്റെ പ്രാക്കുണ്ട്. മുളവെട്ടുന്ന അയ്യപ്പന്റെ വക വെട്ടുകത്തി കൊണ്ടുള്ള വിരട്ടലുണ്ട്. വേലികെട്ടുന്നതിനിടയില്‍  മുണ്ടിയും കാര്‍ത്യായനിയും പച്ചടക്കയും തളിര്‍വെറ്റിലയും തിന്ന് തുപ്പിച്ചുവപ്പിക്കുന്നുണ്ട്.
            
കിഴക്കിന് ആ ചുവപ്പാണ്, തേക്കുപാട്ടിനിടയില്‍  മകരം പിറക്കുമ്പോള്‍  .
      
മകരം, മഞ്ഞും മരങ്ങളും നിലാവുമൊക്കെ ചേര്‍ന്നുണ്ടാക്കിയ ഒരു മനോഹര ചിത്രം തന്നെ. കാണണം, അതിന്റെ ചമയങ്ങളില്‍ സജീവമാകുന്ന ഭാവചാരുതകള്‍ . ഉപ്പിണിപ്പാടം സ്വര്‍ണ്ണശോഭയില്‍ തിളങ്ങും. വിളഞ്ഞ പാടശേഖരങ്ങളില്‍ കൊയ്ത്തുപാട്ടിന്റെ ഈരടികള്‍ മുഴങ്ങും.

ചാണകമെഴുകിയ  മുറ്റത്ത്  മകരനിലാവാണ്. നിലാവിന്‍റെ നിഴലിലാണ് മെതിയും പതിരാറ്റലും. നെല്ലും വൈക്കോലും കാളവണ്ടികളില്‍ നാടുകടത്തുന്നു. വാവടുത്തെന്ന് തൊഴുത്തില്‍ നിന്ന് പൂവാലി നിലവിളിക്കുന്നു.

കറ്റകള്‍ ഒഴിഞ്ഞു പോയാല്‍ പിന്നെ കതിര്‍മണികള്‍ കൊഴിഞ്ഞു കിടക്കുന്നത് കിളികളുടെ പാടം. ആ പാടം താണ്ടി ഇടഴികള്‍ കയറിപ്പോയാല്‍ മുട്ടും വിളികള്‍ക്കുമൊപ്പം ഒരു നേര്‍ച്ചക്കാലത്തിലേക്കോടിയെത്താം.

മഞ്ഞുപെയ്യുമ്പോഴും പതിരുവാണിഭങ്ങളില്‍ മനുഷ്യര്‍ പെയ്യുന്ന വറുതിയുടെ കാലം. ചക്കരവെള്ളവും തേങ്ങാപ്പൂളും നുണയാം.  കോല്‍ക്കളിയും അറബനമുട്ടും ബാന്റുമേളങ്ങളും കാണാം. പൂക്കുറ്റിയും വാണവും കത്തുമ്പോള്‍ കൂട്ടിന്  കുഭവും കൂടും.       

കുംഭത്തിന്‍റെ എഴുന്നെള്ളത്തിന് മറ്റെന്തെല്ലാം ചമയങ്ങള്‍ ! ഒരു കാശുകുടുക്കയുടെ കിലുകിലുക്കത്തോടെയാണ് അതിന്‍റെ തുടക്കം. കൂത്ത് തുടങ്ങുമ്പോഴേയ്ക്കും മനസ്സില്‍ കുടുക്ക പൊട്ടിച്ച രസം. കല്‍വിളക്കുകള്‍ തെളിയുന്നു. കൂത്തമ്പലങ്ങള്‍  സജീവമാകുന്നു.

ആണ്ടിയും ചോഴിയും വെളിച്ചപ്പാടും ഒക്കെ താളമേളങ്ങളോടെ നാടുചുറ്റും. താളമെല്ലാം തെറ്റിച്ച്‌ വട്ടം ചുറ്റിക്കുന്ന ഒരു ചൂടതിനൊപ്പം  കൂടും. 

പറയപ്പൂതങ്ങളറിയുന്നില്ല പേടിയുടെ പൂരം. എങ്കിലും അവനവന്റെ ദേശത്തിനതെല്ലാം ഒരാനച്ചന്തം. ആനമയിലൊട്ടകങ്ങള്‍ക്കിടയിലാണത്രെ ആണുങ്ങളുടെ പൂരം! പക്ഷെ, അതിനുമപ്പുറത്താണ് ഊഞ്ഞാലിന്റെ ഹരം.
             
ഏതു പേടിത്തൂറിക്കും  ഊഞ്ഞാലില്‍ നിന്നിറങ്ങുമ്പോള്‍ അഭിമാനം ആകാശം മുട്ടും. ആകാശമപ്പോള്‍  മുഖം വീര്‍പ്പിച്ചിരിക്കും. ഒടുവില്‍ , ആരവങ്ങള്‍ക്കിടയിലേക്ക് അത് കയറു പൊട്ടിച്ചിറങ്ങുന്നു. അതാണ് കുപ്പയിലും നെല്ലു വിളയുന്ന കുംഭമഴ.

മഴയ്ക്ക് ചിലപ്പോഴൊക്കെ പനിക്കും. പറഞ്ഞു പരത്തുമ്പോള്‍ മണ്ണാന്‍ വൈദ്യരതിനെ ഊതിപ്പറത്തിക്കും. തിരിഞ്ഞു കുത്തുന്നവയെ കൊമ്പഞ്ചാതി ഗുളിക കൊണ്ട് പിടിച്ചു കെട്ടും.

ഒറ്റ വീര്‍പ്പിന് പൊട്ടിച്ച് ഓടപ്പീപ്പിയും ബലൂണും കെട്ടിപ്പൊതിഞ്ഞു വയ്ക്കും. ഹല്‍വയും ഈത്തപ്പഴവും പോലെ ചിതലരിച്ചാലൊന്നും തീരില്ല ചിലതിന്റെ മധുരം.

ഉപ്പിണിപ്പാടത്തിപ്പോള്‍ പുതിയൊരാരവം.        

കൈതോലപ്പായയും പുല്ലുപായയും പുല്ലിന്‍ ചൂലും ചിരട്ടക്കയിലും ഒക്കെയായി ആശാരിച്ചികള്‍ കുന്നക്കാടന്‍ പാലയിറങ്ങിവരുന്നുണ്ട്. മുറവും വിശറിയും പരമ്പും വട്ടികളും കുട്ടകളുമൊക്കെയായി തച്ചുകുന്നിറങ്ങുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഇടവത്തിന്റെ വഴിവരമ്പില്‍ എല്ലാവര്‍ക്കും ഇടമുണ്ട്.

ഉപ്പിണിപ്പാടത്തെ വരമ്പിനകമ്പുറങ്ങള്‍ അത്രയധികം വിശാലം. അതിലും വിശാലതയിലവിടത്തെ കാവും പറമ്പുകളും.  മാവും പ്ലാവും പുളിയും ഞാവലും ഒക്കെയതില്‍ ആകാശം മുട്ടിയും.

ആ മാഞ്ചുവട്ടിലും പുളിഞ്ചോട്ടിലും ഒക്കെയാണ് അടങ്ങിയൊതുങ്ങിക്കഴിയുന്ന മാമ്പഴക്കാലം. വെള്ളരിയും മത്തനും കുമ്പളവും ഒക്കെ വിളഞ്ഞു പഴുത്താല്‍ അന്തിച്ചുവപ്പിനൊപ്പം തോട്ടുവരമ്പുകള്‍ താണ്ടി വരുന്ന കാറ്റ്  കായ്ക്കറിപ്പന്തലില്‍ ചുറ്റിക്കറങ്ങും. പാടത്തേക്ക് ചാഞ്ഞ ചില്ലകളില്‍ ഞാന്നു കിടന്ന് കണിക്കൊന്നപ്പൂവുകള്‍  ഊറിച്ചിരിക്കും. തെങ്ങിന്റെ ഉയരങ്ങളിലും കാവുകളുടെ ഇരുട്ടിലുമിരുന്നു വിഷുക്കിളികള്‍ നീട്ടിപ്പാടും.

വിത്തും കൈക്കോട്ടും..

പാടത്തുപണിക്കുള്ള നല്ല ദിവസങ്ങളപ്പോള്‍ പഞ്ചാംഗത്തില്‍ നിന്നെടുക്കും. ഒന്നരക്കന്നുകള്‍ ഉഴുതുമറിച്ചിട്ട കണ്ടങ്ങളില്‍ കട്ടമോടനും ചിറ്റാണിയും. കാക്കയും കൊറ്റിയുമൊക്കെയതിനു കാവല്‍ കിടക്കും. കള്ളമില്ലാത്ത മനസ്സുകള്‍ ഏറ്റുപാടാന്‍ തുടങ്ങും.

                 കള്ളന്‍ ചക്കട്ടു..
                 കള്ളത്തി കൊണ്ടോയി..
                 കണ്ടാ മിണ്ടണ്ടാ..
                 കൊണ്ടോയ് തിന്നോട്ടെ..

പുരമേച്ചലിനാണ് ചക്കക്കൂട്ടാനും കഞ്ഞിക്കും രുചിയും രസവുമേറുക. പുരപൊളിക്കുമ്പോള്‍  ചട്ടിയും കലങ്ങളും പുറത്താണ് കിടക്കുക. കരിമ്പനപ്പാന്തം കൊണ്ട് അലകും കോലും കെട്ടി പുരപ്പുറത്തേക്കെറിയുന്ന വൈക്കോല്‍ കന്നുകള്‍ പിടിച്ചെടുത്ത് മേഞ്ഞിറങ്ങുമ്പോള്‍ കുട്ടിച്ചക്കന്‍ ഇരുട്ടിനെക്കാള്‍ കറുത്തിട്ടുണ്ടാവും. ചുവന്നൊരു കോണകത്തുമ്പ് ആ കാലിന്നിടയിലുണ്ടായിരുന്നെന്ന് കുട്ടികള്‍ കളിയാക്കും. മുണ്ടി മുഖംപൊത്തും. കണ്ടാലും മിണ്ടണ്ട. വെള്ളം മോന്തിയാല്‍ ആ കണ്ണുകള്‍  അതിലും ചുവക്കും.

തോട്ടിലെപ്പോഴും വെള്ളാഴങ്ങള്‍ കാണും. അതില്‍ മൊയ്യും കണ്ണനും കരുതലയുമൊക്കെ പുളക്കും.

പോത്തുകള്‍ ചേറിളക്കിയ ചിറ തെളിയുമ്പോള്‍  നേരത്തിനു തല തിരിയുന്നത് കാണണം. അഞ്ഞൂറ്റൊന്നിന്റെ സോപ്പുകട്ടകൊണ്ട് മക്കളെയൊക്കെ അലക്കി വെളുപ്പിക്കുന്ന പെണ്ണുങ്ങളുടെ ചിറയിലേക്ക് കൈതപ്പൊന്തയില്‍ നിന്ന്  മുത്തുക്ക  വല വീശുമ്പോളാണ്‌ നേരം തലതിരിഞ്ഞിട്ടുണ്ടാവുക.

വിഷുവിന്‍റെ തലച്ചക്രങ്ങള്‍ കത്തിത്തീര്‍ന്നാലും, കുട്ടിമനസ്സുകളില്‍ ഒരിടവപ്പാതിയിലും കെട്ടുപോകാത്ത കമ്പിത്തിരികള്‍ .

ഇടവവും മിഥുനവുമൊന്നും അവരുടെ ഇടനെഞ്ചില്‍  പെരുമഴ പെയ്തു കൂട്ടാറില്ല. കര്‍ക്കിടകത്തിലെ പഞ്ഞനാളുകളില്‍ കഞ്ഞിയും പയറുപ്പേരിയും കഴിച്ച് മുറ്റത്തെ മഴക്കടലില്‍ കടലാസുതോണിയിറക്കുന്നു. ചിങ്ങത്തിലെ അത്തപ്പൂക്കളങ്ങള്‍ തേടി ജീവിതത്തോണി തുഴയുന്നു.
              
നേര്‍ക്കാഴ്ച്ചകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ഉത്സവകാലങ്ങള്‍ ആയുസ്സില്‍ കോര്‍ത്തിട്ട മരതകമാണിക്യങ്ങളാണെന്നറിയാതെ മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയിത്തീരാന്‍ കൊതിക്കുന്ന ബാല്യ, കൌമാര മനസ്സുകളുടെ ജീവിത യാത്രകള്‍ .                


        
..



വെയിലിന്റെ വെളുപ്പില്‍  
കടലിന്റെ പരപ്പ്‌. 
കടലിന്റെ പരപ്പിൽ  
കാറ്റിന്റെ ചിറക്‌.

കാറ്റിന്റെ ചിറകിൽ  
കാറിന്റെ കറുപ്പ്.  
കാറിന്റെ കറുപ്പിൽ 
മഞ്ഞിന്റെ തണുപ്പ്. 

മഞ്ഞിന്റെ തണുപ്പില്‍ 
മലയുടെ കരുത്ത്. 
മലയുടെ കരുത്തില്‍
മഴയുടെ കൊലുസ്.

മഴയുടെ കൊലുസില്‍
മരത്തിന്റെ തളിര്.
മരത്തിന്റെ തളിരില്‍
മണ്ണിന്റെ മനസ്സ്.

മണ്ണിന്റെ മനസ്സില്‍
മാതാവിന്‍ കുളിര്.
..




ത്തുപള്ളിയില്‍ ഒന്നാമത്തെ ബഞ്ചില്‍ ഞാനെത്തുമ്പോള്‍  നബീസു അഞ്ചാമത്തെ ബഞ്ചിലായിരുന്നു. ഒന്നാം ബഞ്ചില്‍ നിന്നും ഒമ്പതാം ബഞ്ചിലേക്ക് ഒരു അന്യദേശത്തെക്കുള്ള വഴി ദൂരമെങ്കിലും തോന്നിച്ചിരുന്ന തീരെ ചെറിയ മനസ്സുകളുടെ കാലമായിരുന്നു അത്. പള്ള്യാലുകളും പാടങ്ങളും കടന്ന്‌   കൊട്ടോട്ടിക്കുന്നിന്റെ  ചെരുവിലുള്ളൊരു ചെറിയ ഗ്രാമത്തിലായിരുന്നു   നബീസുവിന്റെ  വീട്.

വെളുത്ത കളിമണ്ണ് തേച്ച് വെളുപ്പിച്ച മാവിന്‍ പലകയില്‍  മൊല്ലാക്ക  അലിഫും ബായും എഴുതിത്തന്നു.  പല തരം അസുഖങ്ങള്‍ മാറ്റാനുള്ള ചില അറബിമന്ത്രങ്ങളും തകിടിലും   വെളുത്ത പിഞ്ഞാണത്തിലും ഒക്കെ മൊല്ലാക്ക  എഴുതിക്കൊടുത്തിരുന്നു. അങ്ങിനെ ഒരുപാട് തവണ  പിഞ്ഞാണം കഴുകിക്കുടിച്ചാണത്രെ നബീസുവിന്റെ   ദണ്ണയിളക്കം  വിട്ടു മാറിയത്.

എനിക്ക് ഓത്തുപലകയില്‍  തപ്പിത്തടഞ്ഞു വായിക്കാറായ  കാലം കൊണ്ട് നബീസു മുസാഅഫില്‍ നിന്ന് മുപ്പത്‌ യൂസും മനപ്പാഠമാക്കി. മരപ്പലകയില്‍ നിന്നും ഒന്നാം പാഠപുസ്തകത്തിലേക്കുള്ള എന്റെ ദുരിതയാത്രക്കിടയില്‍ എപ്പോഴാണാവൊ, നബീസു ഓത്തു പള്ളിയുടെ പടിയിറങ്ങിപ്പോയി.

സ്കൂളിലെത്തിയപ്പോഴേക്കും നബീസുവിന്റെ നിഴലിന് വീണ്ടും നീളം വച്ചിരുന്നു. സ്കൂള്‍ മുറ്റത്തെ പ്ലാവിലകള്‍  പെറുക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ വെള്ളമേല്‍ കറുത്ത പുള്ളിത്തട്ടമിട്ടും കളിപ്പറമ്പില്‍ വള്ളിയില്‍ ചാടിക്കളിച്ചും മൂത്രപ്പുരയുടെ മറവില്‍ നാണിച്ചു പതുങ്ങിയും കുറച്ചു കാലം മാത്രം നബീസുവിനെ കണ്ടു.

നബീസു പിന്നെയും വലുതായി. ചീരണ്ട്യാലിലെ എള്ളിന്‍പാടങ്ങളില്‍ കതിരു വരുന്നത് പോലെ കാലവര്‍ഷം കഴിയുമ്പോഴൊക്കെയും നബീസു വളര്‍ന്നത്‌ ആര്‍ക്കും കണ്ടാല്‍ മനസ്സിലായിത്തുടങ്ങി. പിന്നെപ്പിന്നെ ചീരണ്ട്യാലിലെ എള്ളും ചാമയും കൊയ്യുന്നവരുടെ കൂട്ടത്തിലും  കളരിക്കപ്പറമ്പില്‍ കൊള്ളിയും ചക്കരക്കിറങ്ങും പറിക്കുന്നവരുടെ കൂട്ടത്തിലും  ഒക്കെ നബീസുവിനെയും കണ്ടു തുടങ്ങി.

അക്കാലത്ത് വിജയന്‍റെ ബാര്‍ബര്‍ ഷോപ്പിലും മാത്വേട്ടന്റെ തുന്നല്‍ക്കടയിലുമൊക്കെ   മുതിര്‍ന്നവരിരുന്നു പഴങ്കഥകള്‍ വിളമ്പും. ഞങ്ങള്‍ ചില കുട്ടികള്‍ അത് കേള്‍ക്കാന്‍ ചുറ്റിപ്പറ്റി നില്‍ക്കും. ഒരിക്കല്‍  അക്കൂട്ടത്തില്‍  നിന്ന് നബീസയുടെ ഉപ്പയെ കാണിച്ചു തന്നത് കൂട്ടുകാരനായ സുലൈമാനാണ്‌. സുലൈമാന് എന്റെ പ്രായം തന്നെയായിരുന്നു. നല്ല തടിമിടുക്കും ധൈര്യവും ഒക്കെയുള്ള ഒരു സുന്ദരനായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഏറ്റവും ആദ്യം ഒരു പൊടിമീശ വക്കാനുള്ള ധൈര്യം കാണിച്ചതും സുലൈമാന്‍ തന്നെ.

ഒരു ദിവസം തട്ടാന്‍ പങ്കോടയുടെ വീട്ടിലേക്ക് നബീസുവും ഉപ്പയും കയറിപ്പോകുന്നത് കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: അടുത്ത ആഴ്ച്ച നബീസുവിന്റെ കല്യാണമാണെന്ന്. കോയമ്പത്തൂരില്‍ ബേക്കറിപ്പണിക്കാരനായ മൂസ്സാക്കയാണത്രെ പുത്യാപ്ല. സുലൈമാന്റെ വാപ്പയുടെ അകന്ന ഏതോ കുടുംബത്തില്‍ പെട്ട ആളാണ്‌ ഈ മൂസ്സാക്ക.

പെട്രോമാക്സ് കത്തിച്ചു പിടിച്ച് കിണ്ണത്തില്‍ മുട്ടിപ്പാടി പാടവും പള്ള്യാലും താണ്ടിപ്പോയ ആ രാത്രിക്കല്യാണത്തിന്റെ ഓര്‍മ്മകള്‍ സുലൈമാന്റെ നാവില്‍ കിടന്ന്  ഒരുപാട് നീളത്തില്‍  വളര്‍ന്നു. അന്ന് തോട്ടുവരമ്പത്ത് വീണ് ഹാജ്യാരുടെ വീടരടെ കയ്യൊടിഞ്ഞതും, പോത്തലവിയും മണിമുത്തും കൂടി  ചോറ് വിളമ്പിയവരെ പറ്റിച്ച് കൂടുതല്‍ പപ്പടവും പഴവും വെട്ടിപ്പിടിച്ചതുമെല്ലാം അവനെപ്പോഴും പറഞ്ഞു നടന്നു. ഹാജ്യാരും വീടരും തട്ടാന്‍ പങ്കോടയും എന്നു വേണ്ട  നബീസുവിന്റെ പുത്യാപ്ലയായ മൂസ്സാക്ക ലോറിയിടിച്ചു മരിച്ചപ്പോഴടക്കം ഇതെല്ലാം ഒന്നുകൂടി പെരുപ്പിച്ച് ഞങ്ങളെയെല്ലാവരെയും ചിരിപ്പിച്ചു.

കുന്നും പള്ള്യാലും പോലെ ഒടുവില്‍ സുലൈമാനും ഓര്‍മ്മകളില്‍ നിന്നും മറഞ്ഞു.  അവധിക്കാലത്തെ തെണ്ടലും സൊറ പറഞ്ഞുതീരും വരെ ഇരുന്നാലും അസ്തമിക്കാത്ത  സന്ധ്യകളും ദിനചര്യകളല്ലാതായി. കളിച്ചും രസിച്ചും, പണ്ടു നടന്നുണ്ടാക്കിയ  പല നാട്ടുവഴികളിലും കാര്യകാരണങ്ങളൊന്നുമില്ലാതെ കെട്ടിയുയര്‍ത്തിയ ചില അതിര്‍വരമ്പുകളുണ്ടായി. മണ്മറഞ്ഞു പോയ സുലൈമാന്റെ ജീവചരിത്രത്തില്‍ പുതിയതൊന്നും എഴുതിച്ചേര്‍ക്കാന്‍ പറ്റാത്ത കഥയില്ലാത്തൊരു കാലത്തിലേക്കാണ് നബീസുവിന്റെ പുനരാഗമനം.
    
പുള്ളിപ്പുലി മുലകൊടുത്തു വളര്‍ത്തുന്ന ഒരു കുട്ടിക്കുരങ്ങന്റെ വീഡിയോ പങ്കുവച്ച   ഒരു  ഫേസ്ബുക്ക് പേജിലൂടെയാണ് നബീസു വീണ്ടും ഓര്‍മ്മകളില്‍ എത്തുന്നത്.  ഇസ്ഹാക്ക് എന്ന സുഹൃത്താണത് പങ്കുവച്ചത്. അതിനു മുമ്പുള്ള നബീസുവിന്റെ ജീവിതം എന്നെ സംബന്ധിച്ചിടത്തോളം  അജ്ഞാതമായിരുന്നു. അത് ചുരുളഴിയിച്ച ചില അപ്ഡേറ്റുകള്‍ അതിനു പിന്നാലെയുണ്ടാവുകയായിരുന്നു.

അതിങ്ങനെ..

നബീസുവിന് ആണും പെണ്ണുമായി രണ്ട് മക്കള്‍. അതില്‍ ഇളയവന്‍ ഇസ്ഹാക്ക്. മൂസ്സാക്ക മരിക്കുമ്പോള്‍ അവന് ഒമ്പത് വയസ്സ്. കൂലിപ്പണിയൊക്കെ എടുത്ത് നല്ല തണ്ടും തടിയും തന്റേടവും കൈമുതലുള്ള നബീസുവിന്  ഒറ്റപ്പെട്ട ജീവിതം അത്രയധികം  കഷ്ടപ്പാടൊന്നും ആയിരുന്നില്ല. അവള്‍ മക്കളെ രണ്ടുപേരെയും  നന്നായി വളര്‍ത്തി. പ്രായമായപ്പോള്‍  മകളെ വിവാഹം കഴിച്ചയച്ചു. മകന്‍ വലുതാകുന്ന മുറക്ക്  വരവൂരും വടക്കാഞ്ചേരിയിലും  തൃശ്ശൂരും ഒക്കെ വിട്ട് പഠിപ്പിച്ചു.

ഇസ്ഹാക്കിന് മൂസ്സാക്കയുടെ മുഖവും ചിരിയും കിട്ടി. നബീസ്സുവിന്റെ കരുത്തും തന്റേടവും കൈവന്നു. പഠിപ്പൊക്കെ കഴിഞ്ഞു നല്ലൊരു ജോലിയൊക്കെ ആയപ്പോള്‍ നബീസു ഒരു മൊഞ്ചത്തിയെ     കണ്ടുപിടിച്ച് അവനെ കല്യാണം കഴിപ്പിച്ചു.

ആയിരത്തിലധികം സ്നേഹിതന്മാരുള്ള ഇസ്ഹാക്കിന്‍റെ ചുമരിലൊന്നും ഈ ചരിത്രവും അതിന്‍റെ മുഖച്ചിത്രങ്ങളും ഉണ്ടായിരുന്നില്ല. അവിടെ ഒന്നും തെളിഞ്ഞു കാണാത്ത രീതിയില്‍  ഭൂതകാലത്തിനുമേല്‍ ഒരു തിരശ്ശീല മാത്രം. പക്ഷെ, ചെറിയ ചെറിയ  ചില സൂചനകള്‍ ഉണ്ടായിരുന്നു. വല്ലപ്പോഴും ചില ഓര്‍മ്മകളും പുതുക്കി. അപൂര്‍വ്വമായി മാത്രം നാട്ടുകഥകള്‍ അയവിറക്കി.

നബീസുവിനെ തിരിച്ചറിയാന്‍ അതൊക്കെ അധികമായിരുന്നു.

ഇടയ്ക്കിടയ്ക്ക് ഇസ്ഹാക്കിന്റെ പ്രൊഫൈലില്‍ നിന്നുള്ള  അപ്ഡേറ്റുകള്‍ . വളരെ വലിയ ചുമരിലെന്നും അര്‍ത്ഥവത്തായ കുറിപ്പുകള്‍ . അതില്‍  ആകര്‍ഷകങ്ങളായ  ചിത്രങ്ങള്‍ .   കൌതുകകരമായ വീഡിയോകള്‍ . നാലുനിറങ്ങളിലുള്ള  ഇസ്ഹാക്കിന്റെ വീട്, ചെന്തെങ്ങുകള്‍ കുലച്ചു നില്‍ക്കുന്ന അതിന്‍റെ  മുറ്റം, അവിടത്തെ വിശേഷങ്ങള്‍ , ആഘോഷങ്ങള്‍

ഇസ്ഹാക്കിന്റെ ഓരോ പോസ്റ്റുകളിലും വിത്യസ്തമായ സന്ദേശങ്ങള്‍ അടങ്ങിയിരുന്നു. ഒരു മാതൃദിനത്തില്‍ ഇസ്ഹാക്ക് ഇട്ട “മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം”എന്ന പ്രശസ്തമായ പോസ്റ്റിനു കിട്ടിയത് നൂറുകണക്കിന്‌ കമന്റുകള്‍ . ആയിരക്കണക്കിന് ലൈക്കുകള്‍ .

വലിയൊരു വീട്ടില്‍ വല്ല്യുമ്മയായി കഴിയുകയാവാം നബീസു. അത് കഷ്ടപ്പാടിനു പകരം കൈവന്ന മഹാഭാഗ്യം തന്നെയായിരിക്കണം. എന്നെങ്കിലും നബീസുവിനെ കണ്ടുമുട്ടുമെന്നൊന്നും വിചാരിച്ചിരുന്നില്ല. കണ്ടുമുട്ടിയാല്‍ത്തന്നെ അവള്‍ക്കെന്നെ തിരിച്ചറിയാതിരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം.
   
എന്നാല്‍ വളരെക്കാലത്തിനു ശേഷം, തിരിച്ചുപോക്കിന്‍റെ തിരക്കുകളൊന്നുമില്ലാത്ത ഒരു ദിവസം, ഒരു  വിദൂരക്കാഴ്ച്ചയില്‍  നബീസു വന്നു പെടുന്നു. അടുത്തുള്ള  പട്ടണത്തില്‍ വച്ചായിരുന്നു അത്.  കുറെ പര്‍ദ്ദധാരിണികളുടെ കൂട്ടത്തില്‍ നിന്ന് ആ രൂപത്തെ തിരിച്ചറിയാന്‍ അപ്പോഴും എന്തൊക്കെയൊ കാരണങ്ങള്‍ ഉണ്ടായിരുന്നു. അവരെല്ലാം മറ്റൊരു ബസ്സില്‍ കയറിപ്പോകുന്നത് വരെ മാത്രം ആയുസ്സുണ്ടായ ഒരു വഴിക്കാഴ്ച്ചയായിരുന്നു അത്.

ആയിടക്ക് ഗൂഗിള്‍ പ്ലസിന്റെ ചുമരുകളിലും ഇസ്ഹാക്കിന്റെ ചില അപ്ഡേറ്റുകള്‍ വന്നു തുടങ്ങിയിരുന്നു. അവനിപ്പോള്‍ പുതിയ ചില നഗരവിശേഷങ്ങളൊക്കെ പങ്കുവക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ വീടിന്‍റെ മുന്നില്‍ മനോഹരമായൊരു  വെള്ളച്ചെമ്പകം പൂവിടാന്‍  തുടങ്ങിയിരിക്കുന്നു. അതിന്‍റെ ചുവട്ടിലിരുന്ന് അവന്‍ പങ്കുവക്കുന്ന പുതിയ സൌഹൃദസായാഹ്നങ്ങള്‍  ചുമരില്‍ തെളിഞ്ഞു കൊണ്ടിരുന്നു.

നബീസുവിനെ കണ്ടുമുട്ടിയ മറ്റൊരു ദിവസം.

രണ്ടു ദിവസം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന നേരത്താണ്   അടുത്ത കുന്നിന്‍ ചരുവിലുണ്ടായിരുന്ന നബീസുവിന്റെ വിടിനെക്കുറിച്ച് ഓര്‍ത്തത്. മഴയുടെ കാറും കോളും ഒന്നുമില്ലാത്ത ആകാശം. പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നുമില്ലെങ്കിലും ടാറിട്ടു കറുപ്പിച്ച പഴയ നാട്ടു വഴി . പക്ഷെ ഇരുവശവും പുതിയ വീടുകള്‍ . ഇടയ്ക്കിടയ്ക്ക് ചെറിയ കടകള്‍ . ഒന്നുരണ്ടു  റബ്ബര്‍ത്തോട്ടങ്ങള്‍ . അങ്ങിനെ കുറെ നടന്നപ്പോള്‍ കാണാറായി, മുന്നില്‍ പഴയ കൊട്ടോട്ടിക്കുന്നിന്റെ പച്ചത്താഴ് വാരം. 

നബീസുവിന്റെ വീട് നിന്നിടത്ത് അപ്പോഴും നബീസുവിന്റെ വീടും, അതിന്റെ ചെറിയ മുറ്റത്ത് നബീസുവിനെയും കണ്ടെത്തിയപ്പോഴാണ്  സ്ഥലകാല വിഭ്രാന്തിയില്‍ മനസ്സ് ഒരു നിമിഷം അകപ്പെട്ടത്. വഴി തെറ്റിപ്പോയൊ എന്ന സംശയത്തില്‍ നിന്നപ്പോഴായിരുന്നു, ആ വീട്ടുമുറ്റത്ത്  തെങ്ങിന്‍ പട്ടകള്‍ മെടഞ്ഞുകൊണ്ടിരുന്ന നബീസു  ചിരിച്ചത്. അത് ഓര്‍മ്മയിലുള്ള നബീസുവിന്റെ ചിരി തന്നെയായിരുന്നു.

“ഇതെന്താ ഈവഴിയൊക്കെ..? കയറി വാ..”

ചോദ്യത്തിനും ക്ഷണത്തിനും ശേഷം‍ ചോര്‍ന്നൊലിച്ചു നില്‍ക്കുകയാണ് മുന്നിലൊരു   നരച്ച ഉമ്മറം. ഒരു കാലവര്‍ഷം പെയ്തു പോയ പാടുകളുണ്ടതിന്റെ  മണ്‍ചുമരുകളില്‍  . അകത്തുനിന്നും പഴയൊരു പ്ലാസ്റ്റിക് കസേര കൊണ്ടുവന്ന് അതിലുള്ള പൊടിയും  കരിയുമെല്ലാം വെള്ളതട്ടത്തിന്റെ തുമ്പുകൊണ്ട് തട്ടിത്തുടക്കുന്ന  തിരക്കിനിടയില്‍ വീണ്ടും നബീസുവിന്‍റെ ചോദ്യം:

    “കല്യാണത്തിന് പോയതായിരിക്കും ?”

    “അതെ"

    “വന്നിട്ടു കുറെയായല്ലൊ..”

    “ആ..അതെ ” അപ്പോള്‍ അവള്‍ തുടര്‍ന്നു:

    “വരുന്നതും പോകുന്നതും ഒക്കെ അറിയാറുണ്ട്.. ഇനി തിരിച്ചു പോണില്ലാന്നു കേട്ടു.. ”

    നബീസുവിനെല്ലാം അറിയാം!

    “അതെ..വയ്യ.."

    “ങാ..കൊറേക്കാലായില്ലേ.."

    “എന്തൊക്കെയാ നബീസുവിന്റെ വിശേഷങ്ങള്‍ ?”

    നബീസു അതൊന്നും കേള്‍ക്കുന്നില്ല ; ചോദ്യങ്ങള്‍ മാത്രം:

    “കുട്ട്യോള്‍ക്കൊക്കെ സുഖല്ലെ?”

    “കെട്ടിച്ചയച്ചോര്‍ക്കൊക്കെ സുഖല്ലെ..?”

    ചിരപരിചിതത്വമുണ്ട് നബീസുവിന്റെ തുടര്‍ച്ചോദ്യങ്ങളില്‍ .

    “സത്യത്തില്‍ ഞാന്‍ കരുതിയത് നബീസുവിന് എന്നെയൊന്നും ഓര്‍മ്മയുണ്ടാവില്ലെന്നാണ് ”

ഉള്ളില്‍ തോന്നിയ സംശയം  പ്രകടിപ്പിച്ചപ്പോള്‍ നബീസു അത്ഭുതം കൂറി:

    “ഹാവൂ !നാട്ടുകാരെയൊക്കെ മറക്കാനൊ ?”

കുടുംബവിശേഷങ്ങള്‍ക്കിടയില്‍  ഇസ്ഹാക്കിന്റെ അപ്ഡേറ്റുകളാല്‍ സുപരിചിതമായ ആ വീട് ഞാന്‍ ചുറ്റും തിരഞ്ഞു. അതിന്‍റെയുള്ളിലാണല്ലൊ നബീസു പേരക്കുട്ടികളെയും  ലാളിച്ച് കഴിഞ്ഞു കൂടുന്നത്.  ചെമ്പകം പൂത്ത ഒരു മണമായിരിക്കാം  ഇളംകാറ്റില്‍ ഒഴുകി വരുന്നുണ്ട്.  ഒരു പക്ഷെ  ചെന്തെങ്ങില്‍ നിന്നു വീണ പട്ട തന്നെയായിരിക്കണം നബീസു മെടഞ്ഞുകൊണ്ടിരിക്കുന്നത്.  എന്നാലും നാലുനിറങ്ങളിലുള്ള വലിയ മനോഹരമായ  ആ വീടെവിടെ?

നബീസുവിന് പക്ഷെ അതൊന്നും മനസ്സിലായിട്ടുണ്ടാവില്ല. കൂട്ടുകുടുംബാദികളുടെ കഥ തീര്‍ന്നപ്പോള്‍  അവള്‍ നാട്ടുവിശേഷങ്ങളിലേക്ക് കടന്നു. സുലൈമാനും എലാഭിയും കുഞ്ചുണ്ണിനായരും ഒക്കെ  മരിച്ചതും  തോരക്കുന്നത്തെ നേര്‍ച്ച നാമമാത്രമായതും  സ്ഥലത്തിനും സ്വര്‍ണ്ണത്തിനും വിലകൂടിയതുമെല്ലാം ആധിയോടെ പങ്കുവച്ചു.

     അതും തീര്‍ന്നപ്പോള്‍ :

    “കട്ടന്‍ ചായണ്ടാക്കാം, പാലൊന്നും ല്ല്യ..?”

ഒന്നും വേണ്ടെന്നു പറഞ്ഞ് മുറ്റത്തെ മരച്ചുവട്ടിലേക്കിറങ്ങിയപ്പോള്‍ നബീസു മറ്റൊരു തണല്‍ നോക്കി മാറി നിന്നു. ഒന്നും പറയാനില്ലാത്ത അവസ്ഥയില്‍ ഏതാനും ചില നിമിഷങ്ങള്‍. ഒടുവില്‍ എന്റെ ഊഴം:

    “ഇസ്ഹാക്ക് ഇപ്പോള്‍ എവിടെയാണ് ?”

    നബീസു മറുപടിയില്‍  ഒരമ്പരപ്പ് കൈമാറി:

    “ങേ..! ഓനെത്ര കാലായി ഇവടന്നൊക്കെ പോയിട്ട്. ഇപ്പൊ കോഴിക്കോട്ടാ താമസം.”

    “അപ്പൊ ഇവിടെ, ഒറ്റക്കാണോ?”

    “ഇടക്കൊക്കെ മോള് വരും... ചെലപ്പൊ അങ്ങോട്ടു പോകും.. അങ്ങിനൊക്കെ കഴിയുന്നു..”

    “അപ്പോള്‍ ഇസ്ഹാക്ക് ?”

    “ഓന്‍.. ഓന്..”

    തട്ടത്തിന്റെ ഒരറ്റം കൊണ്ട്  പാതി മുഖം മറച്ച് നബീസു കുറെ വാക്കുകള്‍ വിഴുങ്ങി.

    “ഓന് അങ്ങോട്ടു ചെല്ലാന്‍ പറയ്ണൊക്കെണ്ട്.. ഞാന്‍ പോവ്വാഞ്ഞിട്ടാ..”

അവള്‍ ആകാശത്തേക്ക് നോക്കി ഒരു നെടുവീര്‍പ്പിട്ടുവെന്നു തോന്നി. അപ്പോള്‍ ഒരു ചുടു കാറ്റ് വന്ന് തട്ടിയുണര്‍ത്തിയ പോലെ മുകളിലെ മരച്ചില്ലകള്‍ മുഴുവന്‍ ഉലഞ്ഞാടി.   ചില ഇലപ്പുള്ളികള്‍ ആ പുള്ളിത്തട്ടത്തില്‍ വീണു ചിതറി.

ഒരിക്കല്‍ അടുത്ത പട്ടണത്തില്‍ വച്ച് ഒരു നോട്ടം കണ്ടുവെന്ന് പറഞ്ഞപ്പോള്‍ നബീസു അതെളുപ്പം ഓര്‍മ്മിച്ചെടുത്തു.

    “ഇരുപത്ത്യേഴാം രാവിന്‍റെ സക്കാത്തിന് പോയതാ..ഈ നാട്ടില്   എന്ത് പറഞ്ഞാണ് കയറിച്ചെല്ല്വാ..? ഇതാവുമ്പൊ ആരും ഒന്നും ചോദിക്കൂല. എന്തായാലും  ഒരു കൊല്ലം ചോറ് വെയ്ക്കാനുള്ളത് അങ്ങിനെയൊക്കെ കിട്ടും. പിന്നെ ഉപ്പും മോളകും വാങ്ങ്യാ മതീലോ..”

    “ അപ്പോള്‍ ഇസ്ഹാക്ക്..?”

    എന്‍റെ നാവില്‍ നിന്ന് വീഴുന്നതെല്ലാം ആ  നാമം മാത്രം. അതാവട്ടെ നബീസുവിന്‍റെ ഉള്ളില്‍ എവിടെയൊക്കെയോ നോവായി ചെന്നേല്‍ക്കുന്നുണ്ട്.

     “ന്റെ കുട്ടി ദണ്ണോം കേടും ഒന്നുംല്ല്യാതെ സുഖായി കഴീണ്‌ണ്ട്ന്ന് കേട്ടാ മതി.. ഇക്ക് വേറൊന്നും വേണ്ട.”

നബീസുവിന്റെ കണ്ണുകളപ്പോള്‍ കൊട്ടോട്ടിക്കുന്നിന്റെ ഉയരമല്ല ആകാശത്തിന്റെ അതിരുകളാവം അളന്നു കൊണ്ടിരുന്നത്.

വീണ്ടുമൊരു കാറ്റുലച്ചിലോടെ, കൊഴിഞ്ഞു വീണ കരിയിലകളില്‍ ചവുട്ടി പറന്നു പോകുന്ന ഉച്ച.   ചില്ലളാകളാട്ടം നിര്‍ത്തിയപ്പോള്‍  മുറ്റത്തെ വെയില്‍ നിറം തെല്ല് മങ്ങി. അപ്പോള്‍   കൊട്ടോട്ടിക്കുന്നിന്റെ  നെറുകയില്‍ നിന്നിറങ്ങി വന്ന ഒരു മഴമേഘക്കീറ് നബീസുവിന്റെ തലയ്ക്കു മുകളില്‍ അന്തംവിട്ടു നിന്നു. മഴ പെയ്യുമോ എന്ന പ്രകടമായ ഒരാശങ്കയോടെ  പടിയിറങ്ങുമ്പോള്‍ ഈ കാറെല്ലാം കാറ്റ് കൊണ്ട് പോകുമെന്ന ഉറപ്പുള്ളിലുള്ളൊരു ചിരിയോടെ  ഓല ചീന്താനുള്ള തയ്യാറെടുപ്പിലാണവള്‍ .

ഇന്ന് അതി മനോഹരമായ ഒരു നൃത്തരംഗമാണ് ഫേസ്ബുക്കിലൂടെ ഇസ്ഹാക്ക്  പങ്കുവച്ചിരിക്കുന്നത്. മനുഷ്യനായും മൃഗമായും പൂവായും മരമായും  പുഴയായും കടലായും ഒക്കെ രൂപാന്തരപ്പെടുന്ന നിരവധി  നിഴല്‍ രൂപങ്ങള്‍ . സര്‍ഗ്ഗ സമ്പന്നരായ ഒരു കൂട്ടം കലാകാരന്മാരുടെ  അതുല്യമായ ആ പ്രകടനത്തെ എത്ര അനുമോദിച്ചാലും അധികമാവില്ല. ഇസ്ഹാക്കിന്റെ ചുമരുകളില്‍ അഭിപ്രായങ്ങളുടെയും ലൈക്കുകളുടെയും  പ്രളയം.

മൌസ് ചിലപ്പോളെല്ലാം മനസ്സിനു മുമ്പെ കുതിക്കും. വിരലുകളില്‍ നിന്ന് വഴുതി  അതരിച്ചരിച്ചു ചെന്ന് ഇസ്ഹാക്കിന്റെ പ്രൊഫൈലില്‍ തൊട്ടു.

പിന്നെയെപ്പോഴൊ ഓപ്ഷനുകളിലേക്ക് കടന്ന് ബ്ലോക്ക്‌ / റിപ്പോര്‍ട്ട് ദിസ്‌ പ്രൊഫൈലില്‍ മണത്തു.






..
gopurangal

മണ്ണിൽ പിറക്കുമ്പോഴേക്കും
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;  
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍

പകല്‍ക്കിനാവില്‍ പടച്ചുണ്ടാക്കുന്ന
രാക്ഷസ ഗോപുരങ്ങള്‍
പട്ടുമെത്തയിൽ കിടന്നു പല്ലു മുളച്ച   
പൂതനാ ഗൃഹങ്ങള്‍

ചുമരിലെന്നും തോരണം ചാര്‍ത്തിയ
ചില വര്‍ണ്ണമാളികകളില്‍ , 
ചുറ്റിനടന്നു നോക്കിയാല്‍  ചിത്രം ദാരുണം;
കാരുണ്യ രഹിതം.

കതകു തുറന്നാല്‍ കാനനസ്പര്‍ശമുള്ള
കാഴ്ച്ചബംഗ്ലാവുകളില്‍  
കണ്ണൊന്നു തെറ്റിയാല്‍
വാനര ശല്യം.

മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ  
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ .

മണ്ണില്‍ നിലംപൊത്തിപ്പോയ
മഹാ ഗോപുരാവശിഷ്ടങ്ങള്‍  
മനസ്സില്‍ ചുമന്നു കഴിയുന്നുണ്ട്
ചില മാതൃകാ ഭവനങ്ങള്‍ .
രാപ്പകലുകളില്ലാതുള്ളിലൊരു
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.

കാലപ്പഴക്കം കൊണ്ട് കരിപിടിച്ചവ 
കടത്തിണ്ണകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവ
നാവില്‍ സദാ ദൈവനാമങ്ങളോടെ
നാലുകെട്ടുകളില്‍ നാളെണ്ണുന്നവ.

ചിലതിലൊരിക്കലുമുണ്ടാവില്ല 
ചിതലിന്നാസുര കാമനകള്‍ .
ഏകാന്തതയില്‍ കാവലിനില്ലതിന്‍
കാഴ്ച്ചയില്‍  കൊത്തുപണികള്‍ .
മുകളില്‍ ആകാശ മേലാപ്പും
മൂര്‍ദ്ധാവില്‍ ജീവിത മാറാപ്പും.
കാലുഷ്യമില്ലതിന്‍ കണ്ണുകളില്‍ .
കാംക്ഷകളില്ലതിന്‍ പ്രാര്‍ത്ഥനയില്‍ .

..
ആഴം കവിത 
ഓർമ്മകളുടെ
തിരുവോണപ്പുലരിയില്‍
ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ
തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ
പൊൻ തിളക്കം.

മനസ്സിൻ നടുമുറ്റത്തു വരച്ച
വാടാപ്പൂക്കളത്തിനിപ്പോഴും  
അയൽപ്പക്കത്തെ
ഒരമ്മച്ചിരിയുടെ
മുഖവട്ടം.

പൂമുഖത്ത് വിളമ്പിവച്ച
വാഴയിലയിലെ
വിഭവസമൃദ്ധികളിൽ
വായിൽ വെളളമൂറുന്ന
വാൽസല്യക്കൊതി. 

ശ്രീകോവിലും
മഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്‍
ശിരസ്സു നമിച്ചു തന്നെ കടക്കണം.

സ്നേഹത്തിന്റെ തുളസീസുഗന്ധവും
നന്മയുടെ സൂര്യദീപ്തിയുമുള്ളപ്പോള്‍
തുറന്ന നിലവറയില്‍ നമുക്ക്‌
കടന്നു കയറാനെളുപ്പം.

അച്ചില്‍ വാര്‍ത്തപോലൊരു
ചിരിത്താഴിലൊളിപ്പിക്കുമ്പോള്‍ ,പക്ഷെ
അതിന്റെയുള്ളിലെ
ദുരിതപാതാളങ്ങളിലേക്കൊരിക്കലും
എത്ര വാമനച്ചുവടുകള്‍ വച്ചാലും
നമ്മൾ നടന്നെത്തില്ല.
..

        ഭൂതകാലസ്മരണകളില്‍ മുങ്ങിപ്പോവുകയാണ് ഈ റംസാനിലെ പുണ്യദിനരാത്രങ്ങള്‍ .

പുറം കാഴ്ചകളിലാവട്ടെ ഇതുവരെ മഴയില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു ഭൂമിയും ആകാശവും.  വിശപ്പും ദാഹവും മറന്ന് മഴയിലേക്കും മരങ്ങളിലേക്കും നോക്കിയിരിക്കുമ്പോള്‍ ശാരീരികമായ ക്ലേശങ്ങള്‍ സമ്മാനിക്കാതെ സൌമ്യതയോടെ  ഉദിച്ചസ്തമിച്ചു കൊണ്ടിരുന്നു വ്രതവിശുദ്ധിയുടെ പകലുകള്‍ .

കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ഇത്തരം സവിശേഷതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മരുഭൂമിയുടെ ചൂടും തണുപ്പും കാറ്റും വിയര്‍പ്പും ഒക്കെ ആവാഹിച്ചു മുന്നിലെത്തിക്കുന്ന ഒമാനിലെ രാപ്പകലുകള്‍ . അതാവോളം സഹിച്ച മനസ്സിന്റെ മുഷിപ്പും മരവിപ്പും. പ്രവാസമെന്ന ഓമനപ്പേരില്‍ അനുഭവിച്ചുകൊണ്ടിരുന്നതെല്ലാം അപ്പോള്‍ വെറും ജീവിതപ്രാരാബ്ധങ്ങള്‍ മാത്രമായി കരുതാനും കഴിയില്ല. ജീവിത പാഠങ്ങള്‍ അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ അതുമല്ലെങ്കില്‍ സൌഭാഗ്യങ്ങള്‍ എന്നൊക്കെ   അതിന്   മറ്റു  പല നിര്‍വ്വചനങ്ങളും ഉണ്ടായെന്നു വരും.

രണ്ടു പതീറ്റാണ്ടിലധികമായി എല്ലാ അറബിനാടുകളിലുമെന്ന പോലെ ഒമാനിലും റമളാന്‍ ‍ ആഗതമാകുന്നത് കൊടുംചൂടില്‍ത്തന്നെയാണ്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി റംസാന്റെ ഏതാണ്ട് അവസാനത്തോടെ തണുപ്പ് കടന്നു വരാറുണ്ടായിരുന്നു. ഇക്കുറി അതെങ്ങിനെയായിരിക്കുമെന്ന് അറിയില്ല.

വിയര്‍പ്പിലും പൊടിക്കാറ്റിലും ദൂരക്കാഴ്ചകള്‍ മങ്ങിപ്പോകുന്ന സന്ധ്യകള്‍ . വരണ്ട ചുണ്ടുകള്‍ നനക്കാന്‍ ഉമിനീരുപോലും ഇല്ലാതെ മഗരിബിന്റെ ബാങ്ക് വിളിക്ക് കാതോര്‍ത്തിരിക്കുന്ന ഭാഷവേഷഭൂഷാദികള്‍ കൊണ്ട് വ്യത്യസ്തരായ സഹോദരങ്ങള്‍ . നഗരമെന്നൊ നാട്ടിന്‍പുറമെന്നൊ വകഭേദമില്ലാതെ എവിടെയും ഒരു പ്രവാസിക്ക്  കാണാന്‍ കഴിയുന്നവയാണല്ലോ ഈ വക കാഴ്ച്ചകള്‍ .

ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. പ്രകൃതിപോലും  ഒരു സുകൃതമായി മുന്നില്‍ നില്‍ക്കുന്ന ഈ ദൈവത്തിന്‍റെ സ്വന്തം നാട്. പക്ഷെ, ഇവിടെ ബഹുഭൂരിപക്ഷത്തിനും കടലിനപ്പുറത്തുള്ളത് സ്വര്‍ണം കൊയ്യുന്ന അക്കരപ്പച്ച. മരുഭൂമിയിലെ തീക്കാറ്റും പൊടിയും കൊണ്ട് വിശപ്പടക്കിയവര്‍ ഒരുക്കൂട്ടിവച്ച്  അയച്ചുകൊടുക്കുന്ന പിടക്കുന്ന നോട്ടുകളും പോക്കറ്റിലിട്ട് നഗരത്തിലേക്ക് കുതിക്കുന്ന ബന്ധുമിത്രാദികള്‍.  അപ്പോള്‍  മിക്കവരുടെയുള്ളിലും ദഹിപ്പിക്കുന്ന  മരുഭൂമിയില്ല. അതുകൊണ്ടു തന്നെ അവിടെ  ചൂടും, വിയര്‍പ്പും, പൊടിക്കാറ്റും, തീക്കാറ്റുമില്ല. അതില്‍പ്പെട്ടു പമ്പരം കറങ്ങുന്ന മക്കളും ഭര്‍ത്താവും സഹോദരനുമില്ല.

അതൊക്കെ മറ്റൊരു കഥ! അതവിടെ നില്‍ക്കട്ടെ.

പറഞ്ഞുവന്നത് ഒമാനിലെ നോമ്പുതുറയെക്കുറിച്ചാണ്. പ്രാദേശികമായി ചില ഏറ്റക്കുറച്ചില്‍ ഒക്കെ കാണുമെങ്കിലും മിക്കവാറും പള്ളിമുറ്റങ്ങളെല്ലാം സന്ധ്യകളില്‍ ജനങ്ങളാല്‍ സജീവമായിരിക്കും.  നോമ്പുതുറയില്‍  വിളമ്പുന്നവയില്‍ അധികവും പരമ്പരാഗതമായ  ഒമാനിവിഭവങ്ങള്‍ . എങ്കിലും അതില്‍ പങ്കുകൊള്ളുന്ന വിദേശീയരുടെ എണ്ണം എന്നും വളരെയധികം കൂടുതല്‍ തന്നെ.

ബിരിയാണി, കുബ്ബൂസ്, കാവ, ഖജൂര്‍, ഹല്‍വ, അലിസ, ലൂബിയ, കസ്ടാര്‍ഡ്, മോര്, സര്‍ബത്ത്, പഴവര്‍ഗങ്ങള്‍, മധുരപലഹാരങ്ങള്‍ , ലഭ്യതക്കനുസരിച്ച്  ഇനിയും നീളാം പേരറിയാത്ത ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര.

വലിയ കുറച്ചു പള്ളികളില്‍ അവ വിതരണം നടത്തുന്നത് ഭരണാധികാരികളുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലായിരിക്കും. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ എന്നും അതെല്ലാം സ്വകാര്യവ്യക്തികളുടെ സംഭാവനകള്‍ തന്നെ. പാരമ്പര്യമായി  അവര്‍ മുടക്കമൊന്നും വരുത്താതെ അത് ഭംഗിയായിതുടര്‍ന്ന് കൊണ്ടിരിക്കുന്നുമുണ്ട്.

പള്ളിമുറ്റങ്ങളില്‍ അരങ്ങേറുന്ന ഈ നോമ്പുതുറയില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത എത്രയാളുകള്‍ വന്നെത്തിയാലും ഉള്ളത് പങ്കിട്ടുകൊണ്ട് സംതൃപ്തിയോടെ  നോമ്പ്തുറന്നു  പോകാം എന്നത് തന്നെയാണ്. അമിതാഹാരം എന്ന അപകടകരമായ പ്രവണത അവിടെ കാണപ്പെടാറില്ലെന്നു തന്നെ പറയാം. മറ്റെല്ലാ കാര്യത്തിലും നബിചര്യകള്‍ പിന്തുടരുന്ന ഒട്ടു മിക്കപേരും ഭക്ഷണകാര്യത്തില്‍ മാത്രം അതിനു മടിക്കുന്നുണ്ടെന്നത്  സര്‍വ്വസാധാരണമായ ഒരു സത്യം മാത്രം. 

ചില കൊച്ചുപള്ളികളില്‍ ചെന്നു കയറുമ്പോള്‍ നാം ആശയക്കുഴപ്പത്തില്‍ പെട്ടുപോയെന്നു വരും. അത്രയും ഹൃദ്യമാണ് അവിടെ കാണുന്ന കാഴ്ച്ചകള്‍ . നിറഞ്ഞ ചിരിയുടെ  നിഷ്കളങ്കതയോടെ വന്നെത്തുന്നവരെയെല്ലാം സ്വീകരിച്ചിരുത്തുന്ന ആഥിത്യമര്യാദകള്‍ ചിലപ്പോള്‍ നമുക്കപരിചിതമായതാവാം അതിന്റെ പ്രധാനകാരണം. ഒമാനികളുടെ ഹൃദയവിശാലതയിലേക്കിറങ്ങിച്ചെല്ലാന്‍ അപ്പോള്‍ ഒരു നോമ്പുകാരന് മടിയൊന്നും  തോന്നുകയില്ല.

ആര്‍ഭാടവും പൊങ്ങച്ചവും വിളമ്പി പ്രദര്‍ശിപ്പിക്കുന്ന വെറും ചടങ്ങുകളായിത്തീരുന്നില്ല ഇവയൊന്നും തന്നെയെന്നുള്ളത് അതിലേറെ ആശ്വാസപ്രദമാണ്. പ്രാഥമികമായ ചില പരിചയപ്പെടലുകള്‍ കഴിഞ്ഞാല്‍പ്പിന്നെ അവിടെക്കൂടിയ ആളുകള്‍ക്കിടയില്‍ ആര്‍ക്കിടയിലും അതിഥികളെന്നൊ ആതിഥേയരെന്നൊ എന്ന വേര്‍തിരിവും കാണില്ല. വ്രതചാരികള്‍ എന്ന ഒരൊറ്റ വിഭാഗം മാത്രം.

മനസ്സില്‍ മായാതെ കിടക്കുന്ന അതില്‍ ചില കാഴ്ച്ചകള്‍ .    

മസ്കറ്റ് സോഹാര്‍ ദേശീയപാതയില്‍ നസീം ഗാര്‍ഡനടുത്തുള്ള ഒരു പള്ളിയില്‍ വിപുലമായ നോമ്പ് തുറക്ക് ശേഷം പ്രാര്‍ത്ഥന കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ ഒരു മലയാളി പുഞ്ചിരിയോടെ കാത്ത് നില്‍ക്കുന്നുണ്ടാകും. പ്ലാസ്റ്റിക് ട്രേയില്‍ അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് ഭംഗിയായി പാക്ക് ചെയ്ത ഒരു പാര്‍സല്‍ അയാള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. പക്ഷെ,അതിനു മുമ്പൊരു ചോദ്യമുണ്ട്. ഒമാനി.. ഹിന്ദി..?

ഹിന്ദിയെന്നു നിങ്ങള്‍ പറയുമ്പോള്‍ പാര്‍സലില്‍ മാറ്റം വരും. അതിനകത്ത് പപ്പടവും അച്ചാറും അധികം കാണും!

റസ്താക്കിനടുത്തുള്ള അവാബിയെന്ന ഗ്രാമത്തില്‍   ഒരു കണ്ണൂര്‍ക്കാരന്‍ ഹാജിയുടെ ഹോട്ടലുണ്ട്. മൂന്നു പതീറ്റാണ്ടിലധികമായി അവിടെ ഈ പതിവ്  തുടര്‍ന്നുവരുന്നുണ്ട്. എല്ലാദിവസവും അവിടെയെത്തുന്നവര്‍ക്കെല്ലാം വിഭവസമൃദ്ധമായ നോമ്പുതുറ. മറ്റെവിടെയും കിട്ടാത്ത കണ്ണൂരിലെ ഒട്ടുമിക്ക ഐറ്റങ്ങളും അവിടെ കാണും.

ബര്‍ക്കക്കടുത്തുള്ള ഒരു ചെറിയപള്ളിയില്‍ കാവ പകര്‍ന്നു നല്‍കാനിരിക്കുന്നത് ജില്ലാകലക്ടറുടെ പദവി വഹിക്കുന്ന ഒരു വിശിഷ്ടവ്യക്തിത്വമാണെങ്കില്‍ നിസ്വയിലെ ഒരുള്‍ഗ്രാമത്തില്‍  ഉന്നതനായൊരു പോലീസ്‌ ഉദ്യോഗസ്തനായിരിക്കും നമ്മെ സന്തോഷത്തോടെ സല്‍ക്കരിക്കാനിരിക്കുന്നത്. എവിടെനിന്നോക്കെയോ എത്തിപ്പെടുന്നവര്‍. എവിടേക്കൊ വന്നുപോകുന്നവര്‍. ആര്‍ക്ക് ആരെ തിരിച്ചറിയാന്‍?

റസ്താക്കിലെ ഒരു കൊച്ചുഗ്രാമത്തില്‍ കൊട്ടാരസമാനമായ തന്റെ വീടിനു മുന്നിലെ വേപ്പുമരച്ചുവട്ടില്‍ ഗവര്‍മെന്റ് സര്‍വ്വീസില്‍ ഉന്നതപദവി വഹിക്കുന്ന ഒരുദ്യോഗസ്ഥന്‍ വൈകുന്നേരങ്ങളില്‍ കാവയും രുചിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം. ചിരിച്ചും തമാശകള്‍ പങ്കുവച്ചും  മിക്കപ്പോഴും  അടുത്തിരിക്കുന്നുണ്ടാവും മുനിസിപ്പാലിറ്റിയില്‍ സ്വീപ്പര്‍ ആയി ജോലിനോക്കുന്ന അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍. മുന്‍പരിചയം ഒന്നും ഉണ്ടാവണമെന്നില്ല, ആ വഴി കടന്നുപോകുന്ന നമ്മെയും  ഒരിറക്ക് കാവയുടേയും ഒരീത്തപ്പഴത്തിന്റെയും രുചിയനുഭവിപ്പിച്ചിട്ടെ വിട്ടയക്കൂ. പിന്നീട് ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞുപോവില്ല ആ മധുരം.

അല്‍ഹാസത്തെ സൈഫ്‌, നക്കലിലെ അബ്ദുള്ള, റസ്താകിലെ സൌദ്‌, ബില്ലയിലെ ഖാലിദ്‌ …

ആദരിക്കാനും അനുകരിക്കാനും അര്‍ഹതയുള്ള എത്രയെത്ര മനുഷ്യജന്മങ്ങള്‍ ..!


*ചിത്രം ഗൂഗിളില്‍ നിന്ന് 





thumbnail
അനുഭവക്കുറിപ്പ്

ഒമാനിലെ പകലുകള്‍ വായിക്കുക..

11 comments:
..
 
ളർന്നു പന്തലിക്കുന്നുണ്ട്,
ചില തള്ളപ്പൂമരങ്ങള്‍ .
തളിരിലകളിലൂടരിച്ചുകയറിയും    
ശിരോസിരകളില്‍ തുളച്ചുകയറിയും    
സഹനങ്ങളില്‍ നിറയുന്ന     
ഋതുഭേദസങ്കടങ്ങളില്‍ .  
                                                         
പുലർന്നു കൊണ്ടേയിരിക്കുന്നു,  
മഴപ്പകലുകളാണെങ്കിലും 
പനിപ്പകലുകളാണെങ്കിലും
പിറന്നുപോയവര്‍ക്ക് വേണ്ടി
പുലര്‍ന്നു കൊണ്ടിരിക്കുന്നു,          
പൂവിരിയും ലാഘവത്തോടതില്‍          
പുതിയ പുതിയ പകലുകള്‍ . 
                                                     
കാറ്റടിച്ചുഴലുമ്പോഴും 
കേട്ടുകൊണ്ടിരിക്കുവാന്‍    
വിങ്ങുമകക്കാടുകൾക്കുള്ളില്‍             
വിളഞ്ഞ കിളിപ്പേച്ചുകള്‍ .
 
ഓരോരോയിടങ്ങളിൽ  
ഒരോരോയിഷ്ടങ്ങളില്‍              
വാടിപ്പഴുക്കാനലിവിന്റെ   
പൂക്കളും കായ്കളും.   

അടിവേരില്‍ തൊടുന്ന                        
ചിതലിന്‍റെ വിരലിനെ                                
ഉടനീളമുണക്കുന്ന വെയിലിനെ            ‍    
മലവേടന്‍റെ മൌനപ്പെരുക്കങ്ങളെ 
അവഗണിക്കുമ്പോളാടുന്നതിൻ    
ചില്ലയിൽ ചിരിമൊട്ടുകള്‍                   

ചിന്തകളെത്ര കാടുകയറിയാലും   
മനസ്സിൻ കടിഞ്ഞാണ്‍ പൊട്ടില്ല                                
വേടിറങ്ങിയ നിലനില്‍പ്പിലും             
വേരുറച്ചതാണതിന്‍  വേദനകള്‍               
ഉതിര്‍ന്നു വീഴാന്‍  കഴിയാതെ             
നെടുവീര്‍പ്പുകളില്‍ നിറയും 
ഉള്‍വിലാപങ്ങള്‍ .  
               
പൂവും കായും കൊഴിഞ്ഞാലും          
ചില തള്ളമരങ്ങളിങ്ങനെ 
വളര്‍ന്നു പന്തലിക്കുന്നു.     
തണലുകൊണ്ടും 
നിഴലുകൊണ്ടും   
കരിയിലകള്‍ കൊണ്ടുമൊക്കെ                                  
മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു,             
മണ്‍തരികളില്‍  കിളിര്‍ത്തുവരുന്ന                
മരുഭൂമിയുടെ മര്‍മ്മരങ്ങള്‍ .                 

..


        തച്ചുകുന്നിറങ്ങി വരുന്ന കാറ്റില്‍ പൂക്കൈതയുടെ  മണമുണ്ടായിരുന്നെങ്കിലെന്ന് ഇപ്പോഴും വെറുതെ കൊതിച്ചുപോവുകയാണ്. പണ്ട് കൃഷ്ണേട്ടന്‍ പണികഴിഞ്ഞു വരുമ്പോഴൊക്കെ അങ്ങിനെയൊരു മണം മുന്നിലും പിന്നിലും ഉണ്ടാകുമായിരുന്നു. പത്തുമുപ്പതു കൊല്ലത്തിന് മുമ്പ് ഈ പാടവരമ്പത്തേക്കു നോക്കിയുള്ള ആ കാത്തിരിപ്പില്‍ പോക്കുവെയിലിന്റെ ചുവന്ന കാവടികള്‍ ചുറ്റും ആടിത്തിമര്‍ക്കുകയും ഒപ്പം ചേക്കേറാന്‍ പോകുന്ന കിളികള്‍ വരുന്നേ..വരുന്നേയെന്നു വിളിച്ചുകൂവിപ്പറയുകയും ചെയ്യുമായിരുന്നു.

കൃഷ്ണേട്ടന്‍  മുന്നിലെത്തുമ്പോഴേക്കും ഇരുട്ട് പിന്നില്‍ വന്നുനിന്നു കണ്ണുപൊത്തുമായിരുന്നു എന്നതു വേറെ കഥ. 

കാക്കാത്തോട്ടിൽ നിന്നും കുളിയെല്ലാം കഴിഞ്ഞാൽ നെരെ അങ്ങാടിയിലേക്കാണ് ആൾ വെച്ചടിക്കുക. രണ്ടെണ്ണം അകത്താക്കി പച്ചമീനും പലചരക്കും വാങ്ങി വരുന്ന അച്ഛനെ കാത്ത്  കുട്ടികൾ മണ്ണെണ്ണ വിളക്കിനു മുന്നിലിരിക്കും. അവരുടെയുള്ളിലുമുണ്ടാകും ഒരുനാള്‍ മുഴുവന്‍ നുണയാനുള്ള  മധുരം .   മടിയില്‍ മിഠായിപ്പൊതി വച്ചു അച്ഛനവരെ പറ്റിക്കുന്നു. മക്കള്‍ അതു കണ്ടുപിടിച്ചു അച്ഛനെ തോല്‍പ്പിക്കുന്നു. 

അച്ഛനും മക്കളും കൂടിയാല്‍ പാട്ടും , കഥകളും . ഉന്തിയും തള്ളിയും നുള്ളിമാന്തിയും അത്താഴം വരെ നീളുന്ന കളികള്‍ .

ന്‍റെ വിരുട്ടാണത്തമ്മേ..

ഓര്‍മ്മകള്‍  തങ്കമ്മയെ ശ്വാസം മുട്ടിച്ചു. 

ഇപ്പോള്‍ തച്ചുകുന്നിറങ്ങി വരുന്ന കാറ്റിന് പൂക്കൈതയുടെ മണമുണ്ടാവാറില്ല. കാറ്റുപോലെ ഒന്നരിച്ചു വന്നു തങ്കമ്മയുടെ കവിളിലെ നനഞ്ഞ ചാലുകള്‍ പൊത്തുന്നു. അവിടെ ഉപ്പുപാടമുണ്ടാക്കി ഉണക്കുന്നു. തങ്കമ്മയതിനെ കാറ്റെന്നു വിളിച്ചില്ല. എന്തോ, അതിനോടൊപ്പമുള്ള റബ്ബര്‍പാലിന്‍റെ മണം ഇപ്പോഴും അത്രയ്ക്ക് പിടിക്കുന്നില്ല. വെറുതെ വെറുപ്പിക്കാനും ഭയപ്പെടുത്താനുമായി കാറ്റിന്റെയോരോ കാട്ടിക്കൂട്ടല് .

തച്ചുകുന്നിന്‍റെ കിഴക്കും വടക്കുമൊക്കെ തെക്കുനിന്നും വന്ന മാപ്ലമാര് റബ്ബര്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. അതിനു പിന്നാലെ കാറ്റിനിങ്ങനെ ചില വേണ്ടാതീനങ്ങളൊക്കെ തോന്നിത്തുടങ്ങി. ഇടയ്ക്കിടയ്ക്ക് ചുവന്ന പാറ്റകളെ,പ്രാണികളെ അല്ലെങ്കില്‍  ചിലപ്പോള്‍ കരിവണ്ടുകളെ  വേണ്ടാത്ത നേരം നോക്കി ചൂടിനെ...തണുപ്പിനെ.. എന്തൊക്കെയാണ് അത് കൊണ്ടുവരുന്നതെന്ന് ഊഹിക്കാനാവില്ല.അതുകൊണ്ടു തന്നെ  പലപ്പോഴും തങ്കമ്മയതിനെ ശപിച്ചു.

രണ്ടു പുവ്വലിലും കതിരാടി നിന്നു കുണുങ്ങാറുണ്ടായിരുന്നു,  പണ്ട് ഉപ്പിണിപ്പാടം. ഇപ്പോള്‍ പൂട്ടലും നടലുമില്ലാതെ വെറും പൂരപ്പുറമ്പ് പോലെ കിടക്കുന്നു.അതു തങ്കമ്മയെ എന്നും സങ്കടപ്പെടുത്തി. കതിരണിഞ്ഞ പാടത്തെ കൈത പൂത്ത കാറ്റിനു വേണ്ടി എപ്പോഴും കൊതിച്ചു.

ആയിഞ്ഞിക്കാട്ടേയും തെക്കേതിലേയും തമ്പ്രാട്ടിമാര്‍ ആദ്യമൊക്കെ പറഞ്ഞു: പാടം പണിയാന്‍ പണിക്കാരെ കിട്ടാത്തത് കൊണ്ടാണ് ഇങ്ങിനെ കിടക്കുന്നതെന്ന്. നിങ്ങടെ മക്കള്‍ക്കൊക്കെ പഠിപ്പായില്ലെ.. പാടത്തെക്കെറങ്ങാന്‍ മടിയായിപ്പോയില്ലേ എന്നൊക്കെ വാക്കിലെല്ലാം മുനവച്ചു. ഇപ്പോള്‍  പറയുന്നുണ്ട്: ഇനി ഭരണമൊക്കെ ഒന്ന് മാറിക്കോട്ടെ, പാടമൊക്കെ പറയുന്ന വിലതന്ന് വാങ്ങുവാന്‍ ആളുകള്‍ ഓടി വരും.
    
മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ തങ്കമ്മയുടെ കവിള്‍ച്ചാലുകള്‍ കര്‍ക്കടകത്തിലെ കാക്കാത്തോടായി മാറുന്നു.

എല്ലാം തന്ന ഭഗവതി ഒടുവില്‍ എല്ലാവരേയും വിളിച്ചു കൊണ്ടുപോയി.

കൃഷ്ണേട്ടനെയാണ് ആദ്യം കൊണ്ടു പോയത്. റബ്ബര്‍ത്തോട്ടത്തിലെ വേലിപ്പണിക്കിടയില്‍ പാമ്പ് കൊത്തിയെടുത്ത ആദ്യ ജീവന്‍. നേരത്തോടു നേരം   ചോരയൊലിപ്പിച്ചു പിടഞ്ഞു. ആഴ്ച്ചകളോളം  താനും മക്കളും കരഞ്ഞു. ഭഗവതിയുടെ കോപമാണെന്ന്  ആയിഞ്ഞിക്കാട്ടെ തമ്പ്രാട്ടി. 

തച്ചുകുന്നത്തുള്ള പാമ്പുകളെ ഇളക്കിവിട്ട് അങ്ങിനെയെന്തെങ്കിലും പണിയൊപ്പിക്കാന്‍ ഭഗവതിക്കൊരിക്കലും തോന്നില്ല. അല്ലലുള്ള കാലം അതിനു മുമ്പെത്രയോ വന്നുപോയി. അന്നൊക്കെ  കുന്നിന്‍ചരുവില്‍ പോയി വെറുതെ പുല്ല് പറിച്ചു കൊണ്ടിരുന്നാല്‍ മതിയായിരുന്നു. തിരിച്ചു പോരാന്‍ നേരത്ത് കുതിരപ്പവനൊ, സ്വര്‍ണമാലയുടെ ഒരു കഷ്ണമൊ ഒക്കെ ദേവി കണ്മുന്നിലിട്ടു    തന്നിരുന്നു.

അതാണ് ഭഗവതിയുടെ ഒരു രീതി.

കളിയാക്കിയോരെയൊക്കെ കുരിപ്പ് മുളപ്പിച്ചു വായടപ്പിച്ചതാണ്‌ ഭഗവതിയുടെ കഥ. നാടായ നാട്ടിലൊക്കെ അത് പാട്ടാണ്.

കൃഷ്ണേട്ടന്‍ പോയതിനു ശേഷം മക്കളെ രണ്ടിനെയും വളര്‍ത്തി വലുതാക്കാന്‍ ഇത്തിരി കണ്ണീരോന്നുമല്ല കുടിച്ചത്. തട്ടിമുട്ടിക്കഴിയുന്ന കാലത്ത് ദേവി പറഞ്ഞുവിട്ടപോലെയാണ് മകള്‍ക്ക് പട്ടാമ്പീന്നുള്ള ആലോചന വന്നത്. കണ്ടവരടെ മുന്നിലൊന്നും കൈ നീട്ടാതെ കാര്യം നടന്നു.

തച്ചുകുന്നത്ത് നിന്നും തങ്കമ്മക്കൊരു കുടം പൊന്ന് കിട്ടിയെന്ന് നാടുമുഴുവന്‍ കളിയാക്കി.

പക്ഷെ, കടിഞ്ഞൂല്‍ പേറില്‍ത്തന്നെ  കാര്‍ത്യായനി രക്തം വാര്‍ന്ന് മരിച്ചപ്പോള്‍ അത്   ഭഗവതി കൊടുത്ത ശിക്ഷയാണെന്ന് പറഞ്ഞ ആരെയും തങ്കമ്മ തിരിച്ചറിഞ്ഞില്ല. കണ്ണുപൊട്ടി, കാതടഞ്ഞു കഴിഞ്ഞു പോയ കാലം.

ഭാഗവതിയാവട്ടെ വീണ്ടും വീണ്ടും  പരീക്ഷിച്ചു കൊണ്ടിരുന്നു.

അകവും പുറവും  കരിഞ്ഞുപോയ അടുത്ത ദുരന്തം.

വേലായുധന്‍ തോട്ടംകിളക്കാനും വേലി കെട്ടാനും ഒക്കെ പോയിത്തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിരുന്നില്ല. അച്ഛനെപ്പോലെയൊന്നുമല്ല. അന്തിക്കുളി കഴിഞ്ഞാല്‍ നേരെ അങ്ങാടിയിലേക്ക്.. പിന്നെ പാതിരക്ക് കുടിലിലേക്ക്. അതാണ്‌ അവന്‍റെ സമ്പ്രദായം.

ഒരു പാതിരക്ക് ആ പതിവും തെറ്റി. പിറ്റേന്ന് വെയില്‍ പുലര്‍ന്നപ്പോള്‍ വന്നെത്തിയത്..

ഇപ്പോഴും അതൊന്നും ഓര്‍ക്കാന്‍ വയ്യ..

ഓടിക്കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തോടായ തോടും കുളമായ കുളവും കലക്കി നടന്നിരുന്ന ചെക്കനാണ് ഒരു ദിവസം ഭൂതത്താന്‍കുളത്തില്‍ താണുപോയത്. ഒടുവില്‍  മീന്‍ കൊത്തിയ നിലയില്‍  പൊന്തിയത് . എങ്ങിനെ സഹിക്കും. എങ്ങിനെ സമാധാനിക്കും?

പണ്ട് പണ്ട് പൂട്ടുപോത്തിന്റെ വാലില്‍ തൂങ്ങി ഭൂതത്താന്‍ കുളത്തിനടിയിലെ ഭൂതത്താന്‍ കോട്ടയിലേക്ക് നിധിയെടുക്കാന്‍ പോയ അയമുട്ടിയുടെ കഥ വേലായുധന്‍ നാഴികക്ക് നാല്‍പ്പതു വട്ടം പറയുമായിരുന്നെന്നു പറഞ്ഞ് അവന്‍റെ ചങ്ങാതിമാരും കരഞ്ഞു.

ഭഗവതീ.. ന്‍റെ ഭഗവതീയെന്നു വിളിച്ചലറി തൊണ്ടപൊട്ടി. ഒടുവില്‍ തോന്നി; എല്ലാവരേയും കൊണ്ടുപോയെങ്കില്‍ ആ ദേവിതന്നെ അവരെയൊക്കെ   തിരിച്ചും തരും. ഉപ്പിണിപ്പാടമിറങ്ങി ഒരുപ്പോക്കു പോയ   കൃഷ്ണേട്ടനെയും മക്കളെയും  കാത്തിട്ടായിരിക്കണം ഈ പാടവും വരമ്പും ഒക്കെ പാതിരാക്കാറ്റുകൊണ്ടു കിടക്കുന്നത്.

പിന്നെപ്പിന്നെ ഇതൊക്കെത്തന്നെയാണ്  ജീവിതമെന്ന്  ഭഗവതി കാതിലോതിക്കേള്‍പ്പിക്കാന്‍ തുടങ്ങി. മഞ്ഞിലും മഴയിലും ഉള്ളില്‍ വന്നുകയറി വിറപ്പിച്ചു. സ്വപ്നങ്ങളില്‍ വന്ന് ഏതു കൂരിരുട്ടിലും പകലിന്‍റെ ചില അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചു.

കോരിച്ചൊരിയുന്ന മഴയില്‍ കാറ്റായി ചേമ്പിലക്കുടകള്‍ കൊണ്ടുവരുന്നു. കൂരിരുട്ടില്‍ മിന്നല്‍ച്ചൂട്ടുണ്ടാക്കി മുന്നില്‍നിന്നു വഴികാണിക്കുന്നു. വാ..വാ..എന്ന് വണ്ണാത്തിക്കിളികളെ വിട്ടു വിളിപ്പിക്കുന്നു. 

പാടവും വരമ്പും പായും തലയണയും പോലെ തോന്നിപ്പിച്ച പകല്‍ സ്വപ്നങ്ങളിലെപ്പോഴും ഭഗവതിയുടെ പൊരുള്‍ നിറയുന്ന കാഴ്ച്ചകള്‍ .

പക്ഷെ നാട്ടുകാര്‍ക്കതൊന്നും പിടികിട്ടിയില്ല. വട്ടത്തി തങ്കമ്മയെന്നു വിളിച്ചു. പനി പിടിക്കും, പാമ്പുകടിക്കും, കുറുക്കന്‍  പിടിക്കുമെന്നൊക്കെ പരിഹസിച്ചു. സ്നേഹിച്ചും നോവിച്ചും വഴികളെല്ലാം മുടക്കി.

എന്നാല്‍ അക്കൂട്ടത്തില്‍  നിന്നും എത്ര പേരെയാണ് ഇക്കാലംകൊണ്ട് ഭഗവതി തിരിച്ചു കൊണ്ടു പോയതെന്നതിന് തനിക്കൊരു കണക്കൊക്കെയുണ്ട്. ഒരു വലിപ്പച്ചെറുപ്പവും അവിടെ കാണിച്ചിട്ടില്ലെന്ന  അറിവൊക്കെയുണ്ട്.

തങ്കമ്മക്ക് വട്ടൊന്നും ഇല്ലെന്ന്‌ മനസ്സിലാക്കിയപ്പോഴായിരിക്കണം നാട്ടുകാര്‍ ആടിനേയും പശുവിനേയും ഒക്കെ വാങ്ങിത്തന്നത്. അവ പെറ്റുകൂട്ടാന്‍ തുടങ്ങിയപ്പോഴായിരിക്കണം തങ്കമ്മക്കതൊരു പെരുമയായത്. അങ്ങിനെ പെറ്റും വിറ്റും ഇപ്പോള്‍  പുരനിറച്ചും ആടുകള്‍ .

തങ്കമ്മക്ക് ഇരിക്കാനും കിടക്കാനും സമയം കൊടുക്കാത്ത ഭഗവതിയുടെ ഓരോ കളികള്‍ .

ആടും പശുവും മേയുന്നുണ്ട്, അവറ്റക്കൊപ്പം കൊറ്റികളും കിളികളും പറന്നു കളിക്കുന്നുണ്ട്, എന്നും ഉപ്പിണിപ്പാടത്തെ ഈ കാത്തിരുപ്പില്‍ .

തച്ചുകുന്നിറങ്ങി വരുന്ന കാറ്റില്‍ പൂക്കൈതയുടെ ഒരു മണമുണ്ടായിരുന്നെങ്കിലെന്ന് അപ്പോള്‍ ആശിച്ചു പോകുന്നു. കാഴ്ച്ചകള്‍ തച്ചുകുന്നിനപ്പുറം ആകാശത്തിന്‍റെ അതിരുകള്‍ അളന്നു പോകുന്നതിനിടയില്‍ സമനില തെറ്റിയ കാര്‍മേഘങ്ങള്‍  മനസ്സില്‍ വന്നു പെയ്യുന്നു.

ചിറവക്കില്‍ പൂക്കൈതയില്ലെങ്കിലും കൃഷ്ണേട്ടനൊ  മക്കളോ വരികയാണെങ്കില്‍ മുന്നിലും പിന്നിലും അങ്ങിനെയൊരു മണമുണ്ടാകും. അതാണു ഭാഗവതിയെ നിറച്ച  മനസ്സിനുള്ളിലെ അവസാനത്തെ ഉറപ്പ്.

പകല്‍ക്കിനാവില്‍  അങ്ങിനെയുള്ള ചില അടയാളങ്ങളില്‍ അവതരിച്ചുകൊണ്ടിരിക്കാറുണ്ട് ഉള്ളിന്‍റെ ഉള്ളിലൊരമ്മ. ചിലപ്പോള്‍ അത് ആസ്വദിച്ചുകൊണ്ടുള്ള കുത്തിയിരുപ്പില്‍ ഒരു ദിവസം തന്നെ ഉദിച്ചസ്തമിക്കുകയും ചെയ്യുന്നുണ്ട്.




                         
..
 aayurvvedham (110x110)
അരിയാറ്..ജീരകം മൂന്ന്..
കരപ്പന്‍പട്ട..മുലപ്പാവ്..
അറിയാതെ നാവിന്‍റെ  തുമ്പില്‍  
നാട്ടറിവിന്‍റെ ചെറുതേനുറവ്.

അരിയാറല്ലിന്നതിലധികം
അളവില്ലതിന്‍ വ്യാപാരം
അരിയുന്നുണ്ടുടനീളമുലകം  
അയക്കുന്നുണ്ടുടലോടെ സ്വര്‍ഗ്ഗം.
അറിയുന്നതങ്ങാടി നിലവാരം

പണ്ടുപണ്ടങ്ങാടിക്കാലം
പഴയൊരു മുത്തശ്ശി പ്രായം
വൈദ്യന്റെ ചുണ്ടില്‍
വയറ്റാട്ടിച്ചുണ്ടില്‍
*അരിയാറ് കഷായം..
അവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം.. 
ഇളനീര്‍ കുഴമ്പ്..

അരുളുന്നതുള്ളിലൂറുന്ന  
അമൃതുപോലുള്ള മൊഴികള്‍    
അതിലരിയാറിന്‍ കയ്പ്പും ചവര്‍പ്പും         
അലിയാത്ത കൽക്കണ്ടത്തുണ്ടും.

*അരിയാറ് കഷായം.പണ്ട് കൊച്ചുകുട്ടികള്‍ക്ക് സര്‍വ്വസാധാരണമായി കൊടുക്കാറുണ്ടായിരുന്ന ഒരു ആയുര്‍വ്വേദ ഔഷധം .
(ചിത്രം ഗൂഗിളില്‍ നിന്ന് )







..

വെറും കയ്യോടെ പുറപ്പെട്ടു പോയവര്‍ 
വന്മലകള്‍ ചുമന്ന് തിരിച്ചെത്തുമ്പോള്‍ 
അനുനിമിഷം ഉദിച്ചുയരുന്നുണ്ട് 
അനന്തവിസ്മയങ്ങളില്‍ 
അഗ്നിജന്മനക്ഷത്രങ്ങള്‍ .
അമരനാവാനുള്ള  
മനുഷ്യമഹത്വം മനസ്സിലാക്കിയവ 
ഭൂമിയുടെ ആകര്‍ഷണവലയത്തില്‍  
ഒരു മനുഷ്യയൌവ്വനത്തിനു കൊതിച്ച്      
അനവരതമലയുന്നു.

അസുരനാവാനുള്ള     
മനസ്സിന്‍ ജഡത്വം തിരിച്ചറിഞ്ഞവ
മനുഷ്യഭൂമികയെ ഭയന്ന്             
ഒരജ്ഞാത ക്ഷീരപഥം തേടി
പ്രകാശവേഗത്തിലകലുന്നു. 

പ്രപഞ്ചസമേതം 
വളര്‍ന്നു വലുതാകുന്നുണ്ട്,
മനുഷ്യത്വത്തിനുവേണ്ടിയുള്ള
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
പ്രാര്‍ഥനാകിരണങ്ങള്‍ .


    

..

ചില അടുക്കളച്ചുമരുകളിൽ 
ചെവി ചേർത്തു വച്ചാലറിയാം 
അതിലുണ്ടാകുമൊരമ്മിയുടെ 
എരിപൊരി സഞ്ചാരം.

അകത്തു പുകയുന്നുണ്ടാകും 
ആറിയൊരടുപ്പിലെക്കനൽ
കൺതടങ്ങളിൽ ‍വറ്റിയതെല്ലാം
കളിമൺ‍കലങ്ങളിലെ കരി. 


ചിതറിയ വാക്കിൽ  നോക്കിൽ 
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരൽ ‍കത്തി ചിരവ..ഏതിലും   
ചാരം പുതപ്പിച്ച  പനി.


മേഘാവൃതമായ മനസ്സിലവയുടെ
മേൽപ്പുരകളെത്ര ചോര്‍ന്നൊലിച്ചാലും 
നടുത്തളത്തില്‍  മുളച്ചുണ്ടായതൊന്നും
പുറത്തേക്ക് തല കാണിക്കില്ല.


വാരിയെല്ലുകളെത്ര  തെളിഞ്ഞാലും 
ഒരിടവാതിലിലൂടെയും     
ആവലാതിയുടെ അലമുറകൾ 
പൂമുഖത്തേക്കിറങ്ങിവരില്ല.


എപ്പോഴും കാണാൻ  പാകത്തിൽ 
എണ്ണ വറ്റിയൊരു ചിരി. 
എന്തെങ്കിലും വായിക്കാൻ ‍ പരുവത്തിൽ 
എല്ലാം ഒതുക്കിയ മൌനം


നീതി പൂർ‍വ്വമത്
വിലയിരുത്തപ്പെടുമ്പോൾ 
ചില കല്ലുമനസ്സുകളിലെങ്കിലും 
കടല്‍പ്പെരുക്കങ്ങളുണ്ടാകും.


മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോൾ 
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകൾ ‍ മാത്രം. 

 
..
സ്താക്ക്..
എവിടെ, ഏതു കൊടുമുടിയില്‍
കയറി നിന്നാലാണിനി നിന്‍റെ
ഉയര്‍ച്ചയുടെ തുടക്കമളക്കാന്‍ കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.

വേപ്പുമരരച്ചില്ലകളില്‍ ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള്‍ ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്‍റെ ബിലാദുകള്‍ .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്‍
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്‍റെ മലനിരകള്‍ .

ജബല്‍ അക്ളറിലെ
ഗുഹാമുഖങ്ങളില്‍ മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില്‍ മേയുന്ന
ആട്ടിന്‍ പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില്‍ കാത്തുസൂക്ഷിച്ച 
നിന്‍റെ ചരിത്രസ്മാരകങ്ങള്‍
സംസാരിച്ചു തുടങ്ങുമായിരിക്കും? 

അസ്സലിന്‍റെ മധുരവും
ബുഖൂറിന്‍റെ സുഗന്ധവും
നിന്‍റെ സംസ്കാരപൈതൃകം.
ഫലജിന്‍റെ സംശുദ്ധിയോടെ  
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു 
നിന്‍റെ കാരുണ്യസ്പര്‍ശം. 

ഋതുഭേദത്തിന്‍റെ പച്ചപ്പിലും
പത്തരമാറ്റിന്‍റെ പവന്‍ തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്‍റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ      
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ 
ഹൃദയങ്ങളിലാണ്
മരുഭൂമികള്‍ വളര്‍ന്നു വലുതാകുന്നത്.

റസ്താക്ക്.. നിന്‍റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്‍
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്‍ക്കേണമവരിനിയും
ശതവര്‍ഷം കാതങ്ങള്‍ .


റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില്‍ കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്‌/ഗ്രാമം. ജബല്‍ അക്ളര്‍/അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്‍/തേന്‍. ബുഖൂര്‍/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്‍.ഖഞ്ചര്‍/ വിശേഷാവസരങ്ങളില്‍ ഒമാനികള്‍ അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്‍റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്‍.