Post Page Advertisement [Top]

2-no

ക ലപ്പ കൈക്കോട്ട്  പിക്കാസ്സ് മഴു  കോടാലി മടവാള്‍    ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും  അദ്ധ്വാനവും. അന്നന്നത്തെ  അന്നത്തിനായി  മണ്ണില്‍...

..




 ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുകള്‍ ബേ.. ബേ.. എന്നു നിലവിളിക്കാന്‍ തുടങ്ങി. പടിഞ്ഞാറന്‍ കാറ്റില്‍ എല്ലില്‍ തുളച്ചുകയറുന്ന സൂചിമുനകള്‍ ഉണ്ടായിരുന്നു. കുട്ടിക്കമ്മുവിന്റെ വാപ്പ നീണ്ടുകുറുകിയ ഒരു ചുമയോടെ ഉണര്‍ന്നു ഇരുട്ടിലേക്ക് ചെവിയോര്‍ത്തു കിടന്നു.

കുന്നക്കാടന്‍ പാലയിലപ്പോള്‍ ചൂട്ടുകറ്റകള്‍ മിന്നുന്നുണ്ടായിരുന്നു. തച്ചുകുന്നിറങ്ങി വരുന്ന ചന്തക്കന്നുകളുടെ കുളമ്പൊച്ചകള്‍ തോട്ടുവെള്ളത്തില്‍ തട്ടി ചെറുമച്ചാളകളും കടന്നുവന്ന് അയാളുടെ കാതില്‍ പ്രതിധ്വനിച്ചു.

കമ്മ്വോ.. എണീറ്റാളെ.. തച്ചോത്തേരൊക്കെ പോയിത്തുടങ്ങീരിക്ക്ണ് .. അയാള്‍ വിളിച്ചു പറഞ്ഞു.

ഊം.. കുട്ടിക്കമ്മു ഞെളിപിരിയോടെ രണ്ടുമൂന്നു വട്ടംകൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴേക്കും ആയിസുമ്മ അടുപ്പില്‍ തീപൂട്ടിക്കഴിഞ്ഞിരുന്നു. അവന്‍ എഴുന്നേറ്റു ഉമ്മയുടെ അടുത്ത് അടുപ്പിന്‍ ചുവട്ടില്‍ തീക്കായാനിരുന്നു. ആ തീവെളിച്ചത്തില്‍ കൈതോലപ്പായുടെ വരയും കുറിയും തെളിയുന്ന മകന്റെ നടുമ്പുറത്തു തടവി ആയിസുമ്മ പറഞ്ഞു:

ഒരു കുപ്പായം ഇട്ടു കെടക്കാമ്പറഞ്ഞാ ഓന് ചെവി കേക്കൂലാ.. പൊറം കണ്ടില്ലേ ചൊകന്നു തണര്‍ത്തു കെടക്കണ്..

കുട്ടിക്കമ്മു എഴുന്നേറ്റു പോയി മുഖം കഴുകി ഒരു കുപ്പായമിട്ടു വന്നു. ചുടുചായ രണ്ടുമൂന്നു വലിക്ക് കുടിച്ചു തീര്‍ത്ത്‌ ആടുകളെയെല്ലാം ആട്ടിത്തെളിച്ചു. അവന്റെ അരിപ്പച്ചൂട്ടിന്റെ വെളിച്ചം കുന്നക്കാടന്‍പാല കയറി മറയും വരെ അയിസുമ്മ ചിമ്മിനിവിളക്ക് പിടിച്ചുകൊണ്ടു നോക്കി നിന്നു.

തച്ചോത്തുകാര്‍ക്കും ചെരിപ്പൂരുകാര്‍ക്കും ഒപ്പം മിക്കവാറും കറൂത്തൂര് മതിലിന്റെ ചുവട്ടിലാണ് അവന്‍ ചെന്നുചേരുക. അവിടുന്നങ്ങോട്ട് ആടുകളും കന്നുകളുമെല്ലാം മുട്ടിയുരുമ്മിയും തിക്കിത്തിരക്കിയും പെരുമഴ പെയ്ത മലവെള്ളം കണക്കെ വഴിമുട്ടിച്ച് ഒരൊഴുക്കായിരിക്കും. ആ ഒഴുക്ക് കാക്ക കരയുമ്പോഴാണ് പെരുമ്പിലാവ് ചന്തയില്‍ ഒരു കടലായി പരിണമിക്കുക.

കുട്ടിക്കമ്മുവിന്റെ ആടുകള്‍ ചന്തയിലെത്തിയാലും കരഞ്ഞുകൊണ്ടിരിക്കും. അവയ്ക്ക് കാടുകയറാനുള്ള വിശപ്പിന്‍റെ ഒരു പിടച്ചിലുണ്ട്. എന്നിട്ടും ഒരുപിടി പ്ലാവിലയില്‍ കൊതിയടക്കി അവ ഇടയ്ക്കിടെ കുട്ടിക്കമ്മുവിനെ നോക്കും. ചില സ്ഥിരം പറ്റുകാര്‍ എന്നും ചന്തയിലെത്തി പറഞ്ഞ വിലകൊടുത്ത് അവയെ വാങ്ങി നിറഞ്ഞ മനസ്സോടെ  മടങ്ങി. കച്ചോടത്തില്‍ കള്ളമില്ലെന്നു പറയിപ്പിക്കുന്നതാണ് എന്നും  കുട്ടിക്കമ്മുവിന്റെ ഒരു രീതി.

എന്നാല്‍ എല്ലാവരും ഒന്നും അങ്ങിനെയല്ല. ചിലരുടെ കന്നുകള്‍ ചന്ത ആദ്യമായി കാണുന്നത് പോലെ കണ്ണുതുറിച്ച് അന്തം വിട്ടായിരിക്കും നില്‍ക്കുക. അവയുടെ വയറ്റില്‍ തവിടും പിണ്ണാക്കും കലക്കിയ ചൂടുവെള്ളം കുത്തിമറിയുന്നുണ്ടാകും. വെള്ളം കോരിക്കൊടുത്ത് പള്ളവീര്‍പ്പിച്ചു നിര്‍ത്തിയ ആ ആടും കന്നും തൂറിയും മൂത്രമൊഴിച്ചും നാറുന്ന ചെളിയുടെ ലോകമാണ്  ചന്ത. ആ ചെളിയില്‍ വേരുപിടിച്ചു വളര്‍ന്നു പന്തലിച്ചതാണ് ചന്തയുടെ പെരുമ. 

ചന്തയില്‍ നിന്നും കണ്ണില്‍ കണ്ടതെല്ലാം വാങ്ങി മടങ്ങുമ്പോള്‍ കുട്ടിക്കമ്മുവിന്‍റെ വഴിയില്‍ കയ്യുമ്മു ചിരിച്ചുകളിച്ചു നില്‍ക്കുന്നുണ്ടാകും.

ഇക്കുള്ളത് തായോ.. എന്നമട്ടില്‍ വേലിക്കപ്പുറത്തു നിന്ന് കൈകൊട്ടി പുഞ്ചിരിതൂകി കയ്യുമ്മു അവന്റെ വഴി തടയും. അയാള്‍ ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി കുപ്പിവളയിട്ട ആ കൈയില്‍ ഒരു മുത്തം കൊടുക്കും. ന്‍റെ റബ്ബേ.. എന്നു വിളിച്ചു പേടിച്ചപോലെ അവള്‍ കൈവലിക്കാന്‍ നോക്കുമ്പോള്‍ അവന്‍ ആ വിരല്‍ത്തുമ്പില്‍ പിടിച്ചുനിര്‍ത്തും.

കയ്യുമ്മുവിന്റെ കരിയെഴുതിയ കണ്ണുകള്‍ പിടഞ്ഞു വിടര്‍ന്ന് നാലുപാടും നോക്കും. ഇല്ലിമുള്ളുകള്‍ വേലിപ്പുറത്തില്ലെങ്കില്‍ അവന്‍റെ നെഞ്ചില്‍ വീണുപോയേക്കും എന്നു തോന്നുന്ന ഭാവത്തില്‍ അവള്‍ അങ്ങിനെ നില്‍ക്കും.

അവളെപ്പോഴും അങ്ങിനെയാണ്. കാട്ടുതെച്ചിയും നീരോലിയും മുറ്റിയ വേലിയിലെ മുള്ളുകളെല്ലാം കൂടി അസൂയയോടെ കുത്തിനോവിക്കാന്‍ തുടങ്ങുമ്പോള്‍  മാത്രമാണ് അവള്‍ അവന്‍റെ ലോകത്തില്‍ നിന്നുണരുക.

അപ്പോള്‍ വേലിയില്‍ നിന്നും ഒരു നീരോലിത്തുമ്പടര്‍ത്തി അവള്‍ അവനെ തല്ലാന്‍ തുടങ്ങും. കൊഞ്ഞനം കുത്തുകയും ചെയ്യും. കുട്ടിക്കമ്മു വെറുതെ നോക്കിനോക്കി അവളെ നാണിപ്പിച്ചു കളയും.

കുപ്പിവളയോ, അത്തറോ, സുറുമയോ, കപ്പലണ്ടിമിട്ടായിയോ.. അങ്ങിനെ എന്തെങ്കിലും ഒക്കെ കുട്ടിക്കമ്മുവിന്റെ ചന്തസഞ്ചിയില്‍ ഉണ്ടാകും. അത് മാറത്തടുക്കിപ്പിടിച്ചു കൊണ്ട് അവള്‍ നടന്നു പോകുമ്പോള്‍ കുട്ടിക്കമ്മു അടുത്ത വളവില്‍ മറയും.

അവളുടെ ഉമ്മ, എടി കയ്യുമ്മുവേ.. എന്ന് നീട്ടി വിളിച്ച്  എന്നും അവളെ ശാസിച്ചു: എടി പെണ്ണെ നിയ്യെന്തിനാ ആ ചെക്കനെ ഇങ്ങിനെ സുയിപ്പാക്കണത്..? ഓന്‍ കയിഞ്ഞകുറി കൊണ്ടോന്നു തന്നതൊന്നും കയിഞ്ഞിട്ടില്ലലോ.. അന്റോരോരൊ കാര്യം.. ഞാന്‍ കാണണ്ണ്ട് ഓനെ..

ഞാം പറഞ്ഞിട്ടൊന്നും അല്ലല്ലോ... എന്ന് കയ്യുമ്മു എപ്പോഴും കയ്യൊഴിഞ്ഞു കളയും.

കുട്ടിക്കമ്മു ഒരാട്ടിന്‍കുട്ടിയെ കയ്യുമ്മുവിന് വളര്‍ത്താന്‍ കൊടുത്തിരുന്നു. ആ ആട്ടിന്‍കുട്ടിയുമായി അവളും കൂട്ടുകാരി ബീപാത്തുവും കൂടി ഉപ്പിണിപ്പാടത്തു വന്നിരിക്കും. ബീപാത്തു കാക്കാത്തോട്ടിലെ മീന്‍പരലുകളുടെ കളികള്‍ കണ്ടുകൊണ്ടിരുന്ന ഒരു നേര്‍ച്ചക്കാലത്ത് തോട്ടുകൈതയുടെ മറവിലിരുന്ന് കുട്ടിക്കമ്മുവിന്‍റെ കഴുത്തില്‍ കയ്യിട്ടു പിടിച്ചു കൊണ്ട് കയ്യുമ്മു പറഞ്ഞു:

അതേയ് ആ തച്ചോത്തെ അദ്ദറയ്മാന്റെ വാപ്പ ഇന്നലെ കുടീല് വന്നിരിക്ക്ണ് ..

ഓ.. അതെന്തിന്..?

ഓന് കെട്ടിച്ചു കൊടുക്ക്വോന്നു ചോദിക്കാന്..

ആഹാ..! കുട്ടിക്കമ്മു അത്ഭുതംകൂറി: അദ്ദറയമാന് കന്നും പയ്യീം കച്ചോടല്ലേ..? അന്നെ പൊന്നിലിട്ടു മൂടും.. അറവുള്ളതോണ്ടു നിനക്ക്‌ ഇഷ്ടം പോലെ എറച്ചീം പത്തിരീം തിന്നാം.. കുട്ടിക്കമ്മു അവളുടെ കണ്ണുകളിലേക്കു ചുഴിഞ്ഞു നോക്കി: നല്ലൊരു കാര്യാണല്ലോ.. ഞമ്മക്കതാലോയിച്ചാലോ..?

ഓ.. ഒരു തമാസ.. അവന്‍റെ കഴുത്തില്‍ ചുറ്റിയിരുന്ന കയ്യുമ്മുവിന്‍റെ കൈകള്‍ അയഞ്ഞു. കുപ്പിവളകള്‍ പരിഭവത്തോടെ കിലുങ്ങി.

പറയണത് കേക്ക്ണ്ണ്ടോ..? അവള്‍ ചുണ്ടുകള്‍ അവന്‍റെ ചെവിയില്‍ മുട്ടിച്ചു: അതേയ് ന്റെ വാപ്പാന്‍റെ മനസ്സ് എപ്പളാ മാറാന്നൊന്നും പറയാം പറ്റൂലട്ടോ..

അന്റെ മനസ്സ് മാറാതിരുന്നാല്‍ മതി.. എന്ന് കുട്ടിക്കമ്മു അവളെ ദേഷ്യം പിടിപ്പിച്ചു. അപ്പോള്‍ കയ്യുമ്മുവിന്‍റെ കരിനീലക്കണ്ണുകള്‍  ചുവന്നുകലങ്ങി. അവള്‍ അവന് പുറം തിരിഞ്ഞിരുന്നു.

പിണങ്ങല്ലെ പൊന്നേ.. എന്ന് കുട്ടിക്കമ്മു അവളുടെ ചെവിയിലും ചുണ്ട് മുട്ടിച്ചു. പിന്നെ ചോദിച്ചു: എന്നിട്ട് നിന്റെ വാപ്പ എന്തു പറഞ്ഞു..? 

വാപ്പേം ഉമ്മേം ഒക്കെ പറഞ്ഞു.. അവളെ ഇബടെ ഒരാള്‍ക്ക്‌ വേണ്ടി ഉയിഞ്ഞു വച്ചിരിക്കാന്ന്..

എന്നിട്ടോ..?

എന്നിട്ടൊമ്പത് പിന്നെ പത്ത്.. പിന്നെ.. കുപ്പിവളകള്‍ പിണങ്ങി അവള്‍ മുഖം വീര്‍പ്പിച്ചു കളഞ്ഞു.

അതിനടുത്ത ഒരുദിവസം കുഞ്ഞിക്കമ്മത് കയ്യുമ്മുവിന്‍റെ കുടിയിലെത്തി. അവളെ മകന്‍ കുട്ടിക്കമ്മുവിനുവേണ്ടി പെണ്ണുചോദിച്ചു. അവന്‍റെ പെങ്ങള്‍ തിത്തുവിനൊരു കല്യാണം ഒത്തുവന്നാല്‍ രണ്ടുകല്യാണവും ഒരേ പന്തലില്‍ വച്ച് നടത്താമെന്ന് വാക്കാല്‍ പറഞ്ഞു പിരിയുകയും ചെയ്തു.

അങ്ങിനെ കുറെ ചന്തകള്‍ കഴിഞ്ഞു. വിരുട്ടാണത്തേക്കുള്ള അഞ്ചാംകുളം വേല പാടവരമ്പുകള്‍ കടന്നുപോയ  ഒരു സന്ധ്യക്ക് പൊടിപടലങ്ങള്‍ അടങ്ങിയിട്ടില്ലാത്ത കൈതത്തണലില്‍ ഇരുന്ന് കയ്യുമ്മു കുട്ടിക്കമ്മതിന്റെ കവിളത്ത് ഒരു മുത്തം കൊടുത്തു. കുട്ടിക്കമ്മു അതിലും വലിയതൊന്നു തിരിച്ചും കൊടുത്തു. അപ്പോള്‍ അവള്‍ അയാളുടെ മാറില്‍ ചാഞ്ഞു കിടന്നുകൊണ്ടു പറഞ്ഞു:

എല്ലാ ചന്തക്കു പോകുമ്പളും ഇങ്ങള് തിത്തുവിനൊരു ചെക്കനേയും നോക്കണം.. ഇക്കിങ്ങനെ കാത്തിരിക്കാനൊന്നും വയ്യ..

തിത്തു അല്‍പ്പം കറുത്തിട്ടായിരുന്നു. അവളുടെ കഴുത്തില്‍ ജന്മനാല്‍ തന്നെ ഒരു വലിയ പാലുണ്ണിയും ഉണ്ടായിരുന്നു. അവളെ കാണുമ്പോള്‍ വരുന്നവരുടെയൊക്കെ മുഖം അതിലും കറുത്തു. ചിലരുടെയെല്ലാം മുഖം പരിഹാസം കൊണ്ട് പാലുണ്ണിയേക്കാള്‍ വെളുത്തു. അതെല്ലാം കയ്യുമ്മുവിനും അറിയാം.

പിന്നെപ്പിന്നെ കുട്ടിക്കമ്മു ചന്തയില്‍ നിന്നും തിരിച്ചുവരുന്ന നേരം വേലിക്കരികില്‍ കാവല്‍ നില്‍ക്കുന്ന കയ്യുമ്മുവിനു സുറുമയും കുപ്പിവളയും ഒന്നും വേണമെന്നില്ല. അവളുടെ നാവില്‍ ഒരേയൊരു ചോദ്യം മാത്രം:

എന്താ.. തിത്തുവിനു പറ്റിയ ചെക്കനെ വല്ലതും കണ്ടുകിട്ട്യോ..?

ആ.. നോക്കുണുണ്ട്.. എന്ന കുട്ടിക്കമ്മുവിന്‍റെ മറുവാക്കില്‍ മുറ്റിനിന്ന അവ്യക്തതയില്‍ ദുഃഖവും നിസ്സഹായതയും മാത്രം നിറഞ്ഞു കവിഞ്ഞു.

ഒടുവിലൊടുവില്‍ കയ്യുമ്മുവിന്‍റെ നാവില്‍ ഈ ഒരേയൊരു ചോദ്യം മാത്രമായി: എന്തായി.. തിത്തുവിന് പറ്റിയ വല്ല ചെക്കനേയും കണ്ടെത്ത്യോ..?

എന്നിട്ടും കുട്ടിക്കമ്മുവിനതില്‍ അലസോരമൊന്നും തോന്നിയില്ല.

ആദ്യമൊക്കെ വേലിയിലുള്ള നീരോലിത്തുമ്പുകള്‍ പിടിച്ചൊടിച്ചും പൂക്കളും കായ്കളും ഒക്കെ നിലത്ത് പൊഴിച്ചുമായിരുന്നു അവളുടെ നില്‍പ്പും ചിരിയും ഭാവങ്ങളും ചോദ്യങ്ങളുമെല്ലാം. കുട്ടിക്കമ്മു ഒരു വസന്തം പോലെ അതാസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ പിന്നെപ്പിന്നെ അവള്‍ ആ വേലിയില്‍ നിന്നും ഓരടി പിന്നോക്കം വച്ചുതുടങ്ങി. പിന്നെ അതിന്റെ അതിരില്‍ നിന്നുതന്നെ അകന്നു പോകാന്‍ തുടങ്ങി.

ഒരിക്കല്‍ , പിന്നൊരിക്കല്‍ , അങ്ങിനെ കയ്യുമ്മുവിനെ ഒടുവില്‍ ആ പരിസരത്തൊന്നും കാണാതായി. ചന്ത കഴിഞ്ഞു മടങ്ങുമ്പോള്‍ കയ്യുമ്മുവിനു വേണ്ടി വാങ്ങുന്ന കുപ്പിവളകള്‍ കാണാന്‍ ചന്തമില്ലാത്ത തിത്തുവിന്‍റെ മെല്ലിച്ച കൈകളില്‍ കിടന്നു ചങ്കുപൊട്ടിക്കരഞ്ഞു.

അവരുടെ കല്യാണത്തിന് അറുത്തു വിളമ്പാനായി കുട്ടിക്കമ്മു ഒരു കൊറ്റനാടിനെ വളര്‍ത്തിയിരുന്നു. ഒരിക്കല്‍ കയര്‍ പൊട്ടിച്ചു പോയ ആ കൊറ്റനെ ഉപ്പിണിപ്പാടത്തുനിന്നും പിടിച്ചു കൊണ്ടുവന്നു വീട്ടുവളപ്പില്‍ കെട്ടിയിട്ടു തിരിച്ചുവന്ന തിത്തുവാണ് അവനെ കയ്യുമ്മുവിന്റെ കുടിയിലേക്ക് ഉന്തിത്തള്ളി പറഞ്ഞു വിട്ടത്. കുഞ്ഞാക്കാ.. എന്തായാലും വേണ്ടില്ല, ഇന്ന് അവളെ ചെന്നൊന്നു കാണണം.

ഒടുവില്‍ കുട്ടിക്കമ്മു സമ്മതിച്ചു.

വറുത്തരച്ച മുളകുമാസാലയില്‍ കിടന്നു വേവുന്ന നല്ല പോത്തിറച്ചിയുടെ മണം ആ പടി കയറുമ്പോഴേ കുട്ടിക്കമ്മു പിടിച്ചെടുത്തു. കയ്യുമ്മുവിന്റെ കുഞ്ഞാങ്ങള വാവയാണ് അവനെ ആദ്യം കണ്ടത്. വീട്ടുമുറ്റത്തുള്ള ഉറുമാമ്പഴ മരത്തിലിരുന്നു  കയ്യാത്താ.. കമ്മുക്കായി ബരുന്നേ.. എന്നവന്‍ വിളിച്ചുകൂവി. അപ്പോള്‍ വീടിന്‍റെ കോലായത്തുനിന്നും ഒരു മിന്നായം പോലെ മറയുന്ന കയ്യുമ്മുവിന്‍റെ പുള്ളിത്തട്ടം കണ്ടു.

അകത്തുനിന്നും പുറത്തേക്കു വന്ന കയ്യുമ്മുവിന്‍റെ ഉമ്മ അവനെ കണ്ടപ്പോള്‍ വിളറി വെളുത്ത പോലെ നിന്നു. പിന്നെ ചോദിച്ചു: കുട്ടിക്കമ്മുവെന്താ പതിവില്ലാതെ ഈവഴിയൊക്കെ..?

തലക്കു മുകളിലൂടെ ചേക്കേറാന്‍ പറന്നു പോകുന്ന കാക്കകളുടെ കരിനിഴല്‍ പരതി മുറ്റത്ത് നില്‍ക്കുന്ന കുട്ടിക്കമ്മുവിനെ അവര്‍ അയഞ്ഞമട്ടില്‍ അകത്തേക്ക് വിളിക്കുകയും ചെയ്തു: വന്നകാലില്‍ നില്‍ക്കാതെ നീ ഇങ്ങോട്ട് കയറി വായോ..

ഇടവപ്പാതി കഴിഞ്ഞു പോയിട്ട് അധികം കാലമൊന്നും ആയിരുന്നില്ല. പൂപ്പല്‍ പിടിച്ചു കറുത്തു പോയ ഒരു നിര ഓടിന്റെ ഇറ മാത്രമെ കുട്ടിക്കമ്മുവിന്‍റെ മുന്നിലുണ്ടായിരുന്നുള്ളു. പരിഭവത്താല്‍ ചുവന്ന് കയ്യുമ്മു ആ ഇറയുടെ അപ്പുറത്ത് ഉണ്ടായിരിക്കുമെന്ന് അവന്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ, കുനിഞ്ഞു കൊണ്ട് ആ ഉമ്മറത്തേക്ക് കയറി നിവര്‍ന്നപ്പോള്‍ മദിച്ചമറി വരുന്ന ഒരു വിത്തുകാളയുടെ മുന്നില്‍ ചെന്നു പെട്ടതുപോലെ കുട്ടിക്കമ്മു നിസ്സഹായനായിപ്പോയി.

അവിടെ, പോരിന് വിളിക്കുമ്പോലെ ഇടം കണ്ണിട്ടുകൊണ്ട് അവനെത്തന്നെ നോക്കിയിരിക്കുന്നു അദ്ദറയമാന്‍ ! ഇടനാഴിയിലൂടെ അകന്നകന്നു പോകുന്നുണ്ട് കുപ്പിവളകളുടെ ചിരിയും വെള്ളിപ്പാദസരത്തിന്‍റെ കിലുക്കവും.



ഉമ്മറത്തു നിന്നും തിരിച്ചിറങ്ങിയ കുട്ടിക്കമ്മു നടന്നുപോയ വഴികളില്‍ തുലാവര്‍ഷം പെയ്തപോലെ കല്ലും മണ്ണും   നനഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു കയ്യുമ്മുവിന്റെ ഉപ്പ അവന്‍റെ കുടിയില്‍ വന്നു. അയാളുടെ കൈപ്പിടിയില്‍ കയറിലെ കുടുക്കില്‍ തൂങ്ങിയ നിലയില്‍ കയ്യുമ്മുവിന്റെ ആട്ടിന്‍കുട്ടിയും ഉണ്ട്. അതിനെ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിട്ട് അയാള്‍ കുഞ്ഞിക്കമ്മതിനോട് പറഞ്ഞു:

കുഞ്ഞിക്കമ്മതെ.. ആട്ടുങ്കുട്ടിക്ക് ചെനപ്പിടിച്ചിരിക്ക്ണ് ട്ടൊ.. ഇഞ്ഞതിനെ നോക്കാനൊന്നും കയ്യൂലടോ.. പിന്നെയ്.. ഞാം വന്നത് ഒരു കല്യാണം വിളിക്കാന്‍ കൂടിയാടോ.. ഇജ്ജൊന്നും വിചാരിക്കരുത് .. മാസം പറന്ന പത്തിന് കയ്യുമ്മൂന്റെ കാനേത്താണ്.. ഞമ്മടെ തച്ചോത്തെ അദ്ദറയമാനായിട്ട്..

കുഞ്ഞിക്കമ്മത് എന്തോ പറയാനും ചോദിക്കാനും വേണ്ടി ആഞ്ഞു. ഒരു പരുക്കന്‍ നോട്ടത്താല്‍ അയാള്‍ അതു മുടക്കി:

ആ.. ഊ.. എന്നൊന്നും പറഞ്ഞിട്ട് ഞ്ഞി ഒരു കാര്യും ല്ല്യ കുഞ്ഞിക്കമ്മതെ.. യോഗള്ളതല്ലേ നടക്കൂ.. പിന്നെ തെങ്ങിന്‍ ചുവട്ടില്‍ കയറില്‍ കുടുങ്ങി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെ നോക്കി നിശ്ശബ്ദം നില്‍ക്കുന്ന തിത്തുവിനോട് പറഞ്ഞു: മാളെ.. എല്ലാരും തലേസം തന്നെ വരണം. ജ്ജി പെണ്ണിന്‍റെ ഒപ്പം പോണം.. ആയിസ്വോ.. അന്നോടും കൂടീട്ടാ പറേണത്.. അത് മറക്കണ്ട ട്ടോ..

രാത്രി കുട്ടിക്കമ്മു വന്നപ്പോള്‍ ബേ..ബേ.. എന്നു വിളിച്ചു ആ ആട്ടിന്‍കുട്ടി കരഞ്ഞു. അവന്‍ തിത്തു പറഞ്ഞതെല്ലാം കേട്ടുകൊണ്ട് കൊട്ടോട്ടിക്കുന്നിലേക്ക് ചാഞ്ഞു തുടങ്ങിയ മുഹറ നിലാവിലേക്ക് നോക്കിയിരുന്നു. പിന്നെയെപ്പോഴോ ആണ്ടാന്‍ മുളകള്‍ കരയുന്ന ഇടവഴിയിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഉപ്പിണിപ്പാടം സ്വര്‍ണ്ണം വിളഞ്ഞു  കിടക്കുകയായിരുന്നു. ആടിനെ തീറ്റാന്‍  കയ്യുമ്മു നടന്നു വരാറുള്ള നെടുവരമ്പിലൂടെ ജിന്നും റൂഹാനികളും കടന്നുപോകുന്ന നട്ടപ്പാതിര വരെ തോട്ടുവക്കിലെ കൈതക്കാട്ടില്‍ അവനിരുന്നു.

ഒടുവില്‍ വഴി തെറ്റി വന്ന ഏതോ ഒരു ജിന്ന് കൈതമുള്ളില്‍ വരിഞ്ഞു കിടന്നിരുന്ന കുട്ടിക്കമ്മുവിനെ സുബഹി നിസ്ക്കാരത്തിനു കുറച്ചുമുമ്പ് ആ ഇറയത്തു കൊണ്ടുവന്നു കിടത്തി.

കയ്യുമ്മുവിന്റെ ആടാണ് ആ കാഴ്ച്ച കണ്ട് ആദ്യം കരഞ്ഞത്. പിന്നെ, ഇന്‍റെ പുന്നാര മോനെ.. അനക്കെന്ത്‌ പറ്റ്യേടാ.. എന്ന നിലവിളിയോടെ ആയിസുമ്മ അവനെ കെട്ടിപ്പിടിച്ചലറി. കുഞ്ഞിക്കമ്മതും തിത്തുവും കൂടി ഉമ്മയെ അടര്‍ത്തി മാറ്റി. കുട്ടിക്കമ്മു കുറച്ചു വെള്ളത്തിനു വേണ്ടി ആംഗ്യം കാണിച്ചു. തിത്തു കൊണ്ടുവന്ന പിഞ്ഞാണത്തിലെ വെള്ളമെല്ലാം അവന്‍ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.

കുട്ടിക്കമ്മുവിന്‍റെ ആടുകളില്ലാതെ പിന്നെയും പെരുമ്പിലാവില്‍ ചന്തകള്‍ നടന്നു.

അദ്ദറയമാന് കന്നിന്റെയും പശുവിന്റേയും കച്ചവടമായിരുന്നു. ചെരിപ്പൂര് നിന്നും ഇടങ്ങഴി പാല്‍ കറവുള്ള ഒരു പശുവിനെ വാങ്ങി പിറ്റേന്നു രാവിലെ വരവൂരില്‍ കെട്ടി,  വീട്ടുകാരുടെ മുന്നില്‍ വച്ചു വെള്ളം കൂട്ടാതെ രണ്ടിടങ്ങഴി പാല്‍ കറന്നെടുക്കുന്ന വിദ്യ അദ്ദറയമാന് മാത്രം സ്വന്തം. അതുകൊണ്ട് കയ്യുമ്മുവിന്‍റെ കഴുത്തിലും കാതിലുമൊക്കെ അവന്‍ ഇഷ്ടംപോലെ സ്വര്‍ണ്ണം ഇട്ടുകൊടുത്തു. ചങ്കേലസ്സും ഇളക്കത്താലിയും കൊടക്കടുക്കനുമെല്ലാം അണിഞ്ഞു ലോകം വെട്ടിപ്പിടിച്ച മട്ടില്‍ അദ്ദറയമാന്‍റെ പിന്നാലെ നടന്നുപോകുന്ന കയ്യുമ്മുവിനെ കൈതകള്‍ക്കിടയില്‍ ഒളിച്ചിരുന്നുകൊണ്ട് അവന്‍ കണ്ടു.

ആട്ടിന്‍ കൂട്ടില്‍ നിന്നും കൊറ്റന്‍റെ മൂളലും മുരള്‍ച്ചയും. ആട്ടിന്‍കുട്ടി ഒഴിഞ്ഞുമാറി കൂട്ടിനുള്ളില്‍ പരക്കം പായുന്നു. കണ്ണുകളില്‍ ഒരു തീക്കൊള്ളിയുമായി കുട്ടിക്കമ്മു ഇമചിമ്മാതെ കൊറ്റനെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. 

ഒരു വെളുപ്പിന് തിത്തു കാണുന്ന കാഴ്ച്ചകള്‍ ഇതെല്ലാമാണ്.

ചെനള്ള ആട്ടിങ്കുട്ട്യാലൊ ന്റെ റബ്ബേ.. ഈ കൊറ്റന്‍ അതിനെ കൊല്ലുംന്നാ തോന്നണ്.. എന്നൊക്കെ പറഞ്ഞു കൊണ്ട് അവള്‍ മുറ്റത്തു കിടന്ന ഒരു കമ്പെടുത്തു. കുട്ടിക്കമ്മു ആ കമ്പുവാങ്ങി കൂടുതുറന്നു. കൊറ്റന്‍ തന്‍റെ കാലില്‍ മുട്ടിയുരുമ്മാന്‍ തുടങ്ങിയപ്പോള്‍ അവന്‍ സര്‍വ്വശക്തിയും എടുത്ത് അതിനെ അടിച്ചോടിച്ചു. ബേ..ബേ.. എന്നു വലിയ വായില്‍ നിലവിളിച്ചുകൊണ്ട് അതു ജീവനും കൊണ്ടോടി. അപ്പോള്‍ തുറന്നു കിടന്നിരുന്ന കൂട്ടില്‍ നിന്നും ആട്ടിന്‍കുട്ടിയും പുറത്തു ചാടി. അവ രണ്ടുംകൂടി പൊളിഞ്ഞു കിടന്ന വേലിയെല്ലാം  ചാടിയോടി.

ഒരു നിമിഷം അവ പോയ വഴിയിലേക്കു നോക്കി നിന്നശേഷം കുട്ടിക്കമ്മു ആടുകളുടെ പിന്നാലെ വച്ചുപിടിച്ചു.

ആടുകള്‍ ഉപ്പിണിപ്പാടത്തിറങ്ങി തോട്ടുവരമ്പിലൂടെ ഓടിത്തുടങ്ങി. കുട്ടിക്കമ്മു അവയുടെ പിന്നാലെത്തന്നെ കൂടി. കുന്നക്കാടന്‍പാല കയറിയിറങ്ങി. തച്ചുകുന്നിന്റെ ചെരുവിലൂടെ പൊട്ടിക്കത്തോട്ടിലെത്തി. പിന്നെ പട്ടന്മാരുടെ വഴിയിലൂടെ അങ്ങാടിയില്‍ കയറി. കുട്ടിക്കമ്മു എന്നും ആടുകള്‍ക്കു പിന്നില്‍ത്തന്നെ നടന്നുകൊണ്ടിരിക്കുന്നത് കണ്ടു പരിചയിച്ച ആളുകള്‍ക്ക് അതില്‍ വലിയ കൌതുകമൊന്നും തോന്നിയില്ല. കുട്ടിക്കമ്മുവും ആടുകളും എഴുമങ്ങാടും ചുറ്റി പോട്ടാലും കടന്ന് ഉപ്പിണിപ്പാടത്തു തന്നെ തിരിച്ചെത്തിയപ്പോള്‍ ആയിസുമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

കുഞ്ഞിക്കമ്മതിനെ തിത്തു തിണ്ണയില്‍ കൊണ്ടിരുത്തി ആ കാഴ്ച്ച കാണിച്ചു കൊടുത്തു.

കുട്ടിക്കമ്മു കിതച്ചും ആടിയുലഞ്ഞും തോട്ടുവരമ്പില്‍ നില്‍ക്കുമ്പോള്‍ ആടുകള്‍ പിന്നെയും തെക്കോട്ടോടി. അവ പിന്നെ എങ്ങോട്ടു പോയി..?

ആടുകള്‍ക്കൊപ്പം ഓടിയെത്താന്‍ കഴിയാതെ കിതച്ചുകൊണ്ടിരുന്ന കുട്ടിക്കമ്മു പിന്നെയും കണ്ണില്‍ കണ്ട വഴികളിലൂടെ അവയെ തിരഞ്ഞു നടന്നു.

ആ വഴികളാണ് ഇപ്പോള്‍ വളര്‍ന്നു വളര്‍ന്ന് വലുതായിക്കിടക്കുന്നത്.

അതിന്‍റെ വശങ്ങളില്‍ വലിയ വലിയ വീടുകളും കെട്ടിടങ്ങളും ഉണ്ടായി. അവിടെ നാല്‍ക്കവലകളും അങ്ങാടികളും വന്നു. അതില്‍ പള്ളിയും  മദ്രസ്സയും അമ്പലവും ആസ്പത്രിയും ഒക്കെയായി. എന്നിട്ടും അവയിപ്പോഴും വഴിപിഴപ്പിക്കാതെ കുട്ടിക്കമ്മുവിനെ കൊണ്ടു നടക്കുന്നുണ്ട്.

കുഞ്ഞിക്കമ്മതും ആയിസുമ്മയും കയ്യുമ്മുവിന്റെ ഉമ്മവാപ്പമാരുമടക്കം നൂറുകണക്കിനാളുകള്‍ പലപ്പോഴായി മരിച്ചുപോയിരുന്നു. കല്ലുവെട്ടാന്‍ പോയിരുന്ന മൊയ്തു തിത്തുവിനെ കെട്ടി. അവള്‍ക്കു കുട്ടികളും പേരക്കുട്ടികളും ഒക്കെയായി. തിത്തു മൂന്നുനേരവും കുട്ടിക്കമ്മുവിനുള്ള ഭക്ഷണം മാറ്റിവയ്ക്കും. ഒരു നിയോഗം പോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന തന്‍റെ നടത്തക്കിടക്ക് എപ്പോഴെങ്കിലും അയാള്‍ കയറിവന്ന് എന്തെങ്കിലും കഴിക്കും. കുഞ്ഞാക്കാ.. എന്ന് അവര്‍ ഇടയ്ക്കിടയ്ക്ക് വിളിച്ചുനോക്കും. അയാള്‍ നിസ്സംഗനായി എഴുന്നേറ്റ് പോകും. എന്നാലും ഇടക്കിടക്കവര്‍ കുട്ടിക്കമ്മുവിനെ പിടിച്ചിരുത്തും. സോപ്പ് തേച്ചു കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കും.

കയ്യുമ്മുവിനും അഞ്ചാറു കുട്ടികള്‍ ഉണ്ടായി. അദ്ദറയമാനും മൊയ്തുവും ഒക്കെ ഈ ഇടക്കാലത്തായി മണ്മറഞ്ഞു പോയി. കയ്യുമ്മുവിന്റെ മക്കള്‍ ദുബായിലും ഖത്തറിലും പോയി കഴിയുന്നത്ര സമ്പാദിച്ചു കൊണ്ടുവന്നു. അവര്‍ തച്ചുകുന്നില്‍ ഇരുനിലമാളികകള്‍ പണിതു. കയ്യുമ്മുവിപ്പോള്‍ അഞ്ച് മക്കളുടേയും വീടുകളില്‍ മാറിമാറി താമസിച്ചുകൊണ്ടിരിക്കുന്നു.

നടന്നു തേഞ്ഞ തുരുമ്പിച്ച കാലുകളില്‍ ഒരുവശം ചരിഞ്ഞ്, ആടിയാടിയാണ് ഇപ്പോള്‍ കുട്ടിക്കമ്മുവിന്റെ നടപ്പ്. വെയിലും മഴയും അറിയാത്ത, പകലും രാത്രിയും ഇല്ലാത്ത കുട്ടിക്കമ്മുവിനെ കാണുമ്പോള്‍ കയ്യുമ്മുവിന്റെ ചില മക്കള്‍ ഉമ്മയെ കളിയാക്കാറുണ്ട്:

ഉമ്മാ.. ഉമ്മാടെ ചക്കരമുത്തല്ലേ ആ പോണത്.. ഇങ്ങോട്ടു വിളിക്കട്ടെ..?

ഒന്നു മുണ്ടാണ്ടിരുന്നോ ചെക്കമ്മാരെ.. എന്ന് കയ്യുമ്മ ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ മരുമക്കളും പേരക്കുട്ടികളും എല്ലാം ആര്‍ത്തു ചിരിക്കും. കയ്യുമ്മു ഒരിക്കലും ചിരിച്ചില്ല. കരഞ്ഞുമില്ല. എങ്കിലും ഉപ്പിണിപ്പാടത്തെ ഭൂതകാലം തിമിരക്കാഴ്ച്ചകളായി അവരുടെ കണ്ണുകളിലെപ്പോഴും പീള കെട്ടിക്കിടന്നു.

അങ്ങിനെയൊക്കെയിരിക്കെ ഒരുദിവസം രാവിലെ എഴുന്നേറ്റുവന്നപ്പോള്‍ കുട്ടിക്കമ്മു ഇറയത്ത്‌ ഒതുങ്ങിയിരിക്കുന്നതാണ്  തിത്തുമ്മ കാണുന്നത്. പത്തമ്പത് കൊല്ലങ്ങള്‍ക്കുശേഷം ആദ്യമായാണ് അവര്‍ അങ്ങിനെയൊരു കാഴ്ച്ച കാണുന്നത്.

അവര്‍ അടുത്തുചെന്ന് ഒന്നു നോക്കിയതേയുള്ളൂ.. കഴിഞ്ഞ പത്തമ്പതു കൊല്ലത്തിനുശേഷം ആദ്യമായി കുട്ടിക്കമ്മു വിളിച്ചു: മോളേ.. തിത്ത്വോ..

ഇന്‍റെ കുഞ്ഞാക്കാ.. എന്ന് ഒരു ആര്‍ത്തനാദം കേട്ടു.

മഴയിലും ചെളിയിലും കുതിര്‍ന്നിരുന്ന കുട്ടിക്കമ്മുവിനെ എന്‍റെ കുഞ്ഞാക്കാ.. എന്നു വിളിച്ചുകൊണ്ട് തിത്തുമ്മ കെട്ടിപ്പിടിച്ചു. കുട്ടിക്കമ്മുവിന്‍റെ കണ്ണുകളില്‍ നിന്നും ധാരയായി ഒഴുകിയ കണ്ണുനീര്‍ അവരുടെ തട്ടം കുതിര്‍ത്ത് നരച്ച തലയും നനച്ചു.

ഓടി വന്ന മക്കളും പേരക്കുട്ടികളും ഒക്കെ ആ രംഗം കണ്ടു തരിച്ചു നിന്നു. ചിലരെല്ലാം ആദ്യമായി കുട്ടിക്കമ്മുവിന്‍റെ ശബ്ദം എന്താണെന്നറിഞ്ഞു.

തിത്ത്വോ.. ന്‍റെ.. കയ്യുമ്മു മരിച്ചുപോയെടീ..

കുട്ടിക്കമ്മുവിന്‍റെ ചങ്കില്‍ നിന്നും ഒരു കൊടുങ്കാറ്റിരമ്പി പറന്നുപോകുന്നത് തിത്തുവും കണ്ടു. ഉപ്പിണിപ്പാടത്തെ തരിശുനിലങ്ങള്‍ കടന്ന് അത് തച്ചുകുന്നിന്റെ നെറുകയില്‍ ഇത്തിരിനേരം തങ്ങിനിന്നു. അപ്പോഴേക്കും തിത്തുവിന്റെ കൈകളില്‍ നിന്നും വഴുതി അയാള്‍ ശബ്ദവും ശരീരവും കുഴഞ്ഞു നിലത്തിരുന്നു. കിതച്ചുകൊണ്ട് അവ്യക്തമായിട്ടാണെങ്കിലും അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു:

ന്റെ കയ്യുമ്മു മരിച്ചുപോയി..

ഒന്നും മനസ്സിലാവാതെ തിത്തുമ്മ എല്ലാവരെയും മാറിമാറി നോക്കി.

കേട്ടത് ശരിയാണോ എന്നറിയാന്‍ ആരോ തച്ചോത്തേക്ക് വിളിച്ചു ചോദിച്ചു:

സുബഹി നിസ്കാരം കഴിഞ്ഞപ്പോള്‍ കയ്യുമ്മാക്കൊരു തളര്‍ച്ചയുണ്ടായെന്നും അപ്പോള്‍ എല്ലാവരും വല്ലാതെ ബേജാറായിപ്പോയെന്നും എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി അവര്‍ ചായ കുടിച്ചു കഴിഞ്ഞ് വിശ്രമിക്കുകയാണെന്നും മറുപടി വന്നു. അതു കേട്ടപ്പോള്‍  തിത്തു ഇക്കയുടെ നെറുകില്‍ ആശ്വസിപ്പിക്കും വിധത്തില്‍ തലോടി. കുട്ടിക്കമ്മു തിത്തുവിന്റെ കൈകളില്‍ പിടിച്ചുകൊണ്ട് എഴുന്നേറ്റു നിന്നു. ഇലകള്‍ വാടിയ ഒരു പടുമരം പോലെ അയാള്‍ അപ്പോഴും ആടിയുലഞ്ഞു കൊണ്ടിരുന്നു. അപ്പോഴും തുപ്പലിനൊപ്പം ആ ചുണ്ടില്‍ നിന്നും വക്കുപൊട്ടിയ വാക്കുകള്‍ ചിതറി വീണു:

ന്റെ കയ്യുമ്മു..പോയി..


ഒന്നുല്ല്യ ന്റെ കുഞ്ഞാക്കാ.. എന്ന് തിത്തുവിന്റെ ഉള്ളില്‍ കെട്ടിനിര്‍ത്തിയിരുന്ന കൊക്കാട്ടിച്ചിറ പൊട്ടിയൊലിച്ചപ്പോഴേക്കും കാറ്റ് പിടിച്ച ഒരപ്പൂപ്പന്‍ താടിപോലെ കുട്ടിക്കമ്മു വഴിയിലെവിടെയോ മാഞ്ഞു പോയി. ഇടവഴിയുടെ  ഇലയനക്കങ്ങളില്‍ നിന്നും ഒരിണക്കിളിയുടെ നിലവിളി പോലെ പിന്നെയും കുറേനേരം തിത്തു കുട്ടിക്കമ്മുവിനെ കേട്ടുകൊണ്ടിരുന്നു.

പിന്നെയും ഒന്നോ രണ്ടോ നിമിഷങ്ങള്‍ക്കു ശേഷം തച്ചോത്തു നിന്നും  മറ്റൊരു വിളികൂടിയെത്തി.

കയ്യുമ്മ മരിച്ചു..

രാത്രി മുഴുവന്‍ മഴ പെയ്തുകൊണ്ടിരുന്നു.

പിറ്റേന്ന് വെളുത്തപ്പോള്‍ ഉറുമ്പുകളുടെ അറ്റം കാണാത്ത വരികള്‍ പോലെ ആളുകള്‍ പള്ളിക്കാട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവിടെ കയ്യുമ്മയുടെ കബറിന്‍ തലക്കല്‍ പുതുമണ്ണില്‍ ഉറച്ചു പോയ കുട്ടിക്കമ്മു ഒരു കല്ലായി മാറിയിരിക്കുന്നു.



ചിത്രങ്ങള്‍ : ഗൂഗിള്‍ , മഴവില്‍ മാഗസിന്‍
..

എത്രയോ കാലമായി ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ ഇങ്ങിനെ കറങ്ങിക്കൊണ്ടിരിക്കുന്നു!

തണ്ടും തലക്കനവും ഒന്നുമില്ലാത്ത നമ്മുടെ ഭൂമി. നമ്മളാരും അതിന് ഒരു അച്ചുതണ്ടൊന്നും പണിതുകൊടുത്തിട്ടില്ല. എന്നിട്ടും അത് സര്‍വ്വംസഹനയായി സ്വന്തം അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടേയിയിരിക്കുന്നു. അണ്ഡകടാഹങ്ങളില്‍ എവിടെയെങ്കിലും പണിമുടക്കോ പവ്വര്‍കട്ടോ ഉണ്ടാകാത്തത് നമ്മുടെയൊക്കെ മഹാഭാഗ്യമെന്ന് കരുതിയാല്‍ മതി. 

മീന്‍ വില്‍ക്കുന്ന മയമുട്ടിയൊ പച്ചക്കറി വില്‍ക്കുന്ന ഗോപാലനൊ കൂലിപ്പണിക്ക് പോകുന്ന കുമാരനോ കുടുംബശ്രീയിലെ തങ്കമ്മയൊ ഒന്നും ഇവിടെ ഇങ്ങിനെയൊരു അച്ചുതണ്ടുള്ള കാര്യം ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടാവില്ല. അവരാരും പള്ളിക്കൂടത്തില്‍ പോകാഞ്ഞിട്ടൊന്നുമല്ല. പണ്ട് മറിയടീച്ചര്‍ അത് പഠിപ്പിച്ചു കൊടുക്കാത്തതുകൊണ്ടുമല്ല. ജീവിതപ്രാരാബ്ധങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിയപ്പോള്‍ അങ്ങിനെയുള്ളതെല്ലാം മറന്നു പോയതാണ്.

കുമാരനും തങ്കമ്മയുമെല്ലാം നേരം വെളുത്താല്‍ തങ്ങളുടെ പാടുനോക്കി പോകുന്നു.  പണികഴിഞ്ഞ് അന്തിമയങ്ങിയാല്‍ കുമാരന്‍ ഒന്ന് മോന്തി തിരിച്ചെത്തുന്നു. തങ്കമ്മ പരാതിയും പരിഭവവുമില്ലാതെ നേരം വെളുപ്പിക്കുന്നു. പൂയ്.. മീനു.. മീനേയ്.. എന്ന് വിളിച്ചുകൂവി മയമുട്ടിയും നാടുചുറ്റുന്നു. ഗോപാലനും എല്ലാവരോടും കുശലം പറഞ്ഞു ചിരിക്കുന്നു. ആരോടും പകയോ പരാതിയോ ഇല്ലാതെ സ്വന്തം ഭ്രമണപഥത്തിലൂടെ അണുവിട തെറ്റാതെ ഭൂമിയും ഇങ്ങിനെ സഞ്ചാരം നടത്തുന്ന കാര്യമൊന്നും അപ്പോള്‍ കുമാരനും മയമുട്ടിക്കും ഒന്നും അറിയേണ്ട കാര്യമില്ല.

എന്നാലൊ, മറ്റെല്ലാവരേയുംപോലെ അവരും ചിലതെല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തികപ്രശ്നങ്ങളുണ്ടാകാം. പാരിസ്ഥിതി പ്രശ്നങ്ങള്‍ കൊണ്ടുള്ള ശാരീരികപ്രശ്നങ്ങള്‍ ഉണ്ടാവാം. ചിലപ്പോള്‍ കാറ്റ്, മഴ, മിന്നല്‍ , മഞ്ഞ്, ചൂട്, തുടങ്ങിയ സര്‍വ്വസാധാരണമായ പ്രകൃതി പ്രതിഭാസങ്ങളുടെ അസാധാരണമായ അവസ്ഥകളായിരിക്കാം. ഭീതിപരത്തുന്ന രോഗങ്ങളുടെ പേരുകള്‍ . നടുക്കുന്ന ദുരന്തങ്ങളുടെ വാര്‍ത്തകള്‍ . പലപ്പോഴും ഒരു ദുരിതജീവിതത്തിന്‍റെ വക്കത്തു കൂടെ അവര്‍ക്കും നടക്കേണ്ടതായി വരുന്നുണ്ട്.

ഗോപാലനേപ്പോലെയുള്ളവര്‍ വിലക്കയറ്റത്തിന്‍റെയും വിലയിടിച്ചലിന്‍റെയും ലോകത്താണ്. ഇഞ്ചിക്കും കുരുമുളകിനും വിലകൂടിയപ്പോള്‍ അവയുടെ വിളവ് കുറഞ്ഞതും അരിക്ക് വിലകൂടിയപ്പോഴേക്കും പാടങ്ങളെല്ലാം കൈവിട്ടു പോയതും ഉള്ളവയില്‍ പണിയാന്‍ പണിക്കാരില്ലാത്തതും അടയ്ക്കക്കും തേങ്ങക്കും വിലയില്ലാതായതുമൊക്കെയാണ് അഗ്നിപര്‍വ്വതം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, തുടങ്ങിയ ദുരന്തവാര്‍ത്തകളേക്കാള്‍  എന്നും അവരെ പേടിപ്പിക്കുന്നത്. 

ഭൂലോകത്തെ അതിനൂതനമായ കണ്ടുപിടുത്തങ്ങളൊന്നും മയമുട്ടി കണ്ടെത്തിയിട്ടില്ല. ഓസോണ്‍ പാളികളിലെ വിള്ളല്‍ , ഭൂമിയുടെയും മറ്റും ഗതിവേഗതയില്‍ ഉണ്ടായ അതിസൂക്ഷ്മമായ വിത്യാസങ്ങള്‍  ഇതൊന്നും കുമാരനും ഗോപാലനും അറിഞ്ഞിട്ടില്ല. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഷുഗറും പ്രഷറും കണ്ടെത്തിയതിനെത്തുടര്‍ന്ന് രാവിലെ നാലഞ്ചുകിലോമീറ്റര്‍ നടന്നതിന് ശേഷം ഗോപാലന്‍  തന്റെ പച്ചക്കറിക്കട തുറക്കുന്നു. ആകാശവും സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും കണ്ട്‌ ദിനരാത്രങ്ങള്‍ പിന്നിടുന്നു. അതിലിടക്ക്, മറ്റുള്ളവര്‍ക്കൊപ്പം എലാഭിയുടെ ചായക്കടയിലിരുന്നു പത്രപാരായണം നടത്തുന്നു. ഇതല്ലാതെ ഗഹനമായ ശാസ്ത്ര സത്യങ്ങളിലേക്കൊന്നും കടന്നുകയറാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല.

മാറ്റങ്ങളും ദുരന്തങ്ങളും വരുന്ന വഴി കേട്ടാല്‍ അവര്‍ ചിരിക്കും. അതിലും വിചിത്രമായ ഏതെല്ലാം വഴികള്‍ വെട്ടിത്തെളിക്കാതെ അവരുടെ മുന്നില്‍ കിടക്കുന്നു. കാലത്തിനനുസരിച്ചു ഉത്സവാനുകൂല്യങ്ങളോടെ വന്നെത്തുന്ന രോഗങ്ങള്‍ .  ഉത്സവങ്ങളോ വിശേഷങ്ങളോ ഉണ്ടായാല്‍ എഴുന്നെള്ളുന്ന കടബാധ്യതകള്‍ . വിലകയറിപ്പോകുമ്പോള്‍ ഇറങ്ങിവരുന്ന അധികച്ചിലവുകള്‍ . അങ്ങിനെ അവരെ അലട്ടുന്ന നൂറായിരം പ്രശ്നങ്ങള്‍ . പ്രായപൂര്‍ത്തിയായ പെണ്‍മക്കളെ മാന്യമായി പറഞ്ഞയക്കാന്‍ ഉതകുന്ന വല്ല അത്ഭുതപ്രതിഭാസങ്ങളും സംഭവിച്ചെങ്കില്‍ എന്നാണ് എന്നും അവരുടെ പ്രാര്‍ത്ഥന. അതിലിടക്ക് കാലാവസ്തവ്യാതിയാനങ്ങളെക്കുറിച്ചോ പാരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചോ പറഞ്ഞാല്‍ അവര്‍ക്ക് പിരാന്ത് പിടിക്കും.

അങ്ങിനെയുള്ള കാര്യങ്ങള്‍   മനസ്സിലാക്കാനൊ വിശ്വസിക്കാനൊ പറ്റിയ ഒരു മനസ്സും ജീവിത സാഹചര്യവും ആര്‍ക്കുമില്ല. എല്ലാവരും പരസ്പരവിരുദ്ധമായ ജീവിതശൈലികള്‍ അനുകരിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിവിരുദ്ധമായ ഒരു ജീവിതശൈലി എല്ലായിടത്തും പടര്‍ന്നു പന്തലിക്കുന്നുണ്ട്. അതിന്‍റെ നിഴലിലേക്ക് അടുക്കാതിരിക്കാനോ അതിന്‍റെ തണലില്‍ നിന്നകലാനൊ കഴിയാത്ത നിസ്സഹായതയിലേക്ക് പുതിയ ജീവിതസാഹചര്യങ്ങള്‍ അവരെയും കൊണ്ടെത്തിച്ചിട്ടുണ്ട്. 

നമ്മള്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ളതെല്ലാം, മൃഗങ്ങളും പക്ഷികളും പ്രാണികളും മരങ്ങളും ചെടികളും മണ്ണും കല്ലും വെള്ളവും വായുവുമെല്ലാം നമ്മേപ്പോലെത്തന്നെ ഒരു നിസ്സഹായതയില്‍ അകപ്പെട്ടവരായി നിലനിന്നു പോവുകയാണ്.

അതുകൊണ്ടാണ് ഗോപാലനൊരിക്കലും താന്‍ വില്‍ക്കുന്ന പാലിലും പഴങ്ങളിലും പച്ചക്കറികളിലും ഒക്കെ അടങ്ങിയ രാസവിഷമാലിന്യങ്ങളെക്കുറിച്ച് ചിന്തിച്ചു തലപുണ്ണാക്കാത്തത്. പച്ചമുളകിന്റെയും ഉള്ളിയുടെയും ഒക്കെ വിലകേള്‍ക്കുമ്പോള്‍ തള്ളിപ്പോകുന്ന കുറെ കണ്ണുകള്‍ മാത്രമാണ് എന്നും അയാളുടെ മുന്നിലുള്ളത്.

കുമാരന്‍ എന്തൊക്കെയോ കുടിക്കുന്നു. എല്ലാം തിന്നുന്നു. കള്ളുചെത്തുന്ന പനയോ തെങ്ങോ എവിടെയും കാണാറില്ലെങ്കിലും എല്ലാ ഷാപ്പുകളിലും കള്ള് സുലഭം. എന്നാല്‍ മെഥനോള്‍ , ഡയസിപാം, ഫോര്‍ട്ട്‌ വിന്‍ എന്നൊക്കെ കേട്ടാല്‍  പുളിച്ച തെറിയാണെന്നു കരുതി മൂപ്പര്‍ വായില്‍ കൊള്ളാത്തതെല്ലാം പറയും. തമിഴരും ആന്ധ്രക്കാരും ബംഗാളികളും ഇല്ലാത്ത പണിയിടങ്ങള്‍ ദുര്‍ല്ലഭമാണെങ്കിലും റേഷന്‍കടകളില്‍ ഒരു രൂപക്കും രണ്ടു രൂപക്കും കിട്ടുന്നതുകൊണ്ട് അരിയുടെ പ്രളയം. നേരം ഇരുട്ടിയാല്‍ ആളുകളെല്ലാവരും സ്മാര്‍ട്ട്.  

മയമുട്ടിയുടെ ജീവിതപ്പാത കാണുക. അയാള്‍ക്ക്‌ വലിക്കാനുള്ള സിഗരറ്റും എപ്പോഴും വായിലിട്ടു ചവക്കാനുള്ള പാക്കും, എന്നും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റുകളും ഒക്കെ എല്ലാ പെട്ടിക്കടകളിലും കിട്ടും. നിക്കോട്ടിനേക്കുറിച്ചു ചോദിച്ചാല്‍ തെക്കോട്ടോ വടക്കോട്ടോ നോക്കും. അയിലക്കും മത്തിക്കും അയക്കോറയുടെ വിലയാണല്ലോ എന്ന സങ്കടം മാത്രം ഇടക്കിടക്ക് കേള്‍ക്കും. അപ്പോള്‍ പാക്ക് തുപ്പി ഒരു ചിരിയോടെ അയക്കോറയുടെ വിലപോലും ചോദിക്കാത്തവരുടെ ഇടയിലേക്ക് വേഗത്തില്‍ സ്ഥലം വിടും. മല്‍സ്യങ്ങളില്‍ അമോണിയയൊ, ഫോര്‍മാലിനോ, ഹിസ്റ്റമിനോ ചേര്‍ത്തതാണോ എന്ന് ആരും ഇന്നേവരെ ചോദിച്ചതായി അയാള്‍ക്കറിയില്ല. അഥവാ ആരെങ്കിലും ചോദിച്ചാല്‍ അവര്‍ വിവരമറിയും. അതല്ലാതെ അതിനൊരു മറുപടി പറയാന്‍ അയാള്‍ക്കാവില്ല.

എല്ലാവരും എല്ലാവാര്‍ത്തകളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ദുരന്തവാര്‍ത്തകള്‍ എല്ലാവരിലും ആകാംക്ഷയുണ്ടാക്കുന്നുണ്ട്. ഓരോ കാലങ്ങളിലും അതുവരെയില്ലാത്ത തീവ്രതയോടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രം കണ്മുമ്പില്‍ നിന്നും എപ്പോഴൊക്കെയോ മണ്മറഞ്ഞുപോയ സഹജീവികളേയും സസ്യജീവജാലങ്ങളേയും ഓര്‍ത്ത് അവര്‍ വ്യാകുലപ്പെടുന്നുണ്ട്. എന്നാല്‍ ഒരു കാലിച്ചായ കുടിച്ചുതീരുമ്പോഴേക്കും അവയുണ്ടാക്കിയ ഓളങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നു. 

പണ്ട് വാപ്പവല്യാപ്പമാരുടെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന ഇമ്പമുള്ള എത്ര ഈണങ്ങളാണ് മയമുട്ടിയുടെ മനസ്സില്‍ നിന്നും നാടുനീങ്ങിപ്പോയത്? നാളികേരത്തിന്റെ നാട്ടില്‍ അയാള്‍ക്കിന്ന് നാലുകാലുള്ള ഒരു ഓലപ്പുരയില്ല. കായലരികത്ത് ഏത്ര വലയെറിഞ്ഞാലും ഒരു സുന്ദരിയും വളകിലുക്കാറില്ല. കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുകൊണ്ട് ഇന്നാരും അയാളോട് ഒരു കിന്നാരം പറയില്ല.

ഗോപാലനും കുമാരനും തങ്കമ്മക്കുമെല്ലാം ഇങ്ങിനെ എന്തെല്ലാം സങ്കടങ്ങള്‍ ? കന്നും പൂട്ടും ഞാറ്റുപാട്ടുമായി അച്ഛനും മുത്തച്ഛനുമൊപ്പം കളിച്ചുനടന്ന പാടങ്ങള്‍ കുമാരന്മാരെ തിരിച്ചറിയാതെ കണ്ണടച്ചു കിടക്കുന്നു. മകരക്കൊയ്ത്തും മെതിയും ചിങ്ങപ്പുത്തരിയും ഓണനിലാവുമുള്ള ബാല്യം തങ്കമ്മയുടെ ഓര്‍മ്മയില്‍ മാത്രം വിളഞ്ഞുകിടക്കുന്നു. ഗോപാലന്‍റെ മുന്നിലൂടെ മകരമഞ്ഞും, കുംഭച്ചൂടുമെല്ലാം കാലന്റെ കുടചൂടി കടന്നുപോകുന്നു. ഇടവപ്പാതിയും, കള്ളക്കര്‍ക്കിടവും, തുലാവര്‍ഷവുമെല്ലാം അവരുടെ ഇടനെഞ്ചില്‍ തുടികൊട്ടുന്നു. ഗൃഹാതുരത്വത്തോടെ അതൊന്ന് ഓര്‍മ്മിക്കാന്‍ പോലും ഇപ്പോള്‍ മനസ്സിനാവില്ല. നിത്യജീവിതവുമായി ഇണക്കിച്ചേര്‍ത്ത പദപ്രയോഗങ്ങള്‍ കാലഹരണപ്പെട്ട കടങ്കഥകളായി മാറിയിരിക്കുന്നു. 

മനുഷ്യരുടെ  ജീവിതത്തിലും സ്വഭാവത്തിലും വന്നുചേര്‍ന്ന മാറ്റങ്ങള്‍ പ്രകൃതിയും അനുകരിക്കുന്നുണ്ടോ? കാലം ഒന്നും കണ്ടില്ലെന്നു നടിക്കുന്നുണ്ടോ? ഭൂമിയുടെ സഹനം തങ്ങളുടെ സ്വാതന്ത്ര്യമായി കരുതി പ്രകൃതിയെ പരമാവധി ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് എങ്ങും കാണുന്നത്.

കുമാരന്‍റെയും മയമുട്ടിയുടെയും ഗോപാലന്റെയും ഒക്കെ ക്ലേശകരമായ ജീവിത യാത്രകള്‍ ഒരുദാഹരണം മാത്രം. കുമാരന് തന്‍റെ ദിനയാത്രയില്‍ എന്തെല്ലാം ദുര്‍ഘടങ്ങളെ മറികടക്കേണ്ടതുണ്ടോ അതിന്‍റെ എത്രയോ ഇരട്ടി ഗോപാലനും അനുഭവിക്കുന്നുണ്ട്. അതിലും എത്രയോ മടങ്ങാണ് മയമുട്ടി എന്നും സഹിക്കുന്നത്. ഉറങ്ങുമ്പോള്‍ പോലും അവരെല്ലാം സഹിക്കുന്ന ഇരുട്ടില്‍ അസഹനീയമായ ഒരു അരക്ഷിതത്വമുണ്ട്.

എന്നാല്‍ തിരിച്ചു പോകാന്‍ കഴിയാത്ത ഒന്നാണ് ഈ ജീവിത യാത്രയെന്നൊന്നും ആരും ചിന്തിക്കാറില്ല. ഓരോ നിമിഷവും തങ്ങള്‍ പിന്നിട്ട വഴികള്‍ കാലം പിന്നില്‍ നിന്നും മടക്കിയെടുത്തു കൊണ്ടിരിക്കുന്നത് അവരറിയുന്നുണ്ട്.മുന്നോട്ടുള്ള വഴികള്‍ കൂടുതല്‍ ദുര്‍ഘടമായി കാണപ്പെടുമ്പോള്‍ ഇതെന്തൊരു കലികാലം എന്നെല്ലാം അതിശയിക്കുന്നുണ്ട്.

ഇനിയും ജാഗരൂപരായില്ലെങ്കില്‍ ഇനിയുള്ള ജീവിതപ്പാത ഹിമാലയത്തേക്കാള്‍ ദുര്‍ഗ്രാഹ്യമായിത്തീരുമെന്ന് ആരെങ്കിലും പറയാന്‍ വേണ്ടെ? ( ഹിമാലയത്തിലേക്കെത്താന്‍ ഇപ്പോള്‍ എന്തെല്ലാം എളുപ്പവഴികള്‍ )   അഥവാ പറഞ്ഞാലും ആര്‍ക്കെങ്കിലും അതില്‍ വിശ്വാസം വരണ്ടെ? ഇതൊക്കെയാണ് എപ്പോഴും നമ്മുടെ ചോദ്യവും ഉത്തരങ്ങളും. എല്ലാ വഴികളും അടഞ്ഞുപോയ ഒരു വര്‍ഗ്ഗം പെരുവഴിയില്‍ അകപ്പെട്ടുപോകുന്ന ദൃശ്യങ്ങള്‍ കാണാന്‍ എല്ലാവരുടെ ഉള്ളിലും ഒരു തുള്ളി വെളിച്ചത്തിന്‍റെ കുറവുണ്ട്.

എന്നാല്‍ അത്രമേല്‍ നിസ്സംഗതയോടെ ഭൂമിയും അതിന്‍റെ അച്ചുതണ്ടിലെ ഭ്രമണവും ഭ്രമണപഥത്തിലെ സഞ്ചാരവും ഒന്നും എന്നും തുടരണമെന്നില്ലല്ലൊ. അഹമെന്ന ഭാവത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യരാശിയുടെ അന്ത്യമാണൊ സംഭവിക്കുന്നതെന്നുപോലും ചിന്തിക്കാന്‍ സമയം കിട്ടാത്ത ഒരവസ്ഥ സംജാതമാകുന്ന ഒരു നിമിഷവും എന്നെങ്കിലും ഉണ്ടാകാമല്ലോ.

അങ്ങിനെ വിശ്വസിക്കുവാനും അവനവന്‍റെ ജീവിതത്തെ പരിസ്ഥിതിക്ക് പ്രതികൂലമാകാത്ത വിധം പുനക്രമീകരിക്കുവാനും എത്ര പേര്‍ക്ക് കഴിയും? പറയാനും പ്രാവര്‍ത്തികമാക്കുവാനും കഴിയുന്ന ഒരേയൊരു എളുപ്പവഴി അതാണെങ്കിലും ആര് ആരെ അതിനായി ഉദ്ബോധിപ്പിക്കും?

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചില മഴക്കെടുതികള്‍ എല്ലാവരും അനുഭവിച്ചു. അപ്പോള്‍ ചിലര്‍ പ്രകൃതിയെ കുറ്റപ്പെടുത്തി. ചിലര്‍ പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യപ്രവൃത്തികളെ കുറ്റപ്പെടുത്തി. ചിലര്‍ നിശ്ശബ്ദരായി പ്രാര്‍ഥിച്ചു. ചിലര്‍ മൂകരായി എല്ലാം നോക്കിക്കൊണ്ടു നിന്നു.

ഒടുവില്‍ കണ്ടതും കേട്ടതുമെല്ലാം എന്തായിരുന്നു? നാടും നഗരവും പാടങ്ങളും തോടുകളും പുഴകളും ഒക്കെ നിറഞ്ഞു കവിഞ്ഞ ആ ദൃശ്യങ്ങള്‍ ഒരാവര്‍ത്തികൂടി കാണണം. പഴയ വസ്ത്രങ്ങളും മദ്യത്തിന്റെയും മറ്റും കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടക്കമുള്ള ചപ്പുചവറുകള്‍ വന്നു നമ്മുടെ വയലുകള്‍ നിറഞ്ഞു. പളുങ്കുവെള്ളം ഒഴുകിയിരുന്ന തോടുകളിലൂടെ ഖരമാലിന്യങ്ങള്‍ കുത്തിയൊലിച്ചു. മഹാനഗരങ്ങളുടെ സര്‍വ്വ സംഭാവനകളും വഹിച്ചുകൊണ്ട് നമ്മുടെ പുഴകള്‍ കറുത്തിഴഞ്ഞു. നമ്മുടെ വഴികള്‍ മൂക്കുപൊത്താതെ നടക്കാന്‍ വയ്യാത്ത വയ്യാവേലികളുമായി നീണ്ടു കിടന്നു.

പ്രകൃതി വരദാനങ്ങളുമായി പെയ്തുകൊണ്ടിരുന്നപ്പോള്‍ നമ്മള്‍ കൊതുകിനെ ആട്ടി, കുപ്പിവെള്ളം കുടിച്ചുകൊണ്ട് വര്‍ഷസമാഗമം ആഘോഷിച്ചു.

അതിനു മുമ്പ് എല്ലാവരുടെ ഉള്ളിലും മഴ പെയ്യുന്നില്ലല്ലൊ എന്ന സങ്കടം ആശങ്കയും ഭീതിയും കലര്‍ന്നു കിടന്നിരുന്നു.  ഒരു മഴപെയ്തപ്പോള്‍  അതിന്റെ ആസ്വാദ്യതയും സന്തോഷവും എല്ലാവരുടെ ഉള്ളിലും മുഖത്തും ഉണ്ടായിരുന്നു. ആ സൌഭാഗ്യങ്ങളെല്ലാം പ്രകൃതിയെ നശിപ്പിച്ചവവരും സംരക്ഷിച്ചവരും തുല്യമായി അനുഭവിക്കുകയും ചെയ്തു. അതെ.. പ്രകൃതിക്ക് ആരോടും പകയും പക്ഷഭേദവുമില്ല. സര്‍വ്വസമത്വമാണ് അതിന്റെ സ്ഥായിയായ ഭാവം.

സര്‍വ്വസമത്വമാണ് കാലത്തിന്റെയും സ്ഥായിഭാവമെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. പ്രകൃതിയേയും കാലത്തേയും ഒക്കെ ദൈവത്തിന്‍റെ കാരുണ്യമായി വിശ്വാസികള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കാലത്തിന്റെ കനിവിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്. മഴക്കുവേണ്ടിയുള്ള ചില പ്രത്യേകപ്രാര്‍ഥനകളും കര്‍മ്മങ്ങളും ഒക്കെ എല്ലാ വിഭാഗങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്.

കര്‍മ്മങ്ങളെ വിശകലനം ചെയ്യുമ്പോള്‍ എല്ലാ സദ്കര്‍മ്മങ്ങളും ഒരുതരത്തിലുള്ള പ്രാര്‍ഥനകളാണ്. എല്ലാ ദാനദര്‍മ്മങ്ങളും  പാവനമായ പ്രാര്‍ഥനകളാണ്. പുരോഗാത്മകമായി ചിന്തിക്കുമ്പോള്‍ നല്ല വാക്കുകള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും കേള്‍ക്കുന്നതും ഉള്‍ക്കൊള്ളുന്നതുമെല്ലാം പ്രാര്‍ഥനകള്‍ തന്നെ. അപ്പോള്‍ പ്രകൃതിചൂഷണത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയാലും അല്ലെങ്കില്‍ ഒരു ലേഖനമെഴുതിയാലും അതുമല്ലെങ്കില്‍ കഥയോ കവിതയോ രചിച്ചാലും അത് പ്രാര്‍ഥനകളുടെ സാമാന്യഗുണങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹതയുള്ള സദ്പ്രവര്‍ത്തികള്‍ ആയിത്തീരുന്നു.

കഴിഞ്ഞ വേനലിലാണ് ഒരു  വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ മഹല്ലായ ഇരിങ്കൂറ്റൂര്‍ പള്ളിയിലെ ജുമുഅ പ്രാര്‍ഥനക്ക് മുമ്പ് അവിടത്തെ പുതിയ ഖത്തീബ് മഴയില്ലായ്മയെക്കുറിച്ചും പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകളെക്കുറിച്ചുമെല്ലാം ഏതാനും  വാക്കുകളില്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തിയത്.

മനുഷ്യര്‍ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നകന്നു പോകുന്നതാണ് അവന് വന്നു ചേരുന്ന പ്രയാസങ്ങള്‍ക്കെല്ലാം മൂലകാരണമായിത്തീരുന്നതെന്ന് ഓര്‍മ്മിപ്പിക്കുകയും വിശുദ്ധ ഖുറാനിലെ ചില സൂക്തങ്ങള്‍ വിശദീകരിച്ച് സര്‍വ്വ ചരാചരങ്ങളേയും സ്നേഹിക്കാനും സംരക്ഷിക്കാനും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും അദ്ദേഹം ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ഞങ്ങളുടെ പള്ളിയില്‍ നിന്നും നോക്കിയാല്‍ ഉണങ്ങിക്കരിഞ്ഞ പാടങ്ങളും, തലയറ്റ തെങ്ങും കഴുങ്ങുമുള്ള നരച്ച തൊടികളും, മൊട്ടയടിച്ചു നിരത്തിയ തച്ചുകുന്നും എല്ലാം വ്യക്തമായി കാണാമായിരുന്നു. താഴെ വറ്റിയ തോട്ടില്‍ നീളെ സകലമാന മാലിന്യങ്ങളുടെയും കൂമ്പാരങ്ങളുണ്ടായിരുന്നു. പള്ളിയിലേക്ക് വരുന്ന വഴികള്‍ക്കിരുവശവും അതിന്റെ കെട്ട നാറ്റം എന്നും ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. ഞങ്ങളുടെ പള്ളിക്കാട്ടിലെ മയിലാഞ്ചിത്തണലില്‍ പണ്ടത്തെ നാട്ടുപച്ചപ്പിന്‍റെ ഉടയവര്‍ എല്ലാം കണ്ടുകൊണ്ട് ഉറങ്ങുന്നുണ്ടായിരുന്നു.

ഒരു കുന്നില്ലാതായാല്‍ കുന്നോളം വികസനം വന്നുവെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ആ വാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

സഹൃദയനായ ആ ഖത്തീബ് തന്‍റെ  പ്രസംഗത്തിന്റെ തുടക്കത്തില്‍ ചൊല്ലിയ രണ്ടു വരികളാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. അത് ഒരു പള്ളിയില്‍ നിന്നും ഇതുവരെയും കേള്‍ക്കാത്ത രണ്ടു വരികളായിരുന്നു. അല്ലെങ്കില്‍ ഞങ്ങളെപ്പോലെയുള്ള ഒരാള്‍ക്കൂട്ടത്തിലേക്ക് അതുവരെ അവിടെ വന്നവരാരും പറയാന്‍ ശ്രമിച്ചിട്ടില്ലാത്ത ചില വാക്കുകള്‍  

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം..

ഒഎന്‍വി യുടെ പ്രസിദ്ധമായ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയുടെ ആദ്യവരികളാണ് അന്ന് അദ്ദേഹം ചൊല്ലിയത്. വര്‍ത്തമാനകാലത്തിലെ ദുരവസ്ഥക്ക് കാരണങ്ങളായ മനുഷ്യചെയ്തികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ പങ്കുവക്കുന്ന അര്‍ത്ഥവത്തായ വരികള്‍ ..

ആ വരികള്‍ കേട്ടതിനുശേഷം  ഞങ്ങളില്‍ ആരെങ്കിലും ചിന്തിച്ചു തുടങ്ങിയെങ്കില്‍ , തന്നോടും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും ചെയ്യുന്ന ചെയ്യുന്ന തെറ്റുകളില്‍ നിന്നും ഒരാളെങ്കിലും അല്‍പ്പം മാനസാന്തരപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ആ വരികളും ഒരു പ്രാര്‍ഥനയാകുന്നു. 

ദുരന്തങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊണ്ട് മനുഷ്യരായി ജീവിക്കാന്‍ ഒരാളെങ്കിലും ബാക്കിയുണ്ടാകും വരെ ഇങ്ങിനെയുള്ള പ്രാര്‍ഥനകള്‍ കാലം ഇതുപോലെ ചെവിയില്‍ മൂളുമെന്ന് പ്രത്യാശിക്കാം.

അതുവരെയെങ്കിലും ഭൂമി ഇങ്ങിനെ കറങ്ങിക്കൊണ്ടിരുന്നെങ്കില്‍ ..
..

ഈ നില്‍പ്പില്‍
എല്ലാ ഇലയിലും
വേദനയും അതിന്‍റെ 
വേവലാതിയും

കടക്കലും തലപ്പിലും
കണ്ണിലും കാതിലും

കാറ്റിനെപ്പോലെ
കൈകൊണ്ടോ
കാല്‍ക്കൊണ്ടോ
തട്ടുമ്പോഴും മുട്ടുമ്പോഴും

പകലിനെപ്പോലെ
പരിഹസിക്കുമ്പോള്‍ 
പാതിരാവിനെപ്പോലെ
പേടിപ്പിക്കുമ്പോള്‍  

വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും

ഉച്ചയായെന്ന്
വെളിച്ചത്തില്‍ നിന്ന് 
ഒരിറ്റ്..
ഉറങ്ങുകയെന്ന്
നിലാവില്‍ നിന്നൊരു
തുള്ളി..


കാരുണ്യത്തുള്ളികള്‍

മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന 
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും.

..

കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍ 
കാടുപിടിക്കുന്ന, കല്ലിലും 
മരത്തിലുമുള്ള കൂടുകളില്‍ 
കാക്ക കരഞ്ഞാലും 
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍ 
      
വനവാസ ദുരിതങ്ങളാല്‍  
പിഴച്ചു പോയ വഴികള്‍ 
അപവാദ ഭയത്താല്‍ 
അടച്ചിട്ട പൂമുഖം  
പ്രവാസ ദുഃഖങ്ങള്‍ 
വിളമ്പുന്ന പകല്‍   
അഗ്നിപരീക്ഷണങ്ങളില്‍ 
ഉരുകിയ ഉടല്‍
ആത്മസമര്‍പ്പണങ്ങളില്‍ 
അടിതെറ്റിയ നടത്തം     
കടക്കണ്ണില്‍ പുരുഷവശ്യം 
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച    
പൂത്തുകായ്ക്കാനുള്ള മോഹം.

പുറത്തുകാണുമ്പോള്‍ ഗൃഹാരാമം 
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.




..
LIVE TYPING !
ലൈവ് ടൈപ്പിംഗ് ..! ബ്ലോഗില്‍ ഒരു പോസ്റ്റോ അല്ലെങ്കില്‍ ഒരു സന്ദേശമോ ലൈവായി ടൈപ്പ് ചെയ്യുന്ന രീതിയില്‍ എങ്ങിനെ പ്രദര്‍ശിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ്‌...









ബ്ലോഗില്‍ ഒരു പോസ്റ്റോ അല്ലെങ്കില്‍ ഒരു സന്ദേശമോ ലൈവായി ടൈപ്പ് ചെയ്യുന്ന രീതിയില്‍ എങ്ങിനെ പ്രദര്‍ശിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ്‌...

ആദ്യമായി ബ്ലോഗ് സെറ്റിംഗ്സില്‍ പോവുക. ബ്ലോഗ്‌ ടെമ്പ്ലേറ്റ് എഡിറ്റ്‌ HTML എന്ന രീതിയില്‍ മുമ്പോട്ട്‌ പോയി മുകളില്‍ തന്നെ കാണാന്‍ കഴിയുന്ന </head> ടാഗ് കണ്ടെത്തി ഇതിന്റെ തൊട്ടു മുകളില്‍ താഴെക്കാണുന്ന HTML കോഡ് കോപ്പി പേസ്റ്റ്‌ ചെയ്യുക.

<script src="https://santosh143.googlecode.com/svn/typing" type="text/javascript"></script>

ഇനി ടെമ്പ്ലേറ്റ്‌ സേവ് ചെയ്യുക.

ഇനി ഒരു പുതിയ പോസ്റ്റ്‌ സൃഷ്ടിക്കുവാനായി പോസ്റ്റ്‌ എഡിറ്റര്‍ തുറക്കുക. പോസ്റ്റ്‌ എഡിറ്ററില്‍ HTML മൂഡിലേക്ക് മാറ്റുക. അവിടെ താഴെക്കാണുന്ന വിധം HTML ല്‍ കോപ്പി പേസ്റ്റ്‌ ചെയ്യുക.ഈ HTML ല്‍  ചുവന്ന കളറില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍  ഇഷ്ടാനുസരണം മാറ്റി പുതിയ പോസ്റ്റ്‌ സൃഷ്ടിക്കുക.

<div id="example1">
ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ നന്ദി.ഇവിടെ എഴുതാം</div>
<div id="example2">
ഇവിടെ ടെക്സ്റ്റ്‌ എഴുതാം</div>
<script type="text/javascript">
//Define first typing example:
new TypingText(document.getElementById("example1"));
//Define second typing example (use "slashing" cursor at the end):
new TypingText(document.getElementById("example2"), 100, function(i){ var ar = new Array("\\", "|", "/", "-"); return " " + ar[i.length % ar.length]; });
//Type out examples:
TypingText.runAll();
</script>




ഇതിനെക്കുറിച്ചുള്ള സന്തോഷ്‌ കുമാറിന്റെ ഒറിജിനല്‍ പോസ്റ്റ്‌ ഇവിടെ കാണാം.








thumbnail
ബ്ലോഗ് ടിപ്സ്സാങ്കേതികം

ലൈവ് ടൈപ്പിംഗ് വായിക്കുക..

6 comments:
..










മറന്നു പോയവരോ 
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു.

വാര്‍ത്തകളിലോ
വര്‍ത്തമാനങ്ങളിലോ
ഊണിലോ
ഉറക്കത്തിലോ ആവാം.

ദുരിതനെന്നോ ദുഷ്ടനെന്നോ
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍ 

വാക്കുകള്‍ 
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍ 
അളന്നു നോക്കിയാല്‍ 
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍ 
അഴിച്ചുനോക്കിയാല്‍ 
തുറന്നു വിടപ്പെട്ടവരേക്കാള്‍ 
ശക്തി കാട്ടും.

മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
മരിച്ചുപോകാത്തതിനാല്‍ 
മാലാഖയോ
ചെകുത്താനോ ആവില്ല.

തൊടുന്നയിടങ്ങളിലെല്ലാം
വാക്കുകള്‍ വാടിപ്പോകുമ്പോള്‍
മുള്ളുകള്‍ ഉറപ്പുള്ളതുകൊണ്ട്
മുറിയാന്‍ നില്‍ക്കില്ല.
അതൊക്കെ,
മൃഗങ്ങളേപ്പോലെത്തന്നെ.