Post Page Advertisement [Top]

...

അടയാളങ്ങള്‍



ലപ്പ കൈക്കോട്ട് പിക്കാസ്സ്
മഴു കോടാലി മടവാള്‍  
ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ
ആയുസ്സും അദ്ധ്വാനവും.

അന്നന്നത്തെ അന്നത്തിനായി 
മണ്ണില്‍ ആജീവനാന്തം 
അധ്വാനിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍
അടിമകളുടെ ആത്മാവുകളെല്ലാം
അവയില്‍ ആവാഹിക്കപ്പെട്ടു.

മണ്ണില്‍ ഉഴുതുമ്പോഴും 
മരങ്ങളില്‍ നെയ്യുമ്പോഴും അവ
അധികാരികളും പോരാളികളും.
വിശന്നുവലയുമ്പോള്‍ വിപ്ലവകാരി
ആത്മരക്ഷാര്‍ത്ഥം ആയുധമായി
മോക്ഷപ്രാപ്തിക്കായി രക്തസാക്ഷി.

അരിവാളും കറിക്കത്തിയും 
അടക്കവെട്ടിയും ചിരവയും പോലെ
കാരിരുമ്പിന്റെ കരുത്തില്ലാത്തവയില്‍
കാഞ്ഞിരപ്പിടിയുടെ കയ്പ്പുണ്ടാകും.

കതിരും പതിരും തിരഞ്ഞ് 
കിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില്‍ പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം 
ഒരു കരലാളനത്തില്‍ ഒതുക്കും.
      
മുളംതണ്ട് കൊണ്ടാണെങ്കിലും
മുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ 
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ 
ഒരതിജീവന സന്ദേശം.

ഉറി ഉരുളി അമ്മി ഉരല്‍ ഉലക്ക 
പറ നാഴി ഇടങ്ങഴി പത്തായം
കിണ്ടി കോളാമ്പി ചെല്ലം..
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
അകത്തും പുറത്തുമുള്ള അടയാളങ്ങള്‍ 




c
  1. മുളംതണ്ട് കൊണ്ടാണെങ്കിലും
    മുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ
    ആകൃതികളിലുള്ളതിലെല്ലാം
    മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
    സര്‍വ്വം സഹന സന്നദ്ധമായ
    ഒരതിജീവന സന്ദേശം.
    Great!

    ReplyDelete
  2. വളരെ സൂക്ഷ്മമായി നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ
    ഒരു അടിസ്ഥാന കവിത അത് അടിവാരത്തോളം നീളുന്നു ആകാശത്തോളം ഉയരുന്നു മനോഹരമായി ആഖ്യാനം

    ReplyDelete
  3. ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
    അകത്തും പുറത്തുമുള്ള അടയാളങ്ങള്‍

    good.

    ReplyDelete
  4. വായിച്ചു. ആസ്വദിച്ചു - കവിതകളെ കൂടുതൽ വിലയിരുത്താൻ അറിയില്ല

    ReplyDelete
  5. അര്‍ത്ഥമുള്ള കവിത.
    മുഴക്കവും,തിളക്കവും,മൂര്‍ച്ചയുമുള്ള വരികള്‍
    നന്നായിരിക്കുന്നു മാഷേ.
    ആശംസകള്‍

    ReplyDelete
  6. ആകൃതിയിലും പ്രകൃതിയിലും ഒതുങ്ങാതെ കവിത!

    ReplyDelete
  7. ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
    അകത്തും പുറത്തുമുള്ള അടയാളങ്ങള്‍

    മനോഹരമായി.

    ReplyDelete
  8. അടിയറ വെക്കാത്ത അടയാളങ്ങൾ കൊണ്ട് സമ്പന്നമാണീ കവിത …
    നല്ല വരികൾ...

    ReplyDelete
  9. മിക്ക കാർഷിക ഉപകരണങ്ങളും ഇല്ലാതായി. മുളയുടെ അലകുകൊണ്ട് ഉണ്ടാക്കുന്ന മുറത്തിന്നു പകരം പ്ലാസ്റ്റിക്കിൻറേത്. വെറ്റില ചെല്ലവും ചുണ്ണാമ്പുപാത്രവും ഇന്നത്തെ തലമുറ കണ്ടിട്ടുണ്ടാവില്ല. കവിത വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  10. ഏറെക്കാലത്തിനു ശേഷം വന്നപ്പോൾ സ്വന്തം ഇടത്ത് വന്ന പോലെ, കവിത ഇഷ്ടമായി.

    ReplyDelete
  11. കവിതയുടെ ലിങ്ക് ഇപ്പോഴാണ് കണ്ണില്‍ പെടുന്നത് .പഴയ 'പ്രതാപകാല'ത്തിന്‍റെ തനത് മുദ്രകള്‍ കൊണ്ട് സമ്പന്നമായ കവിത ആരിലും മതിപ്പുളവാക്കും.നന്നായി ഈ ശ്രമം .പുതുമ കൈവിടാത്ത പഴമകള്‍ ഇന്നത്തെ തലമുറകള്‍ ആസ്വദിച്ചു പഠിക്കട്ടെ!അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ....

    ReplyDelete
  12. അടയാളങ്ങളിൽ ജീവിതം, പ്രത്യയ ശാസ്ത്രം,
    ആണും പെണ്ണും, തത്വചിന്ത.. അടയാളങ്ങൾ സുലഭം..

    ReplyDelete
  13. കതിരും പതിരും തിരഞ്ഞ്
    കിനാവും കണ്ണീരും കൊയ്ത്
    വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
    കല്ലിലുരച്ചാലും തിയ്യില്‍ പഴുത്താലും
    കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം
    ഒരു കരലാളനത്തില്‍ ഒതുക്കും.

    ReplyDelete
  14. പണ്ടിത്തരം സാധനങ്ങളൊക്കെ പ്രചാരത്തിണ്ടായിരുന്നുവെന്ന് പറഞ്ഞു കൊടുക്കേണ്ട ഒരവസ്ഥയല്ലെ ഇന്ന്. ഇന്നത്തെ തലമുറ കൊടുവാൾ, വളഞ്ഞ കത്തി, S കത്തി, സ്റ്റീൽ ബോംബ് എന്നിങ്ങനെ അവർ ഇങ്ങോട്ടു പറഞ്ഞു തരും..

    ReplyDelete
  15. ജീവിതാടയാളങ്ങൾ

    നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete
  16. അടയാളങ്ങൾ ..ജീവിതമുദ്രകൾ ..നാട്ടോർമകൾ..വീട്ടുവിചാരങ്ങൾ ..
    ഉൽനോട്ടങ്ങൾ .........കവിത

    ReplyDelete
  17. അര്‍ത്ഥമുള്ള വരികള്‍ .

    ReplyDelete
  18. അടയാളങ്ങൾ മാഞ്ഞുപോകുമ്പോൾ കവിത മാത്രം കാത്തിരിക്കും

    ReplyDelete