ഓര്‍ക്കുന്നു.. ?
എന്‍റെ ഇലത്തൊട്ടിലിലേക്കാണ്
ആകാശം നിന്നെ പെറ്റിട്ടത്..
നിലാവ് വരച്ച ചിത്രം പോലെ ..
നീയൊരു മഴത്തുള്ളിയില്‍ ചിരിച്ചു.
കാണാന്‍ കൊതിച്ച
പൂക്കാലങ്ങള്‍ അന്നെന്‍റെ
ചില്ലകളില്‍ കിടന്നു
ഊഞ്ഞാലാടി.
പൂമ്പാറ്റകളുടെ നടുവിലായിരുന്നു
പുത്തനുടുപ്പിട്ട നമ്മുടെ
സ്വപ്നങ്ങള്‍ .
മഞ്ഞും വെയിലും നിലാവും
മാറില്‍ ചേര്‍ത്തുറക്കിയ
എത്രയെത്ര വസന്തങ്ങള്‍
മണ്ണില്‍ വീണടിഞ്ഞു പോയ
നമ്മുടെ നിഴല്‍ ചിത്രങ്ങള്‍ .
ഓര്‍ക്കുണ്ടോ..?
ഉരുകിയൊലിച്ചു നാം
ഒരുച്ചയില്‍ ..
കാരിരുമ്പിന്‍റെ ഒച്ചയില്‍
എന്‍റെ കരുത്തറ്റപ്പോള്‍
അഴിഞ്ഞു പോയത്
നമ്മുടെ ആത്മബന്ധം.
ഞാന്‍ ചുമന്നു നിന്ന
നിന്‍റെ നെഞ്ചില്‍ കിടന്ന്
അവസാനമായി
എന്‍റെ ചങ്ക് പിടച്ചു.
കാറ്റ് എല്ലാം കാണുന്നു.
കരയാനൊരു കാടു തേടി അത്
നാടു മുഴുവന്‍ അലഞ്ഞു.
നീ അകം മണ്ണില്‍ പിടയുന്നത്
മരണക്കണ്ണിലെ എന്‍റെ
അവസാന കാഴ്ച്ച.
നെഞ്ചിലേറ്റാനൊരു മരമോ
താലോലിക്കാനൊരു വയലോ
ഒഴുകാനൊരു പുഴയൊ കാണാതെ
വറ്റിയുണങ്ങിയ നിന്നെയാണ്
വെയില്‍ വാരിയെടുത്തു
മരുഭൂമിയുടെ അമ്മത്തൊട്ടിലില്‍
കിടത്തിയത്.
വളര്‍ന്നു വലുതായവളെ
ആകാശവും മേഘങ്ങളും
ഇനിയെങ്ങിനെ തിരിച്ചറിയാന്‍..!
നന്നായിട്ടുണ്ട്
ReplyDeleteമനോഹരമായി മഴത്തുള്ളിയും മരവും തമ്മിലുള്ള ഈ പാരസ്പര്യം! തുള്ളികളെ മാറോടു ചേർക്കാൻ മരവും വയലും പുഴയുമില്ലാതെയാകുന്നുവെന്ന താങ്കളുടെ ആകുലത പങ്കു വെക്കുന്നു!
ReplyDeleteനല്ല കവിത
ReplyDeleteഭാവുകങ്ങള്‍